Saturday, 27 May 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 11



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വയസ്സ് അമ്പത്തിനാലേ ആയിട്ടുള്ളൂ എങ്കിലും അതിലും അധികം തോന്നുമായിരുന്നു മേജർ ആർതർ ഫ്രെയറിനെ കണ്ടാൽ. മുടി ഏതാണ്ട് പൂർണ്ണമായും നരച്ചിരിക്കുന്നു. ഒരു ചുളിഞ്ഞ സ്യൂട്ട് ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. പെൻഷൻ പറ്റി ബ്രൈറ്റണിലോ ടോർക്കേയിലോ മറ്റോ വിശ്രമ ജീവിതം നയിക്കേണ്ട പ്രായം... എന്നാൽ ലിസ്ബനിലെ ബ്രിട്ടീഷ് എംബസിയിൽ മിലിട്ടറി അറ്റാഷെ ആയി ഇപ്പോഴും ജോലിയിൽ തുടരുന്നതിന് അദ്ദേഹം നന്ദി പറയേണ്ടത് വാസ്തവത്തിൽ അഡോൾഫ് ഹിറ്റ്‌ലറോടാണ്. കാരണം, ബ്രിട്ടീഷ് സംഘടനയായ SOE യുടെ അനൌദ്യോഗിക വക്താവായിട്ടായിരുന്നു അദ്ദേഹം ലിസ്ബനിൽ പ്രവർത്തിച്ചു പോന്നത്.

അൽഫാമ ഡിസ്ട്രിക്റ്റിന്റെ തെക്കേ അറ്റത്തുള്ള ലൈറ്റ്സ് ഓഫ് ലിസ്ബൻ എന്ന ബാർ അദ്ദേഹത്തിന്റെ ഇഷ്ട താവളങ്ങളിൽ ഒന്നായിരുന്നു. ബാറിന്റെ ഉൾത്തളങ്ങളിൽ നിന്നും ഒഴുകി വരുന്ന പിയാനോ നാദവീചികളെ തേടിച്ചെല്ലുമ്പോൾ നാം എത്തുന്നത് ലിയാം ഡെവ്‌ലിന്റെ അരികിലാണ്. വെള്ള സ്യൂട്ട് ധരിച്ച അദ്ദേഹത്തിന്റെ അല്പം നീണ്ട മുടി നെറ്റിയിലേക്ക് വീണ് കിടക്കുന്നു. ഹാളിലേക്ക് പ്രവേശിച്ച മേജർ ആർതർ ഫ്രെയറിനെ മുത്തുകൾ കോർത്തുണ്ടാക്കിയ കർട്ടനിടയിലൂടെ വീക്ഷിക്കവെ ഡെവ്‌ലിന്റെ നീലക്കണ്ണുകളിൽ ആഹ്ലാദത്തിന്റെ തിളക്കം പ്രത്യക്ഷമായി. പിയാനോ വായന മതിയാക്കി അദ്ദേഹം ഹാളിൽ ചെന്ന് ഫ്രെയറിന് എതിരെ ഇരുന്നിട്ട് ഒരു ബിയർ ഓർഡർ ചെയ്തു.

“മിസ്റ്റർ ഫ്രെയർ അല്ലേ...? ഹൊസേ എന്നോട് പറഞ്ഞിരുന്നു, താങ്കൾക്ക് തുറമുഖവുമായി ബന്ധപ്പെട്ട ജോലിയാണെന്ന്...” ഡെവ്‌ലിൻ പറഞ്ഞു.

“ശരിയാണ്...” ഫ്രെയർ ചിരിച്ചു. “വർഷങ്ങളായി ഇംഗ്ലണ്ടിലേക്ക് സാധനങ്ങൾ കയറ്റി അയച്ചുകൊണ്ടിരിക്കുന്നു...”

“വല്ല ഐറിഷ് വിസ്കിയോ മറ്റോ ആണ് കയറ്റി അയക്കുന്നതെങ്കിൽ നോക്കാമായിരുന്നു...” ഡെവ്‌ലിൻ പറഞ്ഞു.

“ആ വിഷയത്തിൽ എനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല...” ഫ്രെയർ വീണ്ടും ചിരിച്ചു. “പിന്നെ... നിങ്ങൾ ധരിച്ചിരിക്കുന്ന ഈ ടൈ, ഗാർഡ്സ് ബ്രിഗേഡിന്റേതാണെന്ന് അറിയുമോ നിങ്ങൾക്ക്...?”

“ഇല്ല... എനിക്കറിയില്ലായിരുന്നു...” സൌഹൃദഭാവത്തിൽ ഡെവ്‌ലിൻ പുഞ്ചിരിച്ചു. “കഴിഞ്ഞയാഴ്ച്ച  പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ നിന്നും വാങ്ങിയതാണ്...”

“മറ്റൊരു ഈണം കൂടി വായിച്ചു തരുമോ ഞങ്ങൾക്ക്...?”  ഡെവ്‌ലിൻ എഴുന്നേൽക്കവെ ഫ്രെയർ ചോദിച്ചു.
  
“അതൊക്കെ പിന്നീട്, മേജർ...” വാതിലിന് നേർക്ക് നീങ്ങിയ ഡെവ്‌ലിൻ ഒരു നിമിഷം തിരിഞ്ഞു നിന്ന് പുഞ്ചിരിച്ചിട്ട്  പുറത്തേക്കിറങ്ങി.

                                                                ***

പഴക്കമുള്ളതും അത്രയൊന്നും വൃത്തിയില്ലാത്തതുമായ ഒരു ബാർ അറ്റാച്ച്ഡ് റെസ്റ്ററന്റ് ആയിരുന്നു ഫ്ലമിംഗോ. പോർച്ചുഗീസ് ഭാഷ അറിവില്ലാത്തതു കൊണ്ട് അത് നന്നായി സംസാരിക്കാൻ കഴിവുള്ള എഗ്ഗാറിനെ ആശ്രയിക്കേണ്ടി വന്നു ബെർഗറിന്. ഡെവ്‌ലിൻ അവിടെ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചുവെങ്കിലും മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അവിടെ നിന്നും ജോലി ഉപേക്ഷിച്ച് പോയതത്രെ. അവരുടെ സംഭാഷണം യാദൃച്ഛികമായി കേൾക്കാനിടയായ ഒരു പൂ വില്പനക്കാരി അവരുടെ സഹായത്തിനെത്തി. അവിടെ ജോലി ചെയ്തിരുന്ന ഐറിഷ്കാരൻ ഇപ്പോൾ മറ്റൊരു ബാറിൽ ജോലി ചെയ്യുന്നുണ്ടെന്ന് അവൾ അവരെ ധരിപ്പിച്ചു. ലൈറ്റ്സ് ഓഫ് ലിസ്ബൻ എന്ന ആ ബാറിൽ ഒരു വെയ്റ്റർ എന്നതിനുപരി പിയാനിസ്റ്റ് കൂടിയാണത്രെ. അവൾക്ക് ചെറിയൊരു തുക ടിപ്പ് നൽകിയിട്ട് എഗ്ഗാർ പുറത്തേക്കിറങ്ങി.

“ഈ പറഞ്ഞ സ്ഥലം നിങ്ങൾക്കറിയുമോ...?” ബെർഗർ ആരാഞ്ഞു.

“തീർച്ചയായും... നന്നായിട്ടറിയാം... ചേരി പ്രദേശത്താണ്... സൂക്ഷിക്കണം... അവിടെ വരുന്നവർ പൊതുവേ പരുക്കൻ സ്വഭാവക്കാരാണ്... സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ...” എഗ്ഗാർ പറഞ്ഞു.

“അതൊന്നും ഒരു പ്രശ്നമല്ല... അത്തരം ആൾക്കാരെ കുറെ കണ്ടിട്ടുള്ളതാണ് ഞാൻ... വരൂ, അങ്ങോട്ടുള്ള വഴി കാണിച്ചു തരൂ...” ബെർഗർ പറഞ്ഞു

തലങ്ങും വിലങ്ങും നീളുന്ന ഇടുങ്ങിയ തെരുവുകളിലൂടെ അല്പദൂരം താണ്ടിയപ്പോൾ ഡി സാവൊ ജൊർജി കൊട്ടാരത്തിന്റെ ഉയർന്ന മതിൽക്കെട്ട് കാ‍ണാറായി. അതിനരികിലൂടെ നടന്ന് അവർ എത്തിപ്പെട്ടത് ദേവാലയത്തിന് മുന്നിലുള്ള ഒരു ചെറിയ ചത്വരത്തിലേക്കാണ്. ഇടത് വശത്തെ തെരുവിൽ നിന്നും നടന്നെത്തിയ ഡെവ്‌ലിൻ അവർക്ക് മുന്നിലൂടെ ആ ചത്വരം കടന്ന് ഒരു കഫേയുടെ നേർക്ക് നടന്നു.

“മൈ ഗോഡ്... ! അത് അയാളാണ്... !” എഗ്ഗാർ മന്ത്രിച്ചു. “ഫോട്ടോയിൽ കണ്ടത് പോലെ തന്നെ...”

“അതെ... സംശയമൊന്നുമില്ല...” ബെർഗർ പറഞ്ഞു. “അതാണോ നിങ്ങൾ പറഞ്ഞ ലൈറ്റ്സ് ഓഫ് ലിസ്ബൻ...?”

“അല്ല, മേജർ... ഇത് വേറെയാണ്... അൽഫാമയിലെ കുപ്രസിദ്ധി നേടിയ കഫേയാണിത്... ജിപ്സികളും കാളപ്പോരുകാരും ക്രിമിനൽ‌സും ഒക്കെ അരങ്ങ് വാഴുന്നയിടം...”

“അത് നന്നായി... നമ്മുടെ കൈയിൽ ആയുധമുണ്ടല്ലോ... ഉള്ളിൽ കയറുമ്പോൾ എന്തിനും തയ്യാറായി വലത് കൈ, പോക്കറ്റിലെ പിസ്റ്റളിൽ ഉണ്ടായിരിക്കണം...”

“പക്ഷേ, ജനറൽ ഷെല്ലെൻബെർഗ് നമ്മളോട് പറഞ്ഞത്..............”

“എന്നോട് തർക്കിക്കാൻ നിൽക്കണ്ട... ഒരു കാരണവശാലും ഈ മനുഷ്യൻ നമ്മുടെ കൈകളിൽ നിന്നും രക്ഷപെടാൻ പാടില്ല... ഡൂ ആസ് ഐ സേ ആന്റ് ഫോളോ മീ...” ആജ്ഞാപിച്ചിട്ട് ബെർഗർ കഫേയുടെ നേർക്ക് നടന്നു. ഗിത്താറിന്റെ സംഗീത വീചികൾ കഫേയുടെ ഉള്ളിൽ നിന്നും ഒഴുകിയെത്തുന്നുണ്ടായിരുന്നു.

                                                              ***

അസ്തമയത്തോട് അടുത്തിരുന്നുവെങ്കിലും കഫേയുടെ ഉൾഭാഗം പ്രകാശമാനമായിരുന്നു. മാർബിൾ വിരിച്ച പാതകത്തിൽ നിരത്തി വച്ചിരിക്കുന്ന കുപ്പികൾ... അതിന് പിന്നിലെ ചുമരിൽ ഘടിപ്പിച്ചിരിക്കുന്ന പഴയ ഫാഷനിലുള്ള കണ്ണാടി... വെള്ള പൂശിയ ചുമരുകളിൽ ഒട്ടിച്ചിരിക്കുന്ന ചിത്രങ്ങളത്രയും കാളപ്പോരിന്റെ വിവിധ ദൃശ്യങ്ങളാണ്. അഴുക്ക് പുരണ്ട ഷർട്ടും ഏപ്രണും ധരിച്ച് തടിച്ചുകുറുകി വിരൂപനായ  ഒരു ഒറ്റക്കണ്ണൻ, പത്രവും വായിച്ചു കൊണ്ട് ഉയരമുള്ള ഒരു സ്റ്റൂളിൽ ഇരിക്കുന്നുണ്ട്.  അയാളാണ് ബാർ നടത്തിപ്പുകാരൻ ബർബോസാ. രൌദ്രമുഖമുള്ള നാല് ജിപ്സികൾ ഒരു മേശക്ക് ചുറ്റും ചീട്ട് കളിച്ചുകൊണ്ടിരിക്കുന്നു. ഇതിലൊന്നും താല്പര്യമില്ലാത്ത മട്ടിൽ ചുമർ ചാരിയിരുന്ന് ഗിത്താർ മീട്ടിക്കൊണ്ടിരിക്കുകയാണ് മറ്റൊരു യുവാവ്.

ഹാളിന്റെ മറുഭാഗത്തെ ചുമരിനരികിലെ മേശക്ക് മുന്നിൽ ഡെവ്‌ലിൻ ഇരിക്കുന്നുണ്ടായിരുന്നു. ഏതോ ചെറിയ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മുന്നിൽ നുരയുന്ന ബിയർ ഗ്ലാസ്. പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന് ബെർഗറും തൊട്ട് പിന്നിലായി എഗ്ഗാറും പ്രവേശിച്ചത്. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അമ്പരന്ന യുവാവ് ഗിത്താർ വായന നിർത്തി. ചീട്ട് കളിച്ചുകൊണ്ടിരുന്നവർ തങ്ങളുടെ ആഹ്ലാദാ‍രവം നിർത്തി അവരെ തുറിച്ചു നോക്കി. മരണം മുന്നിൽ വന്ന് നിൽക്കുന്നത് പോലെയുള്ള അന്തരീക്ഷം...  ചീട്ട് കളിച്ചുകൊണ്ടിരുന്നവരെ പിന്നിട്ട് ബെർഗർ മുന്നോട്ട് നീങ്ങി. അയാളുടെ ഇടത് വശം ചേർന്ന് എഗ്ഗാറും...

സൌഹൃദഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് ഡെവ്‌ലിൻ തലയുയർത്തി. പിന്നെ മേശപ്പുറത്ത് നിന്നും ബിയർ ഗ്ലാസ് എടുത്ത് ഒന്ന് മൊത്തി.

“ലിയാം ഡെവ്‌ലിൻ...?”  ബെർഗർ ആരാഞ്ഞു.

“അതെ... നിങ്ങൾ ആരൊക്കെയാണെന്ന് മനസ്സിലായില്ല...?”

“ഞാൻ സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗർ... ഗെസ്റ്റപ്പോയിൽ നിന്നും...”

“ഓഹോ... ഇതിലും ഭേദം വല്ല ചെകുത്താനെയും ഇങ്ങോട്ട് അയക്കുന്നതായിരുന്നല്ലോ... ! ജർമ്മൻ‌കാരുമായി വളരെ നല്ല ബന്ധമായിരുന്നല്ലോ എനിക്ക്...”

“ഞാൻ വിചാരിച്ചതിലും ചെറിയ മനുഷ്യനാണല്ലോ നിങ്ങൾ... ഒന്ന് കൈ വയ്ക്കാനുള്ള വലിപ്പം പോലുമില്ല...”

ഡെവ്‌ലിൻ വീണ്ടും പുഞ്ചിരിച്ചു. “എന്നെ സംബന്ധിച്ചിടത്തോളം ഈ വിശേഷണത്തിൽ അത്ര പുതുമയൊന്നും ഇല്ല മകനേ...”

“നിങ്ങൾ എന്നോടൊപ്പം വന്നേ തീരൂ....” ബെർഗർ ആജ്ഞാപിച്ചു.

“പക്ഷേ, ഈ പുസ്തകം വായിച്ച് പകുതി എത്തിയതേയുള്ളല്ലോ... മിഡ്‌നൈറ്റ് കോർട്ട്... അതും ഐറിഷ് ഭാഷയിലുള്ളത്... പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ കഴിഞ്ഞയാഴ്ച്ച കണ്ടെത്തിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...?”

“ഈ നിമിഷം വരണം ഞങ്ങളോടൊപ്പം...” ബെർഗർ അലറി.

ഡെവ്‌ലിൻ അല്പം കൂടി ബിയർ അകത്താക്കി. “എനിക്കോർമ്മ വരുന്നത്, ഡോണീഗലിലെ ഒരു ദേവാലയത്തിൽ പണ്ടെങ്ങോ ഞാൻ കണ്ട ഒരു മദ്ധ്യകാലഘട്ട ചുമർച്ചിത്രമാണ്... വനത്തിലെ ഗുഹയിൽ നിന്നും പുറത്തിറങ്ങിയ ഭീകരമനുഷ്യനെ കണ്ട് ഭയന്ന് ചിതറിയോടുന്ന ജനങ്ങൾ... അയാൾ സ്പർശിച്ചവരെല്ലാം പ്ലേഗ് പിടിപെട്ട് മരിക്കുന്നു...”

“എഗ്ഗാർ....” ബെർഗർ ആംഗ്യം നൽകി.

അവിശ്വസനീയ വേഗതയിലായിരുന്നു ഡെവ്‌ലിന്റെ കരചലനം. കാൽമുട്ടിന് മുകളിലെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വാൾട്ടർ ഗൺ എടുത്ത് പാതകത്തിന് മുകളിലൂടെ അദ്ദേഹം ഫയർ ചെയ്തു. വാതിലിന് സമീപം ചുമരിലെ പ്ലാസ്റ്ററിങ്ങ് അടർത്തി വെടിയുണ്ട കടന്നു പോയി. പോക്കറ്റിൽ നിന്നും തന്റെ പിസ്റ്റൾ പുറത്തെടുക്കാൻ ശ്രമിച്ച എഗ്ഗാറിന്റെ വലത് കൈപ്പത്തി തകർത്തുകൊണ്ടായിരുന്നു ഡെവ്‌ലിന്റെ രണ്ടാമത്തെ വെടിയുണ്ട കടന്നു പോയത്. വേദന കൊണ്ട് അലറി വിളിച്ച എഗ്ഗാർ പിറകോട്ട് മറിഞ്ഞ് ചുമരിലൂടെ ഊർന്ന് താഴേക്ക് വീണു. കൈയിൽ നിന്നും താഴെ വീണ അയാളുടെ പിസ്റ്റൾ അവിടെയുണ്ടായിരുന്ന ജിപ്സികളിലൊരുവൻ തട്ടിയെടുത്തു.

ഉറയിൽ സൂക്ഷിച്ചിരുന്ന മോസർ എടുക്കുവാനായി ബെർഗർ ജാക്കറ്റിനുള്ളിലേക്ക് കൈ തിരുകി. മേശപ്പുറത്തെ ബിയർ ഗ്ലാസ് എടുത്ത് ഡെവ്‌ലിൻ അയാളുടെ മുഖത്തേക്ക് കമഴ്ത്തി. ഒപ്പം തന്നെ മേശ തലകീഴായി തട്ടി മറിക്കുകയും ചെയ്തു. മേശയുടെ കാലുകളിലൊന്ന് ബെർഗറുടെ കീഴ്ത്താടിയിലാണ് ചെന്നിടിച്ചത്. അതിന്റെ ആഘാതത്തിൽ മുന്നോട്ടാഞ്ഞ അയാളുടെ കഴുത്തിൽ തോക്കിന്റെ പാത്തികൊണ്ട് ആഞ്ഞൊരു പ്രഹരവും നൽകി. അടി തെറ്റിയ ബെർഗറുടെ കോട്ടിനുള്ളിൽ നിന്നും മോസർ പുറത്തെടുത്ത് ഡെവ്‌ലിൻ ബാർ കൌണ്ടറിനപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.

“നിങ്ങൾക്കുള്ള ചെറിയൊരു സമ്മാനമാണ് ബർബോസാ, ആ തോക്ക്...” ഡെവ്‌ലിൻ പറഞ്ഞു.

നന്ദിപൂർവ്വം പുഞ്ചിരിച്ചു കൊണ്ട് അയാൾ ആ തോക്ക് കുനിഞ്ഞെടുത്തു. കൈകളിൽ കത്തിയുമായി ജിപ്സികൾ അപ്പോഴേക്കും എഴുന്നേറ്റു കഴിഞ്ഞിരുന്നു. “നിങ്ങൾ എത്തിപ്പെട്ട സ്ഥലം എന്തായാലും കൊള്ളാം... തൊലി ഉരിക്കാനായി വേറെ എവിടെയും പോകേണ്ട ആവശ്യമില്ല...” ജിപ്സികളെ പരാമർശിച്ചു കൊണ്ട് ഡെവ്‌ലിൻ ബെർഗറോട് പറഞ്ഞു. “ഇവരെക്കുറിച്ച് നിങ്ങൾക്കറിയില്ല ബെർഗർ... ഗുഹയിൽ നിന്നും ഇറങ്ങി വരുന്ന ഭീകരമനുഷ്യനെപ്പോലും ഭയമില്ലാത്തവർ... അയാളുടെ ഒരു കണ്ണ് നഷ്ടമായതെങ്ങനെയാണെന്നറിയുമോ...? കാളപ്പോരിനിടയിൽ കൊമ്പ് കയറിയതാണ്...”

ബെർഗറുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പുസ്തകം പോക്കറ്റിനുള്ളിൽ തിരുകിയിട്ട് ഡെവ്‌ലിൻ അയാളെ ഒന്ന് വലം വച്ചു. തോക്ക് അപ്പോഴും അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. പിന്നെ എഗ്ഗാറിന്റെ അടുത്ത് ചെന്ന് അയാളുടെ വലതുകൈ ഉയർത്തി നോക്കി. “മൂന്നോ നാലോ വിരൽ സന്ധികൾ  തകർന്നിട്ടുണ്ടെന്നേയുള്ളൂ... ഒരു ഡോക്ടറുടെ ആവശ്യം എന്തായാലും വേണ്ടി വരും...” തോക്ക് പോക്കറ്റിൽ തിരുകിയിട്ട്, പോകുവാനായി ഡെവ്‌ലിൻ തിരിഞ്ഞു.

ബെർഗറിന് മതിയായിട്ടുണ്ടായിരുന്നില്ല. പുറത്തേക്ക് നടന്നു നീങ്ങുന്ന ഡെവ്‌ലിനെ പിടിക്കുവാനായി കൈകൾ വിടർത്തി അയാൾ മുന്നോട്ട് കുതിച്ചു. ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ഡെവ്‌ലിൻ, അയാൾ അരികിലെത്തിയതും തന്റെ വലത് കാൽ നീട്ടി അയാളുടെ മുട്ടിന് താഴെ ഒരു ഒരു തൊഴി കൊടുത്തു. നില തെറ്റി മുന്നോട്ടാഞ്ഞ ബെർഗറുടെ മുഖത്താണ് ഡെവ്‌ലിന്റെ രണ്ടാമത്തെ തൊഴിയേറ്റത്. അടക്കാനാവാത്ത വേദനയിൽ അലറിവിളിച്ച് പിന്നോട്ടാഞ്ഞ അയാൾ മാർബിൾ പാതകത്തിൽ പിടിച്ച് തൂങ്ങി പതുക്കെ താഴേക്കിരുന്നു. അയാളുടെ ദയനീയാവസ്ഥ കണ്ട ജിപ്സികൾ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.

“മക്കളേ... നിങ്ങൾ രണ്ട് പേരും ഒട്ടും പോരാ... പുതിയ അടവുകൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...” ബെർഗറെയും എഗ്ഗാറിനെയും നോക്കി നിരാശാഭാവത്തിൽ തലയാട്ടിയിട്ട് ഡെവ്‌ലിൻ പുറത്തേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...