ഒരു രാജ്യദ്രോഹിയും
മാന്യമായ മരണം അർഹിക്കുന്നില്ല എന്നതായിരുന്നു അഡോൾഫ് ഹിറ്റ്‌ലറുടെ നിലപാട്. അദ്ദേഹത്തിനെതിരെ
വധശ്രമം നടത്തിയ ഒരു ഓഫീസർ പോലും ഫയറിങ്ങ് സ്ക്വാഡിന് മുന്നിൽ എത്തിയിരുന്നില്ല. തൂക്കിക്കൊല്ലുക
എന്നതായിരുന്നു അവർക്ക് പറഞ്ഞിട്ടുള്ള ശിക്ഷ. കയറിന് പകരം പിയാനോ കമ്പിയാണ് ഇരുമ്പ്
കൊളുത്തിൽ കെട്ടി അത്തരം ശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്നത്. വളരെ സമയമെടുത്ത് ഭീഭത്സമായ
രീതിയിലാണ് അവർ മരണം വരിച്ചിരുന്നത്. ഫ്യൂററുടെ നിർദ്ദേശപ്രകാരം അത്തരം വധശിക്ഷകൾ പൂർണ്ണമായും
വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. ആ രംഗം കാണുവാൻ ത്രാണിയില്ലാതെ ഹിംലർ പോലും പലപ്പോഴും
പുറത്തിറങ്ങി പോകാറുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്.
ലണ്ടൻ ടവറിലെ
ഇടനാഴിയുടെ അറ്റത്തുള്ള ഹാളിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന വീഡിയോക്ക് വ്യക്തത അല്പം കുറവാണ്.
പ്രൊജക്ടറിന് പിന്നിലെ ഇരുട്ടിൽ ഇരിക്കുന്ന ഇന്റലിജൻസ് സാർജന്റ്, സ്ക്രീൻ ആയി ഉപയോഗിച്ചത്
ഹാളിന്റെ വെള്ള പൂശിയ ചുമർ ആയിരുന്നു. മുന്നിൽ ഇട്ടിരിക്കുന്ന കസേരയിൽ സ്റ്റെയ്നർ ഇരുന്നു.
തൊട്ട് പിന്നിലായി മൺറോയും കാർട്ടറും.
രണ്ട് SS ഭടന്മാർ
താങ്ങിക്കൊണ്ടു വന്ന ജനറൽ കാൾ സ്റ്റെയ്നർ ഹൃദയാഘാതത്തെ തുടർന്ന് നേരത്തേ തന്നെ മരണമടഞ്ഞിരുന്നു
എന്നത് മാത്രമായിരുന്നു ആ ചടങ്ങിലെ ആശ്വാസകരമായ ഒരേയൊരു കാര്യം. ആ മൃതശരീരത്തിന്റെ
കഴുത്തിൽ പിയാനോ കമ്പി ചുറ്റിക്കെട്ടി മുകളിലെ കൊളുത്തിൽ അവർ തൂക്കിയിട്ടു. ഇരുവശങ്ങളിലേക്കും
ആടിക്കൊണ്ടിരിക്കുന്ന മൃതശരീരത്തിന്റെ മുഖത്തേക്ക് കുറച്ച് നേരം ക്യാമറ ഫോക്കസ് ചെയ്ത്
നിന്നു. ശേഷം സ്ക്രീൻ ശൂന്യമായി.
ഹാളിലെ ലൈറ്റുകൾ
തെളിഞ്ഞു. കസേരയിൽ നിന്നും എഴുന്നേറ്റ സ്റ്റെയ്നർ ഒന്നും ഉരിയാടാതെ വാതിലിന് നേർക്ക്
നീങ്ങി. പിന്നെ, കതക് തുറന്ന് മിലിട്ടറി പോലീസുകാരനെ താണ്ടി ഇടനാഴിയിലൂടെ തന്റെ റൂമിലേക്ക്
നടന്നു. മൺറോയും കാർട്ടറും അദ്ദേഹത്തെ അനുഗമിച്ചു. മുറിക്കുള്ളിൽ പ്രവേശിച്ച അവർ കണ്ടത്
ജാലകത്തിന്റെ ഇരുമ്പഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന സ്റ്റെയ്നറെയാണ്.
അദ്ദേഹത്തിന്റെ മുഖം വല്ലാതെ വിളറിയിരുന്നു.
“ജെന്റ്‌ൽമെൻ...
നാളുകൾക്ക് ശേഷം ഒരു സിഗരറ്റ് വലിക്കണമെന്ന് ആഗ്രഹം തോന്നുന്നു...” സ്റ്റെയ്നർ പറഞ്ഞു.
ജാക്ക് കാർട്ടർ
പ്ലെയേഴ്സിന്റെ പാക്കറ്റ് തുറന്ന് ഒരു സിഗരറ്റെടുത്ത് അദ്ദേഹത്തിന് നൽകിയിട്ട് തീ കൊളുത്തിക്കൊടുത്തു.
“അയാം സോറി
എബൌട്ട് ദാറ്റ്... ” മൺറോ പറഞ്ഞു. “പക്ഷേ, വേണ്ടി വന്നു... കാരണം, ഹിംലർ അയാളുടെ
വാക്ക് പാലിച്ചില്ല എന്ന് താങ്കൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമായിരുന്നു...”
“കമോൺ ബ്രിഗേഡിയർ...
യൂ ആർ നോട്ട് സോറി എബൌട്ട് എനിതിങ്ങ്... താങ്കൾക്ക് താങ്കളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു...
താങ്കൾ അത് നിർവ്വഹിക്കുകയും ചെയ്തു... എന്ത് തന്നെ ചെയ്താലും എന്റെ പിതാവിന്റെ ജീവൻ
രക്ഷിക്കുവാൻ കഴിയുമെന്ന് ഒരു വിശ്വാസവുമുണ്ടായിരുന്നില്ല എനിക്ക്... കൊടുത്ത വാക്ക്
പാലിക്കുക എന്നത് ഹിംലറുടെ നിഘണ്ഡുവിൽ ഇല്ലാത്തതാണ്...”
“അതൊക്കെ ശരി...
പക്ഷേ, ഇപ്പോൾ താങ്കളുടെ നിലപാട് എന്താണ്...?” മൺറോ ചോദിച്ചു.
“വിലപേശലാണോ...?
ഇപ്പോഴത്തെ രോഷത്തിൽ കൂറ് മാറി ഞാൻ സഖ്യകക്ഷികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നോ...?
ജർമ്മനിയിൽ ചെന്ന്, ലഭ്യമാകുന്ന ആദ്യ അവസരത്തിൽത്തന്നെ ഹിറ്റ്‌ലറെ വധിക്കുമെന്നോ...?”
നിഷേധരൂപേണ അദ്ദേഹം തലയാട്ടി. “ഇല്ല ബ്രിഗേഡിയർ... അല്പം മുമ്പ് കണ്ട ദൃശ്യം കുറച്ച്
രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയേക്കാം... ചിലപ്പോൾ ഒരു വൈദികനെ കണ്ട് വേദനകൾ പങ്ക്
വയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടേക്കാം... പക്ഷേ, അടിസ്ഥാനപരമായ വസ്തുതകൾക്ക് മാറ്റം
വരുന്നില്ലല്ലോ... ഹിറ്റ്‌ലറെ വധിക്കുവാനുള്ള പ്ലോട്ടിൽ എന്റെ പിതാവിന്റെ പങ്ക് ഒരു
ജർമ്മൻകാരൻ എന്ന നിലയിലായിരുന്നു... അല്ലാതെ സഖ്യകക്ഷികളെ സഹായിക്കുവാനായിരുന്നില്ല...
ജർമ്മനിയുടെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു അദ്ദേഹം അതിന് തുനിഞ്ഞത്...”
“അതെ... താങ്കൾ
പറയുന്നത് ശരിയാണ്...” കാർട്ടർ പറഞ്ഞു.
സ്റ്റെയ്നർ
കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “അപ്പോൾ ഒരു കാര്യം കൂടി നിങ്ങൾ മനസ്സിലാക്കണം... ബ്രിഗേഡിയർ
ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കുക എന്ന് വച്ചാൽ അത് എന്റെ പിതാവിനോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ
വഞ്ചനയായിരിക്കും... അതുപോലെ തന്നെ എന്തിനെല്ലാം വേണ്ടിയാണോ അദ്ദേഹം തന്റെ ജീവൻ ബലി
കഴിച്ചത്, അതിനോടൊക്കെയുള്ള തിരസ്കരണവും...”
“ഓൾ റൈറ്റ്...”
മൺറോ എഴുന്നേറ്റു. “നമ്മൾ വെറുതെ സമയം മെനക്കെടുത്തുകയാണ് കേണൽ... പുതുവർഷദിനത്തിൽ
താങ്കളെ സെന്റ് മേരീസ് പ്രിയോറിയിലേക്ക് മാറ്റുന്നതായിരിക്കും... താങ്കളെ രക്ഷപെടുത്താമെന്ന്
താങ്കളുടെ സുഹൃത്ത് ഡെവ്‌ലിന് വലിയ പ്രതീക്ഷയൊന്നുമുണ്ടെന്ന് തോന്നുന്നില്ല... എങ്കിലും
അയാൾ പരിശ്രമിക്കുന്നത് കാണാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്...” അദ്ദേഹം കാർട്ടറുടെ നേർക്ക്
തിരിഞ്ഞു. “നമുക്ക് എന്നാൽ ഇറങ്ങിയാലോ ജാക്ക്...?”
“ഒരു കാര്യം,
ബ്രിഗേഡിയർ... എനിക്ക് ചോദിക്കാമെങ്കിൽ മാത്രം...?” സ്റ്റെയ്നർ പറഞ്ഞു.
“യെസ്...”
“എന്റെ യൂണിഫോം...
ജനീവ കൺവെൻഷൻ പ്രകാരം അത് ധരിക്കുവാൻ എനിക്ക് അർഹതയുണ്ടെന്ന് താങ്കളെ ഓർമ്മിപ്പിക്കുവാൻ
ആഗ്രഹിക്കുന്നു...”
മൺറോ കാർട്ടറുടെ
നേരെ നോക്കി.
“കേടുപാടുകൾ
തീർത്ത് കഴുകി വൃത്തിയാക്കിയിട്ടുണ്ട്... ഇന്ന് വൈകുന്നേരത്തോടെ അത് താങ്കളെ ഏൽപ്പിക്കുവാനുള്ള
ഏർപ്പാട് ഞാൻ ചെയ്യുന്നതാണ്... താങ്കളുടെ എല്ലാ മെഡലുകളും സഹിതം...” കാർട്ടർ പറഞ്ഞു.
“ദാറ്റ്സ്
ഓൾ റൈറ്റ് ദെൻ...” മൺറോ പുറത്തേക്ക് നടന്നു. കാർട്ടർ തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ്
പാക്കറ്റും തീപ്പെട്ടിയും എടുത്ത് ലോക്കറിന് മുകളിൽ വച്ചു. “ഒരു വൈദികന്റെ കാര്യം താങ്കൾ
പറഞ്ഞുവല്ലോ... ആവശ്യമെങ്കിൽ ഞാൻ ഏർപ്പാടാക്കാം...”
“ഐ വിൽ ലെറ്റ്
യൂ നോ...” സ്റ്റെയ്നർ പറഞ്ഞു.
“പിന്നെ, ദിവസവും
ഓരോ സിഗരറ്റ് പാക്കറ്റും ?”
“വേണ്ട... ദിസ് വൺ ടേസ്റ്റഡ് ടെറിബ്‌ൾ...” സ്റ്റെയ്നർ പുഞ്ചിരിച്ചു.
വാതിൽക്കലേക്ക്
നീങ്ങിയ കാർട്ടർ ഒന്ന് സംശയിച്ചിട്ട് തിരിഞ്ഞു. “കേണൽ, താങ്കളുടെ പിതാവ് മരണമടഞ്ഞത്
ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്... കൂടുതലൊന്നും അറിയില്ല എനിക്ക്...
ഈ വാർത്ത അല്പമെങ്കിലും ആശ്വാസം പകരുമെങ്കിൽ...”
“ഓ, അവിടുത്തെ
കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലാവും... എനി വേ, മൈ താങ്ക്സ്...” സ്റ്റെയ്നർ പറഞ്ഞു.
പൈജാമയുടെ
പോക്കറ്റിൽ കൈ തിരുകി സ്റ്റെയ്നർ ശാന്തനായി നിന്നു. കൂടുതൽ എന്തെങ്കിലും പറയുവാൻ വാക്കുകൾ
ലഭിക്കാതെ ഉഴറിയ കാർട്ടർ പതുക്കെ ഇടനാഴിയിലേക്കിറങ്ങി മൺറോയെ അനുഗമിച്ചു.
“എന്റെ പദ്ധതിയോട്
നിങ്ങൾക്ക് അത്ര താല്പര്യമില്ല അല്ലേ ജാക്ക്...?” ടവർഹിൽ റോഡിൽ മൂടൽമഞ്ഞിന്റെ ആവരണത്തിലൂടെ
ഡ്രൈവ് ചെയ്യവെ മൺറോ ചോദിച്ചു.
“നോട്ട് റിയലി,
സർ... എന്റെ അഭിപ്രായത്തിൽ ഇത് വല്ലാത്ത ക്രൂരതയാണ്...”
“യെസ്... നിങ്ങളോട്
മുമ്പൊരിക്കൽ ഞാൻ പറഞ്ഞത് പോലെ, ഈ യുദ്ധങ്ങൾക്കൊന്നും ഒരു നീതിയുമില്ല... എന്തായാലും
സ്റ്റെയ്നറോട് നമ്മുടെ നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഇപ്പോൾ ഒരു ധാരണയായല്ലോ...”
“അതെ സർ...”
“അത് പോലെ
തന്നെ ഡെവ്‌ലിനോടുള്ള നിലപാടും... ഒരു ശ്രമത്തിന് തുനിയുവാനും മാത്രം ഭ്രാന്തനാണ് അയാളെങ്കിൽ അയാൾ വരട്ടെ... അയാളുടെ സൌകര്യം പോലെ... വർഗാസ് ഉണ്ടല്ലോ നമ്മുടെ കൈയിൽ... ഡെവ്‌ലിന്റെ ഓരോ
നീക്കവും നാം അറിഞ്ഞിരിക്കണം... ചെറിയ പിഴവു പോലും സംഭവിക്കാൻ പാടില്ല...” സീറ്റിലേക്ക് ചാരിയിരുന്നിട്ട് മൺറോ കണ്ണുകളടച്ചു.