Sunday, 4 June 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 12



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ആ ചെറിയ മെഡിക്കൽ റൂമിലേക്ക് ഷെല്ലെൻബെർഗ് കയറിച്ചെല്ലുമ്പോൾ എഗ്ഗാർ ഡെസ്കിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു. എംബസിയിലെ ഡോക്ടർ അയാളുടെ വലതുകൈയിൽ ബാൻഡേജ് ഇട്ടു കൊണ്ടിരിക്കുകയാണ്.

“എങ്ങനെയുണ്ട് ഇയാൾക്ക്...?”  ഷെല്ലെൻബെർഗ് ചോദിച്ചു.

“ജീവന് അപകടമൊന്നുമില്ല...” ബാൻഡേജിന്റെ അറ്റം മുറിച്ച് വൃത്തിയായി ഒട്ടിച്ചിട്ട് ഡോക്ടർ പറഞ്ഞു. “കുറേക്കാലം കഴിയുമ്പോൾ ചിലപ്പോൾ വിരലുകൾക്ക് അല്പം പിടുത്തം വന്നേക്കാം... പലതിന്റെയും സന്ധികൾ തകർന്നിട്ടുണ്ട്...”

“ഇയാളോട് എനിക്ക് അല്പം സ്വകാര്യമായി സംസാരിക്കണമായിരുന്നു... വിരോധമില്ലല്ലോ...?”

തല കുലുക്കിയിട്ട് ഡോക്ടർ പുറത്തേക്ക് നടന്നു. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഷെല്ലെൻബെർഗ് അയാൾക്കരികിൽ ഇരുന്നു. “ഡെവ്‌ലിനെ നിങ്ങൾ കണ്ടുമുട്ടി അല്ലേ...?”

“ഹെർ ജനറൽ, അയാൾ അപ്പോൾ താങ്കളോട് ഒന്നും പറഞ്ഞില്ലേ ഇതുവരെ...?” എഗ്ഗാർ ചോദിച്ചു.

“ബെർഗറോട് ഇതുവരെ ഞാൻ സംസാരിച്ചില്ല... അത്യന്തം അപകടകരമായ അവസ്ഥയിൽ നിങ്ങൾ ഇരുവരും ഒരു ടാക്സിയിൽ ഇവിടെ വന്നിറങ്ങി എന്ന വാർത്തയാണ് ഞാൻ കേട്ടത്... വാസ്തവത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയൂ...”

പുളയുന്ന വേദനയ്ക്കിടയിൽ എഗ്ഗാർ കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. വേദന കൂടും തോറും അയാളുടെ ദ്വേഷ്യവും വർദ്ധിക്കുന്നുണ്ടായിരുന്നു. “ഹെർ ജനറൽ,  പറഞ്ഞാൽ അനുസരിക്കുന്ന സ്വഭാവമല്ല ആ മനുഷ്യന്റേത്... എല്ലാം അയാളുടെ ഇഷ്ടത്തിന് ചെയ്യണം...”

ഷെല്ലെൻബെർഗ് അയാളുടെ ചുമലിൽ കൈ വച്ചു.  “ഒന്നും നിങ്ങളുടെ കുറ്റമല്ല എഗ്ഗാർ... ഒരു തന്നിഷ്ടക്കാരനാണ് മേജർ ബെർഗർ... കാലമാണ് അയാളെ ഒരു പാഠം പഠിപ്പിക്കേണ്ടത്...”

“ഓ... അതൊക്കെ ഡെവ്‌ലിൻ ഇന്ന് തന്നെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്...” എഗ്ഗാർ പറഞ്ഞു. “ആ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു...”

“റിയലി...?” ഷെല്ലെൻബെർഗ് മന്ദഹസിച്ചു. “ആ മുഖം എങ്ങനെയാണ് അതിലും വികൃതമാകാൻ കഴിയുക...?”

                                                             ***

തനിക്ക് അനുവദിച്ചിട്ടുള്ള ബെഡ്‌റൂമിൽ വാഷ് ബേസിന് മുന്നിലെ കണ്ണാടിയിൽ നോക്കി ബെർഗർ തന്റെ മുഖം പരിശോധിച്ചു. ഇടത് കണ്ണിന് താഴെ ചതഞ്ഞ് ചുവന്നിരിക്കുന്നു... മൂക്ക് നീര് വച്ച് വീർത്തിരിക്കുന്നു...

മുറിയ്ക്കുള്ളിൽ പ്രവേശിച്ച ഷെല്ലെൻബെർഗ്, വാതിൽ അടച്ചിട്ട് അതിൽ ചാരി നിന്നു.

“അപ്പോൾ നിങ്ങൾ എന്റെ ആജ്ഞകളെ ധിക്കരിച്ചു...”  അദ്ദേഹം പറഞ്ഞു.

“നല്ലതിന് വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്... അയാളെ നഷ്ടപ്പെടരുതെന്ന് ഞാൻ കരുതി...” ബെർഗർ പറഞ്ഞു.

“നിങ്ങളെക്കാൾ കഴിവുള്ളവനായിരുന്നു അയാൾ... അതേക്കുറിച്ച് നിങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് തന്നതുമാണ്...”

ബെർഗറുടെ മുഖത്ത് രോഷം ഇരച്ച് കയറുന്നത് ഷെല്ലെൻബെർഗ് കണ്ണാടിയിൽ ദർശിച്ചു. തന്റെ കവിൾ തടവിക്കൊണ്ട് അയാൾ തുടർന്നു. “ആ ഐറിഷ് പന്നിക്ക് ഞാൻ വച്ചിട്ടുണ്ട്... അടുത്ത വട്ടം എന്റെ കൈയിൽ കിട്ടട്ടെ അവനെ...”

“ഇല്ല... നിങ്ങളുടെ കൈയിൽ കിട്ടാൻ പോകുന്നില്ല... കാരണം, ഇനിയങ്ങോട്ട് ഞാൻ നേരിട്ടാണ് എല്ലാം കൈകാര്യം ചെയ്യാൻ പോകുന്നത്...” ഷെല്ലെൻബെർഗ് പറഞ്ഞു. “അതല്ല, നിങ്ങളുടെ മണ്ടത്തരം കൊണ്ട് ഡെവ്‌ലിനെ നഷ്ടമായി എന്ന് റൈഫ്യൂററുടെ അടുത്ത് ഞാൻ റിപ്പോർട്ട് ചെയ്യുന്നതിൽ വിരോധമില്ലെങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോളൂ...”

ബെർഗർ വെട്ടിത്തിരിഞ്ഞു. “ജനറൽ ഷെല്ലെൻബെർഗ്... ഞാൻ പ്രതിഷേധിക്കുന്നു...”

“അറ്റൻഷനായി നിന്നിട്ട് വേണം എന്നോട് സംസാരിക്കാൻ, സ്റ്റെംബാൺഫ്യൂറർ...” ഷെല്ലെൻബെർഗ് ശബ്ദമുയർത്തി.  കാലുകൾ അമർത്തി ചവിട്ടി അയാൾ അറ്റൻഷനായി നിന്നു. SS സേനയുടെ കർശനമായ അച്ചടക്ക ശൈലി ആയിരുന്നു അപ്പോൾ അവിടെ പ്രകടമായത്. “SS സേനയിൽ ചേരുമ്പോൾ നിങ്ങൾ ഒരു പ്രതിജ്ഞയെടുത്തിരുന്നു... ഫ്യൂററോടും, പിന്നെ നിങ്ങളെ നയിക്കുവാനായി നിയമിക്കപ്പെട്ടവരോടുമുള്ള സമ്പൂർണ്ണ വിധേയത്വം... എന്താ, അങ്ങനെയല്ലേ...?”

“യെസ്, ബ്രിഗേഡ്ഫ്യൂറർ...”

“എക്സലന്റ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “അപ്പോൾ നിങ്ങൾക്ക് ഓർമ്മയുണ്ട്... ഇനി മറക്കാതിരിക്കട്ടെ... മറന്നാൽ അതിന്റെ പരിണിതഫലം വലിയൊരു ദുരന്തമായിരിക്കും...” കതക് തുറന്ന് അദ്ദേഹം പുറത്തേക്ക് ഇറങ്ങി. പിന്നെ പെട്ടെന്ന് തിരിഞ്ഞു. “നിങ്ങളുടെ മുഖം വല്ലാതെ വികൃതമായിരിക്കുന്നു മേജർ... താഴെ ഡിന്നറിന് പോകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്ക്...”

അദ്ദേഹം നടന്നകന്നതും ബെർഗർ തിരിഞ്ഞ് വീണ്ടും കണ്ണാടിയിലേക്ക് നോക്കി.  “ബാസ്റ്റർഡ്...!” അയാൾ പല്ല് ഞെരിച്ചു.

                                                             ***

ചുണ്ടിലൊരു സിഗരറ്റുമായി ലൈറ്റ്സ് ഓഫ് ലിസ്ബനിലെ പിയാനോയുടെ മുന്നിൽ ഇരിക്കുകയാണ് ലിയാം ഡെവ്‌ലിൻ. അരികിലുള്ള മേശമേൽ വച്ചിരിക്കുന്ന വൈൻ ഗ്ലാസ് ഒഴിഞ്ഞിട്ടില്ല. രാത്രി പത്ത് മണിയായിരിക്കുന്നു. ക്രിസ്മസ് ദിനം ആരംഭിക്കുവാൻ ഇനി രണ്ട് മണിക്കൂർ മാത്രം... തിരക്കേറിയ കഫേയിൽ എങ്ങും ആഹ്ലാദാരവങ്ങളാണ്...

“Moonlight on the Highway...” എന്ന മനോഹരമായ മെലഡിയാണ് ഡെവ്‌ലിൻ പിയാനോയിൽ വായിച്ചു കൊണ്ടിരിക്കുന്നത്. ഹാളിൽ പ്രവേശിച്ച നിമിഷം തന്നെ ഷെല്ലെൻബെർഗിനെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആരാണെന്ന് മനസ്സിലായില്ലെങ്കിലും ആ വ്യക്തിപ്രഭാവം ആരുടെയും ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. ബാറിലേക്ക് ചെന്ന് ഒരു ഗ്ലാസ് വൈനും എടുത്ത് തന്റെ നേർക്ക് നടന്നടുക്കുന്ന അദ്ദേഹത്തെ ശ്രദ്ധിക്കാത്ത മട്ടിൽ ഡെവ്‌ലിൻ വായന തുടർന്നു.

“Moonlight on the Highway... എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം... അൽ ബൌളിയുടെ മഹത്തായ നമ്പറുകളിൽ ഒന്ന്...” മരണം വരെയും ഇംഗ്ലണ്ടിലെ പേരു കേട്ട ഗായകനായിരുന്ന അദ്ദേഹത്തിന്റെ പേര് എടുത്ത് പറഞ്ഞു കൊണ്ട് ഷെല്ലെൻബെർഗ് ഡെവ്‌ലിനരികിലെത്തി.

“1940 ലെ ജർമ്മനിയുടെ ലണ്ടൻ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു... താങ്കൾക്കറിയുമോ അത്...?” ഡെവ്‌ലിൻ ചോദിച്ചു. “എയർ റെയ്ഡ് സൈറൻ കേൾക്കുമ്പോൾ മറ്റുള്ളവരെപ്പോലെ അദ്ദേഹം ബങ്കറുകളിൽ പോയി ഒളിക്കില്ലായിരുന്നു... തന്റെ ബെഡ്‌റൂമിൽ തന്നെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്...”

“നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“നിങ്ങൾ ഏത് പക്ഷത്താണെന്നതിനെ ആശ്രയിച്ചിരിക്കും അത്...”  A Foggy Day in London Town എന്ന ഗാനത്തിലേക്ക് ഡെവ്‌ലിൻ ചുവട് മാറ്റി.

“അനേകം കഴിവുകൾ ഉള്ള വ്യക്തിയാണല്ലോ നിങ്ങൾ, മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“ഏയ്, അങ്ങനെയൊന്നുമില്ല... ബാറിലെ ഒരു സാധാരണ പിയാനിസ്റ്റ്...  നിഷ്ഫലമായിപ്പോയ യൌവനത്തിന്റെ ശേഷിപ്പ്...”  ഒരു കൈയ്യാൽ ഗ്ലാസ് എടുത്ത് വൈൻ മൊത്തിയിട്ട് അദ്ദേഹം ചോദിച്ചു. “ആട്ടെ, താങ്കൾ ആരാണെന്ന് പറഞ്ഞില്ല...?”

“എന്റെ പേര് ഷെല്ലെൻബെർഗ്... വാൾട്ടർ ഷെല്ലെൻബെർഗ്... എന്നെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ...?”

“തീർച്ചയായും...” ഡെവ്‌ലിൻ പുഞ്ചിരിച്ചു.  “കുറേക്കാലം ഞാൻ ബെർലിനിൽ ചെലവഴിച്ചിട്ടുള്ളതാണ്... താങ്കൾ ഇപ്പോൾ ജനറൽ പദവിയിൽ അല്ലേ...? അത് പറഞ്ഞപ്പോഴാ ഓർത്തത്... ഇന്ന് വൈകുന്നേരം എന്റെയടുത്ത് തമാശ കളിക്കാൻ വന്ന ആ രണ്ട് വിഡ്ഢികളുമായി എന്തെങ്കിലും ബന്ധമുണ്ടോ താങ്കൾക്ക്...?”

“ആ സംഭവത്തിൽ ഞാൻ ഖേദിക്കുന്നു, മിസ്റ്റർ ഡെവ്‌ലിൻ... നിങ്ങളുടെ തോക്കിൽ നിന്നും വെടിയേറ്റയാൾ ഇവിടുത്തെ ജർമ്മൻ എംബസിയിലെ പോലീസ് അറ്റാഷെയാണ്... മറ്റേയാൾ ഗെസ്റ്റപ്പോയിൽ നിന്നുമുള്ള മേജർ ബെർഗർ... റൈഫ്യൂറർ ആജ്ഞാപിച്ചത് കൊണ്ട് മാത്രമാണ് അയാളെ എന്നോടൊപ്പം കൂട്ടേണ്ടി വന്നത്...”

“ദൈവമേ...! ആ നശിച്ച ഹിം‌ലർ വീണ്ടും...? ഏറ്റവും ഒടുവിൽ അയാളുമായി കണ്ടുമുട്ടിയ നേരത്ത് എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ലായിരുന്നല്ലോ അയാൾക്ക്...?”

“എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് നിങ്ങളെ ആവശ്യമായി വന്നിരിക്കുന്നു...”

“എന്തിന്...?”

“ഞങ്ങൾക്ക് വേണ്ടി ഇംഗ്ലണ്ടിലേക്ക് പോകാൻ, മിസ്റ്റർ ഡെവ്‌ലിൻ... ഒന്നു കൂടി കൃത്യമായി പറഞ്ഞാൽ, ലണ്ടനിലേക്ക്...”

“നോ, താങ്ക്സ്... ഈ യുദ്ധത്തിൽ രണ്ട് തവണ ഞാൻ ജർമ്മൻ ഇന്റലിജൻസിന് വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്... ആദ്യം അയർലണ്ടിൽ... അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് ഞാൻ ജീവനോടെ രക്ഷപെട്ടത്...” നെറ്റിയുടെ ഒരു വശത്തെ വെടിയുണ്ടയേറ്റ അടയാളം തൊട്ടുകാണിച്ചു കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

“അതെ... രണ്ടാമത്തെ തവണ നോർഫോക്കിൽ വച്ച്...  നിങ്ങളുടെ വലത്തെ ചുമലിൽ... കുർട്ട് സ്റ്റെയ്നറുമായി പിരിയുന്നതിന് തൊട്ട് മുമ്പ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“ഓഹോ... അപ്പോൾ വിവരങ്ങളെല്ലാം താങ്കൾക്ക് നന്നായറിയാം...”

“ഓപ്പറേഷൻ ഈഗ്‌ൾ അല്ലേ...?  തീർച്ചയായും...”

“കേണൽ സ്റ്റെയ്നർ... നല്ലൊരു മനുഷ്യൻ... നാസി ആശയങ്ങളോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്...”

“അദ്ദേഹത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നറിയുമോ നിങ്ങൾക്ക്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“തീർച്ചയായും...  ഞാൻ അഡ്മിറ്റ് ആയ അതേ ഹോസ്പിറ്റലിലേക്കാണ് ഹൃദയസ്തംഭനത്തെ തുടർന്ന് കേണൽ മാക്സ് റാഡ്‌ലിനെയും കൊണ്ടു വന്നത്...  ഇംഗ്ലണ്ടിലെ ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച റിപ്പോർട്ട് പ്രകാരം സ്റ്റെയനർ കൊല്ലപ്പെട്ടു എന്നാണറിയാൻ കഴിഞ്ഞത്... വിൻസ്റ്റൺ ചർച്ചിലിനെ കിഡ്നാപ്പ് ചെയ്യാനായി ചെന്നപ്പോൾ മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽ വച്ച്...”

“നിങ്ങൾക്ക് ലഭിച്ച ആ ഇൻഫർമേഷനിൽ രണ്ട് തെറ്റുകളുണ്ടായിരുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു. “റാഡ്‌ൽ അറിയാതിരുന്ന രണ്ട് വസ്തുതകൾ... ആ വാരാന്ത്യത്തിൽ മെൽറ്റ്‌ഹാം ഹൌസിൽ എത്തിയത് ചർച്ചിൽ അല്ലായിരുന്നു... ആ സമയം അദ്ദേഹം ടെഹ്‌റാൻ കോൺഫറൻസിൽ പങ്കെടുക്കുവാനുള്ള യാത്രയിലായിരുന്നു... അന്നവിടെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഒരു അപരനായിരുന്നു... ഒരു നാടക നടൻ...”

“മൈ ഗോഡ്...!”  ഡെവ്‌ലിൻ പിയാനോ വായന നിർത്തി.

“അതിലും പ്രധാനപ്പെട്ട ഒന്ന്... കുർട്ട് സ്റ്റെയ്നർ മരണമടഞ്ഞിട്ടില്ല... അദ്ദേഹമിപ്പോൾ ജീവനോടെ സുഖമായി ഇരിക്കുന്നു... ലണ്ടൻ ടവറിൽ... അതുകൊണ്ടാണ് ഞാൻ പറയുന്നത്, എനിക്ക് വേണ്ടി നിങ്ങൾ ലണ്ടനിലേക്ക് പോകണമെന്ന്... അദ്ദേഹത്തെ തിരികെ സുരക്ഷിതമായി ജർമ്മനിയിൽ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്... വെറും മൂന്ന് ആഴ്ച്ചത്തെ സമയമേ അതിനായി എനിക്ക് അനുവദിച്ചിട്ടുമുള്ളൂ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...