“കാറ്റത്ത് പറന്നു വന്ന സാധനങ്ങളെന്തൊക്കെയാണെന്ന് നോക്കൂ...” ഡെവ്ലിൻ പറഞ്ഞു.
“ആരാണിവരൊക്കെ...?” ശാന്തസ്വരത്തിൽ സ്റ്റെയ്നർ
ചോദിച്ചു.
“വെൽ... ഈ വൃത്തികെട്ട തടിയന്റെ പേര് ജാക്ക് കാർവർ.. ലണ്ടന്റെ കിഴക്കൻ
പ്രദേശം മുഴുവൻ ഇവന്റെ വിഹാരരംഗമാണ്... കരിഞ്ചന്ത, ചൂതാട്ടം, ഗുണ്ടായിസം, വേശ്യാലയം നടത്തിപ്പ്
തുടങ്ങി സകല രംഗങ്ങളിലും അഗ്രഗണ്യനാണിവൻ...”
“നിന്റെ തമാശ കുറച്ച് കൂടുന്നു...” കാർവർ പറഞ്ഞു.
“പിന്നെ, രണ്ടാമത്തവൻ... മാളത്തിൽ നിന്ന് പുറത്ത് വന്ന എലിയെപ്പോലെ ഇരിക്കുന്നവൻ... അത് ഇവന്റെ സഹോദരനാണ്... എറിക്ക്...”
“നിനക്ക് ഞാൻ കാണിച്ച് തരാമെടാ...” അടക്കാനാവാത്ത രോഷത്തോടെ
എറിക്ക് ഡെവ്ലിന് നേർക്ക് കുതിച്ചു. “നിന്റെ ആ സുഹൃത്തിനും അയാളുടെ
അനന്തിരവൾക്കും കൊടുത്തത് തന്നെ നിനക്കും തരാം ഞാൻ...”
ഡെവ്ലിന്റെ മനസ്സിനുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. മുഖം വിളറി വെളുത്തു. “എന്താണ് നീ പറഞ്ഞു
വരുന്നത്...?”
“ഇത്തവണ ഞങ്ങൾ തമാശ കളിക്കുകയല്ല...” കാർവർ പറഞ്ഞു. “സംശയമുണ്ടെങ്കിൽ ഇവന്റെ
പോക്കറ്റിൽ നോക്ക്... രക്തം പുരണ്ട ആ പിസ്റ്റൾ ഉണ്ടോ ഇല്ലയോ എന്ന്...”
ഡെവ്ലിനരികിലെത്തിയ എറിക്ക് അദ്ദേഹത്തിന്റെ പക്കൽ നിന്നും സ്മിത്ത് & വെസ്സൺ പിടിച്ചു വാങ്ങി. “നിന്റെ സൂത്രങ്ങളെല്ലാം
എപ്പോഴും വിജയിക്കണമെന്നില്ല മരമണ്ടാ...”
“എന്റെ സുഹൃത്തുക്കൾ... എന്ത് സംഭവിച്ചു അവർക്ക്...?” പതിഞ്ഞ സ്വരത്തിൽ
ഡെവ്ലിൻ ചോദിച്ചു.
അതെല്ലാം കണ്ട് രസിക്കുകയായിരുന്നു
കാർവർ. പോക്കറ്റിൽ നിന്നും ഒരു സിഗാർ എടുത്ത് അതിന്റെ അറ്റം കടിച്ച് തുപ്പിയിട്ട് ചുണ്ടിൽ
വച്ചു. “സത്യം പറയാമല്ലോ... നിന്നെക്കുറിച്ച് ലണ്ടൻ മുഴുവനും ഞാൻ അന്വേഷിച്ചു... പക്ഷേ, ഒരു വിവരവും ലഭിച്ചില്ല... അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ്
ഭാഗ്യം ഞങ്ങളെ തുണച്ചത്... വൈകുന്നേരം യാദൃച്ഛികമായിട്ടാണ് എറിക്ക് അവളെ കാണാനിടയായത്... വാപ്പിങ്ങ് ഹൈ സ്ട്രീറ്റിൽ
വച്ച്... അവളെ പിന്തുടർന്ന ഇവൻ വീട് കണ്ടു പിടിച്ചു...”
“എന്നിട്ട്...?”
“നിങ്ങൾ പോയതിന് പിന്നാലെ ഞങ്ങൾ അവിടെയെത്തി... അല്പം ചോദ്യം ചെയ്യലിന്റെ
ആവശ്യമേ വേണ്ടി വന്നുള്ളൂ... അങ്ങനെ ഞങ്ങൾ ഇവിടെയെത്തി...”
“എന്റെ സുഹൃത്ത് അത്ര പെട്ടെന്ന് എല്ലാം പറഞ്ഞ് തന്നുവെന്നോ...?” ഡെവ്ലിൻ പറഞ്ഞു. “വിശ്വസിക്കാനാവുന്നില്ല...” അദ്ദേഹം സ്റ്റെയ്നറുടെ
നേർക്ക് തിരിഞ്ഞു. “എന്ത് തോന്നുന്നു കേണൽ...?”
“എനിക്കും വിശ്വാസം വരുന്നില്ല...” സ്റ്റെയ്നർ പറഞ്ഞു.
“അയാളെ കുറ്റം പറയാൻ കഴിയില്ല...” കാർവർ സിഗാറിന് തീ
കൊളുത്തി. “അയാൾക്ക് നിങ്ങളെക്കാൾ വലുത് അയാളുടെ അനന്തിരവളായിരുന്നു... അതുകൊണ്ട് അയാൾക്ക്
എല്ലാം പറയേണ്ടി വന്നു...”
“പക്ഷേ, അതുകൊണ്ടൊന്നും ഒട്ടും പ്രയോജനം അവർക്കുണ്ടായില്ല എന്നത് വേറെ വശം...” ക്രൂരഭാവത്തിൽ എറിക്ക്
ഒന്ന് ചിരിച്ചു. “എന്താണ് അവൾക്ക് സംഭവിച്ചതെന്നറിയണ്ടേ...? എന്റെ കൈയിൽ നിന്നും
രക്ഷപെടാൻ അവൾ ഓടി... കൈവരികൾക്ക് മുകളിലൂടെ മറിഞ്ഞ് വീടിന് താഴെയുള്ള ജെട്ടിയിലേക്ക്
വീണു... കഴുത്തൊടിഞ്ഞ് മരിച്ചു...”
“മൈക്കിളിനെ നിങ്ങൾ എന്ത് ചെയ്തു...?” ശ്വാസമെടുക്കുവാൻ
ബുദ്ധിമുട്ടിക്കൊണ്ട് ഡെവ്ലിൻ ചോദിച്ചു.
“വെടിവെച്ച് കൊന്നു... തെരുവ്നായ്ക്കളെ അങ്ങനെയല്ലേ
ചെയ്യാറുള്ളത്...?”
ഡെവ്ലിൻ ഒരടി മുന്നോട്ട് വച്ചു. “ഇന്നത്തോടെ നിങ്ങളുടെ
രണ്ടിന്റെയും അന്ത്യമാണ്...” അദ്ദേഹത്തിന്റെ മുഖം ദ്വേഷ്യത്താൽ ചുവന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.
കാർവറിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. “ഞങ്ങളുടെയല്ല വിഡ്ഢീ... നിന്റെ അന്ത്യം... നിന്റെ വയറ്റിലൂടെയാണ്
ഇത്തവണ വെടിയുണ്ട പായിക്കാൻ പോകുന്നത്... നീ ഇഞ്ചിഞ്ചായി മരിക്കണം...”
മയക്കത്തിലായിരുന്ന ഷാ ആ സമയത്താണ് വീണ്ടും ഉണർന്നത്. കണ്ണു തുറന്ന് അയാൾ ചുറ്റിനും
മിഴിച്ച് നോക്കി. “എന്താണിവിടെ...?”
“ഇതാ, എല്ലാവർക്കും ചായ റെഡി...” അടുക്കളയുടെ ഡബിൾ
തുറന്ന് കൈയിൽ ട്രേയുമായി ലവീനിയ അങ്ങോട്ട് കടന്നു വന്നു. തൊട്ടു പിറകിൽ വോഗനും ഉണ്ടായിരുന്നു. പരിചയമില്ലാത്ത രണ്ടു
പേരെ മുന്നിൽ കണ്ട അവൾ അമ്പരന്ന് നിന്നു.
“അനങ്ങരുത് രണ്ടു പേരും...” കാർവർ അവരോട് ആജ്ഞാപിച്ചു.
ഭയന്ന് വിറച്ചു പോയിരുന്നു അവൾ. എങ്കിലും ഒന്നും മിണ്ടിയില്ല.
ഡോഗൽ മൺറോയാണ് ആ പിരിമുറുക്കത്തിന് അല്പമൊരു അയവ് വരുത്തുവാൻ ശ്രമിച്ചത്. “പേടിക്കണ്ട മൈ ഡിയർ... ശാന്തമായി ഇരിക്കൂ...”
എന്നാൽ മദ്യലഹരിയിലായിരുന്ന ഷാ തന്റെ ചുവന്ന കണ്ണുകളും തിരുമ്മി എഴുന്നേറ്റു. “യൂ ബ്ലഡി സ്വൈൻ... നിങ്ങളാരാണെന്നാണ്
വിചാരിച്ചത്...? എന്റെ വീട്ടിൽ കയറി വന്ന് ഞങ്ങളെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്നോ...?” അയാളുടെ ശബ്ദം കുഴഞ്ഞിരുന്നു.
“ഇനിയൊരടി മുന്നോട്ട് വച്ചാൽ നിങ്ങളുടെ തല ഞാൻ തെറിപ്പിച്ചിരിക്കും...” കാർവർ അലറി.
“അവർ പറയുന്നത് അനുസരിക്കൂ മാക്സ്...” ലവീനിയ വിളിച്ചു പറഞ്ഞു. ആ പരിഭ്രമത്തിനിടയിൽ
അവളുടെ കൈയിൽ നിന്നും താഴെ വീണ ട്രേയും കപ്പുകളും ചിന്നിച്ചിതറി. അതോടൊപ്പം അറിയാതെ
അവൾ അല്പം മുന്നോട്ട് നീങ്ങി.
ശബ്ദം കേട്ട് തിരിഞ്ഞ കാർവർ അവൾക്ക് നേരെ നിറയൊഴിച്ചു. അവളെ കൊല്ലണമെന്ന ചിന്ത അയാൾക്കില്ലായിരുന്നു
എന്നതാണ് വാസ്തവം. ഒരു റിഫ്ലക്സ് ആക്ഷൻ എന്ന പോലെ കാഞ്ചിയിൽ വിരലമർന്നതായിരുന്നു
അത്. അതു കണ്ട് നിയന്ത്രണം വിട്ട മാക്സ്വെൽ ഷാ ഒരലർച്ചയോടെ അയാൾക്ക് നേരെ കുതിച്ചു. കാർവറിന്റെ തോക്ക്
വീണ്ടും ശബ്ദിച്ചു... രണ്ട് തവണ... പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ...
വീണു കിടക്കുന്ന ലവീനിയയുടെ അരികിൽ മുട്ടുകുത്തി അവളെ നോക്കിയിട്ട് വോഗൻ തലയുയർത്തി. “ഷീ ഈസ് ഡെഡ്...”
“ഞാൻ മുന്നറിയിപ്പ് തന്നിരുന്നു... എന്താ, ഇല്ലെന്നുണ്ടോ...?” മുഖം കോട്ടിക്കൊണ്ട് കാർവർ ചോദിച്ചു.
“തീർച്ചയായും തന്നിരുന്നു മിസ്റ്റർ കാർവർ...” കുർട്ട് സ്റ്റെയ്നർ
പറഞ്ഞു.
മേശപ്പുറത്ത് വച്ചിരുന്ന ഡെവ്ലിന്റെ ബാഗിനുള്ളിലേക്ക് അദ്ദേഹത്തിന്റെ കൈ നീണ്ടു. സൈലൻസർ ഘടിപ്പിച്ച
വാൾട്ടർ പിസ്റ്റൾ കൈയിൽ തടഞ്ഞതും അനായാസകരമായി അത് പുറത്തെടുത്ത് നിറയൊഴിച്ചതും ഞൊടിയിടയിലായിരുന്നു. കാർവറിന്റെ നെറ്റിത്തടത്തിന്
നടുവിലായിട്ടാണ് ബുള്ളറ്റ് തുളച്ചു കയറിയത്. പിന്നിലെ കസേരയുടെ മുകളിലൂടെ അയാൾ
പിറകോട്ട് മറിഞ്ഞു.
“ജാക്ക്...!” അലറി വിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ച എറിക്കിന്റെ കൈത്തണ്ടയിൽ
കടന്നു പിടിച്ച ഡെവ്ലിൻ അവന്റെ കൈ പിടിച്ച് തിരിച്ചു. വേദനയാൽ പുളഞ്ഞ അവന്റെ കൈയിൽ
നിന്നും റിവോൾവർ താഴെ വീണു.
“നീ ആ പെൺകുട്ടിയെ കൊന്നു കളഞ്ഞു... അങ്ങനെയല്ലേ നീ എന്നോട്
പറഞ്ഞത്...?” ഭയന്ന് പിന്നോട്ട് നീങ്ങിയ എറിക്കിനോട് ഡെവ്ലിൻ ചോദിച്ചു.
മാക്സ്വെൽ ഷായുടെ കസേരയുടെ സമീപം കിടന്നിരുന്ന അദ്ദേഹത്തിന്റെ ഷോട്ട്ഗൺ ഡെവ്ലിൻ കുനിഞ്ഞെടുത്തു.
ഭയന്ന് വിറയ്ക്കുകയായിരുന്നു എറിക്ക്. “അതൊരു അപകട മരണമായിരുന്നു... ഓടി രക്ഷപെടാൻ തുനിഞ്ഞതായിരുന്നു
അവൾ... കൈവരികൾക്ക് മുകളിലൂടെ അപ്പുറത്തേക്ക്
മറിയുകയായിരുന്നു...” പിറകോട്ട് ചുവട് വച്ച്, കാറ്റിൽ അകന്നു മാറിയ കർട്ടന്റെ
വിടവിലൂടെ അവൻ ടെറസിലേക്ക് ഇറങ്ങി.
“പക്ഷേ, അവൾ ഓടിയതിന് കാരണം എന്തായിരുന്നു...? അതാണിവിടുത്തെ വിഷയം...” വിരൽ കാഞ്ചിയിൽ വച്ചുകൊണ്ട്
ഡെവ്ലിൻ പറഞ്ഞു.
“നോ...!” എറിക്ക് ഉറക്കെ നിലവിളിച്ചു. ഷോട്ട്ഗണ്ണിന്റെ ഇരട്ടക്കുഴലുകൾ ഗർജ്ജിച്ചു. വെടിയേറ്റ എറിക്ക്
ഉയർന്നു പൊങ്ങി ടെറസ്സിന്റെ കൈവരികൾക്ക് മുകളിലൂടെ താഴേക്ക് പതിച്ചു.
***
സമയം പുലർച്ചെ രണ്ടു മണിയോടടുക്കുന്നു. ചെർണെയിൽ റേഡിയോ റൂമിന്റെ
ഒരു മൂലയിലെ കസേരയിൽ പാതിമയക്കത്തിലായിരുന്ന ജനറൽ ഷെല്ലെൻബെർഗിനെ വിളിച്ചുണർത്തിയ ലീബർ
പറഞ്ഞു. “ഫാൾക്കൺ കമിങ്ങ് ഇൻ, ജനറൽ...”
ചാടിയെഴുന്നേറ്റ ഷെല്ലെൻബെർഗ് ലീബറിന്റെ അരികിലെത്തി. “എന്താണ് പുതിയ വിവരം...?”
“ഇവിടുത്തെ കാലാവസ്ഥ എങ്ങനെയുണ്ടെന്ന് ചോദിക്കുകയായിരുന്നു... എത്ര മാത്രം മോശമാണെന്ന്
ഞാൻ പറഞ്ഞു കൊടുത്തു...”
“എന്നിട്ട്...?”
“ഒരു നിമിഷം, ജനറൽ... അദ്ദേഹം വീണ്ടും ലൈനിൽ
എത്തിയിരിക്കുന്നു...” ഡെവ്ലിൻ പറഞ്ഞത് മുഴുവനും ശ്രദ്ധിച്ചതിന് ശേഷം അയാൾ തലയുയർത്തി. “ഇനിയും കാത്തിരിക്കാനാവില്ല
എന്നാണദ്ദേഹം പറയുന്നത്... അവർ പുറപ്പെടുകയാണത്രെ...”
ഷെല്ലെൻബെർഗ് തല കുലുക്കി. “ഗുഡ് ലക്ക് എന്ന് മാത്രം പറഞ്ഞേക്കൂ...”
വാതിൽക്കലേക്ക് നീങ്ങിയ അദ്ദേഹം കതക് തുറന്ന് പുറത്തിറങ്ങി. കടലിൽ നിന്നും കരയിലേക്ക്
നിർദ്ദയം അടിച്ചു കയറിക്കൊണ്ടിരിക്കുന്ന മൂടൽമഞ്ഞ്... തന്റെ കോട്ടിന്റെ കോളർ ഉയർത്തി വച്ച് എയർഫീൽഡിന്റെ വശത്തു കൂടി
അദ്ദേഹം മുന്നോട്ട് നടന്നു... പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ...
***
ഏതാണ്ട് അതേ സമയം... ബെൽ ഐൽ കൊട്ടാരത്തിൽ തനിക്കായി നൽകിയിരിക്കുന്ന മുറിയുടെ ജനാലക്കരികിൽ
ഇരിക്കുകയാണ് ഹോസ്റ്റ് ബെർഗർ. ഈ നേരമായിട്ടും ഉറങ്ങുവാൻ കഴിയുന്നില്ല. രാവിലെ നടക്കാൻ പോകുന്ന
സംഭവങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് മൂടൽമഞ്ഞിനോടൊപ്പം പെയ്യുന്ന മഴയുടെ ആരവം ശ്രദ്ധിച്ച്
അയാൾ ഇരുട്ടിൽ ഇരുന്നു. കതകിൽ ആരോ മുട്ടുന്ന സ്വരം കേട്ട് അയാൾ തിരിഞ്ഞു നോക്കി. പാതി തുറന്ന വാതിലിലൂടെ
വെളിച്ചം ഉള്ളിലേക്കെത്തി നോക്കി. ഡ്യൂട്ടിയിലുള്ള SS ഭടനായിരുന്നു അത്.
“സ്റ്റംബാൻഫ്യൂറർ...?” അയാൾ പതിയെ വിളിച്ചു.
“ഞാനിവിടെയുണ്ട്... എന്താണ് വേണ്ടത്...?” ബെർഗർ ആരാഞ്ഞു.
“റൈഫ്യൂറർക്ക് താങ്കളെ കാണണമെന്ന്... അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ
കാത്തിരിക്കുകയാണ്...”
“അഞ്ച് മിനിറ്റ്... ഞാൻ വരുന്നു...” ബെർഗർ അയാളോട് പറഞ്ഞു. അയാൾ തിരികെ പോയി.
തന്റെ അപ്പാർട്ടെമെന്റിൽ സിറ്റിങ്ങ് റൂമിലെ നെരിപ്പോടിനരികിൽ ഫുൾ യൂണിഫോമിൽ നിൽക്കുകയായിരുന്നു
ഹിംലർ. കതകിൽ മുട്ടിയിട്ട് ബെർഗർ ഉള്ളിൽ കടന്നു. ശബ്ദം കേട്ട ഹിംലർ തിരിഞ്ഞു. “ആഹ്... നിങ്ങൾ എത്തിയോ...?”
“എന്താണ് വിളിപ്പിച്ചത്, റൈഫ്യൂറർ...?”
“ഫ്യൂറർക്ക് ഉറങ്ങാൻ കഴിയുന്നില്ലത്രെ... എന്നോട് അങ്ങോട്ട്
ചെല്ലാൻ പറഞ്ഞ് ആളെ വിട്ടു... ഒപ്പം നിങ്ങളെയും കൊണ്ടുവരുവാൻ പ്രത്യേകം പറഞ്ഞുവത്രെ...”
“അദ്ദേഹത്തിന് എന്തെങ്കിലും സംശയമുണ്ടെന്ന് കരുതുന്നുണ്ടോ റൈഫ്യൂറർ...?”
“ഒരിക്കലുമില്ല...” ഹിംലർ പറഞ്ഞു. “കുറേ നാളുകളായി ഫ്യൂറർക്ക്
എന്തോ കാര്യമായ ആരോഗ്യ പ്രശ്നമുണ്ട്... അദ്ദേഹത്തിന്റെ ഈ ഉറക്കമില്ലായ്മ അതിന്റെ ഒരു
ലക്ഷണം മാത്രമാണ്... തന്റെ പ്രൈവറ്റ് ഡോക്ടർ ആയ പ്രൊഫസർ മൊറേലിന്റെ ചികിത്സയിലാണ്
അദ്ദേഹം. അയാളുടെ ഉപദേശങ്ങൾ കണ്ണുമടച്ച് അനുസരിക്കുന്ന അവസ്ഥയിലാണ് ഫ്യൂറർ ഇപ്പോൾ... ദൗർഭാഗ്യവശാൽ മൊറേൽ
ഇപ്പോൾ ബെർലിനിലാണ്... ഫ്യൂറർ ഇവിടെയും...”
“അത്രയ്ക്കും പ്രധാനപ്പെട്ട വ്യക്തിയാണോ മൊറേൽ...?” ബെർഗർ ചോദിച്ചു.
“വെറുമൊരു മുറിവൈദ്യനാണ് അയാൾ എന്ന് കരുതുന്ന ധാരാളം പേർ ഉണ്ട്...” ഹിംലർ പറഞ്ഞു. “വേറൊരു വശം കൂടിയുണ്ട്... ഒരു ഡോക്ടർക്കും അത്ര
എളുപ്പം കൈകാര്യം ചെയ്യാവുന്ന ഒരു രോഗിയല്ല ഫ്യൂറർ...”
“മനസ്സിലാവുന്നു, റൈഫ്യൂറർ... പക്ഷേ, എന്നെയും കൂടി കാണണമെന്ന്
പറഞ്ഞത്...?”
“ആർക്കറിയാം...? പെട്ടെന്ന് തോന്നിയ വിഭ്രാന്തി വല്ലതുമായിരിക്കും...” ഹിംലർ വാച്ചിൽ നോക്കി. “പതിനഞ്ച് മിനിറ്റിനുള്ളിൽ
അവിടെയെത്തണമെന്നാണ് ഓർഡർ... സമയത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം കണിശക്കാരനാണ് ഫ്യൂറർ... ഒരു മിനിറ്റ് അങ്ങോട്ടോ
ഇങ്ങോട്ടോ പാടില്ല... ആ മേശപ്പുറത്ത് ചൂട് കോഫി ഇരിക്കുന്നുണ്ട്... പോകുന്നതിന് മുമ്പ്
ഒരു കപ്പ് അകത്താക്കാൻ സമയമുണ്ട്...”
ഞാന് അപ്പോഴേ പറഞ്ഞതല്ലേ.. ഈ കാര്വര്മാര് ഒക്കെ നമ്മുടെ യോദ്ധാക്കളുടെ മുന്പില് വെറും പിള്ളേര് മാത്രമാണെന്ന്. ചുമ്മാ പോയി ചത്തു.. അയ്യേ..
ReplyDeleteഅതിന് അവന്മാർക്ക് അറിയില്ലായിരുന്നല്ലോ ഇവരൊക്കെ യാര് യെവര് എന്തര് എന്ന്... :)
Deleteരണ്ട് അധ്യായം കൊണ്ട് അപ്പോഴേയ്ക്കും എത്ര മരണങ്ങൾ...
ReplyDeleteഉം... കുറേ പാവങ്ങൾ കൊല്ലപ്പെട്ടു... അതോർക്കുമ്പോഴാ...
Deleteമേരിയോടും മൈക്കിളിനോടും കാർവ്വർമ്മാരുടെ ക്രൂരതയ്ക്ക് തിരിച്ചടി കൊടുത്ത് നമ്മുടെ നായകന്മാർ.
ReplyDeleteഫ്യൂറർ എന്തിനായിരിക്കും കാണണമെന്ന് പറഞ്ഞത്..
മേരിയെ കൊന്നതിന് പകരം വീട്ടണമെന്ന വായനക്കാരുടെ ആഗ്രഹം സാധിച്ചില്ലേ... സന്തോഷമായില്ലേ...
Deleteഫ്യൂറർ എന്തിന് വിളിപ്പിച്ചു എന്ന് കാത്തിരുന്ന് കാണാം സുകന്യാജീ...
ക്രൂരന്മാരോട് ഇങ്ങനെത്തന്നെ ചെയ്യണം
ReplyDeleteഅതെ... ഒരു ദാക്ഷിണ്യവും പാടില്ല കേരളേട്ടാ...
Deleteഡെവ് ലിൻ ഒരു നിമിഷം വൈകിപ്പോയതുകൊണ്ട് ആ ലവീനയുടെ ജീവനും പോയിക്കിട്ടി.
ReplyDeleteബാക്കി പോരട്ടെ....
പാവം ലവീനിയ...
Deleteശ്രീക്കുട്ടൻ പറഞ്ഞതുപോലെ, എത്ര പേരാണ് പെട്ടെന്ന് കൊല്ലപ്പെട്ടത്!!!
ReplyDeleteകാർവർ ബ്രോസ് ശിക്ഷ ഇരന്ന് വാങ്ങിയതെങ്കിൽ മറ്റുളളവർ നിരപരാധികളാണെന്ന വ്യത്യാസം..
ഹിംലറെയും ബെർഗറെയും കാത്ത് എന്ത് സമ്മാനമാകും ഫ്യൂററുടെ പക്കൽ കാത്തിരിക്കുന്നുണ്ടാവുക??
കഥയിൽ ഇനി ആവശ്യമില്ലാത്തവരെയൊക്കെ കഥാകൃത്ത് മനഃപൂർവ്വം കൊന്നുകളഞ്ഞതല്ലേ എന്നാണ് എന്റെ ഒരു സംശയം...
Deleteഅത് പണ്ടത്തെ കഥകളിലെ ഒരു ട്രെന്റ് ആയിരുന്നല്ലോ
Deleteഒരു കാര്യത്തിന് ഇറങ്ങിയാല് അപ്പോ എത്തും ഇത് പോലെയുള്ള പിള്ളേര് കളിയും കൊണ്ട് ചിലര്! അതിനിടയില് ചായ കൊണ്ടുവന്ന ലവീനിയ... പാവം :(
ReplyDeleteഎന്ത് ചെയ്യാം മുബീ... കഥ മുന്നോട്ട് പോയല്ലേ പറ്റൂ...
Deleteഎത്ര ചടുപിടുന്നനെയാണ് വില്ലന്മാരും മറ്റുമായ
ReplyDeleteപല കഥാപാത്രങ്ങൾ മരണത്തിന് കീഴടങ്ങികൊണ്ടിരിക്കുന്നത് അല്ലെ ...?
എന്ത് പറയുവാൻ ജീവിതത്തിലും കഥയിലും മരണം
എപ്പോഴും വിളിക്കാതെ വരുന്ന ഒരു അതിഥിയാണല്ലോ അല്ലെ ...!
അതെ മുരളിഭായ്... എന്തേ ഫിലോസഫിക്കലാവാൻ...?
Deleteഎനിക്ക് നെഞ്ചുവേദനയെടുക്കുന്നേ... വെള്ളം വെള്ളം
ReplyDeleteഗുഡ് ഷോ ഡെവ്ലിൻ ആസ് ഓൾവേസ്
ഡോക്ടർമാർ ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ ഓടി വരൂ... ജസ്റ്റിനെ രക്ഷിക്കൂ...
Deleteയെസ്... ദാറ്റ് ഈസ് ഡെവ്ലിൻ ആസ് എവർ വാസ്...
പാവങ്ങളായ മേരിയും,മൈക്കിളും, ലവീനിയായും,മാക്സ്വെല് ഷായും ദുഷ്ടന്മാരുടെ ഇരകളായി......നൊമ്പരമായി....
ReplyDeleteആശംസകള്
അതെ തങ്കപ്പൻ ചേട്ടാ.. അതൊരു നൊമ്പരമായി അവശേഷിക്കും...
Deleteദങ്ങനെ ഇവിടുത്തെ കടങ്ങള് തീര്ത്ത് ഡെവ്ലിനും സംഘോം നാട്ടിലേക്ക്..മണ്റോ തിരിച്ചറിഞ്ഞ കൂട്ടുകാരെല്ലാം മരണമടഞ്ഞ സ്ഥിതിക്ക് ആ ബ്രോയെ കൂടെ കൊണ്ടു പോകേണ്ട... എന്നാലും മരണപ്പെട്ടവര്ക്കായ് ഒരിറ്റു കണ്ണീര് !!!
ReplyDeleteഅതെ... കണക്കുകളെല്ലാം തീർത്തു...
Deleteപിന്നെ ഉണ്ടാപ്രി പറഞ്ഞ മൺറോയുടെ കാര്യം... ഞാൻ ഡെവ്ലിനോട് പറയാംട്ടോ...