അസ്റ്റോറിയ ബാൾറൂമിലെ ചൂതാട്ടകേന്ദ്രത്തിൽ ജാക്ക് കാർവർ വിചാരിച്ചത് പോലെ ആയിരുന്നില്ല
കാര്യങ്ങൾ നീങ്ങിയത്. ഒന്നിന് പിറകെ ഒന്നായി ഓരോ കളിയിലും തോറ്റ് പണം നഷ്ടമായതോടെ
തികച്ചും അസ്വസ്ഥനായിരുന്നു അയാൾ.
എട്ടരയോടെ ചൂതാട്ടം മതിയാക്കി രോഷത്തോടെ പുറത്തിറങ്ങിയ അയാൾ ഒരു സിഗരറ്റിന് തീ
കൊളുത്തി തൊട്ടു താഴത്തെ നിലയിലെ ബാൽക്കണിയിൽ ചാരി നിന്ന് താഴെ ഡാൻസ് ഹാളിലെ ആൾക്കൂട്ടത്തിലേക്ക്
നോക്കി. ഒരു യുവതിയോടൊപ്പം ചുവട് വച്ചുകൊണ്ടിരുന്ന എറിക്ക് തന്റെ ജ്യേഷ്ഠനെ കണ്ടതും നൃത്തം
മതിയാക്കി.
“സോറി മൈ ഡിയർ... ഇനിയൊരിക്കലാവാം...” യുവതിയോടെ ക്ഷമാപണം
ചോദിച്ചിട്ട് അവൻ പടികൾ കയറി ജ്യേഷ്ഠനരികിലെത്തി. “ഇന്നെന്താ, നേരത്തെ തന്നെ അവസാനിപ്പിച്ചോ...?”
“അതേടാ... എനിക്ക് ബോറടിച്ചിട്ട് വയ്യ...” പരുക്കൻ സ്വരത്തിൽ
ജാക്ക് കാർവർ പറഞ്ഞു.
അയാളുടെ ശരീരഭാഷയിൽ നിന്നും കാര്യം മനസ്സിലായ എറിക്ക് അതേക്കുറിച്ച് പിന്നെയൊന്നും
ചോദിക്കാൻ നിന്നില്ല. “ഞാൻ ആലോചിക്കുകയായിരുന്നു ജാക്ക്... ആ തെമ്മാടിയെ കാണാൻ
പോകുമ്പോൾ നമ്മളോടൊപ്പം ആരെയും കൂട്ടണ്ട എന്ന് നിർബ്ബന്ധമാണോ...?”
കാർവർ ദ്വേഷ്യം കൊണ്ട് വിറച്ചു. “നീ എന്താണ് പറഞ്ഞു വരുന്നത്...? ആ പന്നിയെ ഒറ്റയ്ക്ക്
കൈകാര്യം ചെയ്യാനുള്ള കഴിവ് പോലും എനിക്കില്ലെന്നോ...? അവനെ നേരിടാൻ ഒരു
സംഘത്തെ ഒപ്പം കൊണ്ടുപോകണമെന്നാണോ...?”
“അങ്ങനെയൊന്നും ഞാൻ ചിന്തിച്ചില്ല ജാക്ക്... ഞാൻ ആലോചിക്കുകയായിരുന്നു.......”
“നീ ഇപ്പോൾ അങ്ങനെ ആലോചിച്ച് കൂട്ടണ്ട...” കാർവർ പറഞ്ഞു. “വാ, ആ പന്നിയുടെ അടുത്ത്
പോയിട്ട് തന്നെ ഇനി ബാക്കി കാര്യങ്ങൾ...”
ഹംബറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ എറിക്ക് ഇരുന്നു. അവരുടെ വാഹനം കേബിൾ വാർഫിലേക്ക്
തിരിയുമ്പോൾ ഡെവ്ലിന്റെ വാൻ പുറപ്പെട്ടിട്ട് ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞിരുന്നു.
“ആ അറ്റത്ത് കാണുന്നതാണ് വീട്...” എറിക്ക് പറഞ്ഞു.
“ശരി... കാർ ഇവിടെ നിർത്തിക്കോളൂ... ഇനിയങ്ങോട്ട് നടന്ന്
പോകാം... വണ്ടിയും കൊണ്ട് ചെന്ന് അവരുടെ ശ്രദ്ധ പിടിച്ചുപറ്റണ്ട...” കാർവർ തന്റെ പോക്കറ്റിൽ
നിന്നും ബ്രൗണിങ്ങ് പിസ്റ്റൾ എടുത്ത് സ്ലൈഡർ വലിച്ച് റെഡിയാക്കി. “നിന്റെ കൈയിലും ആയുധമുണ്ടല്ലോ...?”
“തീർച്ചയായും ജാക്ക്...” പോക്കറ്റിൽ നിന്നും
വെബ്ലി 0.38 റിവോൾവർ പുറത്തെടുത്ത് അവൻ കാണിച്ചു.
“ഗുഡ് ബോയ്... എന്നാലിനി നീങ്ങാം... ആ ബാസ്റ്റഡിനെ ഒരു
പാഠം പഠിപ്പിക്കണം...”
***
മരപ്പിടിയുള്ള ഒരു ഇരുമ്പ് ശൂലം കൊണ്ട് നെരിപ്പോടിലെ തീക്കനലുകൾ ഇളക്കി ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്ന
റയാൻ മേരിയെ നോക്കി. മേശക്കരികിൽ ഇരുന്ന് ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണവൾ. ആ നിമിഷമാണ് അടുക്കളയുടെ
വാതിൽ ചവിട്ടിത്തുറന്ന് കാർവർ സഹോദരന്മാർ പ്രവേശിച്ചത്. നടുങ്ങിപ്പോയ മേരി ഉച്ചത്തിൽ
നിലവിളിച്ചു. റയാൻ തന്റെ കൈയിലെ ചുട്ടു പഴുത്ത ശൂലവുമായി തിരിഞ്ഞു.
“ഇല്ല... നിങ്ങൾ അതിന് തുനിയില്ല...” നീട്ടിപ്പിടിച്ച ബ്രൗണിങ്ങുമായി
കാർവർ പറഞ്ഞു. “എന്തെങ്കിലും അവിവേകത്തിന് തുനിഞ്ഞാൽ നിങ്ങളുടെ തല ഞാൻ തെറിപ്പിക്കും... എറിക്ക്... ഈ കിളിയുടെ കാര്യം
നീ നോക്കിക്കോണം...”
“സന്തോഷമേയുള്ളൂ ജാക്ക്...” തന്റെ റിവോൾവർ പോക്കറ്റിലിട്ടിട്ട്
മേരിയുടെ പിന്നിൽ ചെന്ന് അവളുടെ ചുമലിൽ കൈ വച്ചു. “നല്ല കുട്ടിയായി അനങ്ങാതെ
നിന്നോണം...” അവൻ പറഞ്ഞു.
അവളുടെ കഴുത്തിൽ അവൻ ഒരു ചുംബനം നൽകി. വെറുപ്പോടെ അവൾ കുതറി. “സ്റ്റോപ്പ് ഇറ്റ്...!”
റയാൻ ഒരു ചുവട് മുന്നോട്ട് വച്ചു. “അവളെ വെറുതെ വിടൂ...”
കാർവർ തോക്കിന്റെ ബാരൽ കൊണ്ട് റയാനെ ഒന്ന് തട്ടി. “ആജ്ഞ വേണ്ട... ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്
ഞാനാണ്... പറയൂ... അയാൾ എവിടെ...?”
“ആര്....?” റയാൻ ചോദിച്ചു.
“അവൻ തന്നെ... ഈ പെൺകുട്ടിയുമായി അസ്റ്റോറിയയിൽ നൃത്തം വയ്ക്കാൻ വന്നവൻ... എന്റെ ഈ അനുജന്റെ
ഒരു കാത് വെടി വച്ച് തകർത്തവൻ...”
“നിങ്ങൾ വൈകിപ്പോയി... അവർ പോയ്ക്കഴിഞ്ഞു....” മേരി ആയിരുന്നു അതിന്
മറുപടി കൊടുത്തത്.
“ഓഹോ, അങ്ങനെയാണോ...?” കാർവർ എറിക്കിന് നേരെ തിരിഞ്ഞു. “അവളെ വിട്ടേക്കൂ എറിക്ക്... എന്നിട്ട് മുകളിലത്തെ
നിലയിൽ ചെന്ന് നോക്കൂ... റിവോൾവർ റെഡിയായിരിക്കണം...”
എറിക്ക് മുറിയ്ക്ക് പുറത്തിറങ്ങി. അടുത്തു കണ്ട കസേരയിലേക്ക് ചൂണ്ടി കാർവർ റയാനോട്
ആജ്ഞാപിച്ചു. “ഇരിക്കവിടെ...”
ഭയന്നു പോയ റയാൻ കസേരയിൽ ഇരുന്നു. കാർവർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ഈ പെണ്ണ് പറഞ്ഞത്
അവർ പോയി എന്നാണ്... അയാൾ പോയി എന്നല്ല...”
“അതുകൊണ്ട്...?” റയാൻ ചോദിച്ചു.
“അപ്പോൾ അയാൾക്കൊപ്പം ഉണ്ടായിരുന്നത് ആരാണ്...? എനിക്കതറിയണം... നിങ്ങൾ അത് പറയും...”
“ഒന്നും പറയരുതേ മൈക്കിൾ അങ്കിൾ... പ്ലീസ്...” മേരി യാചിച്ചു.
“ഇല്ല മകളേ...”
ബ്രൗണിങ്ങിന്റെ പാത്തി കൊണ്ട് കാർവർ റയാന്റെ മുഖത്ത് ഒരു പ്രഹരം നൽകി. അയാൾ വേദന കൊണ്ട്
അലറി. അത് കണ്ട് മേരി ഉച്ചത്തിൽ നിലവിളിച്ചു.
“മിണ്ടിപ്പോകരുത്... ഏതോ ചളിക്കുണ്ടിൽ നിന്നും വന്ന വൃത്തികെട്ട ജന്തുക്കൾ...” അവജ്ഞയോടെ കാർവർ പറഞ്ഞു.
പുറത്തു പോയ എറിക്ക് തിരിച്ചെത്തി. “ഞാൻ പോയ നേരത്ത് എന്താണിവിടെ സംഭവിച്ചത്...?”
“ഇയാളെ ഒന്ന് മര്യാദ പഠിപ്പിക്കുകയായിരുന്നു... ആരെയെങ്കിലും കണ്ടോ
അവിടെ...?”
“ഇല്ല... പക്ഷേ, ബെഡ്റൂമിൽ നിന്നും ഒരു ആർമി മേജറുടെ യൂണിഫോം ലഭിച്ചു...”
“അത് ശരി...” മുഖത്തെ രക്തം തുടച്ചുകൊണ്ടിരിക്കുന്ന റയാന് നേരെ കാർവർ തിരിഞ്ഞു. “ഓൾ റൈറ്റ്... ദേ, കിഴവാ, എനിക്ക് ഇന്ന് രാത്രി
മുഴുവൻ നിങ്ങളുടെയടുത്ത് കൊച്ചുവർത്തമാനവും പറഞ്ഞ് ഇരിക്കാനുള്ള സമയമില്ല... മര്യാദക്ക്
പറയുന്നതാണ് നല്ലത്...”
“നിങ്ങൾ പോയി പണി നോക്ക്...” റയാൻ പുച്ഛത്തോടെ
പറഞ്ഞു.
“നിങ്ങൾ ആള് പരുക്കനാണല്ലോ... പറഞ്ഞാൽ മനസ്സിലാവില്ല
അല്ലേ...? എറിക്ക്, ഈ പെണ്ണിനെയൊന്ന് ശ്രദ്ധിച്ചോണേ...” കാർവർ പറഞ്ഞു.
മേരിയുടെ അരികിലെത്തിയ എറിക്ക് കസേരയിൽ നിന്നും അവളെ വലിച്ചെഴുന്നേൽപ്പിച്ച് അവളുടെ
അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. “നിനക്ക് വിരോധമൊന്നുമില്ലല്ലോ... എല്ലാവരും ചെയ്യുന്ന
കാര്യം തന്നെ...”
അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ അവളൊരു വിഫലശ്രമം നടത്തി. നിലത്ത് കിടന്ന ശൂലമെടുത്ത്
കാർവർ നെരിപ്പോടിലെ കനലിലേക്ക് പൂഴ്ത്തി. “എങ്കിൽ ശരി, പരുക്കൻ മനുഷ്യാ... എന്ത് വേണമെന്ന് ഇപ്പോൾ
നിങ്ങൾക്ക് തീരുമാനിക്കാം... ഒന്നുകിൽ എനിക്കറിയേണ്ട കാര്യങ്ങൾ എല്ലാം എന്നോട് പറയുക... അല്ലെങ്കിൽ ഈ ചുട്ടുപഴുത്ത
ശൂലം നിങ്ങളുടെ അനന്തിരവളുടെ മുഖത്തായിരിക്കും ഞാൻ വയ്ക്കുക... നഷ്ടപ്പെടാനും മാത്രം
വലിയ സൗന്ദര്യമൊന്നും ഇവൾക്കില്ല... പക്ഷേ, അതല്ല പ്രശ്നം... അതോടെ ഇവളുടെ കഥ തന്നെ കഴിഞ്ഞിരിക്കും...”
കുതറി മാറുവാൻ ശ്രമിച്ചെങ്കിലും പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്ന എറിക്കിന്റെ ബലിഷ്ഠകരങ്ങളിൽ
നിന്നും രക്ഷപെടുവാൻ മേരിക്കായില്ല.
“യൂ ബാസ്റ്റഡ്...” റയാൻ അലറി.
“ഇതൊക്കെ ഇതിന് മുമ്പും പലരും വിളിച്ചിട്ടുള്ളതാണ്... ഇതുകൊണ്ടൊന്നും ഞാൻ
പിന്മാറാൻ പോകുന്നില്ല...” കാർവർ പറഞ്ഞു.
അയാൾ നെരിപ്പോടിൽ നിന്നും ശൂലം പുറത്തെടുത്തു. ചുട്ടുപഴുത്തിരിക്കുകയായിരുന്നു
അത്. അയാളത് ആ മേശപ്പുറത്ത് വച്ചു. നിമിഷങ്ങൾക്കകം മേശയുടെ ആ ഭാഗം പുകഞ്ഞു തീ പിടിച്ചു. പിന്നെ ആ ശൂലവുമെടുത്ത്
അയാൾ മേരിയുടെ നേർക്ക് നീങ്ങി. അവൾ ഉച്ചത്തിൽ അലറി വിളിച്ചു.
അത് കണ്ട റയാൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. “അരുത്... ഞാൻ പറയാം...”
“എങ്കിൽ ശരി...” കാർവർ പറഞ്ഞു. “അയാളുടെ പേര്...?”
“ഡെവ്ലിൻ... ലിയാം ഡെവ്ലിൻ...”
“IRA പ്രവർത്തകൻ.... ശരിയല്ലേ...?”
“എന്ന് പറയാം...”
“ആരായിരുന്നു അയാളോടൊപ്പം...?”
റയാൻ ഒന്ന് സംശയിച്ച് നിന്നു. കാർവർ തിരിഞ്ഞ് ശൂലം കൊണ്ട് മേരിയുടെ സ്വെറ്ററിന്റെ ഒരറ്റത്ത്
തൊട്ടു. ആ ഭാഗത്ത് നിന്നും പുകച്ചുരുളുകൾ ഉയർന്നു. “ഞാൻ തമാശ പറയുകയാണെന്ന് കരുതിയോ
നിങ്ങൾ...?”
“ജർമ്മൻകാർക്ക് വേണ്ടിയുള്ള ഒരു ദൗത്യത്തിലാണദ്ദേഹം... ഇവിടെ ലണ്ടനിലെ ഒരു
ജയിലിൽ നിന്നും ഒരു തടവുകാരനെ രക്ഷിക്കുന്ന ദൗത്യം...”
“ഇപ്പോൾ എവിടെയാണയാൾ...?”
“റോംനിയ്ക്ക് അടുത്തുള്ള ഒരു സ്ഥലത്തേക്ക് പോയിരിക്കുകയാണ്... അവിടെയെത്തുന്ന ഒരു
വിമാനത്തിൽ അവർ രാജ്യം വിടും...”
“ഈ മൂടൽമഞ്ഞിലോ...? അതിന് കുറച്ചൊന്നും ഭാഗ്യം പോരാ അയാൾക്ക്... ആട്ടെ, എന്താണ് ആ സ്ഥലത്തിന്റെ
പേര്...?”
റയാൻ വീണ്ടും മൗനം പൂണ്ടു. കാർവർ ആ ശൂലം കൊണ്ട് മേരിയുടെ മുടിയിൽ സ്പർശിച്ചു. മുടി കരിഞ്ഞ ഗന്ധം
ഉയർന്നതും അവൾ അലറി വിളിച്ചു.
റയാൻ ആകെ തകർന്നു പോയിരുന്നു. ഡെവ്ലിനെ ഒറ്റിക്കൊടുക്കുവാൻ അയാൾക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.
പക്ഷേ, ആ അവസ്ഥയിൽ അയാൾക്ക്
മുന്നിൽ മറ്റ് മാർഗ്ഗമൊന്നും തന്നെ ഉണ്ടായിരുന്നില്ല. “ഞാൻ പറഞ്ഞല്ലോ, റോംനിയ്ക്ക് അടുത്തുള്ള
ഒരു സ്ഥലമാണ്...”
“മൈക്കിൾ അങ്കിൾ... പ്ലീസ്... പറയരുതേ...” അവൾ വിളിച്ചു പറഞ്ഞു.
“ചാർബറി എന്നൊരു ഗ്രാമത്തിൽ... ഷാ പ്ലേസ് എന്നാണ്
വീടിന്റെ പേര്...”
“വണ്ടർഫുൾ...” കാർവർ ശൂലം നെരിപ്പോടിനരികിലേക്ക് ഇട്ടു. “അപ്പോൾ നമ്മുടെ പ്രകടനം
മോശമായില്ല...” അയാൾ എറിക്കിന് നേരെ തിരിഞ്ഞു. “ഇനി കുറച്ച് നേരം നമുക്ക് ഗ്രാമപ്രദേശത്തേക്ക്
ഒരു ഡ്രൈവ് ആയാലോ...?”
“ഒരു വിരോധവുമില്ല ജാക്ക്...” എറിക്ക് അവളുടെ കഴുത്തിൽ
വീണ്ടും അമർത്തി ചുംബിച്ചു. “പോകുന്നതിന് മുമ്പ് ഈ മാഡവുമായി മുകളിലത്തെ ബെഡ്റൂമിൽ ഒരു പത്ത് മിനിറ്റ്...”
ഭയവും അതിനേക്കാൾ വെറുപ്പും കൊണ്ട് അലറി വിളിച്ചു കൊണ്ട് തിരിഞ്ഞ അവൾ അവന്റെ മുഖത്ത്
അള്ളിപ്പിടിച്ചു. നഖങ്ങൾ ആഴ്ന്നിറങ്ങിയ വേദനയിൽ അവളെ സ്വതന്ത്രയാക്കിയ അവൻ കൈ
നിവർത്തി ആഞ്ഞൊരു പ്രഹരം കൊടുത്തു. പേടിച്ചരണ്ട അവൾ പിന്നോട്ട് നീങ്ങി. അവളെ പിടിക്കുവാനായി
സാവധാനം മുന്നോട്ട് നീങ്ങിയ എറിക്ക് അവളെയും താണ്ടി അടുക്കളയുടെ വാതിൽ തുറന്നു. തന്നെ കടന്നു പിടിച്ചതും
കാലുയർത്തി അവനെ തൊഴിക്കുവാൻ ശ്രമിച്ചുവെങ്കിലും അതിന്റെ ആയാസത്തിൽ വേച്ച് പിറകോട്ട്
പോയ അവൾ ടെറസിലെ അരമതിലിൽ ചെന്ന് ഇടിച്ചു. അടുത്ത നിമിഷം ഒരു ആർത്തനാദത്തോടെ
മതിലിന് മുകളിലൂടെ പിറകോട്ട് മറിഞ്ഞ അവൾ ഇരുട്ടിൽ അപ്രത്യക്ഷയായി.
അലറി വിളിച്ചുകൊണ്ട് അങ്ങോട്ടോടാൻ ശ്രമിച്ച റയാനെ കാർവർ കോളറിൽ പിടിച്ച് നിർത്തി. ചെവിയ്ക്ക് പിന്നിൽ
ബ്രൗണിങ്ങിന്റെ ബാരൽ മുട്ടിച്ച് പിടിച്ചിട്ട് അയാൾ എറിക്കിന് നേരെ തിരിഞ്ഞു. “അവൾക്ക് എന്ത് പറ്റി
എന്ന് താഴെ പോയി നോക്കൂ...”
മല്ലിടൽ അവസാനിപ്പിച്ച റയാൻ നിശ്ശബ്ദനായി കാത്തു നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ്
പടവുകൾ കയറി മുകളിലെത്തിയ എറിക്കിന്റെ മുഖം വിളറി വെളുത്തിരുന്നു. “അവളുടെ കഥ കഴിഞ്ഞു
ജാക്ക്... താഴെ ബോട്ട് ജെട്ടിയിലേക്കാണ് വീണത്... കഴുത്ത് ഒടിയുകയോ മറ്റോ ചെയ്തിരിക്കാം...”
നിയന്ത്രണം വിട്ട റയാൻ കാർവറെ ചവിട്ടി ദൂരേയ്ക്ക് തെറിപ്പിച്ചു. പിന്നെ തിരിഞ്ഞ് ശൂലമെടുത്ത്
ഉയർത്തി അയാളെ പ്രഹരിക്കുവാനായി മുന്നോട്ട് കുതിച്ചു. കാർവറിന്റെ ബ്രൗണിങ്ങിൽ നിന്നും
ഉതിർന്ന വെടിയുണ്ട റയാന്റെ ഹൃദയത്തിൽ തുളച്ചു കയറി.
ഏതാനും നിമിഷനേരത്തെ മൗനത്തിന് ശേഷം മുഖത്തെ രക്തം വടിച്ചു കളഞ്ഞിട്ട് എറിക്ക്
ചോദിച്ചു. “ജാക്ക്, ഇനി എന്ത്...?”
“ആദ്യം ഇവിടെ നിന്നും പുറത്ത് കടക്കുക...”
കിച്ചൺ ഡോർ ചാരിയിട്ട് എറിക്ക് കാർവറിനെ അനുഗമിച്ചു. കേബിൾ വാർഫിലെ കോർണർ താണ്ടി
അവർ കാറിനരികിലെത്തി. ഉള്ളിൽ കയറി ഇരുന്ന് ഒരു നിമിഷം കഴിഞ്ഞ് കാർവർ ഒരു സിഗരറ്റിന്
തീ കൊളുത്തി. “ആ RAC മാപ്പ് ബുക്ക് എവിടെ...?”
ഡാഷ് ബോർഡിലെ കമ്പാർട്ട്മെന്റ് തുറന്ന് അതെടുത്ത് എറിക്ക് ജ്യേഷ്ഠന് കൊടുത്തു. അയാൾ പേജുകൾ മറിച്ചു
നോക്കി. “കിട്ടിപ്പോയി... ഇതാണ് റോംനി മാർഷ്... അതിനടുത്ത് ചാർബറി... നിനക്കോർമ്മയില്ലേ...? യുദ്ധം തുടങ്ങുന്നതിനൊക്കെ
മുമ്പ് ഞാൻ നമ്മുടെ അമ്മയെയും നിന്നെയും കൊണ്ട് യാത്ര പോകാറുള്ളത്...? അവിടെ കടലിനടുത്തുള്ള
ഒരു ചിറയിലേക്കായിരുന്നു അത്...”
എറിക്ക് തല കുലുക്കി. “അതെ... അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു ആ സ്ഥലങ്ങൾ...”
“എങ്കിൽ ശരി, നമുക്ക് അങ്ങോട്ട് പോകാം...”
“ചാർബറിയിലേക്കോ...?” എറിക്ക് ചോദിച്ചു.
“എന്താ പറ്റില്ലേ...? നീ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാര്യം ഞാൻ
പറയാം... ഡെവ്ലിനെയും പിന്നെ ആ ജർമ്മൻ തടവുകാരനെയും നാം പിടികൂടുന്നു... ഇരുവരെയും പോലീസിനെ
ഏൽപ്പിക്കുന്നതോടെ നാം ഈ രാജ്യത്തിന്റെ ഹീറോകളാകുന്നു...” പാതി എരിഞ്ഞു തീർന്ന
സിഗരറ്റ് പുറത്തേക്ക് എറിഞ്ഞിട്ട് കാർവർ ഒരു സിഗാർ എടുത്ത് ചുണ്ടിൽ വച്ചു. “മൂവ് ഇറ്റ് എറിക്ക്... മൂവ് ഇറ്റ്...” അയാൾ പിറകോട്ട്
ചാരിയിരുന്നു.
പാവം മേരി.. ഇങ്ങനെയൊരവസാനം പ്രതീക്ഷിച്ചില്ല..
ReplyDeleteകാര്യങ്ങൾ ആകെ കുഴഞ്ഞ് മറിയുവാണല്ലോ..
അതെ ജിം... ആരും പ്രതീക്ഷിക്കാത്ത അന്ത്യം...
Deleteഹോ... പാവം മേരി! അപ്രതീക്ഷിതമായ ഒരവസാനം...
ReplyDeleteഎന്ത് ചെയ്യാം... കഥ മുന്നോട്ട് പോയല്ലേ പറ്റൂ...
Deleteഎന്തൊരു ക്രൂരത. പാവം മേരി. ദുഷ്ടന്മാരെ ഡെവ്ലിന്റെ കയ്യിൽ കിട്ടണേ
ReplyDeleteഡെവ്ലിൻ ഇതിന് പകരം ചോദിക്കും എന്ന് തന്നെ നമുക്ക് ആശിക്കാം...
Deleteങും.. സംഭ്രമജനകമായ ഒരദ്ധ്യായം കൂടി.എന്നാലും മേരിപ്പെണ്ണിനെ ആ ദുഷ്ടന്മാർ കൊണുകളഞ്ഞല്ലൊ. ഇപ്പോൾ ഞാനാഗ്രഹിക്കുന്നു. ഡെവ് ലിൻ പോകരുത്. ഇവരെത്തി രണ്ടെണ്ണത്തിനേയും തീർത്തിട്ടേ പോകാവൂ....
ReplyDeleteഅശോകേട്ടന്റെ ആഗ്രഹം സഫലമാകട്ടെ...
Deleteകയ്യറപ്പില്ലാത്ത കൊലയാളികള്
ReplyDeleteഅധോലോകം നയിക്കുന്നത് തന്നെ അവരാണല്ലോ കേരളേട്ടാ...
Deleteമേരി... :(
ReplyDeleteസങ്കടമായി അല്ലേ...? :(
Deleteഅയ്യോ.. ഇതിപ്പോഴാ വായിച്ചേ.. കുറച്ചു തിരക്കരുന്നു...
ReplyDeleteഎന്നാലും ആ ദുഷ്ടന്മാര് നമ്മുടെ മേരിയെ കൊന്നു കളഞ്ഞല്ലോ.. അകെ ടെന്ഷന് ആയല്ലോ.
ഇതിന് നമുക്ക് പകരം ചോദിക്കണം ശ്രീജിത്തേ....
Deleteക്രൂരമായിപ്പോയി.......
ReplyDeleteഅതെ തങ്കപ്പൻചേട്ടാ... :(
Deleteഅങ്ങനെ മ്മടെ മേരിക്കുട്ടി പാടായി എന്ന് വിശ്വസിക്കാം
ReplyDeleteഅതാണ് മിക്ക ചരക്കഥകളിലെ കഥാപാത്രങ്ങൾക്കും അവിചാരിതമായി
ഇങ്ങനത്തെ അവസ്ഥകൾ സംഭവിച്ചുകൊണ്ടിരിക്കും എന്ന് കരുതി സമാധാനിക്കാം അല്ലെ ..!
സത്യം... എങ്കിലും സമാധാനത്തോടെ ജീവിച്ചുകൊണ്ടിരുന്ന ഒരു സാധു പെൺകുട്ടിയും അവളുടെ അമ്മാവനും ഈ ദൗത്യത്തിൽ ബലിയാടായല്ലോ എന്നോർക്കുമ്പോൾ... :(
Deleteപാവം മേരിക്കുട്ടി . റയാൻ അങ്കിൾ
ReplyDeleteഇവനെയൊക്കെ .... അമ്മിക്കല്ലേൽ വച്ച് അരച്ചരച്ച് ...അല്ലേൽ വേണ്ട ഡെവ്ലിൻ ബ്രോ ആ കണക്കു അങ്ങ് തീർത്തിട്ട് പോയാ മതി ..
ഉണ്ടാപ്രിയുടെ റിക്വസ്റ്റ് ഡെവ്ലിൻ തീർച്ചയായും കേൾക്കും എന്ന് കരുതാം...
Deleteഇവന്മാര് മോശമല്ലല്ലോ...........
ReplyDeleteഇതാണ് അധോലോക നായകന്മാർ... കണ്ണിൽ ചോരയില്ലാത്തവന്മാർ...
Delete