സ്റ്റഡി റൂമിൽ ഹെഡ്ഫോണുമായി റേഡിയോ സെറ്റിന് മുന്നിൽ ഇരിക്കുന്ന ലവീനിയ ആ സന്ദേശം
കുറിച്ചു വച്ചു. ഉടൻ തന്നെ അവൾ അതിനുള്ള മറുപടിയും കൊടുത്തു. ‘Message
received and understood.’ ഹെഡ്ഫോൺ ഊരി മാറ്റി അവൾ തന്റെ സഹോദരന് നേരെ നോക്കി. നെരിപ്പോടിനരികിൽ
തന്റെ ഷോട്ട്ഗൺ തുടച്ചു വൃത്തിയാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു അയാൾ. അരികിൽ വച്ചിരിക്കുന്ന
സ്കോച്ച് ഗ്ലാസ് എടുത്ത് അല്പം അകത്താക്കിയിട്ട് കാൽച്ചുവട്ടിൽ കിടക്കുന്ന വളർത്തുനായയെ
അയാൾ നോക്കി.
“പത്തുമണിക്ക് മുമ്പ് പുറപ്പെടാൻ കഴിയില്ല എന്നാണ് അവർ പറയുന്നത്... കാലാവസ്ഥ അത്രയ്ക്കും
മോശമാണത്രെ...” അവൾ പറഞ്ഞു.
ഫ്രഞ്ച് ജാലകത്തിനരികിൽ ചെന്ന് കർട്ടൻ വലിച്ചു മാറ്റി കതക് തുറന്ന് അവൾ പുറത്തെ
മൂടൽമഞ്ഞിലേക്ക് നോക്കിക്കൊണ്ട് നിന്നു. ഷാ അവളുടെ അരികിലെത്തി.
“ഞാൻ കരുതിയത് ഈ മൂടൽമഞ്ഞ് എന്തുകൊണ്ടും നല്ലതായിരിക്കും എന്നായിരുന്നു... ആരാലും ശ്രദ്ധിക്കപ്പെടാതെ
രഹസ്യമായി ലാന്റ് ചെയ്യുവാൻ...” അയാൾ പറഞ്ഞു.
“വിഡ്ഢിത്തരം പറയാതിരിക്കൂ മാക്സ്...” അവൾ പറഞ്ഞു. “ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം
തന്റെ ഏറ്റവും വലിയ എതിരാളിയാണ് മൂടൽമഞ്ഞ് എന്ന് പറയുന്നത്... നിങ്ങൾക്ക് ഓർമ്മയില്ലേ, 1936 ൽ ഒരിക്കൽ ഹെംസ്ലിയിൽ എനിക്ക് ലാന്റ്
ചെയ്യാൻ സാധിക്കാതിരുന്നത്...? എയർഫീൽഡിന് മുകളിൽ വട്ടം ചുറ്റി ഒടുവിൽ ഇന്ധനം തീരാറായപ്പോൾ
ക്രാഷ് ലാന്റ് ചെയ്ത് മതിലിൽ ചെന്നിടിച്ചത്...? അന്ന് ജീവൻ തിരിച്ചുകിട്ടിയത്
തന്നെ ഭാഗ്യം എന്ന് പറയാം...”
“സോറി, മൈ ഡിയർ... ഞാനതങ്ങ് മറന്നു പോയി...” ജാലകത്തിലൂടെ പുറത്തേക്ക്
എത്തിനോക്കിയ പ്രകാശത്തിൽ ടെറസ്സിൽ വന്ന് പതിച്ച മഴത്തുള്ളികളെ അയാൾ കണ്ടു. “ആഹാ, മഴ ചാറിത്തുടങ്ങിയല്ലോ... ഇനി പെട്ടെന്ന് തന്നെ
മഞ്ഞ് മാറിക്കൊള്ളും... നീ ആ ജനാല അടച്ചിട്ട് വരൂ, നമുക്ക് ഒരു ഡ്രിങ്ക് കൂടി
അകത്താക്കാം...”
***
“ഒന്നും മറന്നിട്ടില്ലല്ലോ അല്ലേ...?” മണൽത്തിട്ടയിലേക്ക്
കയറ്റി ബോട്ട് നിർത്തവെ റയാൻ ചോദിച്ചു.
നീല നിറത്തിലുള്ള ഓവറോളും ബൂട്ടും ആണ് ഡെവ്ലിൻ ധരിച്ചിരുന്നത്. പോക്കറ്റുകളിൽ ഓരോന്നിലും
പരതി നോക്കി ഉറപ്പു വരുത്തിയിട്ട് അദ്ദേഹം പറഞ്ഞു. “എല്ലാം അതാതിന്റെ സ്ഥാനങ്ങളിലുണ്ട്...”
“എന്നെയും കൂടി ഒപ്പം വരുവാൻ നിങ്ങൾ അനുവദിച്ചിരുന്നുവെങ്കിൽ
എന്ന് ആശിച്ച് പോകുകയാണ്...”
“ഞാൻ പറഞ്ഞല്ലോ മൈക്കിൾ... ഇത് എന്റെ മാത്രം
പ്രശ്നമാണെന്ന്... വീണ്ടും പറയുന്നു, എന്തെങ്കിലും അപകടത്തിന്റെ നേരിയ സൂചന പോലും ലഭിച്ചാൽ
നിങ്ങളും മേരിയും ഉടൻ സ്ഥലം വിട്ടിരിക്കണം... എന്തായാലും ഈ മൂടൽമഞ്ഞ് തൽക്കാലം നമുക്കൊരു ആശ്വാസമാണ്...” തിരിഞ്ഞ് മേരിയെ നോക്കി
ആ ഇരുട്ടിൽ അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “നിന്റെ ഊഹം ശരിയായിരുന്നു കുട്ടീ...”
അരികിലെത്തിയ അവൾ അദ്ദേഹത്തിന്റെ കവിളിൽ ഒരു മുത്തം നൽകി. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, മിസ്റ്റർ ഡെവ്ലിൻ... നിങ്ങൾക്ക് വേണ്ടി
ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്...”
“അപ്പോൾ പിന്നെ ഒന്നും ഭയക്കാനില്ല...” പുറത്തിറങ്ങി അദ്ദേഹം
ഇരുട്ടിലേക്ക് അപ്രത്യക്ഷനായി.
മുമ്പ് വന്നപ്പോൾ ഉണ്ടായിരുന്നത്ര വെള്ളം ഇത്തവണ ടണലിൽ ഉണ്ടായിരുന്നില്ല. ടോർച്ചിന്റെ വെട്ടത്തിൽ
മുന്നോട്ട് നീങ്ങിയ ഡെവ്ലിൻ ഗ്രിൽ ഇളക്കി മാറ്റിയ കവാടത്തിന് മുന്നിൽ എത്തിയപ്പോൾ നിന്നു. അദ്ദേഹം വാച്ചിൽ നോക്കി. എട്ട് മണി കഴിഞ്ഞ്
ഏതാനും നിമിഷങ്ങൾ ആയിരിക്കുന്നു. ഉള്ളിൽ കടന്ന് ശബ്ദമുണ്ടാക്കാതെ വെള്ളത്തിലൂടെ കരുതലോടെ നീങ്ങി
സാവധാനം അദ്ദേഹം പടവുകൾ കയറുവാൻ തുടങ്ങി.
***
കരുതിയതിലും അല്പം മുമ്പേ തന്റെ ജോലി തീർക്കുവാൻ കഴിഞ്ഞതിനാൽ ഡ്രൈവറെ വിളിച്ചു
വരുത്തി ഡോഗൽ മൺറോ തന്റെ സ്റ്റാഫ് കാറിൽ സെന്റ് മേരീസ് പ്രിയോറിയിലേക്ക് പുറപ്പെട്ടു. കനത്ത മൂടൽമഞ്ഞ് വ്യാപിച്ചിരുന്നതിനാൽ
വളരെ പ്രയാസപ്പെട്ടായിരുന്നു അവരുടെ യാത്ര. പതിനഞ്ച് മൈൽ വേഗതയിൽ കൂടുതൽ
ഒരിക്കലും അവർക്ക് ആർജ്ജിക്കാനായില്ല. ഒടുവിൽ പ്രിയോറിയുടെ കവാടത്തിന് മുന്നിൽ എത്തുമ്പോൾ
എട്ട് മണി കഴിഞ്ഞ് ഏതാനും നിമിഷങ്ങൾ ആയിരുന്നു.
“ഞാൻ അധികം വൈകില്ല...” ഡ്രൈവറോട് പറഞ്ഞിട്ട്
അദ്ദേഹം പുറത്തിറങ്ങി.
“കാർ റോഡിൽ നിന്നും അല്പം മാറ്റി ഇടണം സർ... അല്ലെങ്കിൽ ഈ മൂടൽമഞ്ഞിൽ
ആരെങ്കിലും പിന്നിൽ വന്ന് ഇടിക്കാൻ സാദ്ധ്യതയുണ്ട്... അവിടെ ഒരു ചെറിയ പാർക്കിങ്ങ്
ഏരിയ ഉണ്ട്... ഞാൻ അവിടെ ഉണ്ടായിരിക്കും...” ഡ്രൈവർ പറഞ്ഞു.
“അത് സാരമില്ല... ഞാൻ അവിടെ വന്ന് കണ്ടുപിടിച്ചോളാം...” പ്രിയോറിയുടെ കവാടത്തിലെ
പടവുകൾ കയറി മൺറോ കോളിങ്ങ് ബെൽ അമർത്തി.
ഗേറ്റ് തുറന്ന് കാവൽക്കാരൻ എത്തി നോക്കി. “ഗുഡ് ഈവനിങ്ങ് ബ്രിഗേഡിയർ...”
“സിസ്റ്റർ മരിയ സ്ഥലത്തുണ്ടോ...?” മൺറോ ആരാഞ്ഞു.
“ഇല്ല സർ... ക്രോംവെൽ ഹോസ്പിറ്റലിൽ നിന്നും ഒരു കോൾ വന്നതിനാൽ അങ്ങോട്ട്
പോയിരിക്കുകയാണ്...”
“ഓൾ റൈറ്റ്... ഞാൻ മുകളിലത്തെ നിലയിലേക്ക് പോകുകയാണ്... ലെഫ്റ്റ്നന്റ് ബെൻസനെ
ഒന്ന് കാണണം...”
“ഏതാനും നിമിഷം മുമ്പ് അദ്ദേഹം ചാപ്പലിലേക്ക് പോകുന്നത് കണ്ടു
സർ... ഒരു കോർപ്പറലിനോടൊപ്പം ആ ജർമ്മൻ ഓഫീസറെയും കൊണ്ട്...”
“റിയലി...?” ഒന്ന് സംശയിച്ചിട്ട് മൺറോ ചാപ്പലിന്റെ വാതിലിന് നേർക്ക് നടന്നു.
***
യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ പടവുകൾ കയറി മുകളിലെത്തി നിശ്ശബ്ദം വാതിൽ തുറന്ന
ഡെവ്ലിൻ ആ കാഴ്ച്ച കണ്ട് നടുങ്ങിപ്പോയി. ഏറിയാൽ ആറടി മാത്രം അകലെ പുറം തിരിഞ്ഞ് നിൽക്കുന്ന
കോർപ്പറൽ സ്മിത്ത്... ഏതോ ഒരു മതമേലദ്ധ്യക്ഷന്റെ ഛായാ ചിത്രത്തിലേക്ക് നോക്കിക്കൊണ്ട്
നിൽക്കുകയായിരുന്നു അയാൾ. ഏതാനും അടി അകലെ ചാപ്പലിന്റെ വാതിലിന് സമീപത്തായി ബെൻസനും നിലയുറപ്പിച്ചിരിക്കുന്നു. ഡെവ്ലിൻ ഒട്ടും സംശയിച്ചില്ല. കൈയിൽ കരുതിയിരുന്ന
‘സാപ്പ്’ എടുത്ത് സ്മിത്തിന്റെ പിൻകഴുത്തിൽ ആഞ്ഞ് ഒരു പ്രഹരം കൊടുത്ത ശേഷം വാതിലിന്റെ പിന്നിലേക്ക്
മാറി ഒളിച്ച് നിന്നു. ചെറുതല്ലാത്ത ഒരു ഞരക്കത്തോടെ കോർപ്പറൽ കുഴഞ്ഞു വീണു.
ശബ്ദം കേട്ട ബെൻസൻ വിളിച്ചു ചോദിച്ചു. “സ്മിത്ത്...? എന്താണവിടെ...?”
ഇടനാഴിയിലൂടെ ഓടിയെത്തിയ ബെൻസൻ അബോധാവസ്ഥയിൽ വീണ് കിടക്കുന്ന സ്മിത്തിനെ നോക്കി
ഒരു നിമിഷം നിന്നു. അപകടം മണത്തറിയുവാൻ ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു അയാൾക്ക്. പിന്നെ താമസിച്ചില്ല, ഉറയിലിരിക്കുന്ന വെബ്ലി
റിവോൾവറിന് നേർക്ക് അയാളുടെ കൈ നീങ്ങി.
നീട്ടിപ്പിടിച്ച ഇടതുകൈയിൽ സൈലൻസർ ഘടിപ്പിച്ച വാൾട്ടറും വലതുകൈയിൽ സാപ്പും ആയി
കതകിന്റെ മറവിൽ നിന്നും ഡെവ്ലിൻ പുറത്തേക്കിറങ്ങി.. “നിന്റെ സ്ഥാനത്ത്
ഞാനാണെങ്കിൽ അതിന് തുനിയില്ല മകനേ... ഇതാ, ഈ തോക്കിന് നമ്മൾ ചെറുതായി
ഒന്നു ചുമയ്ക്കുന്ന ശബ്ദമേ ഉണ്ടാകൂ... അതുകൊണ്ട് നല്ല കുട്ടിയായി പുറം തിരിഞ്ഞ് നിൽക്കൂ...”
ഡെവ്ലിന്റെ ആജ്ഞ അനുസരിക്കുകയേ അയാൾക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ. തിരിഞ്ഞു നിന്ന അയാളുടെ
പിൻകഴുത്തിൽ സ്മിത്തിന് കൊടുത്തത് പോലെ തന്നെ അദ്ദേഹം ഒരു താഡനമേൽപ്പിച്ചു. ഒരു ഞരക്കത്തോടെ മുന്നോട്ടാഞ്ഞ
ലെഫ്റ്റ്നനന്റ് ബെൻസൻ മുട്ടുകുത്തി കോർപ്പറൽ സ്മിത്തിന്റെ ശരീരത്തിന് മുകളിലേക്ക് കുഴഞ്ഞ്
വീണു. ഒട്ടും സമയം കളയാതെ ഡെവ്ലിൻ അവരുടെ പോക്കറ്റുകൾ പരിശോധിച്ചു. സ്മിത്തിന്റെ കൈവശം
മാത്രമേ കൈവിലങ്ങ് ഉണ്ടായിരുന്നുള്ളൂ.
“ആർ യൂ ദേർ, കേണൽ...?” ഡെവ്ലിൻ വിളിച്ചു ചോദിച്ചു.
സ്റ്റെയ്നർ കുമ്പസാരക്കൂട്ടിൽ നിന്നും പുറത്തേക്ക് കാലെടുത്തു വച്ചു. പിന്നാലെ എത്തിയ ഫാദർ
മാർട്ടിൻ ആ കാഴ്ച്ച കണ്ട് ഞെട്ടിത്തരിച്ച് നിന്നു. “മേജർ കോൺലൻ...! എന്താണിതൊക്കെ...?”
“അയാം ട്രൂലി സോറി, ഫാദർ...” അദ്ദേഹത്തെ തിരിച്ച്
നിർത്തി കൈകൾ പിന്നോട്ടാക്കി വിലങ്ങ് വച്ചിട്ട് ഡെവ്ലിൻ പറഞ്ഞു.
അടുത്തു കണ്ട ഒരു ചാരുബെഞ്ചിൽ അദ്ദേഹത്തെ കൊണ്ടുപോയി ഇരുത്തിയിട്ട് ഡെവ്ലിൻ പോക്കറ്റിൽ നിന്നും
സ്റ്റിക്കിങ്ങ് ടേപ്പ് പുറത്തെടുത്തു. അത് കണ്ട ഫാദർ മാർട്ടിൻ പറഞ്ഞു. “താങ്കൾ ഒരു വൈദികൻ
അല്ലെന്നുള്ളത് തീർച്ച...”
“പക്ഷേ, എന്റെ അമ്മാവൻ ഒരു വൈദികനായിരുന്നു, ഫാദർ...”
“നീ ചെയ്യുന്ന ഈ പാപം ഞാൻ പൊറുത്തിരിക്കുന്നു മകനേ...” ഫാദർ മാർട്ടിൻ തന്റെ
വായ് അടച്ച് ടേപ്പ് ഒട്ടിക്കുവാനായി ഇരുന്നുകൊടുത്തു.
ആ നിമിഷമാണ് പുറത്തു നിന്നുമുള്ള വാതിൽ തുറന്ന് ബ്രിഗേഡിയർ ഡോഗൽ മൺറോ ഉള്ളിലെത്തിയത്. എന്തെങ്കിലും ശബ്ദിക്കാൻ
അവസരം ലഭിക്കുന്നതിന് മുമ്പേ മൺറോയെ കടന്നുപിടിച്ച് തിരിച്ചു നിർത്തിയ കുർട്ട് സ്റ്റെയ്റുടെ
വലതുകരം അദ്ദേഹത്തിന്റെ കഴുത്തിനെ വലയം ചെയ്തു.
“അപ്പോൾ ഇത് ആരായിട്ട് വരും...?” ഡെവ്ലിൻ ചോദിച്ചു.
“ബ്രിഗേഡിയർ ഡോഗൽ മൺറോ, സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവ്...” സ്റ്റെയ്നർ പറഞ്ഞു.
“ശരിക്കും...?” ഡെവ്ലിൻ തന്റെ വാൾട്ടർ ഇടതുകൈയിൽ നിന്നും വലതുകൈയിലേക്ക് മാറ്റിപ്പിടിച്ചു. “ഇത് സൈലൻസർ ഘടിപ്പിച്ചിട്ടുള്ളതാണെന്ന്
കണ്ടാലറിയാമല്ലോ ബ്രിഗേഡിയർ... അതുകൊണ്ട് അല്പം വകതിരിവോടെ പെരുമാറുന്നതായിരിക്കും താങ്കൾക്ക്
നല്ലത്...”
സ്റ്റെയ്നർ അദ്ദേഹത്തിന്മേലുള്ള പിടുത്തം വിട്ടു. “മൈ ഗോഡ്...! ഡെവ്ലിൻ... ! ലിയാം ഡെവ്ലിൻ...” അമ്പരപ്പോടെ, അതിലേറെ അത്ഭുതത്തോടെ
മൺറോ ഉച്ചരിച്ചു.
“അതെ, ബ്രിഗേഡിയർ... ഞാൻ തന്നെ...”
“എന്തൊക്കെയാണ് ഇനിയുള്ള പരിപാടികൾ...?” സ്റ്റെയ്നർ ചോദിച്ചു.
തികഞ്ഞ ആവേശത്തിലായിരുന്നു ഡെവ്ലിൻ. “ആദ്യം നദിയിലൂടെ ഒരു ചെറിയ
ട്രിപ്പ്... പിന്നെ നാട്ടിൻപുറത്ത് കൂടി കുറച്ച് നേരം രസകരമായ കാർ ഡ്രൈവ്... അത്രയും മതി... നാം ഈ രാജ്യത്ത് നിന്നും
പുറത്ത് കടന്നിരിക്കും... അപ്പോഴും ഇവരിവിടെ നമ്മളെയും തേടി പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നുണ്ടാകും...”
“എന്ന് വച്ചാൽ വിമാനത്തിൽ കടന്നുകളയാനാണ് നിങ്ങളുടെ പദ്ധതി എന്ന്... ഇന്ററസ്റ്റിങ്ങ്...” മൺറോ പറഞ്ഞു.
“ഓഹ്... എന്റെയൊരു വായ്... ഒരിക്കലും അടഞ്ഞിരിക്കില്ല...” ഡെവ്ലിൻ ചിരിച്ചു. തോക്കിന്റെ കുഴൽ കൊണ്ട്
മൺറോയുടെ കീഴ്ത്താടിയിൽ ചെറുതായി ഒന്ന് തട്ടിയിട്ട് അദ്ദേഹം തുടർന്നു. “താങ്കളെ ഇവിടെ വിട്ടിട്ട്
പോയാൽ അടുത്ത നിമിഷം റോയൽ എയർഫോഴ്സ് ആയിരിക്കും ഞങ്ങളുടെ പിന്നാലെ എത്തുക... വേണമെങ്കിൽ താങ്കളെ
എനിക്ക് വക വരുത്താം... പക്ഷേ, ഞാനിന്ന് നല്ല മൂഡിലായിപ്പോയി...”
“അപ്പോൾ പിന്നെ എന്നെ എന്ത് ചെയ്യാനാണ് നിങ്ങളുടെ തീരുമാനം...?”
“താങ്കളേയും കൂടി ഞങ്ങൾക്ക് കൊണ്ടുപോകേണ്ടി വരും...” ഡെവ്ലിൻ ചിരിച്ചു. പിന്നെ വാതിൽ തുറന്നുകൊണ്ട് സ്റ്റെയ്നറോട് പറഞ്ഞു. “ഇദ്ദേഹത്തിന്റെ മേൽ
ഒരു കണ്ണ് വേണം...”
അപ്പോഴാണ് ഗേറ്റിലെ കാവൽക്കാരൻ ഒരു ട്രേയിൽ കാപ്പിപ്പാത്രവും രണ്ട് കപ്പുകളും ഒരു
ജഗ്ഗ് പാലുമായി തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയത്. വേറെ ഏതോ ലോകത്തിലെന്ന പോലെ
അയാൾ ചൂളമടിച്ചുകൊണ്ട് സ്റ്റെയർകെയ്സ് വഴി മുകളിലേക്ക് നടന്നു പോയി.
“വണ്ടർഫുൾ...” ഡെവ്ലിൻ പറഞ്ഞു. “അപ്പോൾ പിന്നെ നിങ്ങൾക്ക് വെള്ളത്തിൽ ഇറങ്ങേണ്ടി
വരില്ല... നമ്മൾ മെയിൻ ഗേറ്റ് വഴി പുറത്ത് കടന്ന് റോഡിലൂടെ നടന്നു പോകുന്നു... മൂടൽമഞ്ഞുള്ളതുകൊണ്ട്
ആരും തന്നെ നമ്മെ ശ്രദ്ധിക്കാൻ പോകുന്നില്ല...” ഡെവ്ലിൻ വാതിൽ തുറന്നു. തോക്കിൻകുഴൽ നട്ടെല്ലിൽ
മുട്ടിച്ചു പിടിച്ചുകൊണ്ട് അദ്ദേഹം മൺറോയെ മുന്നിൽ നടത്തി. “ഓർമ്മയിരിക്കട്ടെ ബ്രിഗേഡിയർ... ആവശ്യമില്ലാത്ത എന്തെങ്കിലും
വാക്കുകൾ താങ്കളിൽ നിന്ന് പുറത്ത് വന്നാൽ ആ നിമിഷം താങ്കളുടെ നട്ടെല്ല് തകർന്ന് തരിപ്പണമായിട്ടുണ്ടാകും...”
പ്രധാന കവാടത്തിന്റെ വാതിൽ തുറന്ന് സ്റ്റെയ്നർ അവരെ നടപ്പാതയിലേക്ക് ഇറക്കിവിട്ടു. കനത്ത മൂടൽമഞ്ഞ് ഒരു
പുകമറപോലെ അവർക്ക് ചുറ്റും സുരക്ഷിത വലയം തീർത്തു. തോക്കിൻമുനയിൽ മൺറോയെ മുന്നിൽ
നടത്തിക്കൊണ്ട് ഡെവ്ലിനും പിന്നിലായി സ്റ്റെയ്നറും മുന്നോട്ട് നീങ്ങി. ഒരു മനുഷ്യജീവിയെപ്പോലും
ആ പരിസരത്തെങ്ങും കാണാനുണ്ടായിരുന്നില്ല. നദിയിലേക്കുള്ള കൽപ്പടവുകളിലൂടെ
താഴോട്ടിറങ്ങി മണൽത്തിട്ടയിലെത്തി ഒരു നിമിഷം നിന്നിട്ട് ഡെവ്ലിൻ തോക്ക് സ്റ്റെയ്നറുടെ
കൈയിൽ കൊടുത്തു.
“എന്റെ സുഹൃത്തുക്കൾ അവിടെ കാത്തിരിക്കുന്നുണ്ട്... ഇദ്ദേഹം അവരെ കാണാനിടയാവുന്നത്
അത്ര നല്ല കാര്യമല്ല... രാജ്യദ്രോഹത്തിന്റെ പേരിൽ അവരെ വാൻഡ്സ്വർത്ത് ജയിലിലടച്ച്
ചിലപ്പോൾ വധശിക്ഷവരെ വാങ്ങിക്കൊടുക്കുവാൻ സാദ്ധ്യതയുണ്ട്...” ഡെവ്ലിൻ പറഞ്ഞു.
“അവർ അത് അർഹിക്കുന്നുവെങ്കിൽ മാത്രം...” മൺറോ പറഞ്ഞു.
“അത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടിനെ ആശ്രയിച്ചിരിക്കും...”
പോക്കറ്റിൽ കരുതിയിരുന്ന ചരട് എടുത്ത് ഡെവ്ലിൻ ബ്രിഗേഡിയർ മൺറോയുടെ കൈകൾ
കൂട്ടിക്കെട്ടി. പിന്നെ തണുപ്പിൽ നിന്നും രക്ഷ നേടാൻ മൺറോ കഴുത്തിൽ ചുറ്റിയിരുന്ന
സ്കാർഫ് എടുത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ മൂടിക്കെട്ടി.
“റൈറ്റ്... ലെറ്റ്സ് ഗോ...”
മണൽത്തിട്ടയിലൂടെ അവർ മുന്നോട്ട് നടന്നു. ഡെവ്ലിന്റെ ഒരു കൈ മൺറോയുടെ
കൈമുട്ടിൽ പിടിച്ചിരുന്നു. നിമിഷങ്ങൾക്കകം അവർ ബോട്ട് കിടന്നിരുന്ന സ്ഥലത്ത് എത്തി. ഇരുട്ടിൽ നിന്നും
അവ്യക്തമായി ബോട്ടിന്റെ രൂപം തെളിഞ്ഞു വന്നു.
“ലിയാം... നിങ്ങളാണോ അത്...?” റയാന്റെ പതിഞ്ഞ സ്വരം അവർക്ക്
കേൾക്കാനായി.
“അതെ, ഞാൻ തന്നെ... നൗ, ലെറ്റ്സ് ഗെറ്റ് ദി ഹെൽ ഔട്ട് ഓഫ് ഹിയർ...” ഡെവ്ലിൻ പറഞ്ഞു.
***
ബെഡ്റുമിൽ കയറി തന്റെ ഓവറോൾ മാറ്റിയ ഡെവ്ലിൻ, വൈദികർ ധരിക്കുന്ന
സ്യൂട്ടും അതിന് മുകളിൽ കടും നിറത്തിലുള്ള ഒരു പോളോ നെക്ക് സ്വെറ്ററും ധരിച്ചു. പിന്നെ, അത്യാവശ്യമുള്ള സാധനങ്ങളെല്ലാം
എടുത്ത് തന്റെ ക്യാരി ബാഗിൽ നിറച്ചു. ല്യൂഗർ പിസറ്റളും വാൾട്ടർ ഗണ്ണും ബാഗിനുള്ളിൽ
തിരുകുവാൻ അദ്ദേഹം മറന്നില്ല. കാലുറയ്ക്കുള്ളിൽ കണങ്കാലിലെ ഉറയിൽ തപ്പി നോക്കി സ്മിത്ത് & വെസ്സൺ തോക്ക് അവിടെ
ഉണ്ടെന്ന് ഉറപ്പു വരുത്തിയിട്ട് ബാഗുമെടുത്ത് അദ്ദേഹം പുറത്തിറങ്ങി. കിച്ചണിലെ ടേബിളിനരികിൽ
റയാനോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുന്ന സ്റ്റെയ്നറെ അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ട്
മേരി ഇരിക്കുന്നുണ്ടായിരുന്നു.
“യാത്ര ചെയ്യുവാനുള്ള ആരോഗ്യമൊക്കെ ഉണ്ടല്ലോ അല്ലേ കേണൽ...?”
ഡെവ്ലിൻ ചോദിച്ചു.
“ഒരു സംശയവും വേണ്ട മിസ്റ്റർ ഡെവ്ലിൻ...”
ഷായെ കാണുവാൻ പോയ ദിവസം ആർമി & നേവി ക്ലബ്ബിൽ നിന്നും മോഷ്ടിച്ച
ആ മിലിട്ടറി ട്രെഞ്ച് കോട്ട് ഡെവ്ലിൻ അദ്ദേഹത്തിന് നേർക്ക് എറിഞ്ഞു കൊടുത്തു. ഇത്
അണിഞ്ഞാൽ പിന്നെ നിങ്ങളുടെ യൂണിഫോം ആരും ശ്രദ്ധിക്കില്ല... മേരീ... ഒരു സ്കാർഫ് ഉണ്ടാകുമോ
എടുക്കാൻ...?”
“തീർച്ചയായും...” അവൾ ഓടിപ്പോയി ഒരു വെള്ള സിൽക്ക് സ്കാർഫ് എടുത്തുകൊണ്ടു
വന്ന് സ്റ്റെയ്നർക്ക് കൊടുത്തു.
“വളരെ നന്ദി...” അദ്ദേഹം പറഞ്ഞു.
“റൈറ്റ്... എന്നാലിനി നമുക്ക് പുറപ്പെടാം...” കോണിപ്പടികൾ ഇറങ്ങി
താഴെയെത്തിയ ഡെവ്ലിൻ സ്റ്റെയർകെയ്സിനടിയിലെ വലിയ കബോർഡിന്റെ വാതിൽ തുറന്നു. കൈകളും
കണ്ണും കെട്ടപ്പെട്ട ബ്രിഗേഡിയർ മൺറോയോട് അദ്ദേഹം ചോദിച്ചു. “ഞങ്ങളോടൊപ്പം പോരുകയല്ലേ
ബ്രിഗേഡിയർ...?”
അലമാരയുടെ ഉള്ളിൽ നിന്നും മൺറോയെ പുറത്തിറക്കി അദ്ദേഹത്തെയും
കൊണ്ട് ഡെവ്ലിൻ വാതിൽക്കലേക്ക് നടന്നു. റയാനാകട്ടെ, ഗ്യാരേജിൽ നിന്നും വാൻ പുറത്തിറക്കി
റോഡിൽ തയ്യാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. മൺറോയെ പിറകിലെ സീറ്റിലേക്ക് പിടിച്ചിരുത്തിയതിന്
ശേഷം ഡെവ്ലിൻ വാച്ചിൽ നോക്കി.
“ഒമ്പത് മണി ആയി... രണ്ട് മണിക്കൂർ ഡ്രൈവ് ഉണ്ട്... ഞങ്ങൾ എന്നാൽ
ഇറങ്ങട്ടെ, മൈക്കിൾ...?”
പരസ്പരം ഹസ്തദാനം നൽകിയിട്ട് ഡെവ്ലിൻ മേരിയുടെ നേർക്ക് തിരിഞ്ഞു.
അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. തന്റെ ബാഗ് വാനിനുള്ളിൽ വച്ചിട്ട് അദ്ദേഹം ഇരുകൈകളും
വിടർത്തി നിന്നു. ആ കൈകളിലേക്ക് ഓടിയെത്തി നെഞ്ചിൽ മുഖം പൂഴ്ത്തിയ മേരിയെ ഡെവ്ലിൻ
ആലിംഗനം ചെയ്തു.
“ഏറ്റവും മഹത്തായ ഒരു ജീവിതം നിനക്ക് ആശംസിക്കുന്നു കുട്ടീ...
എ വണ്ടർഫുൾ ഗേൾ യൂ ആർ...”
“ഒരിക്കലും മറക്കാനാവില്ല നിങ്ങളെ എനിക്ക്... എന്നും രാത്രി
നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നതായിരിക്കും...” കരച്ചിൽ നിർത്താൻ അവൾക്കായില്ല.
വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയത് പോലെ... ഒന്നും ഉരിയാടാനാവാതെ
അവളെ അടർത്തിമാറ്റി ഡെവ്ലിൻ വാനിൽ കയറി സ്റ്റെയ്നറുടെ അരികിൽ ഇരുന്നു.
“എ നൈസ് ഗേൾ...” സ്റ്റെയ്നർ പറഞ്ഞു.
“യെസ്...” ഡെവ്ലിൻ പറഞ്ഞു. “ഇവരെയും അതുപോലെ ആ വൃദ്ധവൈദികനെയും
ഒന്നും ഞാൻ ഇതിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു... പക്ഷേ, എന്റെ മുന്നിൽ മറ്റ് മാർഗ്ഗമില്ലായിരുന്നു...”
“എന്ത് ചെയ്യാം... നമ്മുടെയൊക്കെ പ്രവർത്തന രംഗം ഇതായിപ്പോയില്ലേ,
മിസ്റ്റർ ഡെവ്ലിൻ...” പിൻസീറ്റിൽ നിന്നും മൺറോ പറഞ്ഞു. “ഒരു കാര്യം കൂടി... എന്റെ
ജിജ്ഞാസയെ ശമിപ്പിക്കുവാൻ വേണ്ടി മാത്രം... വർഗാസിന് എവിടെയാണ് തെറ്റ് പറ്റിയത്...?”
“ഓ, അത്... അയാൾ ഒരു ഡബിൾ ഏജന്റാണെന്ന കാര്യത്തിൽ തുടക്കം മുതൽക്കേ
എനിക്ക് സംശയമുണ്ടായിരുന്നു...” ഡെവ്ലിൻ പറഞ്ഞു. “നിങ്ങൾ ഞങ്ങളെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്ന
ഒരു പ്രതീതി... അങ്ങനെയാണ് ഞങ്ങൾക്ക് തോന്നിയത്... നിങ്ങളെ കബളിപ്പിക്കുന്നതിന് ഒരേയൊരു
മാർഗ്ഗം മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ... വർഗാസിനെയും കബളിപ്പിക്കുക...
അതുകൊണ്ടാണ് വർഗാസിന് ഇപ്പോഴും ബെർലിനിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്...”
“അപ്പോൾ നിങ്ങൾ നിങ്ങളുടേതായ ബന്ധങ്ങൾ മാത്രം ഉപയോഗിച്ചു...
പക്ഷേ, IRA ഇപ്പോൾ അത്ര സജീവമല്ലോ ബ്രിട്ടനിൽ... ശരിയല്ലേ...?”
“അതെ... അതാണ് സത്യം...”
“യൂ ആർ എ ക്ലെവർ ബാസ്റ്റഡ്.... പറയാതിരിക്കാൻ കഴിയില്ല... പക്ഷേ,
പഴയ ഒരു ചൊല്ലുണ്ട്... മറക്കണ്ട... കപ്പിനും ചുണ്ടിനും ഇടയിൽ നിന്നും പലതും വഴുതിപ്പോകും
എന്ന്...”
“എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്...?”
“മൂടൽമഞ്ഞ്, മിസ്റ്റർ ഡെവ്ലിൻ... മൂടൽമഞ്ഞ്...” ഡോഗൽ മൺറോ പറഞ്ഞു.
കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ... വായനക്കാർ കാത്തിരുന്ന ആ മുഹൂർത്തം ഇതാ...
ReplyDeleteശരിക്കും കോരിത്തരിച്ചു...
ReplyDelete“മൂടൽമഞ്ഞ്, മിസ്റ്റർ ഡെവ്ലിൻ... മൂടൽമഞ്ഞ്...”
പണിയാവുമോ??
മൂടൽമഞ്ഞ്... അത് കണ്ടറിയണം ജിം...
Deleteപിന്നെ... മേരിയുമായുള്ള വിടവാങ്ങൽ... ത്രില്ലിന്നിടയിൽ അത് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു...?
അദ്ദന്നെ...എന്തോന്ന് മേരി,,നുമ്മടെ മോളിക്കുട്ടിയാര്ന്ന് ചങ്കു പറിച്ചോണ്ട് പോയേ,,,
Deleteആക്ഷനില് ഒന്നും സ്റ്റെയിനര്ക്ക് റോള് ഇല്ലേ..ഒരു തോക്കു പോലും കൊടുക്കുന്നില്ല...
അല്ലെങ്കിലും ഉണ്ടാപ്രിയ്ക്ക് മേരിയെ അത്ര പിടുത്തമില്ലെന്ന് അറിയാം... കഷ്ടം ഉണ്ട്ട്ടോ...
Deleteസ്റ്റെയനറുടെ റോൾ വരാനിരിക്കുന്നതേയുള്ളൂ ഉണ്ടാപ്രീ...
Deleteഎല്ലാം ശെരിയായി വരുമ്പോ മൂടല്മഞ്ഞ് ചതിക്കുമോ.. ഒക്കെ പോട്ടെ ഈ ഹിഗ്ഗിന്സ് ബ്രിട്ടീഷ്കാരന് അല്ലെ.. പുള്ളിയെ വിശ്വസിക്കാമോ? കഥ പുള്ളിയുടെ കയ്യിലാണ് ഇരിക്കുന്നത്..
ReplyDeleteഹിഗ്ഗിൻസ് ബ്രിട്ടീഷുകാരൻ തന്നെ... പക്ഷേ കഥകളിലെല്ലാം തന്നെ വായനക്കാരെ ജർമ്മൻ അനുഭാവികളാക്കി മാറ്റുന്ന ഇന്ദ്രജാലമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്...
Deleteപ്രത്യാശ കൈവിടാതിരിക്കാം ശ്രീജിത്തേ...
തകർപ്പൻ
ReplyDeleteസന്തോഷം ശ്രീ... ഇനി ആ ഉണ്ടാപ്രിയേം കൂടി പിടിച്ചോണ്ട് വാ... ഒരു പക്ഷേ, മേരിയുടെ സങ്കടം കണ്ട് സഹിക്കാനാവാതെ ഇരിക്കുകയായിരിക്കും...
Deleteകോരിത്തരിപ്പ് ഒന്നടങ്ങാന് കാത്തിരുന്നതാ. ഇമ്മാതിരി ആക്ഷന് രംഗങ്ങള്ക്ക് മുന്പില് ലവളുടെ കണ്ണീര് ആരു നോക്കുന്നു....ഇനീപ്പം കാര്വര് ടീംസ് കൂടി വരാനുണ്ട്..അവന്മാര്ക്ക് ഉള്ള പണീം ഡെവ്ലിന് ഭായ് കൊടൂത്തോളൂലോല്ലേ,,ല്ലേലേ..(ബീമാനം ടെെമീല് എത്തിയാ മതിയാര്ന്ന് )
Deleteഅതെ... ഇനി കാർവർ ടീമും ബീമാനവുമാണ് ബാക്കി... വരും ലക്കങ്ങളിൽ ഉണ്ടാവും ഉണ്ടാപ്രീ...
Deleteനല്ല വികാരതീവ്രമായ രംഗങ്ങൾക്ക് ഇവിടന്നങ്ങോട്ട് കാത്തിരിക്കാം.. ഇപ്പഴേ നെഞ്ചിടിപ്പ് കൂടി... ഇനി...? ?
ReplyDeleteഇനി ഹൃദയഭേദകമായ ചില രംഗങ്ങൾ കൂടിയുണ്ട് അശോകേട്ടാ...
Deleteപ്രതീക്ഷിച്ച വില്ലൻമാരൊന്നും തലപൊക്കിയില്ലല്ലോ. ഇനി ശരിക്കും വില്ലൻ മൂടൽമഞ്ഞാണോ? മൺറോ യെ കൂടെ കൂട്ടണ്ടാരുന്നു അതൽപ്പം പ്രശ്നമാകൂലെ. (മേരിയേകൂടി കൂടെ കൂട്ടാമായിരുന്നു.)
ReplyDeleteഎല്ലാവരെയും കൂടി കൊണ്ടുപോകാനുള്ള സ്ഥലമൊന്നും ആ കുഞ്ഞു വിമാനത്തിൽ ഇല്ല കുറിഞ്ഞീ...
Deleteമേരിയോട് യാത്ര പറഞ്ഞു... ഇനി?
ReplyDeleteഇനി വായനക്കാർക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു ലക്കമായിരിക്കും മുബീ...
Deleteഒരു കിടിലന് അദ്ധ്യായം. ഗംഭീരം.
ReplyDeleteസന്തോഷം സുകന്യാജീ...
Deleteകപ്പിന്റേയും ചുണ്ടിന്റേയും ഇടയ്ക്ക്? അതാണ് അറിയേണ്ടത്.
ReplyDeleteഅതെ... അത് കാലാവസ്ഥയാകാം.... കാർവർ സഹോദരന്മാരാകാം... എന്തും നിർണ്ണായകം തന്നെ കേരളേട്ടാ...
Deleteഅദ്ദേഹം ഇരുകൈകളും വിടർത്തി നിന്നു.
ReplyDeleteആ കൈകളിലേക്ക് ഓടിയെത്തി നെഞ്ചിൽ മുഖം
പൂഴ്ത്തിയ മേരിയെ ഡെവ്ലിൻ ആലിംഗനം ചെയ്തു.
“ഏറ്റവും മഹത്തായ ഒരു ജീവിതം നിനക്ക് ആശംസിക്കുന്നു കുട്ടീ...
എ വണ്ടർഫുൾ ഗേൾ യൂ ആർ...”
“ഒരിക്കലും മറക്കാനാവില്ല നിങ്ങളെ എനിക്ക്... എന്നും രാത്രി
നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നതായിരിക്കും...”
പ്രാർത്ഥിക്കുവാൻ കിട്ടുന്ന ഓരോരൊ കാരണങ്ങൾ ...!
മേരിയുടെ പ്രാർത്ഥന ഫലവത്താകുമോ ..? അവർ വീണ്ടും കണ്ടുമുട്ടുമൊ ...?
അടുത്ത ലക്കത്തിനായി കാത്തിരിക്കുക മുരളിഭായ്...
Deleteദൈവമേ... ആകാംഷ അടക്കാനാവുന്നില്ല. കുറെ അധ്യായങ്ങൾ കഴിഞ്ഞു വന്നു വായിച്ചാൽമതിയെന്നു കരുതിയതാ.. പിടിച്ചു നിൽക്കാനായില്ല..
ReplyDeleteഗുഡ് ഷോ ഡെവ്ലിൻ..
വളരെ സന്തോഷം ജസ്റ്റിൻ....
Deleteആകാംക്ഷയോടെ.....
ReplyDeleteആശംസകള്
സന്തോഷം, തങ്കപ്പൻ ചേട്ടാ...
Deleteവിനുവേട്ടന്റെ ആദ്യ കമന്റ് പോലെ തന്നെ.കോരിത്തരിപ്പിക്കുന്ന ഭാഗങ്ങള്........
ReplyDeleteആണല്ലോ... സമാധാനമായി... :)
Delete