കുലീന ശൈലിയിലുള്ള ഒരു മേശയുടെ പിറകിൽ ജാക്ക് കാർവർ ഇരിക്കുന്നുണ്ടായിരുന്നു. പരുക്കൻ രൂപഭാവങ്ങളുള്ള
അപകടകാരിയായ ഒരു മനുഷ്യൻ... മുഖത്തെ മാംസപേശികൾ വളരെ നേരത്തെ തന്നെ ഇടിഞ്ഞ് തൂങ്ങിയത് പോലെ
തോന്നിച്ചു. നേവി ബ്ലൂ നിറത്തിലുള്ള വിലമതിക്കുന്ന കമ്പിളി സ്യൂട്ടും അതിന് അനുയോജ്യമായ ടൈയുമാണ്
വേഷം. അണിഞ്ഞിരിക്കുന്ന വേഷം വച്ച് നോക്കിയാൽ ധനികനായ ഒരു ബിസിനസ്കാരനാണെന്ന് തോന്നിക്കുമെങ്കിലും
ഇടത് കണ്ണിന്റെ മുകളിൽ നിന്നും നെറ്റിയിലൂടെ തലയോട്ടിയിലേക്ക് തെളിഞ്ഞ് കിടക്കുന്ന
മുറിപ്പാടും രൗദ്രത നിറഞ്ഞ കണ്ണുകളും കാഴ്ച്ചക്കാരിൽ രണ്ടാമതൊരു ചിന്ത ജനിപ്പിക്കുമെന്നത്
തീർച്ചയാണ്.
വാതിൽക്കൽത്തന്നെ ജോർജ്ജ് നിലയുറപ്പിച്ചിട്ടുണ്ട്. കമനീയമായി അലങ്കരിച്ചിട്ടുള്ള
ആ മുറി മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു കൊണ്ട് ഡെവ്ലിൻ പറഞ്ഞു. “ദിസ് ഈസ് നൈസ്...”
“ഓൾ റൈറ്റ്... എന്തിന് വേണ്ടിയാണിത്...?” അഞ്ച് പൗണ്ടിന്റെ
നോട്ട് ഉയർത്തിപ്പിടിച്ചു കൊണ്ട് കാർവർ ചോദിച്ചു.
“നല്ല ഭംഗിയില്ലേ അതിന്...? അഞ്ച് പൗണ്ടിന്റെ
നോട്ട് നന്നായി ഡിസൈൻ ചെയ്തിരിക്കുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്...” ഡെവ്ലിൻ പറഞ്ഞു.
“ഇതുപോലത്തെ നൂറ്റിത്തൊണ്ണൂറ്റിയൊമ്പതെണ്ണം കൂടി നിങ്ങൾ തരുമെന്നാണ്
ജോർജ്ജ് പറഞ്ഞത്... ഞാൻ പഠിച്ച കണക്കനുസരിച്ച് ആയിരം പൗണ്ട് വരും എല്ലാം കൂടി...” കാർവർ പറഞ്ഞു.
“ആഹ്, ജോർജ്ജ്... നിങ്ങളത് പറയാൻ മറന്നില്ല അല്ലേ...?” ഡെവ്ലിൻ ചോദിച്ചു.
ആ നിമിഷമാണ് പുതിയൊരു ഷർട്ട് അണിഞ്ഞ് ടൈ അഡ്ജസ്റ്റ് ചെയ്തുകൊണ്ട് എറിക്ക് റൂമിലേക്ക്
പ്രവേശിച്ചത്. ഡെവ്ലിനെ അവിടെ കണ്ട് അമ്പരന്ന് നിന്നുപോയ അയാളുടെ മുഖം രോഷം കൊണ്ട്
ചുവന്നു. “ജാക്ക്... ഇയാളാണത്... എന്റെ ഷർട്ടിൽ കോഫി കമഴ്ത്തിയ ആ പന്നി...”
“ഓ, അത് അറിയാതെ കൈ തട്ടിയതാണെന്ന് ഞാൻ പറഞ്ഞല്ലോ...” ഡെവ്ലിൻ പറഞ്ഞു.
ഡെവ്ലിന് നേർക്ക് കുതിച്ച എറിക്കിനെ ജാക്ക് കാർവർ തടഞ്ഞു. “അക്കാര്യം വിട്ടു കളയൂ എറിക്ക്... ഇത് ബിസിനസ് ആണ്...”
മുന്നോട്ടാഞ്ഞ എറിക്ക് മേശയ്ക്കരികിൽ വന്ന് നിന്നു. അയാളുടെ കണ്ണുകളിൽ കോപാഗ്നി
ജ്വലിക്കുന്നത് അപ്പോഴും കാണാമായിരുന്നു.
“ഈ ആയിരം പൗണ്ട് കൊണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത്...? ആരെയെങ്കിലും കൊല്ലണമോ...?” ജാക്ക് കാർവർ ചോദിച്ചു.
“കം ഓഫ് ഇറ്റ്, മിസ്റ്റർ കാർവർ... നമുക്ക് രണ്ട് പേർക്കും
അറിയാം നിങ്ങളെ സംബന്ധിച്ചിടത്തോളം തീർത്തും നിസ്സാരമാണ് അക്കാര്യമെന്ന്...” ഡെവ്ലിൻ പറഞ്ഞു. “അതൊന്നുമല്ല എനിക്ക്
വേണ്ടത്... എനിക്കാവശ്യം ഒരു മിലിട്ടറി ഉപകരണമാണ്... എന്ത് വേണമെങ്കിലും
സംഘടിപ്പിക്കാൻ കെല്പുള്ളവനാണ് നിങ്ങളെന്നാണ് ഞാൻ കേട്ടത്... അല്ലെങ്കിൽ അങ്ങനെയാണ് IRA യുടെ തലപ്പത്തുള്ളവരെങ്കിലും
മനസ്സിലാക്കി വച്ചിരിക്കുന്നത്... സ്കോട്ട്ലന്റ് യാർഡിലെ സ്പെഷൽ ബ്രാഞ്ച് എങ്ങാനും നിങ്ങളെക്കുറിച്ച്
അറിയാനിട വന്നാൽ എന്തായിരിക്കും സ്ഥിതി എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്...”
അഞ്ച് പൗണ്ടിന്റെ ആ നോട്ട് തിരുപ്പിടിച്ചു കൊണ്ട് കാർവർ മുഖമുയർത്തി. അയാളുടെ മുഖം നിർവികാരമായിരുന്നു. “വാക്കുകൾ സൂക്ഷിച്ച്
ഉപയോഗിച്ചാൽ നല്ലത്... നിങ്ങൾ അതിരു വിട്ടു തുടങ്ങിയിരിക്കുന്നു....”
“ഓ... ഞാനും എന്റെ വലിയ വായും... ഒരിക്കലും പഠിക്കില്ലെന്നാണ്
തോന്നുന്നത്...” ഡെവ്ലിൻ പറഞ്ഞു. “ഒരു റേഡിയോ വാങ്ങാനായിരുന്നു ഞാൻ വന്നത്...”
“റേഡിയോയോ...?” ഇതാദ്യമായി കാർവറിന്റെ മുഖത്ത് ചിന്താക്കുഴപ്പം ദൃശ്യമായി.
“അതെ... ട്രാൻസ്മിറ്റിങ്ങ് ആന്റ് റിസീവിങ്ങ് ടൈപ്പ്... ഈ അടുത്ത കാലത്തായി
ആർമിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നല്ലയിനം ഒരു റേഡിയോ ഉണ്ട്... ട്വന്റി എയ്റ്റ് സെറ്റ്, മാർക്ക് ഫോർ എന്നാണതിന്റെ
പേര്... എങ്ങനെയാണ് ആ പേര് വന്നതെന്നറിയില്ല... ഹാൻഡിലോടു കൂടിയ ഒരു മരപ്പെട്ടിയിൽ സൗകര്യപ്രദമായി
കൊണ്ടു നടക്കാനും സാധിക്കും... ഒരു സ്യൂട്ട്കെയ്സ് എന്ന പോലെ...” ഡെവ്ലിൻ തന്റെ പോക്കറ്റിൽ
നിന്നും ഒരു കഷണം കടലാസ് എടുത്ത് മേശപ്പുറത്ത് വച്ചു. “വിശദവിവരങ്ങൾ ഇതിൽ എഴുതിയിട്ടുണ്ട്...”
കാർവർ അതിലേക്ക് നോക്കി. “കണ്ടിട്ട് ഒരു കളിപ്പാട്ടം പോലെയാണ് എനിക്ക് തോന്നുന്നത്... ഇത്തരം ഒരു സാധനം
കിട്ടിയിട്ട് നിങ്ങൾ എന്ത് ചെയ്യാനാണ് പോകുന്നത്...?”
“അത് എനിക്കും ദൈവത്തിനും മാത്രം ഇടയിലുള്ള സംഗതിയാണ് മിസ്റ്റർ
കാർവർ... നിങ്ങൾക്ക് സംഘടിപ്പിക്കാൻ സാധിക്കുമോ ഇല്ലയോ...?”
“ജാക്ക് കാർവറിന് കഴിയാത്തതായി ഒന്നും തന്നെയില്ല... ആയിരം പൗണ്ട് എന്നല്ലേ
നിങ്ങൾ പറഞ്ഞത്...?”
“അതെ... പക്ഷേ, റേഡിയോ നാളെത്തന്നെ വേണം...”
കാർവർ തല കുലുക്കി. “ഓൾ റൈറ്റ്... ഒരു കണ്ടീഷൻ... അഡ്വാൻസ് ആയിട്ട് പാതി തുക ഇപ്പോൾ വേണം....”
“അതിന് വിരോധമില്ല...”
ഡെവ്ലിൻ അത് പ്രതീക്ഷിച്ചതുമായിരുന്നു. പോക്കറ്റിൽ നിന്നും നോട്ടുകൾ എടുത്ത് അദ്ദേഹം
മേശപ്പുറത്തിട്ടു. “ഇതാ നിങ്ങൾ പറഞ്ഞ തുക...”
അത് വാരിയെടുത്തിട്ട് കാർവർ പറഞ്ഞു. “പക്ഷേ, ഇനിയും ഒരു ആയിരം പൗണ്ട് കൂടി
വേണ്ടി വരും... നാളെ രാത്രി പത്തു മണിക്ക്... ഇവിടെ അടുത്തുള്ള ബ്ലാക്ക് ലയൺ ഡോക്കിൽ ഒരു വെയർ ഹൗസ് ഉണ്ട്... വാതിലിന് മുകളിൽ എന്റെ
പേര് എഴുതിയിട്ടുണ്ടാകും... കൃത്യ സമയത്ത് തന്നെ എത്തിച്ചേരാൻ മറക്കണ്ട...”
“തീർച്ചയായും... പിന്നെ, ബിസിനസിന്റെ കാര്യത്തിൽ നിങ്ങൾ
അല്പം കടുംപിടുത്തക്കാരൻ തന്നെ...” ഡെവ്ലിൻ പറഞ്ഞു. “പറഞ്ഞിട്ട് കാര്യമില്ല, ജീവിതത്തിൽ ആവശ്യമുള്ള
സാധനങ്ങൾ ലഭിക്കണമെങ്കിൽ നല്ല വില കൊടുക്കണമല്ലോ...”
“അതിന് സംശയം വേണ്ട...” കാർവർ പറഞ്ഞു. “നൗ ഗെറ്റ് ഔട്ട് ഓഫ്
ഹിയർ...”
ഡെവ്ലിൻ പുറത്തിറങ്ങിയതിന് പിറകെ ജോർജ്ജ് വാതിൽ അടച്ചു. “അയാളെ എനിക്ക് വേണം ജാക്ക്... കണക്ക് തീർക്കാനുണ്ടെനിക്ക്...” എറിക്ക് പറഞ്ഞു.
“അത് വിട്ടു കളയൂ എറിക്ക്... നീ ഈ പണം കണ്ടോ...? അഞ്ഞൂറ് പൗണ്ട്...” നോട്ടുകൾ എടുത്ത്
കാണിച്ചു കൊണ്ട് കാർവർ ചോദിച്ചു. “ഇതിന്റെ ബാക്കി കൂടി എനിക്ക് വേണം... അതിന് ശേഷം നമുക്ക്
അയാൾക്ക് പണി കൊടുക്കാം... എനിക്കും അയാളുടെ പെരുമാറ്റം ഒട്ടും തന്നെ പിടിച്ചിട്ടില്ല... ഒരു വട്ടൻ... നീ ചെല്ല്... എനിക്കൊരു ഫോൺ ചെയ്യാനുണ്ട്...”
***
താഴെ ഡാൻസ് ഹാളിലെ നർത്തകരെ വീക്ഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു മേരി. ഡെവ്ലിൻ അവൾക്കരികിലെത്തി.
“കാർവറെ കണ്ടിട്ട്, പോയ കാര്യം നടന്നോ...?” അവൾ ചോദിച്ചു.
“പിശാചിനെ പോയി പരിചയപ്പെടുന്നതായിരുന്നു ഇതിലും ഭേദം... ഞാൻ പോയി ഏറ്റുമുട്ടിയ ആ ചങ്ങാതിയില്ലേ... അവൻ കാർവറിന്റെ അനുജൻ
എറിക്ക് ആണെന്ന് അവിടെയെത്തിയപ്പോഴാണ് മനസ്സിലായത്... എന്നാൽ ഇനി നമുക്ക്
പോയാലോ...?”
“ഓൾ റൈറ്റ്... കോട്ട് എടുത്തിട്ട് ഞാൻ താഴെയെത്താം...”
പുറത്തിറങ്ങുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ഡെവ്ലിന്റെ കൈത്തണ്ടയിൽ
പിടിച്ചുകൊണ്ട് നനഞ്ഞ് കിടക്കുന്ന
നടപ്പാതയിലൂടെ മെയിൻ റോഡ് ലക്ഷ്യമാക്കി അവൾ നടന്നു. അപ്രതീക്ഷിതമായാണ് വലത് ഭാഗത്തുള്ള
ഇടവഴിയിൽ നിന്നും അവരുടെ വഴി മുടക്കിക്കൊണ്ട് എറിക്ക് കാർവറും ജോർജ്ജും മുന്നിലേക്കെത്തിയത്.
“നിങ്ങളവിടെ നിന്ന് പുറപ്പെടുന്നത് ഞാൻ കണ്ടിരുന്നു... ഒരു ശുഭരാത്രി നേരാമെന്ന്
വിചാരിച്ചു...” എറിക്ക് പറഞ്ഞു.
“മൈ ഗോഡ്...!” ഡെവ്ലിൻ അവളെ ഒരു വശത്തേക്ക് മാറ്റി നിർത്തി.
“ഗോ ഓൺ ജോർജ്ജ്... അവനുള്ളത് കൊടുത്തേക്ക്...” എറിക്ക് അലറി.
“അതിനെന്താ... സന്തോഷമേയുള്ളൂ...” ജോർജ്ജ് ഡെവ്ലിന് നേർക്ക് നീങ്ങി.
ജോർജ്ജ് അരികിലെത്തിയതും ഇടതുവശത്തേക്ക് ഒരടി ഒഴിഞ്ഞു മാറിയ ഡെവ്ലിൻ അയാളുടെ കാൽമുട്ട്
നോക്കി ആഞ്ഞ് ചവിട്ടി. അസഹ്യമായ വേദനയാൽ അലറിക്കൊണ്ട് മുന്നോട്ട് മൂക്കു കുത്തിയ ജോർജ്ജിന്റെ
മുഖത്ത് പിന്നെ പതിച്ചത് ഡെവ്ലിന്റെ കാൽമുട്ടായിരുന്നു.
“ഈ വിദ്യയൊന്നും ഇവർ പഠിപ്പിച്ചിട്ടില്ലേ ജോർജ്ജ്...?” പരിഹാസത്തോടെ ഡെവ്ലിൻ ചോദിച്ചു.
ഭയന്ന് വിറച്ചു പോയ എറിക്ക് പിന്നോട്ട് കാൽ വച്ചു. മേരിയുടെ കൈ പിടിച്ച് അവന്റെ
അരികിലൂടെ മുന്നോട്ട് നടക്കവെ ഡെവ്ലിൻ അവളോട് ചോദിച്ചു. “നമ്മൾ എന്താണ് പറഞ്ഞു കൊണ്ടിരുന്നത്...?”
***
“അവന്റെ പിറകേ പോകണ്ടാ എന്ന് ഞാൻ പറഞ്ഞതല്ലേ എറിക്ക്...? എത്ര കൊണ്ടാലും
നീ പഠിക്കില്ല...” ജാക്ക് കാർവർ പറഞ്ഞു.
“ജോർജ്ജിന്റെ കാൽമുട്ട് ആ ബാസ്റ്റഡ് ഏതാണ്ട് തകർത്തുകളഞ്ഞു എന്ന് പറയാം...
അവനെ ഡോക്ടർ അസീസിന്റെ ക്ലിനിക്കിലേക്ക് കൊണ്ടുപോകേണ്ടി വന്നു...” എറിക്ക് പറഞ്ഞു.
“നീ ജോർജ്ജിന്റെ കാര്യം വിട്... മോറി ഗ്രീനിനെ ഞാൻ ഫോൺ ചെയ്തിരുന്നു... മിലിട്ടറി
ഉപകരണങ്ങളെക്കുറിച്ച് ലണ്ടനിൽ മറ്റാരേക്കാളും നന്നായിട്ട് അയാൾക്കറിയാം...”
“എന്നിട്ട് ആ ബാസ്റ്റഡ് പറഞ്ഞ റേഡിയോ
അയാളുടെ പക്കലുണ്ടോ...?”
“ഇല്ല... പക്ഷേ, ഒരെണ്ണം സംഘടിപ്പിക്കാമെന്ന് ഏറ്റിട്ടുണ്ട്... നാളെ എത്തിക്കാമത്രെ... അയാൾ പറഞ്ഞത് വച്ച് നോക്കിയാൽ അതൊരു സാധാരണ റേഡിയോ അല്ല... ശത്രുനിരയുടെ സമീപം സൈനികർ ഉപയോഗിക്കാറുള്ള തരത്തിലുള്ള ഉപകരണമാണത്...”
“എന്ന് വച്ചാൽ...?” എറിക്ക് ആശ്ചര്യത്തോടെ ജ്യേഷ്ഠനെ നോക്കി.
“എന്ന് വച്ചാൽ നാം വിചാരിച്ചയത്ര നിസ്സാരനല്ല അയാൾ... വേറെ എന്തൊക്കെയോ
ആണ് അയാളുടെ ഉദ്ദേശ്യം... എന്തായാലും നാളെ രാത്രി അയാളെ ഒന്ന് കൈകാര്യം ചെയ്യാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്...” കാർവർ ഒരു വില്ലൻ ചിരി ചിരിച്ചു.
“നീ ഈ ഗ്ലാസിലേക്ക് കുറച്ച് സ്കോച്ച് ഇങ്ങ് ഒഴിക്കൂ...”
***
ഡെവ്ലിനും മേരിയും ഹാരോ സ്ട്രീറ്റിലേക്ക് തിരിഞ്ഞു.
“നമുക്ക് ഒരു ടാക്സി പിടിച്ചാലോ...?” ഡെവ്ലിൻ ചോദിച്ചു.
“ഓ, നോ... ഏറിയാൽ ഒന്നര മൈൽ ദൂരമല്ലേയുള്ളൂ... മഴയത്ത് നടക്കുന്നത് എനിക്കൊരു ഹരമാണ്...” അദ്ദേഹത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“എന്തൊരു വേഗതയാണ് മിസ്റ്റർ ഡെവ്ലിൻ, നിങ്ങൾക്ക്... ഒന്ന് ആലോചിക്കാൻ പോലും നിൽക്കാതെ... അയാളെ ആക്രമിച്ച് ഓടിച്ച കാര്യമാണ് ഞാൻ പറഞ്ഞത്...”
“ആലോചിച്ച് നിന്നിട്ട് എന്ത് കാര്യം...?”
നദീ തീരത്തെ റോഡിലൂടെ ഏതാനും നിമിഷം മൗനം പാലിച്ച് വാപ്പിങ്ങ് ലക്ഷ്യമാക്കി അവർ നടന്നു. കനത്ത മഞ്ഞിന്റെ
ആവരണമാണ് തെംസ് നദിയുടെ മുകളിൽ. ബ്ലാക്കൗട്ട് ആയിട്ടു കൂടി ചുവപ്പും പച്ചയും നാവിഗേഷൻ ലൈറ്റുകൾ പ്രകാശിപ്പിച്ചുകൊണ്ട്
ഒരു കാർഗോ ഷിപ്പ് അവരെ കടന്നു പോയി.
“ആ കപ്പലിനെപ്പോലെ ആകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്...” അവൾ പറഞ്ഞു. “കടലിലൂടെ വിദൂരമായ പലയിടങ്ങളിലേക്കും ഉള്ള നീണ്ട
യാത്രകൾ... എന്നും എന്തെങ്കിലുമൊക്കെ വ്യത്യസ്ഥമായി... എന്ത് രസമായിരിക്കും...!”
“ജീസസ്...! നിനക്ക് വയസ്സ് പത്തൊമ്പതല്ലേ ആയിട്ടുള്ളു കുട്ടീ...? ജീവിതം ആരംഭിക്കുന്നതല്ലേയുള്ളൂ...? ഈ നശിച്ച യുദ്ധം എന്നേന്നേക്കും നീണ്ട് നിൽക്കുകയൊന്നുമില്ല... ഇനിയും എത്രയോ വർഷങ്ങൾ നിന്റെ മുമ്പിൽ കിടക്കുന്നു...”
ഒരു
മതിലിനോട് ചേർന്നുള്ള മേൽക്കൂരയുടെ ചുവട്ടിൽ നിന്ന് ഡെവ്ലിൻ സിഗരറ്റിന് തീ കൊളുത്തി.
“ഈ തീരത്ത് കൂടി അങ്ങ് അറ്റം വരെ നടക്കാൻ സമയം ഉണ്ടായിരുന്നെങ്കിൽ എന്ന്
ആശിച്ചു പോകുന്നു...” അവൾ പറഞ്ഞു.
“എന്ന്
വച്ചാൽ കുറേ ദൂരമുണ്ടാവില്ലേ...?”
“ഒരിക്കൽ ഞാനൊരു സിനിമ കണ്ടു... ഫ്രെഡ് ആസ്റ്റയർ ആയിരുന്നുവെന്നാണ് എന്റെ ഓർമ്മ... തന്റെ പ്രണയിനിയോടൊപ്പം നദീ തീരത്ത് കൂടി നടന്നുകൊണ്ടിരിക്കുകയാണദ്ദേഹം... അദ്ദേഹത്തിന്റെ വളർത്തു നായ ഒരു
റോൾസ് റോയ്സ് കാറിൽ അവരെ അനുഗമിക്കുന്നു...”
“എന്നിട്ട് ആ ചിത്രം നിനക്ക് ഇഷ്ടപ്പെട്ടുവോ...?”
“വളരെ റൊമാന്റിക്ക് ആയിരുന്നു ആ ചിത്രം...”
“ആഹ്... നിന്റെയുള്ളിൽ ഒരു പ്രണയിനി മറഞ്ഞു കിടക്കുന്നു...”
കേബിൾ വാർഫിലേക്ക് തിരിഞ്ഞ് വീടിനകത്തേക്ക് കയറുന്നതിന് മുമ്പ് അവർ ടെറസിൽ ഒരു നിമിഷം
നിന്നു.
“എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു ഇന്ന് കടന്നു പോയത്...” അവൾ നെടുവീർപ്പിട്ടു.
“നീ തമാശ പറയുകയാണ്...” ഡെവ്ലിൻ ഉറക്കെ ചിരിച്ചു.
“അല്ല... സത്യമായിട്ടും... നിങ്ങളോടൊപ്പം നടക്കുന്നത് എന്ത് രസമാണെന്നറിയുമോ...?”
ഡെവ്ലിന്റെ ശരീരത്തോട് ഒട്ടി നിന്നിരുന്ന അവളുടെ കൈകൾ അപ്പോഴും അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു. മറുകൈ കൊണ്ട് അദ്ദേഹം അവളെ ചേർത്തു പിടിച്ച് ഏതാനും നിമിഷങ്ങൾ അങ്ങനെ നിന്നു. വാതിലിന് മുകൾ ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള വൈദ്യുത വിളക്കിന്റെ വെട്ടത്തിലൂടെ താഴേക്ക് പതിക്കുന്ന മഴനൂലുകൾ മിന്നിത്തിളങ്ങി. അദ്ദേഹത്തിന്റെ മനസ്സിന്റെ കോണുകളിൽ എവിടെയോ കത്തി കൊണ്ട് വരയുന്നത് പോലുള്ള ഒരു നൊമ്പരം അനുഭവപ്പെട്ടത് പെട്ടെന്നായിരുന്നു. വല്ലാത്തൊരു വിങ്ങൽ... തീരാനൊമ്പരം മാത്രം സമ്മാനിച്ച് ഇനിയൊരിക്കലും കാണാനാകില്ല എന്ന വേദനയോടെ ഉപേക്ഷിച്ച് പോകേണ്ടി വന്ന മറ്റൊരു പെൺകുട്ടിയുണ്ട് അങ്ങ് നോർഫോക്കിൽ... മോളി പ്രിയോർ... അത് തന്നെയായിരിക്കില്ലേ ഇവളുടെയും ഗതി...!
ഡെവ്ലിന്റെ നെടുവീർപ്പിന്റെ സ്വരം കേട്ട് അവൾ തലയുയർത്തി. “എന്ത് പറ്റി...?”
“ഓ... ഒന്നുമില്ല... എല്ലാം എവിടെ പോയ് മറഞ്ഞു എന്നാലോചിക്കുകയായിരുന്നു... പുലർച്ചെ മൂന്ന് മണി നേരത്ത് കടൽക്കരയിൽ നിൽക്കുമ്പോഴുള്ള മനോവേദന... അതൊക്കെ ഒരനുഭവമായിരുന്നു എന്ന് ആലോചിക്കുമ്പോഴുള്ള നൊമ്പരം...”
“ഈ വിഷാദഭാവം തീർച്ചയായും നിങ്ങൾക്ക് ചേരില്ല... ഇനിയും എത്രയോ വർഷങ്ങൾ ബാക്കിയുണ്ട് നിങ്ങളുടെ ജീവിതത്തിൽ...”
“മേരി... മൈ ലവ്... നീ വെറും
പത്തൊമ്പതുകാരി... ഞാനാണെങ്കിൽ ഒരു മുപ്പത്തിയഞ്ച്കാരനും... ജീവിതത്തിൽ പലതും കണ്ടവൻ...
വലിയ ആശകളൊന്നും ഇനി ഇല്ലാത്തവൻ... ഏതാനും ദിവസങ്ങൾ മാത്രം... എന്റെ ദൗത്യവുമായി
ബന്ധപ്പെട്ട പാതയിൽ ഞാൻ നടന്ന് നീങ്ങും...” അദ്ദേഹം മൃദുവായി അവളെ ഒന്ന്
ആലിംഗനം ചെയ്തു. “അതുകൊണ്ട്... ഇവിടെ ഇങ്ങനെ നിന്ന് വെറുതെ മനസ്സ് വിഷമിപ്പിക്കാതെ, വരൂ... നമുക്ക് വീടിനകത്തേക്ക് കയറാം...”
ഇടിവെട്ട് അടിയും കൊടുത്ത് ഒന്നുമറിയാത്തപോലെ ഡെവ്ലിന് "നമ്മളെന്താണ് പറഞ്ഞുകൊണ്ടിരുന്നത്" ഇയാളൊരു പുലി തന്നെ.
ReplyDeleteഅതാണ് ഡെവ്ലിൻ... :)
Deleteഇനിയൊരിക്കലും കാണാനാകില്ല എന്ന വേദനയോടെ ഉപേക്ഷിച്ച് പോകേണ്ടി വന്ന മറ്റൊരു പെൺകുട്ടിയുണ്ട് അങ്ങ് നോർഫോക്കിൽ... മോളി പ്രിയോർ
ReplyDeleteഅപ്പോള് ഡെവ് ലിന് മറന്നിട്ടില്ലാ അല്ലേ..?
കാര്വര് മേടിച്ചിട്ടേ പോകൂ.....
മോളിയെ എങ്ങനെ മറക്കാനാകും ഡെവ്ലിന്...? ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടി...
Deleteഇനി നമുക്ക് മേരി പ്രിയോർ എന്നു വിളിക്കാം. എറിക്കിന്റേയും ജോർജ്ജിന്റേയും കളി....
ReplyDeleteഡെവ് ലിനോടാ കളി....!?
ഹി...ഹി... പാവങ്ങൾ....
മേരി മേരിയും മോളി മോളിയുമായിത്തന്നെ ഇരിക്കട്ടെ അശോകേട്ടാ...
Deleteഞാന് അപ്പോഴേ പറഞ്ഞതല്ലേ, ഈ കാര്വെര് ഇടി കൊള്ളുമെന്നു. ഡെവ്ലിന്റെ അടുത്താ കളി.
ReplyDeleteകാർവർ ഇതുവരെ ഇടി വാങ്ങിയിട്ടില്ല ശ്രീജിത്തേ... ജോർജ്ജിനല്ലേ കിട്ടിയത്...
Deleteഇപ്പൊ അവന്റെ അനിയന് കിട്ടിയല്ലോ.. ഉടനെ ചേട്ടനും കൊടുക്കും നമ്മുടെ ഡെവ്ലിന് അച്ചായന്.
Deleteകിട്ടാനുളളത് കിട്ടിയാലേ ചേട്ടനും അനിയനും തൃപ്തി വരൂ എന്ന് തോന്നുന്നു.. പൂവർ ഗ്രാമവാസീസ്..
ReplyDeleteഅല്പം കൂടി കാത്തിരിക്കേണ്ടി വരും അതിന്... :)
Deleteകൊള്ളാം... തുടരട്ടെ
ReplyDeleteസന്തോഷം ശ്രീ...
Deleteറേഡിയോ കൊടുത്ത് അടി വാങ്ങിക്കോ ഏട്ടനും അനുജനും... അടുത്ത ലക്കം ഉഷാറാവും :)
ReplyDeleteഅനിയൻബാവയും ചേട്ടൻബാവയും കൂടി എന്തൊക്കെ ഒപ്പിക്കുമെന്ന് കാത്തിരുന്നു കാണാം മുബീ... അപ്പോഴേക്കും ഒന്നുകൂടി അലാസ്കയിൽ ചുറ്റിയടിച്ചിട്ട് വാ... :)
Deleteകള്ള ബഡുവാ... ഡെവ്ലിനേ.. ഇയാൾക്ക് അപ്പോ മോളി പ്രിയോറിനെ ഓർമയുണ്ടല്ലേ..?
ReplyDeleteഇനി കാലു വയ്യാത്ത കൊച്ചിനെക്കൂടി തക്കിട തരികിട കാണിച്ചു വിഷമിപ്പിക്കാനാണോ.?
ഗുഡ് ഷോ ഡെവ്ലിൻ. കീപ് അപ്പ് ദി ഗുഡ് വർക്ക്
എന്ത് ചെയ്യാം ജസ്റ്റിൻ... അന്ന് വേറെ വഴിയില്ലാഞ്ഞിട്ടല്ലേ... ഇന്നും അതോർത്ത് ഡെവ്ലിന്റെ മനസ്സ് വിങ്ങുന്നത് കണ്ടില്ലേ...
Deleteനോർഫോക്കിലെ മോളി ,
ReplyDeleteഇവിടത്തെ മേരി..
'മേരി... മൈ ലവ്... നീ വെറും പത്തൊമ്പതുകാരി... ഞാനാണെങ്കിൽ ഒരു മുപ്പത്തിയഞ്ച്കാരനും... ജീവിതത്തിൽ പലതും കണ്ടവൻ... വലിയ ആശകളൊന്നും ഇനി ഇല്ലാത്തവൻ... ഏതാനും ദിവസങ്ങൾ മാത്രം... എന്റെ ദൗത്യവുമായി ബന്ധപ്പെട്ട പാതയിൽ ഞാൻ നടന്ന് നീങ്ങും...” അദ്ദേഹം മൃദുവായി അവളെ ഒന്ന് ആലിംഗനം ചെയ്തു. “അതുകൊണ്ട്... ഇവിടെ ഇങ്ങനെ നിന്ന് വെറുതെ മനസ്സ് വിഷമിപ്പിക്കാതെ, വരൂ... നമുക്ക് വീടിനകത്തേക്ക് കയറാം...”
ഈ ചാരന്മാരുടെ ഒരു കാര്യം ..!
മറ്റൊരു ചാരന്റെ ആത്മരോദനം... :)
Deleteകാര്വറുടെ പണത്തിനോടുള്ള ആക്രാന്തം......
ReplyDeleteആശംസകള്
വായനയിൽ സന്തോഷം...
Deleteകാർവർമാര് അൽപ്പം പ്രശ്നമുണ്ടാക്കും എന്നാ എനിക്ക് തോന്നുന്നത്
ReplyDeleteഒരു സംശയവും വേണ്ട അജിത്ഭായ്...
Deleteകാര്വര്ക്കുള്ളത് കാര്വര്ക്ക്..........................
ReplyDeleteതീർച്ചയായും...
Delete