ഒരു ഫിലിം
പ്രൊഡ്യൂസറുടെ മകനായി ലോസ് ഏഞ്ചൽസിൽ ജനിച്ച എസാ വോഗൻ തന്റെ അടക്കാനാവാത്ത ആഗ്രഹത്തെത്തുടർന്ന്
വളരെ ചെറുപ്പത്തിൽത്തന്നെ ഫ്ലയിങ്ങ് ലൈസൻസ് കരസ്ഥമാക്കി. പിന്നീട് ഫൈറ്റർ പൈലറ്റ് പരിശീലനം
പൂർത്തിയാക്കിയ അയാൾ വ്യോമസേനയുടെ നിർദ്ദേശപ്രകാരം സാൻഡിയാഗോയിൽ ഒരു പരിശീലകനായി ജോലി
ചെയ്തുകൊണ്ടിരിക്കെയാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം ഉണ്ടാകുന്നത്.
1939 ഒക്ടോബർ
5. ആ ദിനം അയാളുടെ ഹൃദയത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു. ഹാർബറിന് സമീപമുള്ള ഒരു
ബാറിൽ വച്ച് മദ്യലഹരിയിൽ ഒരു മേലുദ്യോഗസ്ഥന്റെ പല്ലുകൾ ഇടിച്ച് തെറിപ്പിച്ച ആ സംഭവം...
കൂടുതൽ ചോദ്യങ്ങളോ കോർട്ട് മാർഷലോ ഒന്നും ഉണ്ടായില്ല. ആർക്കും അത് വേണ്ടിയിരുന്നില്ല
താനും. അമേരിക്കൻ എയർഫോഴ്സിൽ നിന്നുമുള്ള രാജി... അത്രയേ അവർക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ.
മാതാപിതാക്കളോടൊപ്പം
ബിവർലി ഹിൽസിലെ വീട്ടിൽ ഒരാഴ്ച്ചത്തെ താമസം അയാൾക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ വസ്ത്രങ്ങളെല്ലാം പായ്ക്ക് ചെയ്ത് എസാ വോഗൻ നേരെ യൂറോപ്പിലേക്ക് പുറപ്പെട്ടു.
സെപ്റ്റംബറിൽത്തന്നെ
യുദ്ധം തുടങ്ങിയിരുന്നു. ബ്രിട്ടന്റെ റോയൽ എയർഫോഴ്സിലേക്ക് അമേരിക്കൻ പൈലറ്റുകളെ റിക്രൂട്ട്
ചെയ്യുന്നുണ്ടായിരുന്നെങ്കിലും അയാളുടെ റെക്കോർഡ്സ് അവർക്ക് അത്ര തൃപ്തികരമായി തോന്നിയില്ല.
നവംബർ 30 നാണ് റഷ്യ ഫിൻലണ്ടിനെ ആക്രമിക്കുന്നത്. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുവാൻ
ഫിൻലണ്ടിന് പൈലറ്റുമാരെ ആവശ്യമുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഒട്ടേറെ
പൈലറ്റുമാർ ഫിന്നിഷ് എയർ ഫോഴ്സിലേക്ക് ചേക്കേറുന്ന സമയം. അക്കൂട്ടത്തിൽ എസാ വോഗനും
കയറിപ്പറ്റി.
ഫിന്നിഷ് ആർമിയുടെ
ശക്തമായ പിന്തുണ ഉണ്ടായിരുന്നെങ്കിലും റഷ്യക്കെതിരെ കാര്യമായ മുന്നേറ്റമൊന്നും കൈവരിക്കാൻ
ഫിന്നിഷ് എയർഫോഴ്സിനായില്ല. അവരുടെ പോർവിമാനങ്ങൾ എല്ലാം തന്നെ വളരെ പഴക്കമേറിയതായിരുന്നു.
റഷ്യൻ വിമാനങ്ങളുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ലെങ്കിലും പോളണ്ട് ഉടമ്പടിയുടെ
പ്രത്യുപകാരമെന്ന നിലയിൽ ജർമ്മനി സ്റ്റാലിന് നൽകിയ FW190S വിമാനങ്ങളായിരുന്നു റഷ്യയുടെ
ശക്തി.
ഇറ്റാലിയൻ
നിർമ്മിതമായ ഫിയറ്റ് ഫാൾക്കോ, ബ്രിട്ടീഷ് നിർമ്മിതമായ ഗ്ലൂസ്റ്റർ ഗ്ലേഡിയേറ്റർ എന്നിവയായിരുന്നു
എസാ വോഗന് പറത്തുവാൻ ലഭിച്ചത്. എതിരാളികളുടെ വിമാനങ്ങളുടെ മുന്നിൽ അവ ഒന്നുമല്ലാതിരുന്നിട്ടും
എസയുടെ അസാമാന്യ വൈദഗ്ദ്ധ്യം ഒന്നു കൊണ്ട് മാത്രമാണ് അല്പമെങ്കിലും പിടിച്ച് നിൽക്കുവാൻ
കഴിഞ്ഞിരുന്നത്. പേഴ്സണൽ സ്കോർ ഒരിക്കലും ഏഴിൽ നിന്നും താഴെ പോകാതിരുന്നത് കൊണ്ട് ഏത്
ദുർഘടമായ ദൌത്യത്തിനും അയയ്ക്കുവാൻ ആദ്യം തെരഞ്ഞെടുത്തിരുന്ന നാമം എസാ വോഗൻ എന്നതായിരുന്നു.
അത്തരം ഒരു ദൌത്യം കഴിഞ്ഞ് മടങ്ങുന്ന ഒരു പ്രഭാതത്തിലാണ് അത് സംഭവിച്ചത്. ശക്തമായ കാറ്റിനോട്
മല്ലിട്ട് മൂടൽ മഞ്ഞിലൂടെ പറന്ന് നാനൂറ് അടിയിലേക്ക് താഴ്ന്നതും ദൂരക്കാഴ്ച്ച തീർത്തും
ദുഷ്കരമായി. അവസാനം ഒരു എൻജിന്റെ നിയന്ത്രണം നഷ്ടമായി ക്രാഷ് ലാന്റ് ചെയ്യുകയായിരുന്നു
അന്ന്.
1940 മാർച്ചിൽ
ഫിൻലണ്ട് റഷ്യയുടെ മുന്നിൽ അടിയറവ് പറയുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു അത്. ആ
അപകടത്തെത്തുടർന്ന് അയാളുടെ ഇടുപ്പെല്ലിന് ഫ്രാക്ച്ചർ സംഭവിച്ചു. പതിനെട്ട് മാസത്തോളം
ആശുപത്രിയിലായിരുന്നു പിന്നീട്. ഫിസിയോ തെറാപ്പിയുടെ അവസാനഘട്ടത്തിൽ ആയിരുന്ന അയാൾക്ക്
ഫിന്നിഷ് എയർഫോഴ്സിലെ തന്റെ ലെഫ്റ്റനന്റ് പദവി അപ്പോഴും നഷ്ടമായിരുന്നില്ല. 1941 ജൂൺ
25ന് ഫിൻലണ്ട് നാസി ജർമ്മനിയുമായി സംഖ്യമുണ്ടാക്കുകയും ഇരുരാഷ്ട്രങ്ങളും ഒരുമിച്ച്
റഷ്യയുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു.
എസാ വോഗൻ ക്രമേണ
ഫ്ലൈയിങ്ങ് ഡ്യൂട്ടിയിലേക്ക് തിരികെയെത്തി. ദൌത്യങ്ങളിലൊന്നും ഭാഗഭാക്കാകാതെ പരിശീലകൻ
എന്ന നിലയിലായിരുന്നു പുനർനിയമനം. മാസങ്ങൾ കടന്നു പോകവെ പെട്ടെന്നാണൊരു ദിവസം ആകാശം
ഇടിഞ്ഞു വീണത്. ഒന്നാം പേൾ ഹാർബർ ആക്രമണം... ഏതാനും ദിവസങ്ങൾക്ക് ശേഷം ജർമ്മനിയും ഇറ്റലിയും
സഖ്യം ചേർന്ന് അമേരിക്കയുമായി യുദ്ധം പ്രഖ്യാപിച്ചു.
ഒരു അമേരിക്കക്കാരൻ
എന്ന വസ്തുത കണക്കിലെടുത്ത് ജർമ്മൻ അധികാരികൾ അയാളെ മൂന്ന് മാസം തടവിൽ പാർപ്പിച്ചു.
ആ സമയത്താണ് ഹിംലർ തന്റെ SS സേനയിലേക്ക് സ്കാൻഡിനേവിയൻ,
ഫ്രഞ്ച്, സ്വീഡിഷ്, വടക്കൻ ആഫ്രിക്കയിൽ വച്ച് തടവിലാക്കപ്പെട്ട ബ്രിട്ടീഷ് ആർമിയിലെ
ഇന്ത്യൻ സൈനികർ തുടങ്ങിയവരെയെല്ലാം അംഗങ്ങളാക്കാനുള്ള തീരുമാനത്തിലെത്തിയത്. SS അടയാളത്തിന്
പകരം കോളർ പാച്ചിൽ ത്രീ ലെപ്പേഡ്സും ഇടത് കൈയിൽ യൂണിയൻ ജാക്ക് ബാഡ്ജും ധരിച്ച ബ്രിട്ടീഷ്
ഫ്രീ കോർപ്സ് എന്നൊരു വിഭാഗം പോലും ഉണ്ടായിരുന്നു SS സേനയിൽ. ഏറിയാൽ അമ്പത് അംഗങ്ങൾ
വരുന്ന അതിൽ പലരും പണവും പെണ്ണും പിന്നെ നല്ല ഭക്ഷണവും മോഹിച്ചെത്തിയ തടവുകാരായിരുന്നു.
എന്നാൽ ജോർജ്
വാഷിങ്ങ്ടൺ ലീജ്യൻ എന്നൊരു ഘടകം രൂപീകരിക്കാൻ ഹിംലർ തീരുമാനിച്ചപ്പോൾ അതിൽ ചേരുവാൻ
എസാ വോഗന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. വെറും അഞ്ചോ ആറോ പേർ മാത്രമുള്ള ആ ഘടകത്തിലെ
മറ്റ് അംഗങ്ങളെ ഒരിക്കൽപ്പോലും കാണുക കൂടി ചെയ്തിട്ടുണ്ടായിരുന്നില്ല അയാൾ. ഒന്നുകിൽ
കോൺസൻട്രേഷൻ ക്യാമ്പിലേക്ക് പോകുക... അല്ലെങ്കിൽ ജോർജ് വാഷിങ്ങ്ടൺ ലീജ്യനിൽ അംഗമാകുക...
ഈ രണ്ട് മാർഗ്ഗങ്ങൾ മാത്രമായിരുന്നു നാസി അധികാരികൾ അയാളുടെ മുമ്പിൽ വച്ചത്. വാശിയേറിയ
തർക്കങ്ങൾക്കൊടുവിൽ റഷ്യൻ യുദ്ധനിരയിൽ മാത്രമേ പോരാടൂ എന്ന വ്യവസ്ഥയിൽ ജർമ്മൻ എയർഫോഴ്സായ
ലുഫ്ത്വാഫിൽ ചേരുവാൻ സമ്മതിക്കുകയായിരുന്നു എസാ വോഗൻ. അയാളുടെ വൈമാനിക വൈദഗ്ദ്ധ്യം
പൂർണ്ണമായും അംഗീകരിച്ച അധികാരികൾ അയാളെ യുദ്ധനിരയിലേക്ക് വിടാതെ ഉയർന്ന റാങ്കിലുള്ള
ഉദ്യോഗസ്ഥരെ കൊണ്ടുപോകുക, കൊറിയർ സർവീസ് എന്നിങ്ങനെയുള്ള സുപ്രധാന ജോലികൾക്കാണ് നിയോഗിച്ചത്.
റഷ്യൻ - പോളണ്ട്
അതിർത്തിയിൽ നിന്നും അധികം അകലെയല്ലാതെ അയ്യായിരം അടി ഉയരത്തിൽ ജർമ്മനിയുടെ ഒരു സ്റ്റോർക്ക്
വിമാനം പറത്തിക്കൊണ്ടിരിക്കുകയാണ് ഇരുപത്തിയേഴുകാരനായ എസാ വോഗൻ. നിബിഡ വനവും കനത്ത
മൂടൽമഞ്ഞുമാണ് താഴെ. പിന്നിലെ സീറ്റിൽ ഇരുന്ന് പ്രദേശത്തിന്റെ മാപ്പ് പരിശോധിച്ചുകൊണ്ടിരിക്കുന്ന
SS ബ്രിഗേഡ്ഫ്യൂറർ ഫാർബർ തലയുയർത്തി ചോദിച്ചു.
“ഇനിയും എത്ര
സമയം വേണ്ടി വരും...?”
“ഇരുപത് മിനിറ്റ്
കൂടി...” വോഗൻ പറഞ്ഞു. അമേരിക്കൻ ചുവയോടെയാണെങ്കിലും അയാൾക്ക് ജർമ്മൻ ഭാഷ സാമാന്യം
നന്നായി സംസാരിക്കാൻ സാധിച്ചിരുന്നു.
“നന്നായി...
ഞാനിവിടെ തണുത്ത് മരവിച്ച് തുടങ്ങി...”
ഞാൻ എങ്ങനെയാണ് നശിച്ച ജോലിയിൽ എത്തിപ്പെട്ടത്...? വോഗൻ ആലോചിച്ചു. എങ്ങനെയാണ് ഇനി ഇതിൽ നിന്നും ഒന്ന് പുറത്ത് കടക്കുക...? പെട്ടെന്നാണ്
വലിയൊരു നിഴൽ പോലെ എന്തോ ഒന്ന് അവരെ മറച്ചത് പോലെ തോന്നിയതും വിമാനം ഒന്ന് ഉലഞ്ഞതും. ഭയന്ന് പോയ ഫാർബർ അലറി വിളിച്ചു.
അവർക്ക് സമാന്തരമായി പറന്നെത്തിയ ഒരു യുദ്ധവിമാനം
വലതുഭാഗത്തേക്ക് പാഞ്ഞുപോകുന്നത് എസ കണ്ടു. അതിന്റെ പാർശ്വത്തിലെ ചുവന്ന നക്ഷത്ര ചിഹ്നം
അയാളുടെ ശ്രദ്ധയിൽ പതിഞ്ഞു.
“റഷ്യൻ യാക്ക്
ഫൈറ്ററാണ്... നമ്മുടെ കാര്യത്തിന് ഒരു തീരുമാനമായി എന്ന് തോന്നുന്നു...” വോഗൻ പറഞ്ഞു.
നിമിഷങ്ങൾക്കകം
ആ വിമാനം അവരുടെ പിന്നിലൂടെ വീണ്ടും കുതിച്ചെത്തി. മെഷീൻ ഗണ്ണുകളും പീരങ്കികളും പ്രവർത്തിപ്പിച്ചുകൊണ്ടായിരുന്നു
വരവ്. ചിറകുകളിൽ വെടിയേറ്റതോടെ ലോഹഭാഗങ്ങൾ ചിതറിത്തെറിച്ച് ആടിയുലഞ്ഞ സ്റ്റോർക്കിനെ
വളച്ചെടുത്ത് അയാൾ ആൾട്ടിറ്റ്യൂഡ് കുത്തനെ കുറച്ചു. അർദ്ധവൃത്താകൃതിയിൽ ഒന്ന് വളഞ്ഞ്
എത്തിയ റഷ്യൻ ഫൈറ്റർ വീണ്ടും അവർക്കൊപ്പം പറന്നുകൊണ്ട് ആക്രമണം തുടർന്നു.
“ബാസ്റ്റർഡ്...”
വോഗൻ പറഞ്ഞു.
പീരങ്കിയിൽ
നിന്നും ഉതിർന്ന വെടിയുണ്ട സ്റ്റോർക്കിന്റെ പാർശ്വത്തിൽ തുളഞ്ഞു കയറി. മെഷിൻ ഗണ്ണിൽ
നിന്നും ചുമലിൽ വെടിയേറ്റ ഫാർബർ വേദനയാൽ അലറി. പിന്നെ തകർന്നത് അവരുടെ വിൻഡ് ഷീൽഡ്
ആയിരുന്നു.
“ദൈവത്തെയോർത്ത്
എന്തെങ്കിലും ചെയ്യൂ...” ഫാർബർ വിളിച്ചു പറഞ്ഞു.
ചിതറിത്തെറിച്ച
ചില്ലുകഷണം കൊണ്ട് മുറിഞ്ഞ വോഗന്റെ കവിളിൽ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. “എന്തെങ്കിലും
ചെയ്യണമല്ലേ...? ചെയ്യാം... ആദ്യം ഈ സാധനത്തിന് പറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ...”
അയാൾ സ്റ്റോർക്കിനെ
രണ്ടായിരം അടിയിലേക്ക് കുത്തനെ താഴ്ത്തി. എന്നിട്ട് ആ റഷ്യൻ വിമാനത്തിനായി കാത്തു നിന്നു.
തൊട്ടു പിന്നിൽ അത് എത്തിയതും അല്പം വളച്ച് അയാൾ വീണ്ടും ഉയരം കുറച്ചു. താഴെയുള്ള കൊടും
വനം തൊട്ടടുത്ത് എത്തിയത് പോലെ അവർക്ക് തോന്നി.
“എന്താണ് നിങ്ങൾ
ചെയ്യുന്നത്...?” ഫാർബർ അലറി.
വോഗൻ തന്റെ വിമാനത്തിന്റെ
ആൾട്ടിറ്റ്യൂഡ് ആയിരത്തിലേക്കും പിന്നെ അഞ്ഞൂറ് അടിയിലേക്കും താഴ്ത്തി. സംഹാരരൌദ്രതയോടെ
ആ റഷ്യൻ വിമാനം അവരുടെ തൊട്ടു പിന്നിൽത്തന്നെയുണ്ടായിരുന്നു. കൃത്യ സമയത്ത് തന്നെ വോഗൻ
വിമാനത്തിന്റെ ഫ്ലാപ്പ് താഴ്ത്തി. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ പകച്ചുപോയ റഷ്യൻ പൈലറ്റ്
കൂട്ടിയിടി ഒഴിവാക്കാനായി വിമാനം ഒരു വശത്തേക്ക് വെട്ടിച്ചു. നിയന്ത്രണം നഷ്ടമായ ആ
വിമാനം മുന്നൂറ്റിയമ്പത് മൈൽ വേഗതയിൽ തൊട്ടു താഴെയുള്ള വനത്തിലേക്ക് കൂപ്പുകുത്തി.
താഴെ വനത്തിൽ വലിയ അഗ്നിഗോളം ഉയർന്നതും വോഗൻ കൺട്രോൾ കോളം വലിച്ച് വിമാനത്തെ രണ്ടായിരം
അടിയിലേക്ക് ഉയർത്തി ലെവൽ ചെയ്തു.
“യൂ ഓകേ ജനറൽ...?” വോഗൻ ചോദിച്ചു.
രക്തം ചീറ്റുന്ന
ചുമൽ ഫാർബർ പൊത്തിപ്പിടിച്ചു. “യൂ ആർ എ ജീനിയസ്... എ ജീനിയസ്... ജീവൻ രക്ഷിച്ചതിന് നന്ദി... ഒരു അയേൺ
ക്രോസ് മെഡൽ ഇതിന്റെ പേരിൽ നിങ്ങൾക്ക് ലഭിച്ചിരിക്കും...”
“താങ്ക്സ്...”
തന്റെ കവിളിലെ രക്തം തുടച്ചുകൊണ്ട് എസാ വോഗൻ പറഞ്ഞു. “ദാറ്റ്സ് ഓൾ ഐ നീഡ്...”
* * *
വാഴ്സയിലെ
ലുഫ്ത്വാഫ് എയർബേസിലെ ഓഫീസേഴ്സ് മെസ്സിന് നേർക്ക് നടക്കുമ്പോൾ എസാ വോഗൻ പതിവിലും നിരാശനായിരുന്നു.
കവിളിൽ രണ്ട് സ്റ്റിച്ച് വേണ്ടി വന്നു. ബ്രിഗേഡ്ഫ്യൂറർ ഫാർബറുടെ ആരോഗ്യനിലയിലായിരുന്നു
മെഡിക്കൽ ഓഫീസർ ഏറെ ഖിന്നനനായത്.
മെസ്സിൽ എത്തിയതും വോഗൻ തന്റെ ഫ്ലയിങ്ങ് ജാക്കറ്റ് ഊരി മാറ്റി. മനോഹരമായി തുന്നിയ ഒരു യൂണിഫോമായിരുന്നു
അതിനടിയിൽ അയാൾ അണിഞ്ഞിരുന്നത്. കോളർ പാച്ചിൽ SS ചിഹ്നം... ഷർട്ടിന്റെ ഇടതു കൈയിൽ സ്റ്റാർസ്
ആന്റ് സ്ട്രൈപ്സ് ഷീൽഡ്... ഇടതുകൈയിലെ കഫ് ടൈറ്റിലിൽ ‘ജോർജ്ജ് വാഷിങ്ങ്ടൺ ലീജ്യൻ’ എന്ന്
എഴുതിയിരിക്കുന്നു... കഴുത്തിലെ ട്യൂണിക്കിൽ സെക്കന്റ് ക്ലാസ് അയേൺ ക്രോസ് മെഡലും ധീരതയ്ക്കുള്ള
ഫിന്നിഷ് ഗോൾഡ് ക്രോസ് മെഡലും...
മറ്റാർക്കുമില്ലാത്ത
ഈ സവിശേഷതകൾ കാരണം മറ്റ് പൈലറ്റുമാർ അയാളുമായി അകലം പാലിച്ചു പോന്നു. ഓർഡർ ചെയ്ത കോഞ്ഞ്യാക്ക്
ഒറ്റ വലിക്ക് അകത്താക്കിയിട്ട് എസാ വോഗൻ മറ്റൊന്നിന് കൂടി ഓർഡർ കൊടുത്തു.
“ലഞ്ച് ടൈം
പോലും ആയില്ലല്ലോ...”
തിരിഞ്ഞു നോക്കിയ
അയാൾ കണ്ടത് ഗ്രൂപ്പ് കമാൻഡർ കേണൽ എറിക്ക് അഡ്ലറെയാണ്. വോഗന്റെ അരികിലുള്ള സ്റ്റൂളിൽ
വന്നിരുന്നിട്ട് അയാൾ ഒരു ഷാംപെയ്നിന് ഓർഡർ കൊടുത്തു.
“ഷാംപെയ്ൻ
ഒക്കെ ഓർഡർ ചെയ്യുന്നുണ്ടല്ലോ... എന്താണ് സംഭവം...? വോഗൻ ചോദിച്ചു.
“എന്റെ പാവം
അമേരിക്കൻ സുഹൃത്തേ... ബ്രിഗേഡ്ഫ്യൂറർ ഫാർബറിന്റെ റെക്കമെന്റേഷൻ... ഉടൻ തന്നെ നിങ്ങൾക്ക്
ഫസ്റ്റ് ക്ലാസ് അയേൺ ക്രോസ് മെഡൽ നൽകണമെന്ന്... നിങ്ങൾ അത് അർഹിക്കുന്നുവെന്നാണ് അദ്ദേഹം
പറഞ്ഞത്...”
“പക്ഷേ, എറിക്ക്...
എനിക്ക് ഇപ്പോൾ തന്നെ ഒരു മെഡൽ ഉണ്ടല്ലോ...” നിസ്സംഗഭാവത്തിൽ വോഗൻ പറഞ്ഞു.
അത് അവഗണിച്ച
അഡ്ലർ ഒരു ഗ്ലാസ് അയാളുടെ അടുത്തേക്ക് നീക്കി വച്ചു. “രണ്ടാമതായി, നിങ്ങളെ ഡ്യൂട്ടിയിൽ
നിന്നും മാറ്റി നിർത്തിയിരിക്കുന്നു... ഗ്രൌണ്ടഡ് ഇമ്മീഡിയറ്റ്ലി...”
“വാട്ട്...?!”
“വിഷയം ടോപ്പ്
അർജന്റാണ്... ലഭിക്കുന്ന ആദ്യത്തെ ഫ്ലൈറ്റിന് ബെർലിനിലേക്ക് പറക്കാനാണ് നിങ്ങൾക്കുള്ള
ഓർഡർ... അറിയാമല്ലോ ഗോറിങ്ങിന്റെ സ്വഭാവം എന്താണെന്ന്... ബെർലിനിലെ SD ഹെഡ്ക്വാർട്ടേഴ്സിൽ
ചെന്ന് ജനറൽ വാൾട്ടർ ഷെല്ലെൻബെർഗിന് മുന്നിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം...”
“ഒരു മിനിറ്റ്...” വോഗൻ തടസ്സവാദമുന്നയിച്ചു. “റഷ്യൻ നിരയിൽ മാത്രമേ ഞാൻ യുദ്ധം ചെയ്യുകയുള്ളൂ... അതായിരുന്നു
ധാരണ...”
“നിങ്ങളുടെ
സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ തർക്കിക്കുമായിരുന്നില്ല... ഈ ഓർഡർ വന്നിരിക്കുന്നത് സാക്ഷാൽ
ഹിംലറുടെ ഓഫീസിൽ നിന്നുമാണ്...” അഡ്ലർ തന്റെ ഗ്ലാസ് ഉയർത്തി. “ഗുഡ് ലക്ക് മൈ ഫ്രണ്ട്...”
“എന്നെ ദൈവം
രക്ഷിക്കട്ടെ... എന്തായാലും ഒരു മാറ്റം ആവശ്യമാണെന്ന് എനിക്കും തോന്നിത്തുടങ്ങിയിരുന്നു...” വോഗൻ പറഞ്ഞു.
ഇതാണ് ഞങ്ങ പറഞ്ഞ പൈലറ്റ്... സ്റ്റെയ്നറെയും ഡെവ്ലിനെയും തിരികെ ജർമ്മനിയിൽ എത്തിക്കാനുള്ള പൈലറ്റ്...
ReplyDeleteവോഗൻ!!!
ReplyDeleteആള് കൊള്ളാല്ലോ. മ്മടെ പഴേ ഗെറിക്കിനെ ഓർമ്മിപ്പിച്ചു
ഗെറിക്ക്... നമ്മുടെ സ്റ്റോം വാണിങ്ങിലെ പോൾ ഗെറിക്ക് അല്ലേ...? കടൽ യാത്രയിൽ ഇന്ദ്രജാലം തീർക്കുന്ന ഗെറിക്ക്... അതൊക്കെ ഒരു അനുഭവമായിരുന്നു അല്ലേ ശ്രീ... ആ നോവലിനെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരും...
Deleteഅതേയതെ
Deleteആകാശത്ത് വിമാനങ്ങളുടെ പോരാട്ടം വായിക്കുമ്പോൾ ഒരു സിനിമാറ്റിക് എഫക്റ്റ്. സൂപ്പർ. Pilotനെയൊക്കെ സമ്മതിക്കണം
ReplyDeleteജാക്ക് ഹിഗ്ഗിൻസിന്റെ വിവരണം അനുഭവവേദ്യമാക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം...
Deleteസംഭവം പൊളിച്ചു....
ReplyDeleteസന്തോഷം...
Deleteപൈലറ്റുമാരുടെ ആരാധ്യ
ReplyDeleteപുരുഷൻ വോഗനായിരുന്നോ ..,
വെറുതെ വല്ല വോഗിയുമാകുമെന്ന് തെറ്റിദ്ധരിച്ചു ..!
എസാ വോഗൻ തന്റെ അടക്കാനാവാത്ത ആഗ്രഹത്തെത്തുടർന്ന്
വളരെ ചെറുപ്പത്തിൽ തന്നെ പൈലറ്റായി അമേരിക്കൻ എയർ ഫോഴ്സിൽ
പയറ്റി തെളിഞ്ഞവനാണല്ലോ ഇനിയിപ്പോള്‍ പേടിക്കേണ്ട കാര്യമൊന്നുമില്ല അല്ലെ
ജർമ്മൻ എയർഫോഴ്സിലെ അമേരിക്കൻ പൈലറ്റ്... ഇനിയെന്ത് പേടിക്കാൻ മുരളിഭായ്...
Deleteകൊല്ലമെല്ലോ..രസം പിടിച്ചു വായിച്ചു.. ആശംസകൾ
ReplyDeleteനന്ദി പുനലൂരാനേ...
Deleteപൈലറ്റ് വോഗനുള്ള ഇന്റ്രോ സൂപ്പര്‍!!പുതിയ സാഹസങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നു... വോഗന് തിരക്കായി, ഇല്ലെങ്കില്‍ ഈ വഴിയൊന്ന് വരാന്‍ പറയായിരുന്നു വിനുവേട്ടാ:)
ReplyDeleteആദ്യം സ്റ്റെയ്നറെ തിരിച്ചെത്തിക്കട്ടെ... അങ്ങോട്ട് വരുന്ന കാര്യം അതിന് ശേഷം നമുക്ക് ചോദിച്ച് നോക്കാം മുബീ...
Deleteവോഗൻ ആള് കൊള്ളാല്ലൊ. മ്മ്ടെ ഡെവ് ലിന്റെ വലം കയ്യായി നിറുത്താം ല്ലേ....?
ReplyDeleteഎന്ന് പറയാൻ കഴിയില്ല അശോകേട്ടാ... പുള്ളി ഫുൾടൈം ആകാശത്തല്ലേ...
Deleteഹോ.... ആ പൈലറ്റിനെ സമ്മതിച്ചിരിക്കുന്നു.... ഹെന്റമ്മേ...
ReplyDeleteഅതാണ് വോഗൻ...
Deleteഅങ്ങനെ പൈലറ്റും റെഡി!!
ReplyDeleteകേട്ടറിഞ്ഞതിനേക്കാൾ അപ്പുറമാവട്ടെ വോഗൻ എന്ന പൈലറ്റിന്റെ പ്രകടനം... കാത്തിരിക്കാം..
കാത്തിരിക്കാം നമുക്ക് വോഗന്റെ സാമർത്ഥ്യം വീക്ഷിക്കുവാനായി...
Deleteമിടുമിടുക്കന്‍. എത്ര ദുഷ്ക്കരമായ ദൌത്യത്തിനും പറ്റിയ പൈലറ്റ്.
ReplyDeleteഒരു സംശയവും വേണ്ട കേരളേട്ടാ...
Deleteushaar aavunnundu.....
ReplyDeleteസന്തോഷം വിൻസന്റ് മാഷേ...
Deleteഅപ്പൊ ഇവന് ആണല്ലേ ലവന്.. ആള് കൊള്ളാമല്ലോ...
ReplyDeleteഎന്നാലും വിമാനം ഇന്ഗ്ലാണ്ടില്‍ ഇറക്കി അവിടുന്ന് ആളെ കേറ്റി ജെര്‍മനിയില്‍ എത്തിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി പണി തന്നെ. നോക്കാം.
അതെ ശ്രീജിത്ത്... അത്ര എളുപ്പമല്ല...
ReplyDeleteഅപ്പോള്‍ മിടുക്കനായ പൈലറ്റുമായി...
ReplyDeleteആശംസകള്‍
അതെ തങ്കപ്പൻ ചേട്ടാ...
Deleteഈ അദ്ധ്യായത്തിലെ താരം വോഗനാണ്. വോഗൻ മാത്രം
ReplyDeleteഅതെ അജിത്ഭായ്... ഇരുപത്തിയേഴുകാരനായ ചുള്ളൻ വോഗൻ... ഹോസ്റ്റ് നെക്കറെ പോലെ... പീറ്റർ ഗെറിക്കിനെ പോലെ... ജോ മാർട്ടിനെ പോലെ...
Deleteവൗ!!!!!!!.എന്നാ തകർപ്പൻ കഥാപാത്രമാ വിനുവേട്ടാ....(മൃത്യുകിരണം വായിച്ച ഒരു ഫീൽ)
ReplyDeleteഇഷ്ടപ്പെട്ടു അല്ലേ സുധീ...?
ReplyDelete