“നിങ്ങളെ സമ്മതിക്കണം
ലിയാം... പുലിയുടെ മടയിലല്ലേ ചെന്ന് കയറിയത്...” റയാൻ പറഞ്ഞു.
“വെൽ... ഇതുവരെ
കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു...” ഡെവ്‌ലിൻ പറഞ്ഞു. “പക്ഷേ, അധികം നാൾ അവിടെ തങ്ങാൻ
പറ്റില്ല... അപകടം ക്ഷണിച്ചു വരുത്തുകയാവും നാം ചെയ്യുന്നത്...”
“പക്ഷേ, ഇന്ന്
വൈകിട്ട് വീണ്ടും പോകുന്നു എന്നല്ലേ പറഞ്ഞത്...?”
“അതെ... പോയേ
തീരൂ... സ്റ്റെയ്നറുമായി വിശദമായി ഒന്ന് സംസാരിക്കുവാൻ ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കുമത്...”
എല്ലാം കേട്ടു
കൊണ്ട് മേശയ്ക്കരികിൽ ഇരിക്കുകയായിരുന്ന മേരി പ്രതിഷേധിച്ചു. “പക്ഷേ, മിസ്റ്റർ ഡെവ്‌ലിൻ...
ആ കൂട്ടിൽ ഇരുന്നു കൊണ്ട് വിശ്വാസികളുടെ കുമ്പസാരം കേൾക്കുക... അതും അവരിൽ പലരും കന്യാസ്ത്രീകളും
ആയിരിക്കെ... കൊടിയ പാപമാണത്...”
“എന്റെ മുന്നിൽ
മറ്റ് മാർഗ്ഗങ്ങളില്ല മേരീ... അത് ചെയ്തേ തീരൂ... ആ പാവം വൃദ്ധനെ ഇങ്ങനെ വിഡ്ഡിയാക്കുന്നത്
എനിക്ക് ഇഷ്ടമുണ്ടായിട്ടാണെന്നാണോ നീ കരുതിയത്...?”
“എന്തൊക്കെ
പറഞ്ഞാലും പൊറുക്കാൻ കഴിയാത്ത പാപമാണ് നിങ്ങൾ ചെയ്യാൻ പോകുന്നത്...” നീരസത്തോടെ എഴുന്നേറ്റ്
അവൾ അടുത്ത മുറിയിലേക്ക് നടന്നു. ഒരു റെയിൻകോട്ടും ധരിച്ച് അടുത്ത നിമിഷം തിരിച്ചെത്തിയ
അവൾ ദ്വേഷ്യത്തോടെ പുറത്തേക്ക് പോയി.
“അവൾ ചിലപ്പോൾ
അങ്ങനെയാണ് ലിയാം... ക്ഷിപ്രകോപിയാകും...” റയാൻ പറഞ്ഞു.
“അത് സാരമില്ല...
നമുക്ക് വേറെ ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്... കാർവറുമായുള്ള ഇന്ന് രാത്രിയിലെ
എന്റെ കൂടിക്കാഴ്ച്ച... ബ്ലാക്ക് ലയൺ ഡോക്ക്... നിങ്ങളുടെ ബോട്ടിൽ അങ്ങോട്ട് പോകാൻ
സാധിക്കുമോ...?”
“ആ സ്ഥലം എനിക്ക്
നന്നായിട്ടറിയാം... ഏതാണ്ട് അര മണിക്കൂർ എടുക്കും... പത്തു മണിക്കെന്നല്ലേ പറഞ്ഞത്...?”
“അതെ... പക്ഷേ,
അല്പം നേരത്തെ അവിടെയെത്തണം എനിക്ക്... ചുറ്റുപാടുകളൊക്കെ ഒന്ന് നോക്കി വിലയിരുത്തണം...
മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്...?”
“എങ്കിൽ നാം
ഒമ്പത് മണിക്കെങ്കിലും ഇറങ്ങണം... പ്രിയോറിയിൽ നിന്ന് എന്തായാലും അതിന് മുമ്പ് എത്താൻ
കഴിയുമല്ലോ...?”
“എന്നാണ് പ്രതീക്ഷ...”
ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. “പിന്നെ... ഷാ പാലസിലേക്ക് നിങ്ങളുടെ ടാക്സിയിൽ
പോകുന്നത് ശരിയല്ല മൈക്കിൾ... റോംനി മാർഷിൽ ഒരു ലണ്ടൻ ബ്ലാക്ക് ക്യാബിന്റെ സാന്നിദ്ധ്യം
സംശയം ജനിപ്പിക്കും... നിങ്ങളുടെ ഈ ഫോർഡ് വാൻ എങ്ങനെ...? നല്ല കണ്ടീഷനിലാണോ...?”
“തീർച്ചയായും...
ഞാൻ പറഞ്ഞിരുന്നല്ലോ... ഇടയ്ക്കൊക്കെ ഞാനത് ഉപയോഗിക്കാറുണ്ട്...”
“വളരെ പ്രധാനപ്പെട്ട
ഒരു കാര്യം... സ്റ്റെയ്നറെയും കൊണ്ട് ഞാൻ പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ നമ്മുടെ നീക്കം
അതിവേഗമായിരിക്കണം... ഷാ പാലസിലേക്ക് എത്താൻ രണ്ട് മണിക്കൂർ... അവിടെ വെയ്റ്റ് ചെയ്യുന്ന
വിമാനത്തിൽ ഫ്രാൻസിലേക്ക്... എന്താണ് സംഭവിച്ചതെന്ന് അധികാരികൾ അറിഞ്ഞു വരുമ്പോഴേക്കും
എല്ലാം കഴിഞ്ഞിരിക്കും... അവിടെയാണ് നിങ്ങളുടെ ഫോർഡ് വാൻ എനിക്ക് ആവശ്യം വരുന്നത്...
ഓർക്കുക... അതൊരു വൺവേ ട്രിപ്പ് ആയിരിക്കും... ആ വാൻ അവിടെ നിന്നും തിരികെ കൊണ്ടുവരാൻ
ശ്രമിക്കുന്നത് അപകടകരമായിരിക്കും...”
റയാൻ പുഞ്ചിരിച്ചു.
“കിട്ടാക്കടത്തിന് പകരമായി ബ്രിക്സ്ടണിലെ ഒരു വാഹനവ്യാപാരിയുടെ പക്കൽ നിന്നും ഞാൻ എടുത്തു
കൊണ്ടുവന്ന വാൻ ആണിത്... ഇതിന്റെ രജിസ്ട്രേഷൻ ബുക്കും നമ്പർ പ്ലേറ്റും എല്ലാം വ്യാജമാണ്...
അതുകൊണ്ട് വാഹനത്തിന്റെ രേഖകൾ വച്ചു കൊണ്ട് എന്നിലേക്ക് എത്തിച്ചേരുവാൻ അന്വേഷണോദ്യോഗസ്ഥർക്ക്
ഒരിക്കലും കഴിയില്ല... പിന്നെ, എൻജിനുകളിൽ എനിക്കുള്ള പ്രാഗത്ഭ്യം നിങ്ങൾക്കറിയാമല്ലോ...
അത് എന്റെ ഒരു ഹോബിയാണ്... നല്ല കണ്ടീഷനിൽത്തന്നെയാണ് വാഹനം ഇപ്പോഴും...”
“അങ്ങനെയെങ്കിൽ അതിന്റെ പേരിൽ ഒന്നോ രണ്ടോ ഡ്രിങ്ക്സ് എന്റെ
വക...” ഡെവ്‌ലിൻ എഴുന്നേറ്റു. “ഇനി ഞാൻ ചെന്ന് നിങ്ങളുടെ അനന്തിരവളുമായി സമാധാനം പുനഃസ്ഥാപിക്കട്ടെ...”
മേലാപ്പിന് താഴെ ജെട്ടിയിൽ കിടക്കുന്ന ബോട്ടിനുള്ളിൽ ഏതോ പുസ്തകവും
വായിച്ചുകൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു. പടവുകൾ ഇറങ്ങി ഡെവ്‌ലിൻ ബോട്ടിനരികിലെത്തി.
“ഇത്തവണ ഏത് പുസ്തകമാണ്...?” അദ്ദേഹം ചോദിച്ചു.
“ദി മിഡ്നൈറ്റ് കോർട്ട്...” നിർവ്വികാരതയോടെ അവൾ പറഞ്ഞു.
“ഐറിഷോ അതോ ഇംഗ്ലീഷ് പരിഭാഷയോ...?”
“ഐറിഷ് എന്റെ പക്കൽ ഇല്ല...”
“അത് കഷ്ടമായിപ്പോയി... ഐറിഷ് ഭാഷയിലുള്ള ആ കാവ്യത്തിലെ ഒറ്റ
വരി പോലും വിടാതെ കാണാപാഠമായിരുന്നു എനിക്ക്... അത് കണ്ടിട്ട് അമ്മാവൻ എനിക്ക് ഒരു
ബൈബിൾ തന്നെ സമ്മാനിച്ചിട്ടുണ്ട്... വൈദികനായിരുന്നു അദ്ദേഹം...” ഡെവ്‌ലിൻ പറഞ്ഞു.
“ഇന്ന് വൈകിട്ട് നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച്
അറിഞ്ഞാൽ നിങ്ങളുടെ ഈ അമ്മാവൻ എന്തായിരിക്കും പറയുക എന്നറിയാൻ എനിക്കാഗ്രഹമുണ്ട്...”
അവൾ പറഞ്ഞു.
“ഓ, അതെനിക്ക് നന്നായിട്ടറിയാം... അദ്ദേഹം എന്നോട് പൊറുക്കും...”
പടവുകൾ കയറി ഡെവ്‌ലിൻ വീട്ടിനുള്ളിലേക്ക് നടന്നു.
***
വയലറ്റ് നിറമുള്ള ളോഹയണിഞ്ഞ് പൂർണ്ണ വൈദിക വേഷത്തിൽ ഡെവ്‌ലിൻ
കുമ്പസാരക്കൂട്ടിൽ ഇരുന്നു. പുരുഷന്മാരായ രണ്ട് അന്തേവാസികളുടെയും പിന്നെ നാല് കന്യാസ്ത്രീകളുടെയും
കുമ്പസാരം ആയിരുന്നു അദ്ദേഹത്തിന് ആദ്യം കേൾക്കേണ്ടി വന്നത്. പറയത്തക്ക വലിയ പാപങ്ങൾ
ഒന്നും ആയിരുന്നില്ല അവയെങ്കിലും തന്നാൽ ആവും വിധം അവരുടെ മനസ്സിന് ആശ്വാസം പകരുവാൻ
ഡെവ്‌ലിൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവസാനത്തെയാളും പോയ്ക്കഴിഞ്ഞതോടെ അവിടെങ്ങും നിശബ്ദത
നിറഞ്ഞു. അല്പം കഴിഞ്ഞതും ചാപ്പലിന്റെ വാതിൽ തുറക്കപ്പെട്ടു. ആർമി ബൂട്ടുകളുടെ പാദപതനം
അടുത്തടുത്തു വന്നു.
കുമ്പസാരക്കൂടിന്റെ വാതിൽ തുറക്കപ്പെടുകയും അടയ്ക്കപ്പെടുകയും
ചെയ്തു. അടുത്ത നിമിഷം കിളിവാതിലിനപ്പുറത്തെ ഇരുട്ടിൽ നിന്നും സ്റ്റെയ്നറുടെ സ്വരം
കേൾക്കാറായി. “ഞാൻ ചെയ്ത പാപങ്ങളിൽ നിന്നും മോചിപ്പിച്ച് എന്നെ അനുഗ്രഹിച്ചാലും ഫാദർ...”
“അത്രയൊന്നും അനുഗ്രഹങ്ങൾ എന്റെ കൈവശം ഇല്ലല്ലോ കേണൽ...” ലൈറ്റിന്റെ
സ്വിച്ച് ഓൺ ചെയ്തിട്ട് കിളിവാതിലിലൂടെ സ്റ്റെയ്നറെ
നോക്കി ഡെവ്‌ലിൻ പുഞ്ചിരിച്ചു.
“മിസ്റ്റർ ഡെവ്‌ലിൻ.... നിങ്ങൾ എങ്ങനെ ഈ കോലത്തിലായി...?” സ്റ്റെയ്നർ
ചോദിച്ചു.
“അല്പം ചില മാറ്റങ്ങൾ... ചെന്നായ്ക്കളുടെ പിടിയിൽ പെടാതിരിക്കാൻ...”
തന്റെ നരച്ച മുടിയിഴകളിലൂടെ ഡെവ്‌ലിൻ വിരലോടിച്ചു. “നിങ്ങൾക്കെങ്ങനെയുണ്ടിപ്പോൾ...?”
“എനിക്ക് കുഴപ്പമൊന്നുമില്ല...” സ്റ്റെയ്നർ പറഞ്ഞു. “എങ്ങനെയും
നിങ്ങൾ ഇവിടെയെത്തുമെന്ന് തന്നെയാണ് ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടൽ... സ്പെഷൽ ഓപ്പറേഷൻസ്
എക്സിക്യൂട്ടിവിലെ ഒരു ബ്രിഗേഡിയർ മൺറോ എന്നെ ഇന്റർവ്യൂ ചെയ്തിരുന്നു... ഞാൻ ഇവിടെ
ലണ്ടനിലുള്ള കാര്യം ബെർലിനിൽ എത്തിക്കുവാനുള്ള എല്ലാ നടപടികളും ചെയ്തിട്ടുണ്ടെന്നാണ്
അദ്ദേഹം പറഞ്ഞത്... സ്പാനിഷ് എംബസിയിലെ ഉദ്യോഗസ്ഥനായ ഒരു വർഗാസ് വഴി... അവർക്ക് വേണ്ടി
ചാരപ്പണി നടത്തുകയാണ് ഈ വർഗാസ്...”
“അക്കാര്യം ഞാൻ അറിഞ്ഞിരുന്നു.... വർഗാസ്... ബാസ്റ്റർഡ്...”
ഡെവ്‌ലിൻ പറഞ്ഞു.
“രണ്ട് കാര്യങ്ങളാണ് അവർ എന്നോട് പറഞ്ഞത്... എന്നെ മോചിപ്പിക്കുന്നതിനുള്ള
പ്ലോട്ടിന്റെ ചുമതല ജനറൽ വാൾട്ടർ ഷെല്ലെൻബെർഗിനാണെന്നും അതിനായി അദ്ദേഹം നിങ്ങളെയായിരിക്കും
ഉപയോഗിക്കുക എന്നും... ഏത് നിമിഷവും നിങ്ങൾ ഇവിടെയെത്തും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ്
ഇന്റലിജൻസ്...”
“അതെ... അതുകൊണ്ട് തന്നെ ബ്രിട്ടീഷ് ഇന്റലിജൻസിനെ ഞാൻ അവരുടെ
വഴിക്ക് വിട്ടു... കൂടുതൽ വിവരങ്ങൾക്കായി വർഗാസിന് ഇപ്പോഴും ബെർലിനിൽ നിന്നും സന്ദേശങ്ങൾ
ലഭിച്ചുകൊണ്ടിരിക്കുകയാണ്... ഞാൻ ഇപ്പോഴും ബെർലിനിൽത്തന്നെയാണെന്നാണ് അവരുടെ വിചാരം...”
“ഗുഡ് ഗോഡ്...!” സ്റ്റെയ്നർ ആശ്ചര്യം കൊണ്ടു.
“നിങ്ങൾക്ക് അകമ്പടിയായി എത്ര മിലിട്ടറി പോലീസുകാരുണ്ട് പുറത്ത്...?”
“രണ്ട്... സാധാരണയായി ലെഫ്റ്റ്നന്റ് ബെൻസൻ മാത്രമേ ഉണ്ടാകാറുള്ളൂ...
ഇപ്പോൾ അയാൾ ലീവിലാണ്...”
“റൈറ്റ്... രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഇവിടെ നിന്നും നിങ്ങളെ
പുറത്ത് എത്തിക്കാം എന്നാണ് ഞാൻ കരുതുന്നത്... താഴത്തെ നിലവറ വഴിയായിരിക്കും നാം രക്ഷപെടുക...
അതിനുള്ള വഴികളൊക്കെ ഞാൻ കണ്ടുവച്ചിട്ടുണ്ട്... നദിയിൽ ഒരു ബോട്ട് കാത്തുകിടപ്പുണ്ടാകും...
പിന്നെ കാറിൽ രണ്ട് മണിക്കൂർ യാത്ര... ഫ്രാൻസിൽ നിന്നും അവിടെയെത്തുന്ന വിമാനത്തിൽ
നാം ബ്രിട്ടനിൽ നിന്നും പുറത്ത് കടക്കുന്നു...”
“ഐ സീ... എല്ലാം വളരെ നന്നായി ഓർഗനൈസ് ചെയ്തിട്ടുണ്ടല്ലോ...
ഓപ്പറേഷൻ ഈഗിളിനെപ്പോലെ... എന്നിട്ടറിയാമല്ലോ എന്താണ് സംഭവിച്ചതെന്ന്...”
“ശരിയാണ്... പക്ഷേ, ഇവിടെ ദൗത്യത്തിന്റെ ചുമതല എനിക്കാണെന്നൊരു
വ്യത്യാസമുണ്ട്...” ഡെവ്‌ലിൻ പുഞ്ചിരിച്ചു. “നാം രക്ഷപെടാൻ ഉദ്ദേശിക്കുന്ന ദിവസം വൈകിട്ട്
നിങ്ങൾ ഇതുപോലെ കുമ്പസാരത്തിനായി എത്തണം... പതിവ് സമയത്ത് തന്നെ...”
“അത് ഞാനെങ്ങനെ അറിയും...?”
“നിങ്ങളുടെ ജാലകത്തിൽ നിന്നും നദിയിലേക്ക് നോക്കുമ്പോൾ കാണുന്ന
ആ ദൃശ്യം... ആ ചെറിയ ബീച്ചിലേക്കുള്ള പടവുകൾ... ഓർക്കുന്നില്ലേ...?”
“ആഹ്... യെസ്...”
“നാം രക്ഷപെടുവാൻ ഉദ്ദേശിക്കുന്ന ദിവസം ആ പടവുകളുടെ മുകൾഭാഗത്തെ
മതിലിനരികിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ടാകും... ഒരു പഴയ റെയിൻകോട്ടും കറുത്ത തുണിത്തൊപ്പിയുമായിരിക്കും
അവൾ ധരിച്ചിട്ടുണ്ടാകുക... കൃത്യമായി പറഞ്ഞാൽ ഉച്ച നേരത്ത്... അതുകൊണ്ട് എന്നും മദ്ധ്യാഹ്നമാകുമ്പോൾ
അങ്ങോട്ട് നോക്കുവാൻ മറക്കണ്ട... അവളെ തിരിച്ചറിയാൻ വളരെ എളുപ്പമാണ് കേണൽ... പ്രകടമായ
മുടന്തുണ്ട് അവൾക്ക്... അതുകൊണ്ട് തെറ്റിപ്പോകുന്ന പ്രശ്നമില്ല...”
“അപ്പോൾ എന്ന് ഞാൻ അവളെ അവിടെ കാണുന്നോ, അന്ന് രാത്രി നാം രക്ഷപെടുന്നു...?”
സ്റ്റെയ്നർ സംശയിച്ചു. “അപ്പോൾ ഇവിടെയുള്ള മിലിട്ടറി പോലീസുകാർ...?”
“അതൊന്നും ഒരു പ്രശ്നമേയല്ല...” ഡെവ്‌ലിൻ പുഞ്ചിരിച്ചു. “ഇനി
കന്യാമറിയത്തിന് മൂന്ന് സ്തുതിയും പിതാവിന് രണ്ട് സ്തുതിയും... എനിക്ക് പോകാൻ സമയമായി...”
ഡെവ്‌ലിൻ ലൈറ്റ് അണച്ചു. അപ്പുറത്തെ കതക് വലിച്ച് അടയ്ക്കുന്ന
സ്വരവും ആരുടെയൊക്കെയോ അടക്കം പറച്ചിലും കേട്ടു. മിലിട്ടറി ബൂട്ട്സിന്റെ ശബ്ദം വീണ്ടും.
ചാപ്പലിന്റെ വാതിൽ തുറന്ന് വീണ്ടും അടഞ്ഞു.
കുമ്പസാരക്കൂട്ടിൽ നിന്നും പുറത്തു വന്ന ഡെവ്‌ലിൻ അൾത്താരയുടെ
നേർക്ക് നീങ്ങി. “ദൈവമേ, എന്നോട് പൊറുക്കേണമേ...” അദ്ദേഹം മന്ത്രിച്ചു.
പോകുന്ന വഴിയിൽ നിലവറയിലേക്കുള്ള വാതിലിന്റെ ഓടാമ്പൽ ഡെവ്‌ലിൻ
ഒരിക്കൽക്കൂടി ശ്രദ്ധിച്ചു. തുറന്നു തന്നെയാണ് കിടക്കുന്നത്. പൂജാമുറിയിലെത്തി തന്റെ
ട്രെഞ്ച് കോട്ട് എടുത്ത് അദ്ദേഹം പുറത്തേക്ക് നടന്നു.
***
വാതിൽക്കൽ നിൽക്കുന്ന റയാന്റെ മുന്നിൽ വച്ചു തന്നെ ഡെവ്‌ലിൻ
തന്റെ വൈദികവേഷം മാറ്റി കറുത്ത ടി-ഷർട്ടും സ്വെറ്ററും അണിഞ്ഞു. ശേഷം, വലതു കാലുറ മുകളിലേക്കുയർത്തി
കൈത്തോക്കിന്റെ ഉറ കാലിൽ കെട്ടി വച്ച് അതിന്റെ അടിഭാഗത്തേക്ക് സോക്സിന്റെ മുകൾഭാഗം
വലിച്ചുകയറ്റി. പിന്നെ തന്റെ സ്മിത്ത് & വെസൺ 0.38 റിവോൾവർ ഉറയിലേക്ക് തിരുകി,
കാലുറ താഴോട്ട് വലിച്ചിട്ടു.
“അത്യാവശ്യം വന്നാൽ ഉപയോഗിക്കാനാണ്...” റയാൻ നൽകിയ ലെതർ കോട്ട്
എടുത്തണിയവെ ഡെവ്‌ലിൻ പറഞ്ഞു. പിന്നെ സ്യൂട്ട്കെയ്സ് തുറന്ന് അഞ്ച് പൗണ്ടിന്റെ നോട്ടുകെട്ടുകൾ
എടുത്ത് ജാക്കറ്റിന്റെ ഉള്ളിലെ പോക്കറ്റിൽ തിരുകി.
താഴത്തെ നിലയിൽ എത്തുമ്പോൾ മേശയ്ക്കരികിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു
മേരി. “ആ പാത്രത്തിൽ അല്പമെങ്കിലും ചായ ഉണ്ടാകുമോ...?” ഡെവ്‌ലിൻ ചോദിച്ചു.
“ഒരു കവിൾ ഉണ്ടാകും... നമ്മൾ ഇറങ്ങുകയാണോ...?” കപ്പിലേക്ക് ചായ
പകർന്നുകൊണ്ട് അവൾ ചോദിച്ചു.
കിച്ചൺ ടേബിളിന്റെ ഡ്രോയർ തുറന്ന് ല്യൂജർ പിസ്റ്റൾ പുറത്തെടുത്ത്
ഒന്ന് പരിശോധിച്ചിട്ട് ഡെവ്‌ലിൻ ജാക്കറ്റിനുള്ളിൽ തിരുകി. “മൈ ഡിയർ ഗേൾ... ഇത്തവണ നീ
എങ്ങോട്ടും പോകുന്നില്ല കുട്ടീ...” ചായ മോന്തിക്കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.
പ്രതിഷേധിക്കാൻ തുനിഞ്ഞ അവളുടെ നേരെ റയാൻ കണ്ണുരുട്ടി. “അദ്ദേഹം
പറയുന്നത് ശരിയാണ് മകളേ... സാഹചര്യങ്ങൾ മോശമാകാൻ സാദ്ധ്യതയുണ്ട്... ഇതിൽ നിന്നും വിട്ടു
നിൽക്കുന്നതാണ് നിനക്ക് നല്ലത്...”
ജെട്ടിയിലേക്കുള്ള പടവുകളിറങ്ങി ഇരുവരും ബോട്ടിൽ കയറുന്നത് മനസ്സില്ലാ
മനസോടെ അവൾ നോക്കി നിന്നു. റയാൻ എൻജിൻ സ്റ്റാർട്ട് ചെയ്യവെ ആ ചെറിയ വീൽഹൗസിലേക്ക്
കയറിയ ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി അയാളുടെ അരികിൽ നിന്നു.
“അവളോട് പറഞ്ഞ കാര്യം നിങ്ങൾക്കും ബാധകമാണ് മൈക്കിൾ...” ഡെവ്‌ലിൻ
പറഞ്ഞു. “ഇതിൽ നിന്നും വിട്ടു നിൽക്കുക... ഇത് എന്റെ മാത്രം ഇടപാടാണ്... നിങ്ങളുടെയല്ല...”