Friday 5 May 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 8



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പ്രിൻസ് ആൽബ്രസ്ട്രാസ്സയിലെ മിലിട്ടറി ക്യാമ്പിൽ ഷെല്ലെൻബർഗിന് ഓഫീസിനോടൊപ്പം ഒരു ബെഡ്‌റൂമും ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ പലപ്പോഴും ഓഫീസിൽ തന്നെ ചെലവഴിക്കേണ്ടി വരുന്നതുകൊണ്ടായിരുന്നു അത്. ബെഡ്‌റൂമിനോട് അനുബന്ധിച്ചുള്ള ചെറിയ ബാത്ത്‌റൂമിൽ ഷേവ് ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ സെക്രട്ടറി ഇൽ‌സ് ഹബ്ബർ എത്തിയത്. അവൾ ധരിച്ചിരിക്കുന്ന വെള്ള ബ്ലൌസും കറുത്ത സ്കെർട്ടും ആ സൌന്ദര്യത്തിന് ഒന്നുകൂടി മാറ്റ് കൂട്ടിയത് പോലെ തോന്നി. യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഹെയ്ഡ്രിച്ചിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ച അവൾ പിന്നീട് ഷെല്ലെൻബർഗിന്റെ സെക്രട്ടറിയായി സ്ഥിര നിയമനം നേടുകയായിരുന്നു.

“അയാൾ എത്തിയിട്ടുണ്ട്...” അവൾ പറഞ്ഞു.

“ആര്, റിവേറയോ...?”  ഷെല്ലെൻബർഗ് മുഖത്ത് നിന്നും സോപ്പ് തുടച്ചു മാറ്റി. “കാനറീസും വന്നിട്ടുണ്ടോ...?”

“അഡ്മിറൽ കാനറീസ് പതിവ് പോലെ പത്തു മണിയോടെ ടിയർഗാർട്ടെനിൽ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്... അദ്ദേഹത്തെ കാണുന്നുണ്ടോ...?”

അഡ്മിറൽ കാനറീസുമായി എന്നും കണ്ടുമുട്ടാറുള്ളതാണ്. എന്നാൽ ജാലകത്തിന് വെളിയിൽ തെരുവിൽ പരന്ന് കിടക്കുന്ന മഞ്ഞുപരവതാനി കണ്ടതോടെ അദ്ദേഹം ചിരിച്ചു. “രാവിലെ എന്തായാലും ഇല്ല...  പക്ഷേ, വൈകുന്നേരത്തിന് മുമ്പ് അദ്ദേഹത്തെ കണേണ്ട ആവശ്യമുണ്ട്...”

ഷെല്ലെൻബർഗിന്റെ സുഖവിവരങ്ങളിൽ അങ്ങേയറ്റം തല്പരയായിരുന്നു ഇൽ‌സ് ഹബ്ബർ. അദ്ദേഹത്തിന്റെ മനസ്സ് വായിച്ചറിയുവാൻ അവൾക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. പാത്രത്തിൽ നിന്നും ഗ്ലാസിലേക്ക് കോഫി പകർന്നിട്ട് അവൾ അദ്ദേഹത്തിന്റെ മേശപ്പുറത്ത് കൊണ്ടു വച്ചു.

“എന്തെങ്കിലും പ്രശ്നമുണ്ടോ ജനറൽ...?”

“ഇല്ലാതില്ല ...” കോഫി എടുത്ത് ഒന്ന് മൊത്തിയിട്ട് അദ്ദേഹം പുഞ്ചിരിച്ചു. “പക്ഷേ, വിഷമിക്കാനൊന്നുമില്ല മൈ ഡിയർ... എനിക്ക് പരിഹരിക്കാൻ പറ്റുന്നതേയുള്ളൂ... ഞാൻ പോകുന്നതിന് മുമ്പ് വിശദമായി പറയാം... ഇക്കാര്യത്തിൽ എനിക്ക് നിന്റെ സഹായവും വേണ്ടി വരും...  അല്ല, ബെർഗർ എവിടെ...?”

“താഴെ കാന്റീനിലാണ് അവസാനം കണ്ടത്...”

“ഓൾ റൈറ്റ്... ആ റിവേറയോട് വരാൻ പറയൂ...” ഷെല്ലെൻബർഗ് പറഞ്ഞു.

വാതിൽക്കൽ ചെന്ന് തിരിഞ്ഞ് നിന്നിട്ട് അവൾ അദ്ദേഹത്തെ നോക്കി. “ആ ബെർഗർ... അയാളെ കണ്ടിട്ട് വല്ലാത്ത ഭയം തോന്നുന്നു...”

അരികിൽ ചെന്ന് ഷെല്ലെൻബർഗ് അവളെ ചേർത്ത് പിടിച്ചു. “വിഷമിക്കാനൊന്നുമില്ലെന്ന് ഞാൻ പറഞ്ഞല്ലോ... അല്ലെങ്കിലും എന്നാണ് മഹാനായ ഷെല്ലെൻബർഗ് ഏതെങ്കിലും കാര്യത്തിൽ പരാജയപ്പെട്ടിട്ടുള്ളത്...?”

അദ്ദേഹത്തിന്റെ സ്വയം പുകഴ്ത്തൽ പതിവ് പോലെ അവളെ ചിരിപ്പിച്ചു. അവളുടെ ചുമലിൽ വേദനിപ്പിക്കാതെ ഒന്നമർത്തി അദ്ദേഹം ഇടനാഴിയിലേക്ക് തള്ളി വിട്ടു. പിന്നെ കോളറിന്റെ ബട്ടൺ ശരിയാക്കി കസേരയിൽ വന്ന് ഇരുന്നു. അടുത്ത നിമിഷം വാതിൽ  തുറന്ന് റിവേറ പ്രവേശിച്ചു.

തവിട്ട് നിറമുള്ള സ്യൂട്ട് ധരിച്ച അധികമൊന്നും ഉയരമില്ലാത്ത അയാൾ ഓവർ‌കോട്ട് മടക്കി കൈത്തണ്ടയിൽ ഇട്ടിരുന്നു. കറുത്ത തലമുടി നടുവിലായി വകഞ്ഞ് ഇരുവശത്തേക്കും ചീകി വച്ചിരിക്കുന്നു. എന്തിനാണ് വിളിപ്പിച്ചതെന്ന ആകാംക്ഷ ആ മുഖത്ത് വ്യക്താമായി കാണാൻ കഴിയുന്നുണ്ട്.

“ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയാമോ...?” ഷെല്ലെൻബർഗ് ചോദിച്ചു.

“തീർച്ചയായും, ജനറൽ... താങ്കളെ സന്ധിക്കാൻ കഴിഞ്ഞത് തന്നെ ഒരു ബഹുമതിയാണ്...” റിവേറ പറഞ്ഞു.

മേശപ്പുറത്ത് നിന്നും ഒരു പേപ്പർ എടുത്തു. വാസ്തവത്തിൽ, പോയ വാരം വിയന്നയിൽ താൻ തങ്ങിയ ഒരു ഹോട്ടലിലെ പേപ്പറായിരുന്നു അത്. “ലണ്ടൻ എംബസിയിൽ ജോലി ചെയ്യുന്ന നിങ്ങളുടെ കസിൻ വർഗാസിൽ നിന്നും നിങ്ങൾക്ക് ലഭിച്ച സന്ദേശമാണിത്... ഒരു കേണൽ കുർട്ട് സ്റ്റെയ്നറുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്... മറ്റാരെങ്കിലുമായി നിങ്ങൾ ഇത് ഇതിനോടകം പങ്ക് വച്ചിട്ടുണ്ടോ...?”

അതു കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയായിരുന്ന റിവേറ പതുക്കെ വായ് തുറന്നു. “സത്യമായിട്ടും ഇല്ല ജനറൽ... ദൈവനാമത്തിൽ ഞാൻ ആണയിടാം... എന്റെ മാതാവാണ്, സത്യം...” അയാൾ കൈ മുന്നോട്ട് നീട്ടി.

“ഓ, നിങ്ങളുടെ മാതാവിനെയൊന്നും ഇതിനിടയിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല... സാൻ കാർലോസിൽ നിങ്ങൾ ഈ അടുത്ത കാലത്ത് വാങ്ങിക്കൊടുത്ത ആ വില്ലയിൽ അവർ സുഖമായി ജീവിച്ചോട്ടെ...”   ഷെല്ലെൻബർഗ് പറഞ്ഞു.

ഒന്നും പറയാനാവാതെ പകച്ചിരിക്കുന്ന റിവേറയെ നോക്കി ഷെല്ലെൻബർഗ് തുടർന്നു. “നോക്കൂ... നിങ്ങളെക്കുറിച്ച് അറിയാത്തതായി ഒന്നും തന്നെയില്ല എനിക്ക്... ഈ ഭൂമിയുടെ ഏത് കോണിൽ പോയി ഒളിച്ചാലും അവിടെ വന്ന് നിങ്ങളെ പിടികൂടാൻ എനിക്ക് കഴിയും... മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്...?”

“തീർച്ചയായും, ജനറൽ...” ആ തണുപ്പിലും റിവേറ വിയർക്കുന്നുണ്ടായിരുന്നു.

“ഇന്ന് മുതൽ നിങ്ങൾ SD യുടെയും റൈഫ്യൂറർ ഹിം‌ലറുടെയും നിരീക്ഷണത്തിലായിരിക്കും... എങ്കിലും നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് എന്നോട് മാത്രമായിരിക്കും... മനസ്സിലായല്ലോ...? തുടക്കം എന്ന നിലയിൽ ഞാൻ ചോദിക്കുന്നു... ലണ്ടനിൽ നിന്നും നിങ്ങളുടെ കസിൻ അയച്ച ഈ സന്ദേശം... എന്തിനാണ് നിങ്ങൾ ഇത് അഡ്മിറൽ കാനറീസിനും കൂടി കൈമാറിയത്...?”

“എന്റെ കസിന്റെ നിർദ്ദേശമായിരുന്നു അത്, ജനറൽ... ഇത്തരം കാര്യങ്ങളിൽ എല്ലായ്പ്പോഴും പ്രതിഫലം എന്നൊരു വിഷയം കൂടി...........” അയാൾ തല താഴ്ത്തി.

“അങ്ങനെ രണ്ടിടത്ത് നിന്നും നിങ്ങൾക്ക് പ്രതിഫലം ലഭിച്ചേക്കാം എന്ന് അയാൾ കരുതി...?” ഷെല്ലെൻബർഗ് തല കുലുക്കി. അയാൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയെങ്കിലും ഒരിക്കലും ഒന്നും അങ്ങനെ മുഖവിലക്ക് എടുക്കരുതെന്ന് മുൻ‌കാല അനുഭവങ്ങളിൽ നിന്നും അദ്ദേഹം പഠിച്ചിട്ടുള്ളതാണ്. “ഓകെ... റ്റെൽ മി എബൌട്ട് യുവർ കസിൻ...”

“ജനറലിന് അറിയാത്തതായി എന്താണ് എനിക്ക് പറയാനുള്ളത്...? ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ഏതാനും നാളുകൾ ആയപ്പോഴാണ് ഹൊസേയുടെ മാതാപിതാക്കൾ പകർച്ചവ്യാധി പിടിപെട്ട് മരണമടഞ്ഞത്... പിന്നെ എന്റെ മാതാപിതാക്കളാണ് അവനെ വളർത്തിയത്... സഹോദരന്മാരെപ്പോലെയായിരുന്നു ഞങ്ങൾ... യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡിൽ ഞങ്ങൾ ഇരുവരും ഒരുമിച്ചാണ് ചേർന്നത്... ആഭ്യന്തര യുദ്ധകാലത്ത് ഇരുവരും ഒരേ റജിമെന്റിൽ ചേർന്ന് പൊരുതി... എന്നെക്കാളും ഒരു വയസ്സിന് മൂത്തതാണവൻ... മുപ്പത്തിമൂന്ന് വയസ്സ്...” റിവേറ പറഞ്ഞു.

“നിങ്ങൾ വിവാഹിതനാണ്... പക്ഷേ, അയാൾ അല്ല...” ഷെല്ലെൻബർഗ് പറഞ്ഞു. “ലണ്ടനിൽ അയാൾക്ക് ഗേൾഫ്രണ്ട്സ് ആരെങ്കിലുമുണ്ടോ...?”

“എന്തോ... ദൈവത്തിന്റെ വികൃതി എന്ന് പറയട്ടെ, അവന് സ്ത്രീകളിൽ ഒട്ടും താല്പര്യമില്ല, ജനറൽ...” റിവേറ പറഞ്ഞു.

“ഐ സീ...” അതേക്കുറിച്ചോർത്ത് ഒരു നിമിഷം ഷെല്ലെൻബർഗ് ചിന്തയിലാണ്ടു. സ്വവർഗ്ഗാനുരാഗികളോട് വൈരാഗ്യമൊന്നും ഇല്ലെങ്കിലും അത്തരം ആളുകൾ ഇന്റലിജൻസ് മേഖലയിൽ ജോലി ചെയ്യുന്നതിനെ ഒട്ടും അനുകൂലിച്ചിരുന്നില്ല അദ്ദേഹം. എളുപ്പത്തിൽ ബ്ലാക്ക്മെയിൽ ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവർ... വർഗാസിന് ഒരു മൈനസ് പോയിന്റ് ആയിരിക്കുമത്...

“ആട്ടെ, നിങ്ങൾക്ക് ലണ്ടൻ നല്ല പരിചയമുണ്ടോ...?” ഷെല്ലെൻബർഗ് ചോദിച്ചു.

റിവേറ തല കുലുക്കി. “ഹൊസേയൊടൊപ്പം അവിടുത്തെ എംബസിയിൽ ഒരു വർഷം ഞാൻ ജോലി നോക്കിയിട്ടുണ്ട്... 1939 ൽ... അന്നെനിക്ക് ഭാര്യയെ മാഡ്രിഡിൽ ഒറ്റയ്ക്കാക്കി പോകേണ്ടി വന്നു...”

“എനിക്കും ലണ്ടൻ നന്നായിട്ടറിയാം...” ഷെല്ലെൻബർഗ് പറഞ്ഞു. “അയാളുടെ ജീവിതരീതിയെക്കുറിച്ച് പറയൂ... എംബസിയിൽ തന്നെയാണോ അയാൾ താമസിക്കുന്നത്...?”

“ഔദ്യോഗികമായി പറഞ്ഞാൽ അതെ... പക്ഷേ, തന്റെ സ്വകാര്യതക്കായി ഒരു ചെറിയ അപ്പാർട്ട്മെന്റ് കൂടിയുണ്ട്... ഫ്ലാറ്റ് എന്നാണ് ഇംഗ്ലീഷുകാർ പറയുന്നത്... ഞാൻ അവിടെയുണ്ടായിരുന്ന സമയത്ത് ഏഴ് വർഷത്തേക്കായി വാടകയ്ക്ക് എടുത്തതാണ്... ഇപ്പോഴും അവിടെത്തന്നെയായിരിക്കുമെന്ന് കരുതുന്നു...”

“എവിടെയാണത്...?”

“സ്റ്റാൻലി മ്യൂസ്... വെസ്റ്റ് മിനിസ്റ്റർ ആബിയുടെ അടുത്ത്...”

“ഹൌസസ് ഓഫ് പാർലമെന്റിലേക്ക് പോകാൻ എളുപ്പം... നല്ല മേൽ‌വിലാസം... എനിക്കിഷ്ടപ്പെട്ടു...”

 “ഹൊസേ എന്നും നല്ലത് മാത്രമേ തിരഞ്ഞെടുക്കുമായിരുന്നുള്ളൂ...”

“അതിന് നല്ല പണച്ചെലവും വേണ്ടി വരും...” ഷെല്ലെൻബർഗ് എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു.  ചെറുതായി മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു അപ്പോൾ. “നിങ്ങളുടെ ഈ കസിൻ... ഹൊസേ വർഗാസ്... അയാളെ വിശ്വസിക്കാമോ...? ബ്രിട്ടീഷുകാരുമായി എന്നെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഇടപാടുകൾ അയാൾക്ക് ഉണ്ടായിരുന്നതായി അറിവുണ്ടോ...?”

റിവേറ ഒരിക്കൽക്കൂടി പകച്ചു പോയത് പോലെ കാണപ്പെട്ടു. “ജനറൽ ഷെല്ലെൻബർഗ്... ഞാൻ ഉറപ്പു തരുന്നു... ഹൊസേ എന്നെപ്പോലെ തന്നെയാണ്... നല്ലൊരു ഫാസിസ്റ്റ്... ആഭ്യന്തര യുദ്ധകാലത്ത് ജനറൽ ഫ്രാങ്കോയൊടൊപ്പം ഞങ്ങൾ ഒരുമിച്ചാണ് പൊരുതിയത്... ഞങ്ങൾ..........”

“ഓൾ റൈറ്റ്... ഞാൻ കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു... ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം... ഒരു പക്ഷേ, കേണൽ സ്റ്റെയ്നറെ രക്ഷപെടുത്തുവാനുള്ള ഒരു ശ്രമം ഞങ്ങൾ നടത്തിയെന്ന് വരും...”

“ലണ്ടൻ ടവറിൽ നിന്നുമോ സെനോർ...?” റിവേറയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.

“എന്റെ അഭിപ്രായത്തിൽ അവർ കുറേക്കൂടി സുരക്ഷയുള്ള മറ്റൊരിടത്തേക്ക് അദ്ദേഹത്തെ മാറ്റുവാനാണ് സാദ്ധ്യത...  ചിലപ്പോൾ ഇതിനോടകം അത് ചെയ്തിട്ടുമുണ്ടാകാം... ഇന്ന് തന്നെ നിങ്ങൾ വർഗാസുമായി ബന്ധപ്പെടണം... സ്റ്റെയ്നറെക്കുറിച്ച് ലഭിക്കാവുന്ന എല്ലാ വിവരങ്ങളും ആവശ്യപ്പെട്ടുകൊണ്ട്...” ഷെല്ലെൻബർഗ് പറഞ്ഞു.

“തീർച്ചയായും ജനറൽ...”  

“എന്നാൽ പിന്നെ ജോലി ആരംഭിച്ചോളൂ...”

റിവേറ വാതിലിന് നേർക്ക് നടന്നു. പുറത്തേക്ക് കാൽ വച്ചതും ഷെല്ലെൻബർഗ് കൂട്ടിച്ചേർത്തു. “ഇതേക്കുറിച്ച് എന്തെങ്കിലും ഒരു വാക്ക് പോലും ലീക്ക് ആയാൽ നിങ്ങളുടെ ശവശരീരം സ്പ്രീ നദിയിൽ ഒഴുകി നടക്കുമെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ... നിങ്ങളുടെ കസിൻ വർഗാസിന്റെ മൃതദേഹം തെയിംസ് നദിയിലും... ഞങ്ങളുടെ കൈകൾ അത്ര നീണ്ടതാണ്...”

“ഞാൻ പറഞ്ഞല്ലോ, ജനറൽ... ഞങ്ങൾ അത്തരക്കാരല്ല...” റിവേറ പ്രതിരോധത്തിനുള്ള ശ്രമം നടത്തി.

“എങ്കിൽ ചെയ്ത് കാണിക്കൂ, എത്രത്തോളം നല്ല ഫാസിസ്റ്റുകളാണ് നിങ്ങളെന്ന്... നിങ്ങളുടെ കാര്യത്തിൽ എത്രമാത്രം ഉദാരമനസ്കനാണ് ഞാനെന്ന് നിങ്ങൾ അറിയാൻ പോകുന്നതേയുള്ളൂ... ഉറപ്പുള്ള അടിത്തറയിൽ നമ്മുടെ ബന്ധം പടുത്തുയർത്താം...” ഷെല്ലെൻബർഗ് പറഞ്ഞു.

റിവേറ പോയതിന് പിറകെ അദ്ദേഹം ഫോൺ എടുത്ത് കാർ തയ്യാറാക്കി നിർത്തുവാൻ ആജ്ഞാപിച്ചു. പിന്നെ ഓവർ‌കോട്ട് എടുത്തണിഞ്ഞ് പുറത്തേക്കിറങ്ങി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

38 comments:

  1. കഴിഞ്ഞ അധ്യായം വായിച്ചെങ്കിലും കമന്റിടാൻ കഴിഞ്ഞില്ല.

    ഈ അധ്യായം അത്രയ്ക്കങ്ങോട്ട്‌ സംഭവബഹുലമല്ലെങ്കിലും വരാൻ പോകുന്ന ഇടിവെട്ട്‌ ആൻഡ്‌ പേമാരിയ്ക്കുള്ള വകുപ്പ്‌ ഷെല്ലെൻബെർഗ്ഗിന്റെ വാക്കുകളിൽ നിന്ന് അറിയാൻ പറ്റുന്നുണ്ട്‌.

    ഓ!!!സ്റ്റെയ്നർ!താങ്കളെ കാത്തിരിക്കുന്നു.

    (ഗീതച്ചേച്ചി പറഞ്ഞതുപോലെ ഈ പേരുകളൊന്നും മനസ്സിൽ നിൽക്കുന്നില്ല).

    ReplyDelete
    Replies
    1. സുധിയ്ക്കും പേരുകൾ മനസ്സിൽ നിൽക്കുന്നില്ലെന്നോ?

      Delete
  2. ഈ വൈകൃത പേരുകൾക്ക് പകരം വല്ല ചാണ്ടീന്നോ, മുരളീന്നോ, സുധീരനെന്നോ, പിണറായീന്നോ, ജയരാജനെന്നോ മാണീന്നോ ഒക്കെ ആയിരുന്നെങ്കിൽ എന്തു രസായിരുന്നേനെ വായിക്കാൻ....!

    ReplyDelete
  3. ഈ വൈകൃത പേരുകൾക്ക് പകരം വല്ല ചാണ്ടീന്നോ, മുരളീന്നോ, സുധീരനെന്നോ, പിണറായീന്നോ, ജയരാജനെന്നോ മാണീന്നോ ഒക്കെ ആയിരുന്നെങ്കിൽ എന്തു രസായിരുന്നേനെ വായിക്കാൻ....!

    ReplyDelete
    Replies
    1. തൽക്കാലം വാൾട്ടർ ഷെല്ലെൻബെർഗ് എന്ന് ഒരു ഇരുപത് പ്രാവശ്യം എഴുതി പഠിക്ക് അശോകേട്ടാ...

      പിന്നെ നമ്മുടെ നാട്ടിലെ ജോസ് വർഗീസ് എന്ന പേരാണ് കേട്ടോ സ്പാനിഷിൽ ഹൊസേ വർഗാസ് ആയത്...

      Delete
    2. ഡോണ്ടു... ഡോണ്ടു... ചാണ്ടിയും മുരളിയുമൊന്നും വേണ്ട... ആ എടുപ്പനാലിറ്റി പോകും..

      ബൈ ദ പൈ... ജിമ്മി ജോൺ എന്നത് സ്പാനിഷിൽ എങ്ങനെ പറയും വിനുവേട്ടാ.... (കേൾക്കാൻ കൊള്ളാവുന്നതാണെങ്കിൽ മാത്രം പറഞ്ഞാ മതിയേ..)

      Delete
    3. ജിമ്മി എന്നത് സ്പാനിഷില്‍ ചമ്മി എന്ന് പറയും :)

      Delete
    4. അതെ.... ജോൺ എന്നതിന് ഹൊനായ് എന്നും... :)

      Delete
    5. ഡിയർ മിസ്റ്റർ ചമ്മി ഹോനായ് ,
      ജിമ്മി എന്ന പേരും ലോകത്തെല്ലാരും ഒരു മാറ്റോം ഇല്ലാതെ ഉപയോഗിക്കാറുണ്ട് ..
      :) :) :)

      Delete
    6. ‘ചമ്മി’ മലയാളം അല്ലേ... നിഘണ്ടുവിൽ ഒന്നൂടെ പരതിക്കേ വിനുവേട്ടാ.. :P

      Delete
    7. ഹിമ്മി ഹോനായ്... :)

      Delete
  4. ഒരു വാക്കുപോലും ലീക്ക് ആയാല്‍, എന്താ ഭീഷണി അല്ലെ.

    ReplyDelete
    Replies
    1. അതെ സുകന്യാജീ... അങ്ങനെയൊക്കെ പേടിപ്പിച്ചാലേ കാര്യം നടക്കൂ...

      Delete
    2. ഇത് വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുന്നതാണോ ചേച്ചിപ്പെണ്ണേ...?

      Delete
  5. എന്തൊരു ആജ്ഞാശക്തി. സമ്മതിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. ഹിറ്റ്‌ലറുടെ അധികാരപത്രമല്ലേ കേരളേട്ടാ കൈയ്യിലിരിക്കുന്നത്?

      Delete
  6. ഞാനാരോടും പറയുന്നില്ല... പേടിച്ചിട്ടൊന്നുമല്ല, എന്നാലും ;)

    ReplyDelete
    Replies
    1. ചാലക്കുടിപ്പുഴ അടുത്തായത് കൊണ്ടാണോ ശ്രീ?... :)

      Delete
  7. ഷെല്ലൻബെർഗ് പണി തുടങ്ങിയല്ലോ!! കിടു..

    (ജോയ് മാത്യു ഈ വേഷത്തിൽ തകർക്കും..)

    ReplyDelete
    Replies
    1. ഇൽസ് ഹബ്ബർ ആയിട്ട് തകർക്കാൻ ആരായിരിക്കും നല്ലത് ജിം?

      അല്ല.... ഉണ്ടാപ്രിയെ കണ്ടില്ലല്ലോ... ഉണ്ടാപ്രിയേ.... ഇനിയും വരാത്തതെന്തേ....?

      Delete
    2. നുമ്മ എന്നും വന്നു നോക്കും വിനുവേട്ടാ...
      തേങ്ങാ നാട്ടാര് കൊണ്ടോയത് കാരണം ഹൃദയം തകർന്നു തിരിച്ചു പോം

      Delete
    3. ഞാന്‍ വിചാരിച്ചു ജിമ്മിച്ചനെ പോലെ ഉണ്ടാപ്രിയും പേര് സ്പാനിഷില്‍ എങ്ങിനെയായിരിക്കും എന്നറിയാന്‍ പോയതായിരിക്കുമെന്ന്.

      Delete
    4. ഇൽ‌സ് ഹബ്ബർ ആയിട്ട് ലെന ആയാലോ?

      ഉണ്ടാപ്രി - ഈ പേരും കൊണ്ട് അങ്ങോട്ട് ചെന്നാലത്തെ അവസ്ഥ ഒന്നാലോചിച്ച് നോക്കിക്കേ..!!

      Delete
    5. ലെന കലക്കും....

      ഉണ്ടാപ്രി.... സെനോർ ഉണ്ടാപ്രി... എനിക്ക് ചിരിക്കാൻ വയ്യേ....

      Delete
  8. വരാന്‍ കുറച്ച് വൈകി, ഇവിടെ ഭീഷണി മാത്രേ നടന്നുള്ളൂ... അടി ഇടിയൊക്കെ പ്രതീക്ഷിച്ചിരുന്നു വിനുവേട്ടാ.

    ReplyDelete
    Replies
    1. വടി വെട്ടാൻ പോയിട്ടേയുള്ളു മുബീത്താ...

      Delete
    2. ഡെവ്‌ലിൻ എവിടെ ഉണ്ടോ അവിടെ അടിയും ഉണ്ടാകും എന്ന് നമുക്ക് അറിയാവുന്നതല്ലേ മുബീ...

      Delete
  9. അപ്പൊ നല്ല ഫാസിസ്ടുകളും ഉണ്ട് അല്ലേ

    ReplyDelete
    Replies
    1. അതൊരു ചോദ്യം തന്നെ അജിത്‌ഭായ്...

      Delete
  10. ഷെല്ലൻബെർഗ് പണി തുടങ്ങിയല്ലോ!! കിടു.. (ജോയ് മാത്യു ഈ വേഷത്തിൽ തകർക്കും..) ....sambhavam kalangi varunnundu alle...?:)ivanarude koode pedichittu joli cheyyan vayyallo vinuvetta...

    ReplyDelete
    Replies
    1. ആരെയും വിശ്വസിക്കാൻ പറ്റില്ല്ല വിൻസന്റ് മാഷേ...

      Delete
  11. സ്പാനിഷിലെ വാക്കുകൾക്ക് (പേരുകൾക്കും )മാത്രമേ ഈ ഡിഫോൾ ട്ടിഫിക്കേഷൻ ഉള്ളൂ
    പക്ഷെ ആ നാടും നാട്ടുകാരികളുമൊക്കെ കിണ്ണങ്കാച്ചി മൊതലുകൾ തന്നെയാ കേട്ടോ
    ഇനിയാണ് ... കാണാൻ പോണ പൂരോം , കുടമാറ്റവും ,വെടിക്കെട്ടും മറ്റും ശരിക്കും കാണാൻ പോണത് ...!

    ReplyDelete
    Replies
    1. മുരളിഭായിയുടെ സർട്ടിഫിക്കറ്റ് കിട്ടിയ നിലയ്ക്ക് ഇനി ആരൊക്കെയാണ് സ്പെയ്നിലേക്ക് ടിക്കറ്റെടുക്കാൻ പോകുന്നത്...? :)

      Delete
  12. ഒരു ലളിതമായ കാറപകടം ഒഴിച്ചാൽ പുറമേ എത്ര ശാന്തമായ നോവൽ. എന്നാൽ ഒരാൾത്താഴെ എത്തിയാലോ !!!

    ReplyDelete
    Replies
    1. കാറപകടം...? മനസ്സിലായില്ലല്ലോ അരുൺ...

      Delete