Sunday 24 June 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 51


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഡെവ്ലിൻ ഷാ പ്ലേസിലെ ധാന്യപ്പുരയിൽ റേഡിയോയിലൂടെ സന്ദേശം അയച്ചുകൊണ്ടിരിക്കുന്നത് നോക്കി അവർ നിന്നു. ഹെഡ്ഫോൺ ഊരി ബെഞ്ചിൽ വച്ച് റേഡിയോ സ്വിച്ച് ഓഫ് ചെയ്തിട്ട് അദ്ദേഹം സ്റ്റെയ്നറുടെയും വോഗന്റെയും നേർക്ക് തിരിഞ്ഞു. അവർക്കിടയിൽ കൈകൾ ബന്ധിക്കപ്പെട്ട അവസ്ഥയിൽ മൺറോയും നിൽക്കുന്നുണ്ടായിരുന്നു.

ദാറ്റ്സ് ഇറ്റ്...” ഡെവ്ലിൻ പറഞ്ഞു. “നാം പുറപ്പെടുകയാണെന്ന് ഞാൻ ഷെല്ലെൻബെർഗിനോട് പറഞ്ഞു...”

എന്നാൽ പിന്നെ നമുക്ക് വിമാനം പുറത്തിറക്കാം...” വോഗൻ പറഞ്ഞു.

അവർ മൂവരും ചേർന്ന് വിമാനം തള്ളി പുറത്തിറക്കുന്നതും നോക്കിക്കൊണ്ട് ചുമരും ചാരി മൺറോ നിന്നു. കനത്ത മഞ്ഞിലൂടെ അല്പദൂരം അവർ വിമാനം തള്ളിക്കൊണ്ടു പോയി. കോക്ക്പിറ്റിൽ ചാടിക്കയറിയ വോഗൻ ഹെൽമറ്റ് എടുത്ത് തലയിൽ വച്ചു.

ആ ഷെഡ്ഡിൽ ഇരിക്കുന്ന നമ്മുടെ സുഹൃത്തിന്റെ കാര്യം എങ്ങനെയാണ്...?” സ്റ്റെയ്നർ ചോദിച്ചു.

അദ്ദേഹത്തെ നമ്മൾ കൊണ്ടുപോകുന്നില്ല...” ഡെവ്ലിൻ പറഞ്ഞു.

തീർച്ചയാണോ...?” സ്റ്റെയ്നർ ചോദിച്ചു.

കേണൽ...” ഡെവ്ലിൻ പുഞ്ചിരിച്ചു. “താങ്കൾ ഒരു നല്ല മനുഷ്യനാണ്... യുദ്ധവുമായി ബന്ധപ്പെട്ട ചില ചാപല്യങ്ങൾ കൊണ്ട് ഞാൻ താങ്കളുടെ ഭാഗത്തായിപ്പോയി എന്ന് മാത്രം... തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണത്... എന്നു വച്ച് സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിന്റെ സെക്ഷൻ-D യുടെ തലവനെത്തന്നെ പിടിച്ച് ജർമ്മൻ ഇന്റലിജൻസിന് കൈമാറുക എന്ന നേരിയ ചിന്ത പോലും എന്നിൽ ഉദിച്ചിട്ടില്ല... നിങ്ങൾ വിമാനം സ്റ്റാർട്ട് ചെയ്യാൻ പറയൂ... രണ്ട് മിനിറ്റ്... ഞാൻ ഇതാ എത്തി...”

ധാന്യപ്പുരയിൽ റേഡിയോയുടെ അരികിൽ ഇരുന്ന് തന്റെ കൈകളിലെ കെട്ട് അഴിക്കാൻ പറ്റുമോ എന്ന് നോക്കുകയായിരുന്നു മൺറോ. ഡെവ്ലിൻ എത്തിയതും അദ്ദേഹം തന്റെ ശ്രമം ഉപേക്ഷിച്ച് അനങ്ങാതെ ഇരുന്നു. പോക്കറ്റിൽ നിന്നും പേനാക്കത്തി എടുത്ത് ഡെവ്ലിൻ മൺറോയുടെ അരികിലെത്തി.

ഞാൻ അഴിച്ചു തരാം ബ്രിഗേഡിയർ...”

ഡെവ്‌ലിൻ കത്തി കൊണ്ട് ചരട് മുറിച്ച് മാറ്റി. സ്വതന്ത്രമായ കൈകൾ കൂട്ടിത്തിരുമ്മി അത്ഭുതത്തോടെ മൺറോ ചോദിച്ചു. “എന്താണിത്...?”

താങ്കളെ ആ നാസി ബാസ്റ്റഡുകൾക്ക് ഞാൻ കൈമാറുമെന്ന് ശരിക്കും വിശ്വസിച്ചുവോ...? കുറച്ച് നേരത്തേക്ക് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നുവെന്നത് ശരി തന്നെ... ഷാ താങ്കളെ തിരിച്ചറിഞ്ഞ നിമിഷം... പക്ഷേ, അവരിൽ ആരും തന്നെ ഇപ്പോൾ ജീവനോടെയില്ല... കേബിൾ വാർഫിലെ എന്റെ ഉറ്റ സുഹൃത്ത് മൈക്കിൾ റയാൻ... അയാളുടെ അനന്തിരവൾ മേരി... ഇവിടെയുള്ള ഷാ സഹോദരങ്ങൾ... എല്ലാവരും പോയി... ഇനി താങ്കൾക്ക് ആരെയും ഉപദ്രവിക്കാനാവില്ല...”

ഗോഡ് ഹെൽപ് മീ, ഡെവ്ലിൻ...  നിങ്ങളെ മനസ്സിലാക്കാൻ എനിക്കാവുന്നില്ലല്ലോ...”

“ഇത്രയും കാലമായിട്ട് എന്നെത്തന്നെ ശരിക്ക് മനസ്സിലാക്കാൻ എനിക്ക് ആയിട്ടില്ല... പിന്നെയല്ലേ ബ്രിഗേഡിയർ, താങ്കൾക്ക്...”  ഡെവ്ലിൻ പുഞ്ചിരിച്ചു. ലൈസാൻഡറിന്റെ എൻജിൻ സ്റ്റാർട്ടായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഡെവ്ലിൻ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു. “ഞങ്ങൾ പോകുകയാണ്... താങ്കൾക്ക് വേണമെങ്കിൽ RAF ന് വിവരം കൊടുക്കാം... പക്ഷേ, ഈ കനത്ത മൂടൽമഞ്ഞിൽ ഞങ്ങളെ കണ്ടുപിടിക്കണമെങ്കിൽ അവർക്ക് നന്നേ കഷ്ടപ്പെടേണ്ടി വരും...”

ശരിയാണ്...” മൺറോ പറഞ്ഞു.

ഡെവ്ലിൻ സിഗരറ്റിന് തീ കൊളുത്തി. “സാരമില്ല... മറ്റൊരു വിധത്തിൽ താങ്കൾക്ക് ആശ്വസിക്കാൻ വകയുണ്ട്... ജനറൽ വാൾട്ടർ ഷെല്ലെൻബെർഗിന്റെ പ്ലാനുകൾ... അതൊക്കെ നല്ലതിനാണെന്ന് കരുതിക്കോളൂ...”

വിചിത്രം...” മൺറോ പറഞ്ഞു. “ഹിറ്റ്ലറെ കൊല്ലാനായി ആരെങ്കിലും പദ്ധതിയിടുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുമായിരുന്ന പല അവസരങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്...”

ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ട്... കാലം മാറുന്നതനുസരിച്ച് വിവരമുള്ള മനുഷ്യരും അതോടൊപ്പം മാറുമെന്ന്...” ഡെവ്ലിൻ വാതിൽക്കലേക്ക് നടന്നു. “ഗുഡ്ബൈ ബ്രിഗേഡിയർ... ഇനിയെന്നെങ്കിലും തമ്മിൽ കാണേണ്ടി വരുമെന്ന് ഒരു പ്രതീക്ഷയുമില്ല എനിക്ക്...”

നിങ്ങളുടെ പ്രതീക്ഷ തെറ്റാതിരിക്കട്ടെ എന്ന് ഞാനും ആശിക്കുന്നു...”

ഡെവ്ലിൻ തിടുക്കത്തിൽ വിമാനത്തിനടുത്തേക്ക് നടന്നു. ചിറകിലെ RAF ചിഹ്നങ്ങൾ കീറിക്കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നു സ്റ്റെയ്നർ. അതോടെ അതിനടിയിലുണ്ടായിരുന്ന ലുഫ്ത്വാഫ് ചിഹ്നം തെളിഞ്ഞു വന്നു. ഡെവ്ലിൻ പിൻഭാഗത്തേക്ക് ഓടിച്ചെന്ന് വിമാനത്തിന്റെ വാലിൽ ഒട്ടിച്ചിരുന്ന RAF ലോഗോ കീറിക്കളഞ്ഞു. പിന്നെ സ്റ്റെയ്നറിന് പിന്നാലെ അദ്ദേഹവും വിമാനത്തിനുള്ളിൽ കയറി. മൈതാനത്തിന്റെ അറ്റം വരെ ചെന്ന വിമാനം തിരിഞ്ഞ് കാറ്റിനെ അഭിമുഖീകരിച്ച് നിന്നു. അടുത്ത നിമിഷം, ഉഗ്രഗർജ്ജനത്തോടെ പുൽമൈതാനത്തിലൂടെ മുന്നോട്ട് കുതിച്ച ലൈസാൻഡർ ആകാശത്തിലേക്കുയർന്നു. പതുക്കെ ഇരുട്ടിൽ അപ്രത്യക്ഷമാകുന്ന വിമാനത്തിന്റെ മുരൾച്ചയും കേട്ടുകൊണ്ട് മൺറോ കുറച്ചു നേരം അവിടെ നിന്നു. അരികിൽ ഒരു ചിണുങ്ങൽ കേട്ട് ശ്രദ്ധിച്ചപ്പോഴാണ് തന്നെയും നോക്കിക്കൊണ്ട് കാൽച്ചുവട്ടിൽ ഇരിക്കുന്ന വളർത്തുനായയെ കണ്ടത്. തിരിഞ്ഞ് ബംഗ്ലാവിലേക്ക് നടന്ന അദ്ദേഹത്തെ സാവധാനം അത് അനുഗമിച്ചു.

                                                   ***
SOE ഹെഡ്ക്വാർട്ടേഴ്സിന്റെ ഔട്ട് ഹൗസിലെ ചുവന്ന ഫോണിന്റെ പ്രത്യേക റിങ്ങിംഗ് ശബ്ദം തിരിച്ചറിഞ്ഞ ജാക്ക് കാർട്ടർ ഓടിച്ചെന്ന് റിസീവർ എടുത്തു.

ജാക്ക്...?” മൺറോ വിളിച്ചു.

താങ്ക് ഗോഡ്... ഞാൻ വല്ലാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു സർ... യോർക്കിൽ നിന്നും തിരിച്ചെത്തിയ ഞാൻ നേരെ സെന്റ് മേരീസ് പ്രിയോറിയിലേക്കാണ് ചെന്നത്... അവിടുത്തെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തകർന്നു തരിപ്പണമായി സർ... താങ്കൾ അവിടെ ചെന്നിരുന്നു എന്ന് അവിടുത്തെ കാവൽക്കാരൻ പറഞ്ഞു. വാസ്തവത്തിൽ എന്താണ് സംഭവിച്ചത് സർ...?”

വളരെ ലളിതം, ജാക്ക്... ലിയാം ഡെവ്ലിൻ എന്ന അതിസമർത്ഥനായ ഒരു മനുഷ്യൻ നമ്മളെയെല്ലാം അതിവിദഗ്ദ്ധമായി വിഡ്ഢികളാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ... ഈ നിമിഷം സ്റ്റെയ്നറെയും കൊണ്ട് ഫ്രാൻസിലേക്ക് തിരികെ പറന്നു കൊണ്ടിരിക്കുകയാണ് അയാൾ...” മൺറോ പറഞ്ഞു.

ഞാൻ RAF നെ വിവരമറിയിക്കട്ടെ...?” കാർട്ടർ ആരാഞ്ഞു.

ഐ വിൽ ടേക്ക് കെയർ ഓഫ് ഇറ്റ്... അതിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്... നമ്പർ വൺ, വാപ്പിങ്ങിലെ കേബിൾ വാർഫിൽ മൈക്കിൾ റയാൻ എന്ന് പേരുള്ള ഒരാളുടെ വീടുണ്ട്... ഒരു ഡിസ്പോസൽ ടീമിനെ എത്രയും പെട്ടെന്ന് അങ്ങോട്ട് അയയ്ക്കണം... അയാളുടെയും അയാളുടെ അനന്തിരവളുടെയും മൃതദേഹങ്ങൾ അവിടെ കാണാൻ കഴിയും... എത്രയും പെട്ടെന്ന് അവ നീക്കം ചെയ്യണം... നോർത്ത് ലണ്ടനിലെ ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോകാൻ അറേഞ്ച് ചെയ്തോളൂ...”

റൈറ്റ്, സർ...”

മറ്റൊരു ടീമിനെ ഇങ്ങോട്ടും അയയ്ക്കണം ജാക്ക്... റോംനി മാർഷിൽ ചാർബറി ഗ്രാമത്തിലുള്ള ഷാ പ്ലേസ് എന്ന ബംഗ്ലാവിലേക്ക്... ഒപ്പം നിങ്ങളും ഉണ്ടാവണം... ഞാൻ കാത്തിരിക്കുന്നു...”

അദ്ദേഹം റിസീവർ താഴെ വച്ചു. എന്തായാലും RAF നെ വിളിച്ചറിയിക്കുന്ന പ്രശ്നം ഉദിക്കുന്നതേയില്ല... ഷെല്ലെൻബെർഗ് തന്നെ ശരി... അത് അങ്ങനെ തന്നെ ഇരിക്കട്ടെ... സ്റ്റഡി റൂമിൽ നിന്നും ഹാളിലെത്തി കതക് തുറന്ന് അദ്ദേഹം പുറത്തേക്ക് നോക്കി. കനത്ത മൂടൽമഞ്ഞ് കാഴ്ച്ചയെ മറയ്ക്കുന്നു... അദ്ദേഹത്തെ കണ്ടതും ആ വളർത്തു നായ പരാതി പറയുന്നത് പോലെ ഒന്ന് ഞരങ്ങി. പിന്നെ അദ്ദേഹത്തെയും മിഴിച്ച് നോക്കിക്കൊണ്ട് അവിടെ ഇരുന്നു.

മൺറോ കുനിഞ്ഞ് അതിന്റെ ചെവികളിൽ തലോടി. “പാവം...” അദ്ദേഹം പറഞ്ഞു. “അതുപോലെ തന്നെ ഡെവ്ലിനും... ഭാഗ്യം തുണയ്ക്കട്ടെ അയാളെ...”

                                                          ***

വലിയ ഒരു നെരിപ്പോടിനരികിൽ ഇരിക്കുന്ന അഡോൾഫ് ഹിറ്റ്ലറെയാണ് അദ്ദേഹത്തിന്റെ അപ്പാർട്മെന്റിൽ എത്തിയ ഹിംലറിനും ബെർഗറിനും കാണാനായത്. നെരിപ്പോടിലെ ജ്വാല ആ മുറിയിലെങ്ങും പ്രകാശം പരത്തുന്നു. മടിയിൽ തുറന്ന് വച്ചിരിക്കുന്ന ഫയൽ വായിച്ച് പൂർത്തിയാക്കിയിട്ട് അദ്ദേഹം തലയുയർത്തി. നിർവ്വികാരതയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്.

എന്താണ് റൈഫ്യൂറർ...?” ഹിറ്റ്‌ലർ ആരാഞ്ഞു.

എന്നെയും സ്റ്റംബാൻഫ്യൂറർ ബെർഗറെയും കാണണമെന്ന് പറഞ്ഞ് ആളെ വിട്ടിരുന്നു...”

ശരിയാണ്...” ഫയൽ അടച്ച് ഹിറ്റ്ലർ മേശപ്പുറത്തേക്കിട്ടു. “എന്റെ ഇവിടുത്തെ സുരക്ഷ ഇത്രയും ഭംഗിയായി ഒരുക്കിയ ഈ ചെറുപ്പക്കാരൻ... ഞാൻ വളരെ സംതൃപ്തനാണ്, റൈഫ്യൂറർ...” അദ്ദേഹം എഴുന്നേറ്റ് ബെർഗറുടെ ചുമലിൽ കൈ വച്ചു. “നിങ്ങളുടെ ചുമതല ഭംഗിയായിത്തന്നെ നിർവ്വഹിച്ചിരിക്കുന്നു...”

ബെർഗർ നിവർന്ന് ഒരു വടി പോലെ നിന്നു. “താങ്കളെ സേവിക്കാൻ ലഭിച്ച ഈ അവസരം തന്നെ എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ് ഫ്യൂറർ...”

ബെർഗറുടെ യൂണിഫോമിലെ അയേൺ ക്രോസിൽ വിരൽ തൊട്ടുകൊണ്ട് ഫ്യൂറർ പറഞ്ഞു. “ധീരനായ ഒരു പടയാളി കൂടിയാണല്ലേ...?” അദ്ദേഹം ഹിംലറുടെ നേർക്ക് തിരിഞ്ഞു. “ഒരു ഓബർസ്റ്റംബാൻഫ്യൂറർ മെഡൽ ആയിരിക്കും ഇതിനേക്കാൾ ഇവിടെ ഉചിതമെന്ന് തോന്നുന്നു...”

അക്കാര്യം ഞാൻ ഏറ്റു, ഫ്യൂറർ...” ഹിംലർ പറഞ്ഞു.

ഗുഡ്...” ഹിറ്റ്ലർ തിരിഞ്ഞ് ബെർഗറെ നോക്കി ഒന്ന് മന്ദഹസിച്ചു. “ഇനി നിങ്ങൾക്ക് പോകാം... എനിക്കും റൈഫ്യൂറർക്കും ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്...”

കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്ന് ബെർഗർ കൈകൾ ഉയർത്തി. “ഹിറ്റ്ലർ നീണാൾ വാഴട്ടെ...” അയാൾ പുറത്തേക്ക് നടന്നു.

ഹിറ്റ്ലർ തിരികെ തന്റെ കസേരയിൽ ചെന്ന് ഇരുന്നു. മുന്നിലെ കസേരയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു. “ഇരിക്കൂ...”

നന്ദി, ഫ്യൂറർ...” ഹിംലർ ഇരുന്നു.

ഹിറ്റ്ലർ തുടർന്നു. “ഉറക്കമില്ലായ്മ ചിലപ്പോഴെങ്കിലും ഒരു അനുഗ്രഹമാണ്... ചില സുപ്രധാന കാര്യങ്ങൾ വിചിന്തനം ചെയ്യുവാൻ ലഭിക്കുന്ന അവസരമായിരിക്കും അത്... ഉദാഹരണത്തിന് ഈ ഫയൽ...” അദ്ദേഹം ആ ഫയൽ എടുത്ത് കാണിച്ചു. “റോമലും കാനറിസും കൂടി സംയുക്തമായി തയ്യാറാക്കിയ ഒരു റിപ്പോർട്ടാണിത്... നോർമൻഡി വഴി സഖ്യകക്ഷികൾ ഒരു അധിനിവേശത്തിന് തുനിയുമെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുവാനുള്ള ശ്രമത്തിലാണവർ... വിവരക്കേടെന്നല്ലാതെ എന്ത് പറയാൻ... ജനറൽ ഐസൻഹോവർ പോലും അത്തരം ഒരു വിഡ്ഢിത്തത്തിന് മുതിരുമെന്ന് എനിക്ക് തോന്നുന്നില്ല...”

അങ്ങയോട് പൂർണ്ണമായും യോജിക്കുന്നു, ഫ്യൂറർ...”

അതിന് പകരം പാസ് ഡി കലൈസ് ആയിരിക്കും അവരുടെ ലക്ഷ്യം... ഏത് പൊട്ടനും മനസ്സിലാക്കാവുന്നതേയുള്ളൂ അത്...” ഹിറ്റ്ലർ പറഞ്ഞു.

വളരെ കരുതലോടെ, എന്നാൽ ഒട്ട് ശങ്കയോടെ ഹിംലർ വായ് തുറന്നു. “എന്നിട്ടും അറ്റ്ലാന്റിക്ക് പ്രതിരോധ നിരയുടെ സമ്പൂർണ്ണ ചുമതല ആർമി ഗ്രൂപ്പ് - B യുടെ കമാൻഡറായ റോമലിനെ ഏൽപ്പിക്കാനാണ് താങ്കളുടെ തീരുമാനം...”

അതെ...” ഹിറ്റ്ലർ പറഞ്ഞു. “എന്തൊക്കെയായാലും അദ്ദേഹം ഒരു മികച്ച സൈനികനാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ... ഇക്കാര്യത്തിൽ എന്റെ തീരുമാനം അയാൾക്ക് അനുസരിച്ചേ മതിയാവൂ... അതുപോലെ തന്നെ കാനറീസിനും...”

പക്ഷേ, അവർ അതിന് തയ്യാറാവുമോ ഫ്യൂറർ...?”

“എന്താ, അവർക്ക് രാജ്യത്തോടുള്ള കൂറിൽ നിങ്ങൾക്ക് സംശയമുണ്ടോ...? താണോ നിങ്ങൾ ഉദ്ദേശിച്ചത്...?” ഹിറ്റ്ലർ ചോദിച്ചു.

ഞാനിപ്പോൾ എന്താണ് പറയുക ഫ്യൂറർ...? അഡ്മിറൽ കാനറീസിന് നാഷണൽ സോഷ്യലിസത്തോട് അത്ര താല്പര്യമുള്ളതായി ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല... അതു പോലെ തന്നെയാണ് റോമലും...” ഹിംലർ ചുമൽ വെട്ടിച്ചു. “പക്ഷേ, ജനങ്ങളുടെ മുന്നിൽ വീരപുരുഷന്മാരാണവർ... ആ ഒരു ജനസ്സമ്മതി അവരെ അഹങ്കാരികളാക്കി എന്ന് പറയുന്നതായിരിക്കും ശരി...”

റോമൽ എന്റെ ആജ്ഞ അനുസരിച്ചിരിക്കും...” ഹിറ്റ്ലർ പറഞ്ഞു. “നമ്മുടെ സൈന്യത്തിലെ തീവ്രചിന്താഗതിക്കാർ എന്റെ ജീവന് വേണ്ടി തക്കം പാർത്ത് ഇരിക്കുകയാണെന്ന് എനിക്കറിയാം... അത്തരമൊരു ചിന്താഗതിയോട് റോമലിന് അനുഭാവം ഉള്ള കാര്യവും എനിക്കറിയാം... സമയമാകട്ടെ... അത്തരം രാജ്യദ്രോഹികൾക്കുള്ള ശിക്ഷ വേണ്ട സമയത്ത് തന്നെ കൊടുത്തിരിക്കും...”

അവരത് അർഹിക്കുകയും ചെയ്യുന്നു, ഫ്യൂറർ...” ഹിംലർ പറഞ്ഞു.

ഹിറ്റ്ലർ എഴുന്നേറ്റ് നെരിപ്പോടിന് പുറം തിരിഞ്ഞ് നിന്നു. “ഇത്തരം ആൾക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നാം പഠിച്ചിരിക്കണം, റൈഫ്യൂറർ... അതുകൊണ്ട് കൂടിയാണ് അവരെയും ഞാൻ ഏഴുമണിക്കുള്ള പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചിരിക്കുന്നത്... ഇന്ന് രാത്രി റെന്നിസിൽ ആണ് അവർ തങ്ങുന്നതെന്ന് അറിയാമല്ലോ... എന്ന് വച്ചാൽ വളരെ നേരത്തെ ഉണർന്നാൽ മാത്രമേ ഏഴുമണിയോടെ ഇവിടെയെത്താൻ കഴിയൂ എന്ന് സാരം... ഇത്തരം ആൾക്കാരെ ഇതുപോലുള്ള സമ്മർദ്ദത്തിന് വിധേയരാക്കി നിർത്തേണ്ടത് ആവശ്യം തന്നെയാണ്... അതിനുള്ള ഫലം കാണാറുമുണ്ട്...”

ഗംഭീരം, ഫ്യൂറർ...” ഹിംലർ എഴുന്നേറ്റു.

പോകുന്നതിന് മുമ്പ് ഒരു കാര്യം ഓർമ്മയിലിരിക്കട്ടെ...” വളരെ ശാന്തമായിരുന്നു ഹിറ്റ്ലറുടെ മുഖം. “ഞാൻ അധികാരത്തിൽ ഏറിയതിന് ശേഷം എത്ര തവണ എനിക്ക് നേരെ ആക്രമണമുണ്ടായി...? എത്ര വധശ്രമങ്ങൾ...?”

ഹിംലറുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. താൻ പിടിക്കപ്പെടുന്നുവോ...? “എനിക്ക് തീർച്ചയില്ല, ഫ്യൂറർ...”

ചുരുങ്ങിയത് ഒരു പതിനാറ് തവണയെങ്കിലും...” ഹിറ്റ്ലർ പറഞ്ഞു. “എന്നിട്ടും ഞാൻ രക്ഷപെട്ടു... ദൈവിക ശക്തിയുടെ ഇടപെടൽ കൊണ്ട് മാത്രം... വേറെന്ത് വിശദീകരണമാണ് അതിനുള്ളത്...?”

ഹിംലറുടെ തൊണ്ട വരളുന്നത് പോലെ തോന്നി. വളരെ ബുദ്ധിമുട്ടി അദ്ദേഹം ശ്വാസമെടുത്തു. “തീർച്ചയായും, ഫ്യൂറർ...”

ഹിറ്റ്ലർ സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു. “ഇപ്പോൾ നിങ്ങൾക്ക് പോകാം... കുറച്ച് നേരം ഉറങ്ങാൻ നോക്കൂ... രാവിലെ ബ്രേക്ക്ഫാസ്റ്റിന് കാണാം...” അദ്ദേഹം തിരിഞ്ഞ് നെരിപ്പോടിനുള്ളിലേക്ക് നോക്കി. ഹിംലർ പെട്ടെന്ന് പുറത്തേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday 16 June 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 50


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കാറ്റത്ത് പറന്നു വന്ന സാധനങ്ങളെന്തൊക്കെയാണെന്ന് നോക്കൂ...” ഡെവ്ലിൻ പറഞ്ഞു.

ആരാണിവരൊക്കെ...?” ശാന്തസ്വരത്തിൽ സ്റ്റെയ്നർ ചോദിച്ചു.

വെൽ... വൃത്തികെട്ട തടിയന്റെ പേര് ജാക്ക് കാർവർ.. ലണ്ടന്റെ കിഴക്കൻ പ്രദേശം മുഴുവൻ ഇവന്റെ വിഹാരരംഗമാണ്... കരിഞ്ചന്ത, ചൂതാട്ടം, ഗുണ്ടായിസം, വേശ്യാലയം നടത്തിപ്പ് തുടങ്ങി സകല രംഗങ്ങളിലും അഗ്രഗണ്യനാണിവൻ...”

നിന്റെ തമാശ കുറച്ച് കൂടുന്നു...” കാർവർ പറഞ്ഞു.

പിന്നെ, രണ്ടാമത്തവൻ... മാളത്തിൽ നിന്ന് പുറത്ത് വന്ന എലിയെപ്പോലെ ഇരിക്കുന്നവൻ... അത് ഇവന്റെ സഹോദരനാണ്... എറിക്ക്...”

നിനക്ക് ഞാൻ കാണിച്ച് തരാമെടാ...” അടക്കാനാവാത്ത രോഷത്തോടെ എറിക്ക് ഡെവ്ലിന് നേർക്ക് കുതിച്ചു. “നിന്റെ ആ സുഹൃത്തിനും അയാളുടെ അനന്തിരവൾക്കും കൊടുത്തത് തന്നെ നിനക്കും തരാം ഞാൻ...”

ഡെവ്ലിന്റെ മനസ്സിനുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. മുഖം വിളറി വെളുത്തു. “എന്താണ് നീ പറഞ്ഞു വരുന്നത്...?”

ഇത്തവണ ഞങ്ങൾ തമാശ കളിക്കുകയല്ല...” കാർവർ പറഞ്ഞു. “സംശയമുണ്ടെങ്കിൽ ഇവന്റെ പോക്കറ്റിൽ നോക്ക്... രക്തം പുരണ്ട ആ പിസ്റ്റൾ ഉണ്ടോ ഇല്ലയോ എന്ന്...”

ഡെവ്ലിനരികിലെത്തിയ എറിക്ക് അദ്ദേഹത്തിന്റെ പക്കൽ നിന്നും സ്മിത്ത് & വെസ്സൺ പിടിച്ചു വാങ്ങി. “നിന്റെ സൂത്രങ്ങളെല്ലാം എപ്പോഴും വിജയിക്കണമെന്നില്ല മരമണ്ടാ...”

എന്റെ സുഹൃത്തുക്കൾ... എന്ത് സംഭവിച്ചു അവർക്ക്...?” പതിഞ്ഞ സ്വരത്തിൽ ഡെവ്ലിൻ ചോദിച്ചു.

അതെല്ലാം  കണ്ട് രസിക്കുകയായിരുന്നു കാർവർ. പോക്കറ്റിൽ നിന്നും ഒരു സിഗാർ എടുത്ത് അതിന്റെ അറ്റം കടിച്ച് തുപ്പിയിട്ട് ചുണ്ടിൽ വച്ചു. “സത്യം പറയാമല്ലോ... നിന്നെക്കുറിച്ച് ലണ്ടൻ മുഴുവനും ഞാൻ അന്വേഷിച്ചു... പക്ഷേ, ഒരു വിവരവും ലഭിച്ചില്ല... അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഭാഗ്യം ഞങ്ങളെ തുണച്ചത്... വൈകുന്നേരം യാദൃച്ഛികമായിട്ടാണ് എറിക്ക് അവളെ കാണാനിടയായത്... വാപ്പിങ്ങ് ഹൈ സ്ട്രീറ്റിൽ വച്ച്... അവളെ പിന്തുടർന്ന ഇവൻ വീട് കണ്ടു പിടിച്ചു...”

എന്നിട്ട്...?”

നിങ്ങൾ പോയതിന് പിന്നാലെ ഞങ്ങൾ അവിടെയെത്തി... അല്പം ചോദ്യം ചെയ്യലിന്റെ ആവശ്യമേ വേണ്ടി വന്നുള്ളൂ... അങ്ങനെ ഞങ്ങൾ ഇവിടെയെത്തി...”

എന്റെ സുഹൃത്ത് അത്ര പെട്ടെന്ന് എല്ലാം പറഞ്ഞ് തന്നുവെന്നോ...?” ഡെവ്ലിൻ പറഞ്ഞു. “വിശ്വസിക്കാനാവുന്നില്ല...” അദ്ദേഹം സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “എന്ത് തോന്നുന്നു കേണൽ...?”

എനിക്കും വിശ്വാസം വരുന്നില്ല...” സ്റ്റെയ്നർ പറഞ്ഞു.

അയാളെ കുറ്റം പറയാൻ കഴിയില്ല...” കാർവർ സിഗാറിന് തീ കൊളുത്തി. “അയാൾക്ക് നിങ്ങളെക്കാൾ വലുത് അയാളുടെ അനന്തിരവളായിരുന്നു... അതുകൊണ്ട് അയാൾക്ക് എല്ലാം പറയേണ്ടി വന്നു...”

പക്ഷേ, അതുകൊണ്ടൊന്നും ഒട്ടും പ്രയോജനം അവർക്കുണ്ടായില്ല എന്നത് വേറെ വശം...” ക്രൂരഭാവത്തിൽ എറിക്ക് ഒന്ന് ചിരിച്ചു. “എന്താണ് അവൾക്ക് സംഭവിച്ചതെന്നറിയണ്ടേ...? എന്റെ കൈയിൽ നിന്നും രക്ഷപെടാൻ അവൾ ഓടി... കൈവരികൾക്ക് മുകളിലൂടെ മറിഞ്ഞ് വീടിന് താഴെയുള്ള ജെട്ടിയിലേക്ക് വീണു... കഴുത്തൊടിഞ്ഞ് മരിച്ചു...”

മൈക്കിളിനെ നിങ്ങൾ എന്ത് ചെയ്തു...?” ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടിക്കൊണ്ട് ഡെവ്ലിൻ ചോദിച്ചു.

വെടിവെച്ച് കൊന്നു... തെരുവ്നായ്ക്കളെ അങ്ങനെയല്ലേ ചെയ്യാറുള്ളത്...?”

ഡെവ്ലിൻ ഒരടി മുന്നോട്ട് വച്ചു.  ഇന്നത്തോടെ നിങ്ങളുടെ രണ്ടിന്റെയും അന്ത്യമാണ്...” അദ്ദേഹത്തിന്റെ മുഖം ദ്വേഷ്യത്താൽ ചുവന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.

കാർവറിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. “ഞങ്ങളുടെയല്ല വിഡ്ഢീ... നിന്റെ അന്ത്യം... നിന്റെ വയറ്റിലൂടെയാണ് ഇത്തവണ വെടിയുണ്ട പായിക്കാൻ പോകുന്നത്... നീ ഇഞ്ചിഞ്ചായി മരിക്കണം...”

മയക്കത്തിലായിരുന്ന ഷാ ആ സമയത്താണ് വീണ്ടും ഉണർന്നത്. കണ്ണു തുറന്ന് അയാൾ ചുറ്റിനും മിഴിച്ച് നോക്കി. “എന്താണിവിടെ...?”

ഇതാ, എല്ലാവർക്കും ചായ റെഡി...” അടുക്കളയുടെ ഡബിൾ തുറന്ന് കൈയിൽ ട്രേയുമായി ലവീനിയ അങ്ങോട്ട് കടന്നു വന്നു. തൊട്ടു പിറകിൽ വോഗനും ഉണ്ടായിരുന്നു. പരിചയമില്ലാത്ത രണ്ടു പേരെ മുന്നിൽ കണ്ട അവൾ അമ്പരന്ന് നിന്നു.

അനങ്ങരുത് രണ്ടു പേരും...” കാർവർ അവരോട് ആജ്ഞാപിച്ചു.

ഭയന്ന് വിറച്ചു പോയിരുന്നു അവൾ. എങ്കിലും ഒന്നും മിണ്ടിയില്ല.

ഡോഗൽ മൺറോയാണ് ആ പിരിമുറുക്കത്തിന് അല്പമൊരു അയവ് വരുത്തുവാൻ ശ്രമിച്ചത്. “പേടിക്കണ്ട മൈ ഡിയർ... ശാന്തമായി ഇരിക്കൂ...”

എന്നാൽ മദ്യലഹരിയിലായിരുന്ന ഷാ തന്റെ ചുവന്ന കണ്ണുകളും തിരുമ്മി എഴുന്നേറ്റു. “യൂ ബ്ലഡി സ്വൈൻ... നിങ്ങളാരാണെന്നാണ് വിചാരിച്ചത്...? എന്റെ വീട്ടിൽ കയറി വന്ന് ഞങ്ങളെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്നോ...?” അയാളുടെ ശബ്ദം കുഴഞ്ഞിരുന്നു.

ഇനിയൊരടി മുന്നോട്ട് വച്ചാൽ നിങ്ങളുടെ തല ഞാൻ തെറിപ്പിച്ചിരിക്കും...” കാർവർ അലറി.

അവർ പറയുന്നത് അനുസരിക്കൂ മാക്സ്...” ലവീനിയ വിളിച്ചു പറഞ്ഞു. ആ പരിഭ്രമത്തിനിടയിൽ അവളുടെ കൈയിൽ നിന്നും താഴെ വീണ ട്രേയും കപ്പുകളും ചിന്നിച്ചിതറി. അതോടൊപ്പം അറിയാതെ അവൾ അല്പം മുന്നോട്ട് നീങ്ങി.

ശബ്ദം കേട്ട് തിരിഞ്ഞ കാർവർ അവൾക്ക് നേരെ നിറയൊഴിച്ചു. അവളെ കൊല്ലണമെന്ന ചിന്ത അയാൾക്കില്ലായിരുന്നു എന്നതാണ് വാസ്തവം. ഒരു റിഫ്ലക്സ് ആക്ഷൻ എന്ന പോലെ കാഞ്ചിയിൽ വിരലമർന്നതായിരുന്നു അത്. അതു കണ്ട് നിയന്ത്രണം വിട്ട മാക്സ്വെൽ ഷാ ഒരലർച്ചയോടെ അയാൾക്ക് നേരെ കുതിച്ചു. കാർവറിന്റെ തോക്ക് വീണ്ടും ശബ്ദിച്ചു... രണ്ട് തവണ... പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ...

വീണു കിടക്കുന്ന ലവീനിയയുടെ അരികിൽ മുട്ടുകുത്തി അവളെ നോക്കിയിട്ട് വോഗൻ തലയുയർത്തി. “ഷീ ഈസ് ഡെഡ്...”

ഞാൻ മുന്നറിയിപ്പ് തന്നിരുന്നു... എന്താ, ഇല്ലെന്നുണ്ടോ...?”  മുഖം കോട്ടിക്കൊണ്ട് കാർവർ ചോദിച്ചു.

തീർച്ചയായും തന്നിരുന്നു മിസ്റ്റർ കാർവർ...” കുർട്ട് സ്റ്റെയ്നർ പറഞ്ഞു.

മേശപ്പുറത്ത് വച്ചിരുന്ന ഡെവ്ലിന്റെ ബാഗിനുള്ളിലേക്ക് അദ്ദേഹത്തിന്റെ കൈ നീണ്ടു. സൈലൻസർ ഘടിപ്പിച്ച വാൾട്ടർ പിസ്റ്റൾ കൈയിൽ തടഞ്ഞതും അനായാസകരമായി അത് പുറത്തെടുത്ത് നിറയൊഴിച്ചതും ഞൊടിയിടയിലായിരുന്നു. കാർവറിന്റെ നെറ്റിത്തടത്തിന് നടുവിലായിട്ടാണ് ബുള്ളറ്റ് തുളച്ചു കയറിയത്. പിന്നിലെ കസേരയുടെ മുകളിലൂടെ അയാൾ പിറകോട്ട് മറിഞ്ഞു.

ജാക്ക്...!” അലറി വിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ച എറിക്കിന്റെ കൈത്തണ്ടയിൽ കടന്നു പിടിച്ച ഡെവ്ലിൻ അവന്റെ കൈ പിടിച്ച് തിരിച്ചു. വേദനയാൽ പുളഞ്ഞ അവന്റെ കൈയിൽ നിന്നും റിവോൾവർ താഴെ വീണു.

നീ ആ പെൺകുട്ടിയെ കൊന്നു കളഞ്ഞു... അങ്ങനെയല്ലേ നീ എന്നോട് പറഞ്ഞത്...?” ഭയന്ന് പിന്നോട്ട് നീങ്ങിയ എറിക്കിനോട് ഡെവ്ലിൻ ചോദിച്ചു.

മാക്സ്വെൽ ഷായുടെ കസേരയുടെ സമീപം കിടന്നിരുന്ന അദ്ദേഹത്തിന്റെ ഷോട്ട്ഗൺ ഡെവ്ലിൻ കുനിഞ്ഞെടുത്തു.

ഭയന്ന് വിറയ്ക്കുകയായിരുന്നു എറിക്ക്.  അതൊരു അപകട മരണമായിരുന്നു... ഓടി രക്ഷപെടാൻ തുനിഞ്ഞതായിരുന്നു അവൾ...  കൈവരികൾക്ക് മുകളിലൂടെ അപ്പുറത്തേക്ക് മറിയുകയായിരുന്നു...” പിറകോട്ട് ചുവട് വച്ച്, കാറ്റിൽ അകന്നു മാറിയ കർട്ടന്റെ വിടവിലൂടെ അവൻ ടെറസിലേക്ക് ഇറങ്ങി.

പക്ഷേ, അവൾ ഓടിയതിന് കാരണം എന്തായിരുന്നു...? അതാണിവിടുത്തെ വിഷയം...” വിരൽ കാഞ്ചിയിൽ വച്ചുകൊണ്ട് ഡെവ്ലിൻ പറഞ്ഞു.

നോ...!” എറിക്ക് ഉറക്കെ നിലവിളിച്ചു.  ഷോട്ട്ഗണ്ണിന്റെ ഇരട്ടക്കുഴലുകൾ ഗർജ്ജിച്ചു. വെടിയേറ്റ എറിക്ക് ഉയർന്നു പൊങ്ങി ടെറസ്സിന്റെ കൈവരികൾക്ക് മുകളിലൂടെ താഴേക്ക് പതിച്ചു.

                                                    ***

സമയം പുലർച്ചെ രണ്ടു മണിയോടടുക്കുന്നു. ചെർണെയിൽ റേഡിയോ റൂമിന്റെ ഒരു മൂലയിലെ കസേരയിൽ പാതിമയക്കത്തിലായിരുന്ന ജനറൽ ഷെല്ലെൻബെർഗിനെ വിളിച്ചുണർത്തിയ ലീബർ പറഞ്ഞു.  ഫാൾക്കൺ കമിങ്ങ് ഇൻ, ജനറൽ...”

ചാടിയെഴുന്നേറ്റ ഷെല്ലെൻബെർഗ് ലീബറിന്റെ അരികിലെത്തി. “എന്താണ് പുതിയ വിവരം...?”

ഇവിടുത്തെ കാലാവസ്ഥ എങ്ങനെയുണ്ടെന്ന് ചോദിക്കുകയായിരുന്നു... എത്ര മാത്രം മോശമാണെന്ന് ഞാൻ പറഞ്ഞു കൊടുത്തു...”

എന്നിട്ട്...?”

ഒരു നിമിഷം, ജനറൽ... അദ്ദേഹം വീണ്ടും ലൈനിൽ എത്തിയിരിക്കുന്നു...” ഡെവ്ലിൻ പറഞ്ഞത് മുഴുവനും ശ്രദ്ധിച്ചതിന് ശേഷം അയാൾ തലയുയർത്തി. “ഇനിയും കാത്തിരിക്കാനാവില്ല എന്നാണദ്ദേഹം പറയുന്നത്... അവർ പുറപ്പെടുകയാണത്രെ...”

ഷെല്ലെൻബെർഗ് തല കുലുക്കി. “ഗുഡ് ലക്ക് എന്ന് മാത്രം പറഞ്ഞേക്കൂ...”

വാതിൽക്കലേക്ക് നീങ്ങിയ അദ്ദേഹം കതക് തുറന്ന് പുറത്തിറങ്ങി. കടലിൽ നിന്നും കരയിലേക്ക് നിർദ്ദയം അടിച്ചു കയറിക്കൊണ്ടിരിക്കുന്ന മൂടൽമഞ്ഞ്...  തന്റെ കോട്ടിന്റെ കോളർ ഉയർത്തി വച്ച് എയർഫീൽഡിന്റെ വശത്തു കൂടി അദ്ദേഹം മുന്നോട്ട് നടന്നു... പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ...

                                                    ***

ഏതാണ്ട് അതേ സമയം... ബെൽ ഐൽ കൊട്ടാരത്തിൽ തനിക്കായി നൽകിയിരിക്കുന്ന മുറിയുടെ ജനാലക്കരികിൽ ഇരിക്കുകയാണ് ഹോസ്റ്റ് ബെർഗർ. ഈ നേരമായിട്ടും ഉറങ്ങുവാൻ കഴിയുന്നില്ല. രാവിലെ നടക്കാൻ പോകുന്ന സംഭവങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് മൂടൽമഞ്ഞിനോടൊപ്പം പെയ്യുന്ന മഴയുടെ ആരവം ശ്രദ്ധിച്ച് അയാൾ ഇരുട്ടിൽ ഇരുന്നു. കതകിൽ ആരോ മുട്ടുന്ന സ്വരം കേട്ട് അയാൾ തിരിഞ്ഞു നോക്കി. പാതി തുറന്ന വാതിലിലൂടെ വെളിച്ചം ഉള്ളിലേക്കെത്തി നോക്കി. ഡ്യൂട്ടിയിലുള്ള SS ഭടനായിരുന്നു അത്.

സ്റ്റംബാൻഫ്യൂറർ...?” അയാൾ പതിയെ വിളിച്ചു.

ഞാനിവിടെയുണ്ട്... എന്താണ് വേണ്ടത്...?” ബെർഗർ ആരാഞ്ഞു.

റൈഫ്യൂറർക്ക് താങ്കളെ കാണണമെന്ന്... അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ കാത്തിരിക്കുകയാണ്...”

അഞ്ച് മിനിറ്റ്... ഞാൻ വരുന്നു...” ബെർഗർ അയാളോട് പറഞ്ഞു. അയാൾ തിരികെ പോയി.

തന്റെ അപ്പാർട്ടെമെന്റിൽ സിറ്റിങ്ങ് റൂമിലെ നെരിപ്പോടിനരികിൽ ഫുൾ യൂണിഫോമിൽ നിൽക്കുകയായിരുന്നു ഹിംലർ. കതകിൽ മുട്ടിയിട്ട് ബെർഗർ ഉള്ളിൽ കടന്നു. ശബ്ദം കേട്ട ഹിംലർ തിരിഞ്ഞു.  ആഹ്... നിങ്ങൾ എത്തിയോ...?”

എന്താണ് വിളിപ്പിച്ചത്, റൈഫ്യൂറർ...?”

ഫ്യൂറർക്ക് ഉറങ്ങാൻ കഴിയുന്നില്ലത്രെ... എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് ആളെ വിട്ടു... ഒപ്പം നിങ്ങളെയും കൊണ്ടുവരുവാൻ പ്രത്യേകം പറഞ്ഞുവത്രെ...”

അദ്ദേഹത്തിന് എന്തെങ്കിലും സംശയമുണ്ടെന്ന് കരുതുന്നുണ്ടോ റൈഫ്യൂറർ...?”

ഒരിക്കലുമില്ല...” ഹിംലർ പറഞ്ഞു. “കുറേ നാളുകളായി ഫ്യൂറർക്ക് എന്തോ കാര്യമായ ആരോഗ്യ പ്രശ്നമുണ്ട്... അദ്ദേഹത്തിന്റെ ഈ ഉറക്കമില്ലായ്മ അതിന്റെ ഒരു ലക്ഷണം മാത്രമാണ്... തന്റെ പ്രൈവറ്റ് ഡോക്ടർ ആയ പ്രൊഫസർ മൊറേലിന്റെ ചികിത്സയിലാണ് അദ്ദേഹം. അയാളുടെ ഉപദേശങ്ങൾ കണ്ണുമടച്ച് അനുസരിക്കുന്ന അവസ്ഥയിലാണ് ഫ്യൂറർ ഇപ്പോൾ... ദൗർഭാഗ്യവശാൽ മൊറേൽ ഇപ്പോൾ ബെർലിനിലാണ്... ഫ്യൂറർ ഇവിടെയും...”

അത്രയ്ക്കും പ്രധാനപ്പെട്ട വ്യക്തിയാണോ മൊറേൽ...?” ബെർഗർ ചോദിച്ചു.

വെറുമൊരു മുറിവൈദ്യനാണ് അയാൾ എന്ന് കരുതുന്ന ധാരാളം പേർ ഉണ്ട്...” ഹിംലർ പറഞ്ഞു. “വേറൊരു വശം കൂടിയുണ്ട്... ഒരു ഡോക്ടർക്കും അത്ര എളുപ്പം കൈകാര്യം ചെയ്യാവുന്ന ഒരു രോഗിയല്ല ഫ്യൂറർ...”

മനസ്സിലാവുന്നു, റൈഫ്യൂറർ... പക്ഷേ, എന്നെയും കൂടി കാണണമെന്ന് പറഞ്ഞത്...?”

ആർക്കറിയാം...? പെട്ടെന്ന് തോന്നിയ വിഭ്രാന്തി വല്ലതുമായിരിക്കും...” ഹിംലർ വാച്ചിൽ നോക്കി. “പതിനഞ്ച് മിനിറ്റിനുള്ളിൽ അവിടെയെത്തണമെന്നാണ് ഓർഡർ... സമയത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം കണിശക്കാരനാണ് ഫ്യൂറർ... ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ പാടില്ല... ആ മേശപ്പുറത്ത് ചൂട് കോഫി ഇരിക്കുന്നുണ്ട്... പോകുന്നതിന് മുമ്പ് ഒരു കപ്പ് അകത്താക്കാൻ സമയമുണ്ട്...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...