ജാക്ക് കാർവർ തന്റെ ബെഡ്റൂമിൽ വേഷം മാറിക്കൊണ്ടിരിക്കുമ്പോഴാണ് വാതിൽ തള്ളിത്തുറന്ന്
എറിക്ക് ഉള്ളിലേക്ക് പ്രവേശിച്ചത്.
“എത്ര തവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എറിക്ക്, വേഷം മാറുന്ന സമയത്ത്
ആരും ഉള്ളിൽ വരുന്നത് എനിക്കിഷ്ടമല്ലെന്ന്...? നിനക്കും ബാധകമാണത്...” ജാക്ക് കാർവർ ദ്വേഷ്യപ്പെട്ടു.
“പക്ഷേ, ജാക്ക്... അവനെ ഞാൻ കണ്ടെത്തി... ആ തെണ്ടി എവിടെയാണ്
ഒളിച്ചിരിക്കുന്നതെന്ന് ഞാൻ കണ്ടു... യാദൃച്ഛികമായിട്ടാണ് ആ പെൺകുട്ടിയെ വഴിയിൽ വച്ച്
ഞാൻ കണ്ടത്... അവളെ പിന്തുടർന്ന് അവളുടെ വീട് ഞാൻ കണ്ടുപിടിച്ചു... അവൻ അവിടെയുണ്ടായിരുന്നു...”
“നേരാണോ നീ ഈ പറയുന്നത്...?”
“സത്യമായിട്ടും, ജാക്ക്...”
“ഏതാണ് ആ സ്ഥലം...?”
“കേബിൾ വാർഫ് എന്നാണ്
സ്ഥലത്തിന്റെ പേര്... വാപ്പിങ്ങിൽത്തന്നെയാണ്...”
“റൈറ്റ്...” കാർവർ തല കുലുക്കി. ജാക്കറ്റ് എടുത്തണിഞ്ഞ് സ്വീകരണ
മുറിയിലേക്ക് നടന്ന അയാളെ എറിക്ക് അനുഗമിച്ചു.
“നമ്മളെന്താണ് ചെയ്യാൻ പോകുന്നത്, ജാക്ക്...?” ഡെസ്കിന് പിറകിലെ
കസേരയിൽ ഇരിപ്പുറപ്പിച്ച കാർവറിനോട് എറിക്ക് ചോദിച്ചു.
“എന്താണ് ചെയ്യാൻ പോകുന്നതെന്നോ...? അവന്റെ കഥ കഴിക്കുക
തന്നെ...” കാർവർ പറഞ്ഞു.
“എപ്പോൾ...?”
കാർവർ വാച്ചിലേക്ക് നോക്കി. “ഇന്നൊരു ഗംഭീരൻ ചൂതുകളി ഉള്ള കാര്യം നിനക്കറിയാമല്ലോ... മിക്കവാറും പത്തുമണിക്കായിരിക്കും
അത് അവസാനിക്കുക... അത് കഴിഞ്ഞിട്ട് നമ്മൾ അവനെ കാണാൻ പോകുന്നു... നമ്മളെ കബളിപ്പിച്ചിട്ട്
രക്ഷപെട്ടു എന്ന് കരുതിയിരിക്കുകയാണല്ലോ അവൻ...” ഡ്രോയർ തുറന്ന് തന്റെ
ബ്രൗണിങ്ങ് പിസ്റ്റൾ എടുത്തിട്ട് കാർവർ പുഞ്ചിരിച്ചു. “നമ്മൾ രണ്ടു പേരും പിന്നെ
ആ തെമ്മാടിയും...”
“ജാക്ക്... എനിക്കിനിയും കാത്തിരിക്കാൻ വയ്യാ... ഒന്ന് പെട്ടെന്ന്
വരൂ...” എറിക്കിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
***
ഏഴുമണിയാകുന്നതിന് അല്പം മുമ്പ് തന്നെ ലെഫ്റ്റ്നന്റ് ബെൻസൻ പ്രിയോറിയുടെ സമീപം എത്തിക്കഴിഞ്ഞിരുന്നു. ഗേറ്റിലെ കാവൽക്കാരനോട് കുശലം
ചോദിച്ചിട്ട് അയാൾ സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് നടന്നു. രാവിലെ മിലിട്ടറി
പോലീസുകാരൻ സ്റ്റെയ്നറോട് പറഞ്ഞത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. അർദ്ധരാത്രി വരെ ആയിരുന്നില്ല
ബെൻസന്റെ ലീവ്, മറിച്ച് അടുത്ത ദിവസം രാവിലെ വരെയായിരുന്നു. തന്റെ നാടായ നോർവിച്ചിൽ
നിന്നും ലണ്ടനിലേക്ക് അന്ന് വേറേ ട്രെയിൻ ഇല്ലാത്തതുകൊണ്ട് മാത്രമാണ് അയാൾക്ക് നേരത്തേ
വരേണ്ടി വന്നത്. മുകളിലെ ഇടനാഴിയിൽ പ്രവേശിച്ച അയാൾ കണ്ടത് തന്റെ ഓഫീസിൽ ഇരുന്നിരുന്ന
ഒരു കോർപ്പറൽ ചാടിയെഴുന്നേൽക്കുന്നതാണ്.
“തിരിച്ചെത്തിയോ സർ...?”
“ഇന്ന് വരുമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ സ്മിത്ത്... ആട്ടെ, സെർജന്റ് മോർഗൻ എവിടെ...?”
“ഒരു മണിക്കൂർ മുമ്പ് പോയി സർ...”
“ഞാൻ ഇല്ലാതിരുന്ന സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലല്ലോ...?”
“ഇല്ല സർ...”
“ഗുഡ്... ആ ലോഗ് ബുക്ക് ഒന്ന് എടുക്കൂ... നോക്കട്ടെ...”
സ്മിത്ത് എടുത്തുകൊടുത്ത ലോഗ് ബുക്കിന്റെ പേജുകളിലൂടെ ബെൻസൻ കണ്ണോടിച്ചു.
“ഇതെന്താണ്...? അഡ്മിറ്റൻസ് ഷീറ്റിൽ ഒരു മേജർ കോൺലൻ...?” ബെൻസന്റെ നെറ്റി ചുളിഞ്ഞു.
“അത് പറയാൻ മറന്നു സർ... ഒരു വൈദികനാണ്... ഫാദർ മാർട്ടിനോടും
സിസ്റ്റർ മരിയയോടും ഒപ്പം അദ്ദേഹം ഇവിടെയൊക്കെ ഒന്ന് കണ്ടിട്ട് പോയി...”
“ആരാണ് അതിനുള്ള അനുവാദം കൊടുത്തത്...?”
“അദ്ദേഹത്തിന് ഒരു വാർ ഓഫീസ് പാസ് ഉണ്ടായിരുന്നു സർ... അൺറെസ്ട്രിക്ടഡ് ആക്സസ്
പാസ്... വിശദാംശങ്ങൾ സെർജന്റ് മോർഗൻ താഴെ കുറിച്ച് വച്ചിട്ടുണ്ട് സർ...”
“അത് ഞാൻ കണ്ടു... അതല്ല പ്രശ്നം... ഈ കോൺലൻ ഇവിടെ
എന്ത് ചെയ്യുകയാണെന്നതാണ് എന്റെ ചോദ്യം...”
“പരിഭ്രമിക്കാനൊന്നുമില്ല സർ... വളരെ സൗമ്യനായൊരു
മനുഷ്യൻ... നരച്ച മുടി, കണ്ണട... യുദ്ധനിരയിൽ ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു... ആഹ്, പിന്നെ... അദ്ദേഹത്തിന് മിലിട്ടറി
ക്രോസ് ബാഡ്ജും ലഭിച്ചിട്ടുണ്ട് സർ...”
“വെൽ... അങ്ങനെയങ്ങ് വിശ്വസിക്കാൻ വരട്ടെ...” അല്പം ഈർഷ്യയോടെ ബെൻസൻ
പറഞ്ഞു. “എന്തായാലും ഞാൻ സിസ്റ്ററെ ഒന്ന് കണ്ടിട്ട് വരാം...”
അവർ ഓഫീസിൽത്തന്നെയുണ്ടായിരുന്നു. കതകിൽ മുട്ടിയിട്ട് ബെൻസൻ ഉള്ളിലേക്ക് കയറി. സിസ്റ്റർ മരിയ തലയുയർത്തി
നോക്കി പുഞ്ചിരിച്ചു. “ആഹാ, നിങ്ങൾ തിരിച്ചെത്തിയോ...? എങ്ങനെയുണ്ടായിരുന്നു
ലീവ്...?”
“മോശമില്ലായിരുന്നു... ആട്ടെ, ഫാദർ മാർട്ടിൻ എത്തിയോ...?”
“ഇപ്പോൾ ചാപ്പലിലേക്ക് പോയതേയുള്ളൂ... കുമ്പസാരം കേൾക്കാനായി... എന്തെങ്കിലും പ്രത്യേകിച്ച്...?”
“ഞാൻ ഇല്ലാതിരുന്ന സമയത്ത് ഒരു മേജർ കോൺലൻ ഇവിടെ വന്നിരുന്നു
എന്ന് കേട്ടു...”
“ആഹ്, യെസ്... ഒരു ആർമി ചാപ്ലൻ... നല്ലൊരു മനുഷ്യൻ... സിക്ക് ലീവിലാണ്... കഴിഞ്ഞ വർഷം സിസിലിയിൽ
വച്ച് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്...”
“അതെ... പക്ഷേ, അദ്ദേഹം ഇവിടെ എന്തു ചെയ്യുകയായിരുന്നുവെന്നാണ് എനിക്ക് മനസ്സിലാവാത്തത്...”
“പ്രത്യേകിച്ചൊന്നുമില്ല ലെഫ്റ്റ്നന്റ്... ഞങ്ങൾ ഇവിടെയെല്ലാം
ഒന്ന് കാണിച്ചു കൊടുത്തു... പിന്നെ ഒരു ദിവസം വൈകിട്ട് ഫാദർ മാർട്ടിന് സുഖമില്ലാതിരുന്നപ്പോൾ
അദ്ദേഹത്തിന്റെ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു...”
“ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ടോ...?”
“ഇല്ല... അദ്ദേഹത്തിന് വീണ്ടും ആർമിയിൽ പോസ്റ്റിങ്ങ് ആയി എന്നാണ് ഫാദർ
മാർട്ടിനിൽ നിന്നും അറിയാൻ കഴിഞ്ഞത്... പോർട്സ്മൗത്തിലെ ഒരു മിലിട്ടറി ഹോസ്പിറ്റലിൽ റിപ്പോർട്ട്
ചെയ്യാൻ ഓർഡർ വന്നുവത്രെ...” അവർ അല്പം ഉത്കണ്ഠാകുലയായി കാണപ്പെട്ടു. “എന്തെങ്കിലും പ്രശ്നമുണ്ടോ
ലെഫ്റ്റ്നന്റ്...?”
“ഓ, നോ... വാർ ഓഫീസ് പാസുമായി അപരിചിതർ അപ്രതീക്ഷിതമായി സന്ദർശിക്കുവാൻ
എത്തുമ്പോൾ അവർ ആരാണെന്നറിയുവാനുള്ള ആകാംക്ഷ...”
“നിങ്ങൾ വല്ലാതെ കടന്നു ചിന്തിക്കുന്നു...” അവർ പറഞ്ഞു.
“ശരിയായിരിക്കാം... ഗുഡ് നൈറ്റ് സിസ്റ്റർ...”
പക്ഷേ, ആ ആകാംക്ഷ അങ്ങനെയങ്ങ് ഉപേക്ഷിക്കുവാൻ അയാൾ തയ്യാറായിരുന്നില്ല. തന്റെ ഓഫീസിൽ എത്തിയതും
അയാൾ ബ്രിഗേഡിയർ ഡോഗൽ മൺറോയ്ക്ക് ഫോൺ ചെയ്തു.
***
യോർക്കിലേക്ക് പോയ ജാക്ക് കാർട്ടർ ഇനിയും മടങ്ങിയെത്തിയിട്ടില്ല. തിരികെ ലണ്ടനിലേക്കുള്ള
ട്രെയിൻ പത്ത് മണിയോട് കൂടിയേ എത്തുകയുള്ളൂ. ബ്രിഗേഡിയർ ഡോഗൽ മൺറോ തന്റെ
ഓഫീസിൽ ഫയലുകളുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴാണ് ലെഫ്റ്റ്നന്റ് ബെൻസന്റെ ഫോൺ കോൾ
വരുന്നത്. അയാൾക്ക് പറയാനുള്ളത് മുഴുവനും അങ്ങേയറ്റം ക്ഷമയോടെ അദ്ദേഹം കേട്ടു.
“നിങ്ങൾ എന്നെ വിളിച്ചത് ഏതായാലും നന്നായി...” മൺറോ പറഞ്ഞു. “വാർ ഓഫീസ് പാസുമായി
ഓഫീസർമാർ നമ്മുടെ അധികാരപരിധിയിലുള്ള ഇടങ്ങളിൽ കയറിയിറങ്ങുന്നതിനെക്കുറിച്ച് അത്ര നല്ല
അഭിപ്രായമല്ല എനിക്കുള്ളത്... പ്രത്യേകിച്ചും പ്രിയോറി പോലുള്ള ഒരു സ്ഥലത്ത് അത്തരം ഒരു സംഭവം
ഉണ്ടാകുമ്പോൾ ശ്രദ്ധിച്ചേ മതിയാവൂ... ഈ മതപുരോഹിതന്മാർക്കൊന്നും ഇതിന്റെ ഗൗരവം പറഞ്ഞാൽ
മനസ്സിലാവില്ല...”
“മേജർ കോൺലന്റെ വിശദവിവരങ്ങൾ ഇവിടെ അഡ്മിഷൻ ഷീറ്റിലുണ്ട് സർ... നോട്ട് ചെയ്യണമെങ്കിൽ
ഞാൻ വായിക്കാം...” ബെൻസൻ പറഞ്ഞു.
“ഞാൻ ഉടൻ തന്നെ ഓഫീസിൽ നിന്ന് ഇറങ്ങുകയാണ് ബെൻസൻ...” മൺറോ പറഞ്ഞു. “പോകുന്ന വഴി അവിടെ
വന്ന് നിങ്ങളെ കണ്ടോളാം... ഏറിയാൽ ഒരു ഒന്നര മണിക്കൂർ...”
“ശരി, ഞാൻ കാത്തിരിക്കുന്നു സർ...”
ബെൻസൻ ഫോൺ താഴെ വച്ചു. വാതിൽക്കൽ നിന്നിരുന്ന കോർപ്പറൽ സ്മിത്ത് പറഞ്ഞു. “കേണൽ സ്റ്റെയ്നർ കുമ്പസരിക്കുവാനായി
ചാപ്പലിലേക്ക് പോകുവാൻ അഭ്യർത്ഥിച്ചിട്ടുണ്ട് സർ...”
“ഈ തടവറയിൽ കിടക്കുന്ന അയാൾക്ക് എപ്പോഴും ഇങ്ങനെ കുമ്പസരിക്കാനും
മാത്രം എന്താണുള്ളത്...?” ബെൻസന് അല്പം ദ്വേഷ്യം തോന്നാതിരുന്നില്ല.
“പതിവ് പോലെ എട്ട് മണിക്കാണ് അപ്പോയ്ൻമെന്റ് കൊടുത്തിരിക്കുന്നത്
സർ... ഞാനും കോർപ്പറൽ റോസും കൂടി കൊണ്ടു പൊയ്ക്കോട്ടെ...?”
“നോ...” ബെൻസൻ പറഞ്ഞു. “ഞാനും വരുന്നുണ്ട്... ബ്രിഗേഡിയർ മൺറോ ഇന്ന്
വൈകിട്ട് ഈ വഴി വരുമെന്ന് പറഞ്ഞിട്ടുണ്ട്... പക്ഷേ, എട്ടരയ്ക്ക് മുമ്പ്
എത്താൻ സാദ്ധ്യതയില്ല... നൗ ഗെറ്റ് മീ എ കപ്പ്
ഓഫ് ടീ...”
***
ചെർണെയിൽ കാലാവസ്ഥാ ഘടകങ്ങളെല്ലാം തന്നെ അവർക്ക് പ്രതികൂലമായിരുന്നു. മഴയോടൊപ്പം കടലിൽ
നിന്നും കരയിലേക്ക് ഒരു പരവതാനി കണക്കെ കയറിക്കൊണ്ടിരിക്കുന്ന മൂടൽമഞ്ഞ്... ഷെർബർഗ് എയർബേസിലെ
അവസ്ഥ എന്താണെന്നറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫ്ലൈറ്റ് സെർജന്റ് ലീബറിനെ വീക്ഷിച്ചുകൊണ്ട്
ഷെല്ലെൻബെർഗും വോഗനും റേഡിയോ റൂമിൽ ഇരുന്നു.
അല്പ സമയം കഴിഞ്ഞ് അയാൾ അവർക്ക് നേരെ തിരിഞ്ഞു. “എന്തായാലും ഫ്യൂററുടെ വിമാനം
കടന്നു കിട്ടി... കാറ്റും മൂടൽമഞ്ഞും എത്തുന്നതിന് മുമ്പ് ആറു മണിക്ക് തന്നെ ലാന്റ്
ചെയ്തുവത്രെ...”
“എന്താണ് ഏറ്റവും ഒടുവിലത്തെ കാലാവസ്ഥാ വിവരം...?” വോഗൻ ആരാഞ്ഞു.
“ഇംഗ്ലീഷ് ചാനലിൽ പലയിടത്തും ഫോഴ്സ് എയ്റ്റ് വരെ എത്തുന്ന കാറ്റ്
വീശാൻ സാദ്ധ്യതയുണ്ടത്രെ...”
“ഹെൽ വിത്ത് ഇറ്റ്...” വോഗൻ പറഞ്ഞു. “കാറ്റൊന്നും എനിക്കൊരു പ്രശ്നമല്ല... വേറെ എന്തൊക്കെയാണ്
പ്രവചനം...?”
“ഇംഗ്ലണ്ടിന്റെ ദക്ഷിണ തീരത്ത് കനത്ത മൂടൽമഞ്ഞാണ്... ലണ്ടൻ മുതൽ ചാനൽ കോസ്റ്റ്
വരെ... മറ്റൊന്ന് അവർ പറയുന്നത്, രാവേറേയാകുന്നതോടെ ഇവിടെയും കനത്ത മൂടൽമഞ്ഞ് ആയിരിക്കുമെന്നാണ്...” അയാളുടെ മുഖത്ത് പരിഭ്രമം കാണാമായിരുന്നു. “സത്യം പറയാം സർ... അത്ര നല്ല ലക്ഷണമല്ല
കാണുന്നത്...”
“വിഷമിക്കാനൊന്നുമില്ല സെർജന്റ്... അതൊക്കെ ഞാൻ മാനേജ്
ചെയ്തോളാം...” വോഗൻ പറഞ്ഞു.
വോഗനും ഷെല്ലെൻബെർഗും പുറത്തിറങ്ങി. വീശിത്തുടങ്ങിയ കാറ്റിനോടൊപ്പം പെയ്തു തുടങ്ങിയ
മഴയിലൂടെ തിടുക്കത്തിൽ നടന്ന് അവർ തങ്ങളുടെ കൂടാരത്തിലെത്തി. കട്ടിലിന്റെ ഒരറ്റത്ത്
ഇരുന്ന് ഷെല്ലെൻബെർഗ് ഷ്നാപ്സ് ബോട്ട്ൽ തുറന്ന് ഒരു ഇനാമൽ കപ്പിലേക്ക് ഒഴിച്ചു. “കുറച്ച് കഴിക്കുന്നോ...?”
“ഇല്ല... ഇന്നിനി വേണ്ട...” പകരം അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി.
ഏതാനും നിമിഷനേരത്തെ മൗനം അവർക്കിടയിൽ നിറഞ്ഞു. പിന്നെ ഷെല്ലെൻബെർഗ് പറഞ്ഞു. “നോക്കൂ... കാലാവസ്ഥ തീരെ മോശമാണെന്ന്
തോന്നുന്നുവെങ്കിൽ... പോകുന്നത് റിസ്കാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ............”
“ഡോണ്ട് ബീ സില്ലി...” വോഗൻ പറഞ്ഞു. “എന്ത് തന്നെ സംഭവിച്ചാലും
ഞാൻ പോയിരിക്കും... എന്നെയും വിശ്വസിച്ചാണ് ഡെവ്ലിൻ അവിടെ ഇരിക്കുന്നത്... ഒരു ദുർഘടാവസ്ഥയിൽ
അദ്ദേഹത്തെ ഉപേക്ഷിക്കാൻ ഒരിക്കലും എനിക്കാവില്ല... കൊടുങ്കാറ്റൊന്നും
എന്നെ അലട്ടുവാൻ പോകുന്നില്ല... ശീതകാലത്ത് ഫിന്നിഷ് എയർഫോഴ്സിന് വേണ്ടി ഞാൻ പറന്നിട്ടുണ്ട്... മിക്കവാറും എല്ലാ
ദിവസവും അതിശക്തമായ ഹിമവാതമുള്ള സമയത്ത്... ഇനി മൂടൽമഞ്ഞിനെക്കുറിച്ച് പറയാം... ടേക്ക് ഓഫ് ഒന്നും
ഒരു പ്രശ്നമേയല്ല... ലാന്റിങ്ങിന്റെ കാര്യമാണ് എന്നെ അലോസരപ്പെടുത്തുന്നത്... അവിടെ എത്തിയിട്ട്
ലാന്റ് ചെയ്യാൻ സാധിക്കാതെ വരുമോ എന്നതാണ് എന്റെ ഭയം...”
“അപ്പോൾ പിന്നെ നിങ്ങൾക്ക് തിരിച്ചു വരേണ്ടി വരും...”
“ഫൈൻ... പക്ഷേ, ലീബർ അല്പം മുമ്പ് പറഞ്ഞ കാര്യം മറക്കരുത്... ഇവിടെയും കാലാവസ്ഥ
വിഭിന്നമായിരിക്കില്ല എന്നത്...” വോഗൻ പറഞ്ഞു.
“അപ്പോൾ പിന്നെ എന്താണ് നിങ്ങളുടെ അഭിപ്രായം...?” ഷെല്ലെൻബെർഗ് ചോദിച്ചു.
“പുറപ്പെടുന്നത് കഴിയുന്നതും വൈകിക്കുക... അവിടെ നിന്നും പാതിരാത്രിയോടെ
തിരിച്ചു പറക്കുക എന്നതാണ് ഡെവ്ലിന്റെ പ്ലാൻ... നമുക്ക് ചെറിയൊരു മാറ്റം വരുത്താം... പത്ത് മണിയെങ്കിലും
ആകാതെ ഞാൻ ടേക്ക് ഓഫ് ചെയ്യുന്നില്ല... അങ്ങനെയാകുമ്പോൾ മൂടൽമഞ്ഞ് അല്പമൊന്ന് ശമിക്കുവാൻ
സാദ്ധ്യതയുണ്ട്...”
“പത്തുമണിയായിട്ടും ക്ലിയറാവുന്നില്ലെങ്കിൽ...?”
“പിന്നെ ഒന്നിനും വേണ്ടി ഞാൻ കാത്തുനിൽക്കില്ല... ടേക്ക് ഓഫ് ചെയ്തിരിക്കും...”
ഒരു നീണ്ട മാത്ര അദ്ദേഹം വോഗന്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു. പിന്നെ എഴുന്നേറ്റു.
“ഫൈൻ... ഇക്കാര്യം സൂചിപ്പിച്ച് ഇപ്പോൾത്തന്നെ ഞാൻ ഷാ പ്ലേസിലേക്ക് സന്ദേശം
അയയ്ക്കാം...” ഷെല്ലെൻബെർഗ് പറഞ്ഞു.
ബെൻസൻ ഇടങ്കോലിടുമോ... അതോ കാർവർ അപ്പോഴേയ്ക്കും ഇടയ്ക്ക് കേറുമോ.... ബാക്കി പോരട്ടെ
ReplyDeleteഅതോ കാലാവസ്ഥ ചതിക്കുമോ...?
Deleteലോ ലെവന് ..ബെന്സണ്..
ReplyDeleteപ്രശ്നാവൂല്ലോ...
പ്രശ്നമാവൂല്ല.... അല്ല... പ്രശ്നമാവും... പ്രശ്നമാണ്....
Deleteകാർവർ, ബെൻസൻ, കാലാവസ്ത്ഥ... സകല കുഴപ്പക്കാരും കൂടെ ഒന്നിച്ച് ഇറങ്ങിയേക്കുവാണല്ലോ.. !!
ReplyDeleteഅവിടെ പത്തുമണിക്ക് ചൂതാട്ടം തീരുമ്പോൾ ഇവിടെ വോഗൻ വിമാനം സ്റ്റാർട്ട് ചെയ്യുവാണ് സൂർത്തുക്കളേ... (വിമാനം, ചൂതാട്ടം... ചൂതാട്ടം, വിമാനം... ഇങ്ങനെ മാറി മാറി കാണിക്കണം..)
കാർവറും ബെൻസനും കാലാവസ്ഥയും കൂടാതെ ഒരാൾ കൂടിയുണ്ട്... ബ്രിഗേഡിയർ ഡോഗൽ മൺറോ... അദ്ദേഹം എട്ട് എട്ടരയോടെ പ്രിയോറിയിൽ എത്തും... ആ നേരത്താണല്ലോ സ്റ്റെയ്നറെ കുമ്പസാരിപ്പിക്കാൻ കൊണ്ടു വരുന്നതും... എല്ലാം കൊണ്ടും ബെസ്റ്റ് സമയം എന്ന് പറഞ്ഞാൽ മതിയല്ലോ...
Deleteഎല്ലാവരും കൂടി സംഭവം കൂടുതൽ മുറുക്കമുള്ളതാക്കുകയാണല്ലോ..!!! ഷെല്ലെൻബെർഗിന്റെ പ്ലാൻ കേട്ട് സന്തോഷിച്ചിരിക്കുകയായിരുന്നു ഞാൻ...
ReplyDeleteഎല്ലാം പ്ലാൻ പോലെ നടന്നാൽ പിന്നെ എന്ത് ത്രിൽ, ജസ്റ്റിൻ...?
Deleteപ്രതികൂലഘടകങ്ങള് നിരനിരയായി നില്ക്കുന്നു.
ReplyDeleteഅതെ കേരളേട്ടാ... വിമാനത്തിന് സൗത്ത് മെഡോയിൽ ലാന്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലത്തെ കാര്യമൊന്ന് ആലോചിച്ച് നോക്കൂ...
Deleteമണ്റോ എത്തുമ്പോള് സ്റ്റേയ്നര് വരും. ബെന്സന് എന്തോ അപകടം തിരിച്ചറിഞ്ഞപോലെ. കാര്വറും എറിക്കും സ്ഥലത്തെത്തും. പിന്നെ കാറ്റും മൂടല് മഞ്ഞും. ആകെ ഒരു വെപ്രാളം. കഥ മുറുകുന്നു.
ReplyDeleteവെപ്രാളം മൂത്ത് പ്രഷർ കൂട്ടണ്ടാട്ടോ സുകന്യാജീ... :)
Deleteഇതിപ്പോ മൊത്തത്തില് പണി പാളുമോ.. ടെന്ഷന് ആയല്ലോ..
ReplyDeleteടെൻഷൻ ആയീല്ലേ...? അത് കേട്ടാൽ മതി... സമാധാനമായി... :)
Deleteകാർ വറും ബെൻസനും കാലാവസ്ഥയും മൺറോയും എല്ലാം കൂടിയാണല്ലോ,
ReplyDeleteഇനിയിപ്പോൾ അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരമായിരിക്കും.
അടുത്ത ലക്കത്തിൽ ചിലതൊക്കെ പ്രതീക്ഷിക്കാം കേട്ടോ...
Deleteഇതിപ്പോൾ ഉള്ള സമാധാനം കൂടി പോയല്ലൊ. ആ ബെൻസന് ഇത് എന്തിന്റെ കേടാ..? എല്ലാ പണ്ടാറങ്ങളും പിന്നെ കാലാവസ്ഥയും കൂടി ചതിക്കുമോ....?
ReplyDeleteഅശോകേട്ടനും ടെൻഷനായോ...? രണ്ട് ദിവസം കൂടി കാത്തിരിക്കൂട്ടോ...
Deleteയൂറോപ്പിലെ മൊത്തം കാലാവസ്ഥ
ReplyDeleteഇങ്ങനെയൊക്കെയാണ് വിളിക്കാതെ വരുന്ന
വിരുന്നുകാർ എന്നതാണ് കാലം തെറ്റിയ കാലാവസ്ഥയെ
ഇവർ പറയുക .അത് കൊണ്ട് ഇതൊന്നും ഇവർക്ക് ഒരു പ്രശ്നമേ അല്ല കേട്ടോ
അതുപോലെ തന്നെ മുരളിഭായിക്കും... എവിടെയൊക്കെയാ കറങ്ങി നടക്കുന്നത്... :)
Deleteവായന അടയാളപ്പെടുത്തുന്നു വിനുവേട്ടാ...
ReplyDeleteസന്തോഷം, മുബീ...
Deleteആശംസകള്
ReplyDeleteസന്തോഷം, തങ്കപ്പൻ ചേട്ടാ...
Deleteബെന്സനും കാര്വറും എല്ലാവരും ഒന്നിച്ചു വന്നാല് എന്നാ ചെയ്യുവോ ആവോ?????????????
ReplyDeleteവരട്ടെ സുധീ, നമുക്ക് നോക്കാം...
Delete