Friday 23 February 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 35



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കാലഘട്ടത്തിലെ മറ്റേതൊരു ലണ്ടൻ ഡാൻസ് ഹാളിനെയും പോലെ തന്നെയായിരുന്നു അസ്റ്റോറിയയും. സാമാന്യത്തിലധികം ആൾത്തിരക്ക് കാണാനുണ്ട്. ഹാളിന്റെ ഇരുവശത്തുമായി രണ്ട് വാദ്യ സംഘങ്ങൾ. ഒരു കൂട്ടർ നീല ജാക്കറ്റുകളാണ് ധരിച്ചിരിക്കുന്നതെങ്കിൽ മറുവശത്തുള്ളവർ അണിഞ്ഞിരിക്കുന്നത് ചുവന്ന ജാക്കറ്റുകളാണ്.

വെളുത്ത ഷർട്ടും ഇരുണ്ട നിറത്തിലുള്ള ഒരു സ്യൂട്ടുമാണ് ഡെവ്ലിൻ ധരിച്ചിരുന്നത്. റയാന്റെ അടുത്ത് നിന്നും കടം വാങ്ങിയ കറുത്ത ടൈയും കഴുത്തിലണിഞ്ഞിട്ടുണ്ട്. ക്ലോക്ക് റൂമിൽ കോട്ട് ഏല്പിക്കുവാൻ പോയ മേരിയെയും കാത്ത് അദ്ദേഹം പുറത്ത് നിന്നു. തിരികെയെത്തിയ മേരിയുടെ വേഷം വൃത്തിയുള്ള ഒരു കോട്ടൺ ഡ്രെസ്സും ബ്രൗൺ നിറത്തിലുള്ള സ്റ്റോക്കിങ്ങ്സുമായിരുന്നു. വെള്ള നിറമുള്ള പ്ലാസ്റ്റിക്ക് ഇയർ റിങ്ങ്സും ഇളം നിറത്തിലുള്ള ലിപ്‌സ്റ്റിക്കും അവളെ ആകർഷവതിയാക്കി.

“വേഷത്തിന് എന്റെ അഭിനന്ദങ്ങൾ... നല്ല പുരോഗതിയുണ്ട്...” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

“അണിഞ്ഞൊരുങ്ങാൻ അങ്ങനെയൊന്നും എനിക്ക് അവസരം ലഭിക്കാറില്ല...” അവൾ പറഞ്ഞു.

“ശരി... നമുക്കിതൊന്ന് പ്രയോജനപ്പെടുത്താൻ നോക്കാം...”

പ്രതിരോധിക്കാൻ കഴിയുന്നതിനും മുമ്പേ അദ്ദേഹം അവളുടെ കൈ പിടിച്ച് ഡാൻസ് ഫ്ലോറിലേക്ക് കയറി. വാദ്യസംഘങ്ങളിൽ ഒന്ന് ഒരു മെലഡി ട്യൂൺ ആയിരുന്നു വായിച്ചിരുന്നത്. ഡെവ്‌ലിൻ അതിനൊപ്പം മൂളുവാൻ ആരംഭിച്ചു.

“നിങ്ങൾ നന്നായി പാടുന്നുവല്ലോ...” അവൾ പറഞ്ഞു.

“അങ്ങനെയൊന്നും പറയാൻ കഴിയില്ല... സംഗീതത്തോട് അഭിരുചിയുണ്ടെന്ന് പറയാം...പിന്നെ നന്നായി പിയാനോ വായിക്കും... നിനക്ക് നന്നായി ചുവട് വയ്ക്കാനറിയുമെന്ന് തോന്നുന്നു...?”

“അവിടെ എല്ലാവരുടെയും ഇടയിലാണെങ്കിൽ നന്നായിരുന്നു... ആരും അങ്ങനെ ശ്രദ്ധിക്കില്ല...” തന്റെ മുടന്തിനെക്കുറിച്ചായിരുന്നു അവൾ ഉദ്ദേശിച്ചത്.

“മൈ ഡിയർ ഗേൾ... അല്ലെങ്കിലും അതൊന്നും ആരും ശ്രദ്ധിക്കില്ല...” ഡെവ്‌ലിൻ പറഞ്ഞു.

അദ്ദേഹത്തോട് ചേർന്ന് നിന്ന് കൈ കോർത്ത് അവൾ മുഖം ഡെവ്‌ലിന്റെ ചുമലിൽ പൂഴ്ത്തി. സംഗീതത്തിനൊപ്പം  ചുവടു വച്ചുകൊണ്ട് ഇരുവരും ആൾക്കൂട്ടത്തിനിടയിലേക്ക് പതുക്കെ നീങ്ങി. വർണ്ണ വിളക്കുകളുടെ പ്രകാശധാര സീലിങ്ങിൽ തട്ടി നൃത്തം വയ്ക്കുന്നവരുടെ മേൽ പതിച്ച് നീല നിറത്തിൽ വെട്ടിത്തിളങ്ങി. ഗാനം അവസാനിച്ചതും മറുഭാഗത്തെ വാദ്യസംഘം ചടുലമായ  മറ്റൊരു ഈണത്തിലേക്ക് പെട്ടെന്ന് പ്രവേശിച്ചു.

“ഓ, നോ... ഇതെന്നെക്കൊണ്ട് സാധിക്കില്ല...” അവൾ തടസ്സം പറഞ്ഞു.

“ഓൾ റൈറ്റ്... എന്നാലിനി അല്പം കോഫി ആയാലോ...?” ഡെവ്‌ലിൻ ചോദിച്ചു.

സ്റ്റെയർകെയ്സ് വഴി അവർ ബാൽക്കണിയിലെത്തി. “ഞാൻ ക്ലോക്ക് റൂമിൽ ചെന്ന് കോട്ട് എടുത്തിട്ട് വരാം...” അവൾ പറഞ്ഞു.

“ഓകെ... അപ്പോഴേക്കും ഞാൻ കോഫിയുമായി അവിടെയെത്താം...” ഡെവ്‌ലിൻ പറഞ്ഞു.

കൈവരിയിൽ ചാരി നിൽക്കുന്ന രണ്ട് യുവാക്കളെ താണ്ടി മുടന്തിക്കൊണ്ട് അവൾ ബാൽക്കണിയുടെ മറുഭാഗത്തേക്ക് നടന്നു. സ്യൂട്ടും ടൈയും അണിഞ്ഞ് സാമാന്യം ഭേദപ്പെട്ട വേഷമായിരുന്നു ഒരുവനെങ്കിൽ മറ്റേയാൾ ഒരു ലെതർ കോട്ട് ആയിരുന്നു ധരിച്ചിരുന്നത്. പതിഞ്ഞ നാസികയോടു കൂടി അല്പം കൂടി പ്രായം തോന്നിക്കുന്ന അയാളുടെ കണ്ണിന് മുകളിലായി നീണ്ട ഒരു മുറിവടയാളം ഉണ്ടായിരുന്നു.

“അവളെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ മിസ്റ്റർ കാർവർ...?” ക്ലോക്ക് റൂമിലേക്ക് നീങ്ങുന്ന മേരിയെ ശ്രദ്ധിച്ചു കൊണ്ട് അയാൾ ചോദിച്ചു.

“തീർച്ചയായും ജോർജ്ജ്...” എറിക്ക് കാർവർ പറഞ്ഞു. “ഒരു മുടന്തിയെ ഞാൻ ഇതു വരെ പരീക്ഷിച്ചിട്ടില്ല...”

                                                    ***

മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇരുപത്തിരണ്ടുകാരനായിരുന്നു എറിക്ക് കാർവർ. നെറ്റിയിൽ നിന്ന് പിറകോട്ട് ചീകി വച്ച നീണ്ട ചെമ്പൻ മുടിയും കൗശലഭാവം നിറഞ്ഞ കണ്ണുകളും അയാൾക്ക് ഒരു വില്ലൻ ഭാവം നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള സഹോദരൻ ജാക്ക് കാർവറിന്റെ ഡോക്ടർ നൽകിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആസ്മയുടെ അസുഖം ഉണ്ടായിരുന്നത് കൊണ്ട് ആർമിയിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്നും രക്ഷപെട്ട് നടക്കുകയാണ് അയാൾ. ഒരു വാഹനാപകടത്തിൽ പെട്ട് പിതാവ് മരണമടഞ്ഞതിന് ശേഷം തന്നെക്കാൾ പതിനഞ്ച് വയസ്സ് മൂത്ത ജാക്ക് കാർവറാണ് അയാളെ നോക്കി വളർത്തിയത്. ക്യാൻസർ ബാധിച്ച് മാതാവും മരണമടഞ്ഞതോടെ എറിക്കിന്റെ ഏക ആശ്രയം ജാക്ക് കാർവർ ആയി മാറി. എറിക്കിന് ലഭ്യമല്ലാത്തതായി ഒന്നും തന്നെയില്ലായിരുന്നു. ജാക്ക് കാർവറിന്റെ സഹോദരൻ എന്ന നിലയിൽ താൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയും അയാളുടെ കൈകളിൽ നിന്ന് വഴുതിപ്പോയ ചരിത്രവുമില്ല.

ക്ലോക്ക് റൂമിൽ നിന്നും പുറത്തു വന്ന മേരി മുടന്തിക്കൊണ്ട് അവർക്കരികിലൂടെ കടന്നുപോയി.

“എന്നാൽ ശരി, പിന്നെ കാണാം ജോർജ്ജ്...” എറിക്ക് പറഞ്ഞു.

അർത്ഥഗർഭമായി ഒന്ന് ചിരിച്ചിട്ട് ജോർജ്ജ് നടന്നകന്നു. കൈവരികളിൽ പിടിച്ച് താഴെ ഡാൻസ് ഹാളിലേക്ക് നോക്കി നിൽക്കുന്ന മേരിയുടെ നേർക്ക് എറിക്ക് നീങ്ങി. അരികിലെത്തിയ അയാൾ ഇടത് കരം കൊണ്ട്  അവളുടെ അരക്കെട്ടിനെ വലയം ചെയ്ത് ചേർത്തു പിടിച്ചു. പിന്നെ പതുക്കെ കൈ മുകളിലേക്ക് നീക്കി ഇടത് മാറിടം തന്റെ കൈപ്പടത്തിൽ ഒതുക്കി.   “പറയൂ ഡാർലിങ്ങ്... നിന്റെ പേരെന്താണ്...?”

“പ്ലീസ്... എന്നെ ഉപദ്രവിക്കരുത്...” അവൾ കുതറി മാറുവാൻ ശ്രമിച്ചു.

“നീ തരക്കേടില്ലല്ലോ...” അയാൾ തന്റെ പിടുത്തം മുറുക്കി.

ഇരു കൈകളിലും ഓരോ കപ്പ് കോഫിയുമായി ഡെവ്‌ലിൻ എത്തിയത് ആ സമയത്തായിരുന്നു. അടുത്തു കണ്ട മേശയിൽ കപ്പുകൾ വച്ചിട്ട് അദ്ദേഹം ശബ്ദമുയർത്തി. “എക്സ്ക്യൂസ് മീ...”

ശബ്ദം കേട്ട് തിരിഞ്ഞ എറിക്ക് അവളുടെ ദേഹത്ത് നിന്നും പിടി അയച്ചു. എന്തിനും തയ്യാറായി ചുവട് വച്ച് നിന്ന ഡെവ്‌ലിനോട് തർക്കിക്കാൻ ഒരുമ്പെട്ട എറിക്കിന്റെ ഷർട്ടിലേക്ക് ഡെവ്‌ലിൻ കോഫി കപ്പുകളിൽ ഒന്നെടുത്ത് കമഴ്ത്തി.

“ഓ മൈ ഗോഡ്...! സോറി മകനേ...” അബദ്ധം പിണഞ്ഞ മട്ടിൽ ഡെവ്‌ലിൻ പറഞ്ഞു.

ചായ പടർന്ന തന്റെ ഷർട്ടിലേക്ക് അമ്പരപ്പോടെ എറിക്ക് നോക്കി. “വൃത്തികെട്ട പന്നീ... എന്താണ് നീ ചെയ്തത്...?” മുഷ്ടി ചുരുട്ടി അയാൾ ഡെവ്‌ലിന് നേർക്ക് കുതിച്ചു.

അതിവിദഗ്ദ്ധമായി ആ ഇടി തടഞ്ഞ ഡെവ്‌ലിൻ അയാളുടെ മുട്ടിന് താഴെ നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു. “ഈ കളി എന്റെയടുത്ത് വേണ്ട... വേറെ വല്ല കുട്ടികളുടെയും അടുത്ത് പോയി കളിക്ക്...”

എറിക്കിന്റെ മുഖം  രോഷം കൊണ്ട് ചുവന്നു. “യൂ ബാസ്റ്റഡ്... ഇതിന് ഞാൻ പകരം ചോദിച്ചിരിക്കും... ഇല്ലെങ്കിൽ നീ നോക്കിക്കോ...”

വേദനകൊണ്ട് പുളഞ്ഞ് അയാൾ മുടന്തി നീങ്ങവെ ഡെവ്‌ലിൻ അവളെ താങ്ങിപ്പിടിച്ച് മേശയ്ക്കരികിൽ ഇരുത്തിയിട്ട് രണ്ടാമത്തെ കോഫി കപ്പ് അവൾക്ക് നൽകി. അത് വാങ്ങി ഒന്ന് മൊത്തിയിട്ട് ആരാധനയോടെ അവൾ അദ്ദേഹത്തെ നോക്കി. “നിങ്ങളുടെ ആക്രമണം ഗംഭീരമായിരുന്നു...”

“ഇതൊക്കെ എന്ത് മൈ ഡിയർ... നീ ഒന്നു കൊണ്ടും വിഷമിക്കണ്ട... ഇവിടെയിരുന്നു ഈ കോഫി കുടിക്കുമ്പോഴേക്കും ഞാൻ പോയി ആ കാർവറെ കണ്ടിട്ട് വരാം... അധികം നേരം എടുക്കില്ല...”

“എനിക്കു കുഴപ്പമൊന്നുമില്ല മിസ്റ്റർ ഡെവ്‌ലിൻ...” അവൾ പുഞ്ചിരിച്ചു. അവളുടെ ചുമലിൽ പതുക്കെ ഒന്ന് തട്ടിയിട്ട് അദ്ദേഹം തിരിഞ്ഞു നടന്നു.

***

ബാൽക്കണിയുടെ അങ്ങേയറ്റത്തുള്ള മുറിയുടെ വാതിലിന് മുകളിൽ ‘Manager’s Office’ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അത് തുറന്ന് അകത്ത് കയറിയപ്പോഴാണ് ഒരു ഇടനാഴിയിലേക്കാണ് താൻ പ്രവേശിച്ചിരിക്കുന്നതെന്ന് ഡെവ്‌ലിന് മനസ്സിലായത്. മുന്നോട്ട് നടന്നപ്പോൾ കണ്ട മറ്റൊരു വാതിൽ തുറന്നത് കാർപെറ്റ് വിരിച്ച ഒരു  ലാന്റിങ്ങിലേക്കായിരുന്നു. ഹാളിന്റെ പിൻഭാഗത്ത് നിന്നും ഉള്ള പ്രവേശനമാർഗ്ഗമായിരിക്കണം അതെന്ന് അദ്ദേഹം ഊഹിച്ചു. അടുത്ത ലാന്റിങ്ങിൽ  എത്തിയതും തുറന്നു കിടക്കുന്ന ഒരു വാതിലാണ് കണ്ടത്. വളരെ ചെറിയ ഒരു റൂം ആയിരുന്നു അത്. അവിടെയിട്ടിരിക്കുന്ന മേശയുടെ മുന്നിലെ കസേരയിൽ ഒരു ന്യൂസ് പേപ്പർ വായിച്ചു കൊണ്ട് ജോർജ്ജ് ഇരിക്കുന്നുണ്ടായിരുന്നു. റേഡിയോയിൽ നിന്നും ഒഴുകിയെത്തുന്ന സംഗീതം.

“മനോഹരമായ ഈണം...” മുറിയിലേക്ക് എത്തി നോക്കിക്കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “കരോൾ ഗിബ്ബൺസ് ആണെന്ന് തോന്നുന്നു... പിയാനോയിൽ അദ്ദേഹമൊരു മാന്ത്രികനാണ്...”

നിസ്സംഗതയോടെ ജോർജ്ജ് തലയുയർത്തി നോക്കി. “എന്ത് വേണം നിങ്ങൾക്ക്...?”

“ജാക്ക് കാർവറിന്റെ വിലയേറിയ ഏതാനും നിമിഷങ്ങൾ...”

“എന്ത് കാര്യത്തിന്...? മിസ്റ്റർ കാർവർ വെറുതെ അങ്ങനെ ആരെയും കാണാറില്ല...”

പോക്കറ്റിൽ നിന്നും അഞ്ച് പൗണ്ടിന്റെ ഒരു നോട്ടെടുത്ത് ഡെവ്‌ലിൻ മേശപ്പുറത്ത് വച്ചു.

“ഇപ്പോൾ ഇതിരിക്കട്ടെ മകനേ... കാര്യം നടക്കുകയാണെങ്കിൽ ഇതുപോലത്തെ നൂറ്റിത്തൊണ്ണൂറ്റിയൊമ്പതെണ്ണം കൂടി തരുന്നതായിരിക്കും...” ഡെവ്‌ലിൻ പറഞ്ഞു.

വായിച്ചു കൊണ്ടിരുന്ന പത്രം താഴെ വച്ച് ജോർജ്ജ് ആ നോട്ട് എടുത്ത് തിരിച്ചും മറിച്ചും നോക്കി. “ഓൾ റൈറ്റ്... കുറച്ച് നേരം വെയ്റ്റ് ചെയ്യൂ...”

അയാൾ എഴുന്നേറ്റ് അകത്തെ വാതിലിൽ മുട്ടിയിട്ട് ഉള്ളിലേക്ക് പോയി. ഏതാനും നിമിഷം കഴിഞ്ഞ് കതക് തുറന്ന് അയാൾ തല പുറത്തേക്കിട്ടു. “ഓൾ റൈറ്റ്... അദ്ദേഹത്തെ കാണാൻ നിങ്ങൾക്ക് അനുവാദം തന്നിരിക്കുന്നു...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

34 comments:

  1. ഡെവ്ലിൻ സകലകലാവല്ലഭൻ!!

    കാർവർമാരുടെ കാര്യം എന്തായിത്തീരുമോ ആവോ..

    ReplyDelete
    Replies
    1. അതെ... ഈഗിളിന്റെ ഒന്നാം ഭാഗത്തിലും ഇതുപോലത്തെ ചേട്ടാനിയന്മാർ ഉണ്ടായിരുന്നു... ഓർമ്മയില്ലേ...? ബെൻ ഗാർവാൾഡും റൂബൻ ഗാർവാൾഡും...

      Delete
    2. അതെയതെ ലവന്മാരുടെ കയ്യിന്നു ലോറിയും ജീപ്പും വാങ്ങിയ പോലെ തന്നെയാണല്ലോ ഇതും..
      റേഡിയോ വാങ്ങിട്ടു ഇവന്മാരുടേം പുക കാണും എന്ന് കരുതുന്നു.

      Delete
    3. എന്താവുമെന്ന് നമുക്ക് നോക്കാം ഉണ്ടാപ്രീ...

      Delete
    4. ഞാന്‍ അതോര്‍ത്തു വിനുവേട്ടാ......

      Delete
  2. ദിതൊക്കെ യെന്ത്... ല്ലേ

    അപ്പൊ സ്റ്റാർട്ട് ക്യാമറ... ആക്ഷൻ!!!

    ReplyDelete
    Replies
    1. അതെ ശ്രീ... ഡെവ്‌ലിൻ പൊളിച്ചടുക്കില്ലേ...

      Delete
  3. തോന്ന്യാസം കാണിക്കുന്നവനോട് അങ്ങിനെത്തന്നെ പെരുമാറണം. ഇനി അവന്‍ ഒരു പെണ്‍കുട്ടിയെ തൊടുന്നതിന്നുമുമ്പ് പത്തുവട്ടം ചിന്തിക്കും 

    ReplyDelete
    Replies
    1. പറയാൻ പറ്റില്ല കേരളേട്ടാ... അത്രയ്ക്കും തെമ്മാടികളാണ് കാർവർ സഹോദരന്മാർ...

      Delete
  4. Replies
    1. ഇപ്പോഴാണ് വിൻസന്റ് മാഷ് ഒന്ന് ഉഷാറായത് അല്ലേ...? :)

      Delete
  5. ഡെവ്‌ലിൻ... ഉഷാറായി! ഡാന്‍സും, പാട്ടും ഇടിയും...

    ReplyDelete
    Replies
    1. ഡെവ്‌ലിൻ ഫോമിലെത്തിയപ്പോൾ സന്തോഷമായി അല്ലേ...?

      Delete
  6. ഹീറോ ഡെവ്ലിനെ ആര്‍ക്കാ ഇഷ്ടമാവാത്തത്?

    ReplyDelete
    Replies
    1. ഡെവ്‌ലിനെ ഇതുപോലെ ഇഷ്ടമായ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു... മോളി പ്രിയോർ... നോർഫോക്കിലെ സ്റ്റഡ്‌ലി കോൺസ്റ്റബിൾ എന്ന കൊച്ചു ഗ്രാമത്തിൽ... :(

      Delete
  7. എറിക്ക് പകരംവീട്ടാന്‍ കാത്തിരിക്കുന്നു!
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ... എറിക്ക് അങ്ങനെയൊന്നും മറക്കില്ല ഈ സംഭവം...

      Delete
  8. കുറിഞ്ഞിMarch 02, 2018 12:48 pm

    വിനുവേട്ടാ ഈ സംരംഭത്തിന് എന്റെ ആശംസകള്‍......
    ഇതൊരു നല്ല വായനാനുഭവമായിരുന്നു.
    ഹഗ്ഗിന്‍സിന്റെ നോവല്‍ അതിന്റെ ഭാവം ഒട്ടും ചോര്‍ന്നു പോകാതെയുള്ള വിവര്‍ത്തനം .


    അപ്പു ആദ്യാക്ഷരിയുടെ കാഴ്ചയ്ക്കിപ്പുറത്തിലൂടെയാണ് ബൂലോകത്തിലെത്തുന്നത്.
    ഈഗിളിലൂടെ ഇവിടെ ലാന്‍ഡ്
    ചെയ്തു . 3-4 ആഴ്ച്ച കൊണ്ട് എല്ലം വായിച്ചു, ഓരോ വായനയിലും കഥാപത്രങ്ങളോടൊപ്പം സഞ്ചരിച്ചതുപോലുള്ള അനുഭവം ഏറ്റവും മനസ്സില്‍ തട്ടിയത് സ്റ്റോംവാണിങ് തന്നെ.


    തുടരട്ടെ..... അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  9. കുറിഞ്ഞിMarch 02, 2018 12:52 pm

    വിനുവേട്ടാ ഈ സംരംഭത്തിന് എന്റെ ആശംസകള്‍......
    ഇതൊരു നല്ല വായനാനുഭവമായിരുന്നു.
    ഹഗ്ഗിന്‍സിന്റെ നോവല്‍ അതിന്റെ ഭാവം ഒട്ടും ചോര്‍ന്നു പോകാതെയുള്ള വിവര്‍ത്തനം .


    അപ്പു ആദ്യാക്ഷരിയുടെ കാഴ്ചയ്ക്കിപ്പുറത്തിലൂടെയാണ് ബൂലോകത്തിലെത്തുന്നത്.
    ഈഗിളിലൂടെ ഇവിടെ ലാന്‍ഡ്
    ചെയ്തു . 3-4 ആഴ്ച്ച കൊണ്ട് എല്ലം വായിച്ചു, ഓരോ വായനയിലും കഥാപത്രങ്ങളോടൊപ്പം സഞ്ചരിച്ചതുപോലുള്ള അനുഭവം ഏറ്റവും മനസ്സില്‍ തട്ടിയത് സ്റ്റോംവാണിങ് തന്നെ.


    തുടരട്ടെ..... അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. വളരെ സന്തോഷം നൽകുന്നു ഈ അഭിപ്രായം... എല്ലാ നോവലുകളും വായിച്ചു തീർത്തുവല്ലേ...? സ്റ്റോം വാണിങ്ങ് തന്നെ എന്റെയും പ്രീയപ്പെട്ട നോവൽ...

      ഇനിയങ്ങോട്ടുള്ള ലക്കങ്ങളിലും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു... നന്ദി...

      Delete
    2. ങേ??????????????ഇതാരാ വിനുവേട്ടാ????????

      Delete
    3. ഒരു പിടിയുമില്ല സുധീ... എന്തായാലും സ്ഥിരം വായനക്കാരൻ/വായനക്കാരി ആയി മാറിയിട്ടുണ്ട്... :)

      Delete
  10. കാര്‍വര്‍മാരെ വെച്ചു നമ്മുടെ ഡെവ്ലിന്‍ കാര്‍വിംഗ് ഉണ്ടാക്കി കളിക്കും. ഡെവ്ലിന്‍റെ അടുത്താ കളി.

    ReplyDelete
    Replies
    1. ഡെവ്‌ലിന്റെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.... അല്ലേ ശ്രീജിത്തേ...?

      Delete
  11. തീർന്നിട്ട് എല്ലാം കൂടി ഒരുമിച്ചു തീർക്കാം എന്ന് വച്ചതാ പക്ഷെ വന്നു എല്ലാം കൂടി ഒരുമിച്ചു വായിച്ചു...
    ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ ഒരുപാട് തവണ വായിച്ചു രസിച്ചിട്ടു മതിവരാതാണ്, 1976 ൽ ഇറങ്ങിയ പടം തപ്പിപ്പിടിച്ചു കണ്ടത്... പക്ഷെ വേണ്ടായിരുന്നു... ഒരു വികലമായ സൃഷ്ടി... നോവൽ വായിച്ചു മനസ്സിൽ ഉള്ള ദൃശ്യങ്ങളെ മൊത്തത്തിൽ തകർക്കുന്നത്...
    എന്തായാലും തുടർന്ന് വരട്ടെ . നന്ദി
    ഡെവ്‌ലിന്റെ നമ്പറുകൾ പ്രതീക്ഷിക്കുന്നു..

    ReplyDelete
    Replies
    1. എല്ലാം തീർന്നിട്ട് വായിക്കാൻ നിൽക്കാതെ ഈ കൂട്ടായ്മയോടൊപ്പം ചേരൂ ജസ്റ്റിൻ... വിരലിൽ എണ്ണാവുന്ന വായനക്കാരേ ഉള്ളുവെങ്കിലും അവർക്കിടയിലുള്ള അന്തർദ്ധാര സജീവമാണ് കേട്ടോ... :) ഹാർദ്ദവമായ സ്വാഗതം...

      ഈഗ്‌ൾ ഹാസ് ലാന്റ്ഡ് എന്ന സിനിമ നോവലിൽ നിന്നും ഒരുപാട് ദൂരെയാണ് നിലകൊള്ളുന്നത്... ജാക്ക് ഹിഗ്ഗിൻസിനോട് ഒട്ടും നീതി പുലർത്തിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ...

      Delete
    2. അല്ലേലും നോവലുകള്‍‌ സിനിമയാക്കുമ്പോ ആ ഒരിത് കിട്ടുന്നത് ചുരുക്കമാണ്

      Delete
  12. ലണ്ടനിലെ ക്ലബ്ബിലെ അടിയും
    ഇടിയും പാട്ടുമായ കൊഴുത്തുപോയ
    ഒരു അദ്ധ്യായം തീർന്നു അല്ലെ ..?

    ReplyDelete
  13. ആക്ഷൻ തുടങ്ങി.. ഇനി പൊടിപാറും. ഷോ തുടരട്ടെ

    ReplyDelete
    Replies
    1. തീർച്ചയായും... അജിത്‌ഭായ് കൂടെയുണ്ടായാൽ മതി...

      Delete
  14. പൊരിഞ്ഞ അടി വരട്ടെ..........

    ReplyDelete
    Replies
    1. വരുന്നുണ്ട്... പെട്ടെന്ന് ചെല്ല്...

      Delete