Friday 23 February 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 35



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കാലഘട്ടത്തിലെ മറ്റേതൊരു ലണ്ടൻ ഡാൻസ് ഹാളിനെയും പോലെ തന്നെയായിരുന്നു അസ്റ്റോറിയയും. സാമാന്യത്തിലധികം ആൾത്തിരക്ക് കാണാനുണ്ട്. ഹാളിന്റെ ഇരുവശത്തുമായി രണ്ട് വാദ്യ സംഘങ്ങൾ. ഒരു കൂട്ടർ നീല ജാക്കറ്റുകളാണ് ധരിച്ചിരിക്കുന്നതെങ്കിൽ മറുവശത്തുള്ളവർ അണിഞ്ഞിരിക്കുന്നത് ചുവന്ന ജാക്കറ്റുകളാണ്.

വെളുത്ത ഷർട്ടും ഇരുണ്ട നിറത്തിലുള്ള ഒരു സ്യൂട്ടുമാണ് ഡെവ്ലിൻ ധരിച്ചിരുന്നത്. റയാന്റെ അടുത്ത് നിന്നും കടം വാങ്ങിയ കറുത്ത ടൈയും കഴുത്തിലണിഞ്ഞിട്ടുണ്ട്. ക്ലോക്ക് റൂമിൽ കോട്ട് ഏല്പിക്കുവാൻ പോയ മേരിയെയും കാത്ത് അദ്ദേഹം പുറത്ത് നിന്നു. തിരികെയെത്തിയ മേരിയുടെ വേഷം വൃത്തിയുള്ള ഒരു കോട്ടൺ ഡ്രെസ്സും ബ്രൗൺ നിറത്തിലുള്ള സ്റ്റോക്കിങ്ങ്സുമായിരുന്നു. വെള്ള നിറമുള്ള പ്ലാസ്റ്റിക്ക് ഇയർ റിങ്ങ്സും ഇളം നിറത്തിലുള്ള ലിപ്‌സ്റ്റിക്കും അവളെ ആകർഷവതിയാക്കി.

“വേഷത്തിന് എന്റെ അഭിനന്ദങ്ങൾ... നല്ല പുരോഗതിയുണ്ട്...” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

“അണിഞ്ഞൊരുങ്ങാൻ അങ്ങനെയൊന്നും എനിക്ക് അവസരം ലഭിക്കാറില്ല...” അവൾ പറഞ്ഞു.

“ശരി... നമുക്കിതൊന്ന് പ്രയോജനപ്പെടുത്താൻ നോക്കാം...”

പ്രതിരോധിക്കാൻ കഴിയുന്നതിനും മുമ്പേ അദ്ദേഹം അവളുടെ കൈ പിടിച്ച് ഡാൻസ് ഫ്ലോറിലേക്ക് കയറി. വാദ്യസംഘങ്ങളിൽ ഒന്ന് ഒരു മെലഡി ട്യൂൺ ആയിരുന്നു വായിച്ചിരുന്നത്. ഡെവ്‌ലിൻ അതിനൊപ്പം മൂളുവാൻ ആരംഭിച്ചു.

“നിങ്ങൾ നന്നായി പാടുന്നുവല്ലോ...” അവൾ പറഞ്ഞു.

“അങ്ങനെയൊന്നും പറയാൻ കഴിയില്ല... സംഗീതത്തോട് അഭിരുചിയുണ്ടെന്ന് പറയാം...പിന്നെ നന്നായി പിയാനോ വായിക്കും... നിനക്ക് നന്നായി ചുവട് വയ്ക്കാനറിയുമെന്ന് തോന്നുന്നു...?”

“അവിടെ എല്ലാവരുടെയും ഇടയിലാണെങ്കിൽ നന്നായിരുന്നു... ആരും അങ്ങനെ ശ്രദ്ധിക്കില്ല...” തന്റെ മുടന്തിനെക്കുറിച്ചായിരുന്നു അവൾ ഉദ്ദേശിച്ചത്.

“മൈ ഡിയർ ഗേൾ... അല്ലെങ്കിലും അതൊന്നും ആരും ശ്രദ്ധിക്കില്ല...” ഡെവ്‌ലിൻ പറഞ്ഞു.

അദ്ദേഹത്തോട് ചേർന്ന് നിന്ന് കൈ കോർത്ത് അവൾ മുഖം ഡെവ്‌ലിന്റെ ചുമലിൽ പൂഴ്ത്തി. സംഗീതത്തിനൊപ്പം  ചുവടു വച്ചുകൊണ്ട് ഇരുവരും ആൾക്കൂട്ടത്തിനിടയിലേക്ക് പതുക്കെ നീങ്ങി. വർണ്ണ വിളക്കുകളുടെ പ്രകാശധാര സീലിങ്ങിൽ തട്ടി നൃത്തം വയ്ക്കുന്നവരുടെ മേൽ പതിച്ച് നീല നിറത്തിൽ വെട്ടിത്തിളങ്ങി. ഗാനം അവസാനിച്ചതും മറുഭാഗത്തെ വാദ്യസംഘം ചടുലമായ  മറ്റൊരു ഈണത്തിലേക്ക് പെട്ടെന്ന് പ്രവേശിച്ചു.

“ഓ, നോ... ഇതെന്നെക്കൊണ്ട് സാധിക്കില്ല...” അവൾ തടസ്സം പറഞ്ഞു.

“ഓൾ റൈറ്റ്... എന്നാലിനി അല്പം കോഫി ആയാലോ...?” ഡെവ്‌ലിൻ ചോദിച്ചു.

സ്റ്റെയർകെയ്സ് വഴി അവർ ബാൽക്കണിയിലെത്തി. “ഞാൻ ക്ലോക്ക് റൂമിൽ ചെന്ന് കോട്ട് എടുത്തിട്ട് വരാം...” അവൾ പറഞ്ഞു.

“ഓകെ... അപ്പോഴേക്കും ഞാൻ കോഫിയുമായി അവിടെയെത്താം...” ഡെവ്‌ലിൻ പറഞ്ഞു.

കൈവരിയിൽ ചാരി നിൽക്കുന്ന രണ്ട് യുവാക്കളെ താണ്ടി മുടന്തിക്കൊണ്ട് അവൾ ബാൽക്കണിയുടെ മറുഭാഗത്തേക്ക് നടന്നു. സ്യൂട്ടും ടൈയും അണിഞ്ഞ് സാമാന്യം ഭേദപ്പെട്ട വേഷമായിരുന്നു ഒരുവനെങ്കിൽ മറ്റേയാൾ ഒരു ലെതർ കോട്ട് ആയിരുന്നു ധരിച്ചിരുന്നത്. പതിഞ്ഞ നാസികയോടു കൂടി അല്പം കൂടി പ്രായം തോന്നിക്കുന്ന അയാളുടെ കണ്ണിന് മുകളിലായി നീണ്ട ഒരു മുറിവടയാളം ഉണ്ടായിരുന്നു.

“അവളെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ മിസ്റ്റർ കാർവർ...?” ക്ലോക്ക് റൂമിലേക്ക് നീങ്ങുന്ന മേരിയെ ശ്രദ്ധിച്ചു കൊണ്ട് അയാൾ ചോദിച്ചു.

“തീർച്ചയായും ജോർജ്ജ്...” എറിക്ക് കാർവർ പറഞ്ഞു. “ഒരു മുടന്തിയെ ഞാൻ ഇതു വരെ പരീക്ഷിച്ചിട്ടില്ല...”

                                                    ***

മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇരുപത്തിരണ്ടുകാരനായിരുന്നു എറിക്ക് കാർവർ. നെറ്റിയിൽ നിന്ന് പിറകോട്ട് ചീകി വച്ച നീണ്ട ചെമ്പൻ മുടിയും കൗശലഭാവം നിറഞ്ഞ കണ്ണുകളും അയാൾക്ക് ഒരു വില്ലൻ ഭാവം നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള സഹോദരൻ ജാക്ക് കാർവറിന്റെ ഡോക്ടർ നൽകിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആസ്മയുടെ അസുഖം ഉണ്ടായിരുന്നത് കൊണ്ട് ആർമിയിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്നും രക്ഷപെട്ട് നടക്കുകയാണ് അയാൾ. ഒരു വാഹനാപകടത്തിൽ പെട്ട് പിതാവ് മരണമടഞ്ഞതിന് ശേഷം തന്നെക്കാൾ പതിനഞ്ച് വയസ്സ് മൂത്ത ജാക്ക് കാർവറാണ് അയാളെ നോക്കി വളർത്തിയത്. ക്യാൻസർ ബാധിച്ച് മാതാവും മരണമടഞ്ഞതോടെ എറിക്കിന്റെ ഏക ആശ്രയം ജാക്ക് കാർവർ ആയി മാറി. എറിക്കിന് ലഭ്യമല്ലാത്തതായി ഒന്നും തന്നെയില്ലായിരുന്നു. ജാക്ക് കാർവറിന്റെ സഹോദരൻ എന്ന നിലയിൽ താൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയും അയാളുടെ കൈകളിൽ നിന്ന് വഴുതിപ്പോയ ചരിത്രവുമില്ല.

ക്ലോക്ക് റൂമിൽ നിന്നും പുറത്തു വന്ന മേരി മുടന്തിക്കൊണ്ട് അവർക്കരികിലൂടെ കടന്നുപോയി.

“എന്നാൽ ശരി, പിന്നെ കാണാം ജോർജ്ജ്...” എറിക്ക് പറഞ്ഞു.

അർത്ഥഗർഭമായി ഒന്ന് ചിരിച്ചിട്ട് ജോർജ്ജ് നടന്നകന്നു. കൈവരികളിൽ പിടിച്ച് താഴെ ഡാൻസ് ഹാളിലേക്ക് നോക്കി നിൽക്കുന്ന മേരിയുടെ നേർക്ക് എറിക്ക് നീങ്ങി. അരികിലെത്തിയ അയാൾ ഇടത് കരം കൊണ്ട്  അവളുടെ അരക്കെട്ടിനെ വലയം ചെയ്ത് ചേർത്തു പിടിച്ചു. പിന്നെ പതുക്കെ കൈ മുകളിലേക്ക് നീക്കി ഇടത് മാറിടം തന്റെ കൈപ്പടത്തിൽ ഒതുക്കി.   “പറയൂ ഡാർലിങ്ങ്... നിന്റെ പേരെന്താണ്...?”

“പ്ലീസ്... എന്നെ ഉപദ്രവിക്കരുത്...” അവൾ കുതറി മാറുവാൻ ശ്രമിച്ചു.

“നീ തരക്കേടില്ലല്ലോ...” അയാൾ തന്റെ പിടുത്തം മുറുക്കി.

ഇരു കൈകളിലും ഓരോ കപ്പ് കോഫിയുമായി ഡെവ്‌ലിൻ എത്തിയത് ആ സമയത്തായിരുന്നു. അടുത്തു കണ്ട മേശയിൽ കപ്പുകൾ വച്ചിട്ട് അദ്ദേഹം ശബ്ദമുയർത്തി. “എക്സ്ക്യൂസ് മീ...”

ശബ്ദം കേട്ട് തിരിഞ്ഞ എറിക്ക് അവളുടെ ദേഹത്ത് നിന്നും പിടി അയച്ചു. എന്തിനും തയ്യാറായി ചുവട് വച്ച് നിന്ന ഡെവ്‌ലിനോട് തർക്കിക്കാൻ ഒരുമ്പെട്ട എറിക്കിന്റെ ഷർട്ടിലേക്ക് ഡെവ്‌ലിൻ കോഫി കപ്പുകളിൽ ഒന്നെടുത്ത് കമഴ്ത്തി.

“ഓ മൈ ഗോഡ്...! സോറി മകനേ...” അബദ്ധം പിണഞ്ഞ മട്ടിൽ ഡെവ്‌ലിൻ പറഞ്ഞു.

ചായ പടർന്ന തന്റെ ഷർട്ടിലേക്ക് അമ്പരപ്പോടെ എറിക്ക് നോക്കി. “വൃത്തികെട്ട പന്നീ... എന്താണ് നീ ചെയ്തത്...?” മുഷ്ടി ചുരുട്ടി അയാൾ ഡെവ്‌ലിന് നേർക്ക് കുതിച്ചു.

അതിവിദഗ്ദ്ധമായി ആ ഇടി തടഞ്ഞ ഡെവ്‌ലിൻ അയാളുടെ മുട്ടിന് താഴെ നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു. “ഈ കളി എന്റെയടുത്ത് വേണ്ട... വേറെ വല്ല കുട്ടികളുടെയും അടുത്ത് പോയി കളിക്ക്...”

എറിക്കിന്റെ മുഖം  രോഷം കൊണ്ട് ചുവന്നു. “യൂ ബാസ്റ്റഡ്... ഇതിന് ഞാൻ പകരം ചോദിച്ചിരിക്കും... ഇല്ലെങ്കിൽ നീ നോക്കിക്കോ...”

വേദനകൊണ്ട് പുളഞ്ഞ് അയാൾ മുടന്തി നീങ്ങവെ ഡെവ്‌ലിൻ അവളെ താങ്ങിപ്പിടിച്ച് മേശയ്ക്കരികിൽ ഇരുത്തിയിട്ട് രണ്ടാമത്തെ കോഫി കപ്പ് അവൾക്ക് നൽകി. അത് വാങ്ങി ഒന്ന് മൊത്തിയിട്ട് ആരാധനയോടെ അവൾ അദ്ദേഹത്തെ നോക്കി. “നിങ്ങളുടെ ആക്രമണം ഗംഭീരമായിരുന്നു...”

“ഇതൊക്കെ എന്ത് മൈ ഡിയർ... നീ ഒന്നു കൊണ്ടും വിഷമിക്കണ്ട... ഇവിടെയിരുന്നു ഈ കോഫി കുടിക്കുമ്പോഴേക്കും ഞാൻ പോയി ആ കാർവറെ കണ്ടിട്ട് വരാം... അധികം നേരം എടുക്കില്ല...”

“എനിക്കു കുഴപ്പമൊന്നുമില്ല മിസ്റ്റർ ഡെവ്‌ലിൻ...” അവൾ പുഞ്ചിരിച്ചു. അവളുടെ ചുമലിൽ പതുക്കെ ഒന്ന് തട്ടിയിട്ട് അദ്ദേഹം തിരിഞ്ഞു നടന്നു.

***

ബാൽക്കണിയുടെ അങ്ങേയറ്റത്തുള്ള മുറിയുടെ വാതിലിന് മുകളിൽ ‘Manager’s Office’ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അത് തുറന്ന് അകത്ത് കയറിയപ്പോഴാണ് ഒരു ഇടനാഴിയിലേക്കാണ് താൻ പ്രവേശിച്ചിരിക്കുന്നതെന്ന് ഡെവ്‌ലിന് മനസ്സിലായത്. മുന്നോട്ട് നടന്നപ്പോൾ കണ്ട മറ്റൊരു വാതിൽ തുറന്നത് കാർപെറ്റ് വിരിച്ച ഒരു  ലാന്റിങ്ങിലേക്കായിരുന്നു. ഹാളിന്റെ പിൻഭാഗത്ത് നിന്നും ഉള്ള പ്രവേശനമാർഗ്ഗമായിരിക്കണം അതെന്ന് അദ്ദേഹം ഊഹിച്ചു. അടുത്ത ലാന്റിങ്ങിൽ  എത്തിയതും തുറന്നു കിടക്കുന്ന ഒരു വാതിലാണ് കണ്ടത്. വളരെ ചെറിയ ഒരു റൂം ആയിരുന്നു അത്. അവിടെയിട്ടിരിക്കുന്ന മേശയുടെ മുന്നിലെ കസേരയിൽ ഒരു ന്യൂസ് പേപ്പർ വായിച്ചു കൊണ്ട് ജോർജ്ജ് ഇരിക്കുന്നുണ്ടായിരുന്നു. റേഡിയോയിൽ നിന്നും ഒഴുകിയെത്തുന്ന സംഗീതം.

“മനോഹരമായ ഈണം...” മുറിയിലേക്ക് എത്തി നോക്കിക്കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “കരോൾ ഗിബ്ബൺസ് ആണെന്ന് തോന്നുന്നു... പിയാനോയിൽ അദ്ദേഹമൊരു മാന്ത്രികനാണ്...”

നിസ്സംഗതയോടെ ജോർജ്ജ് തലയുയർത്തി നോക്കി. “എന്ത് വേണം നിങ്ങൾക്ക്...?”

“ജാക്ക് കാർവറിന്റെ വിലയേറിയ ഏതാനും നിമിഷങ്ങൾ...”

“എന്ത് കാര്യത്തിന്...? മിസ്റ്റർ കാർവർ വെറുതെ അങ്ങനെ ആരെയും കാണാറില്ല...”

പോക്കറ്റിൽ നിന്നും അഞ്ച് പൗണ്ടിന്റെ ഒരു നോട്ടെടുത്ത് ഡെവ്‌ലിൻ മേശപ്പുറത്ത് വച്ചു.

“ഇപ്പോൾ ഇതിരിക്കട്ടെ മകനേ... കാര്യം നടക്കുകയാണെങ്കിൽ ഇതുപോലത്തെ നൂറ്റിത്തൊണ്ണൂറ്റിയൊമ്പതെണ്ണം കൂടി തരുന്നതായിരിക്കും...” ഡെവ്‌ലിൻ പറഞ്ഞു.

വായിച്ചു കൊണ്ടിരുന്ന പത്രം താഴെ വച്ച് ജോർജ്ജ് ആ നോട്ട് എടുത്ത് തിരിച്ചും മറിച്ചും നോക്കി. “ഓൾ റൈറ്റ്... കുറച്ച് നേരം വെയ്റ്റ് ചെയ്യൂ...”

അയാൾ എഴുന്നേറ്റ് അകത്തെ വാതിലിൽ മുട്ടിയിട്ട് ഉള്ളിലേക്ക് പോയി. ഏതാനും നിമിഷം കഴിഞ്ഞ് കതക് തുറന്ന് അയാൾ തല പുറത്തേക്കിട്ടു. “ഓൾ റൈറ്റ്... അദ്ദേഹത്തെ കാണാൻ നിങ്ങൾക്ക് അനുവാദം തന്നിരിക്കുന്നു...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Saturday 10 February 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 34



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കേബിൾ വാർഫിലെ വീടിന്റെ ടെറസിലേക്ക് തിരിയുമ്പോൾ താഴെ തെംസ് നദിയിൽ മഴ തിമിർക്കുന്നത് ഡെവ്ലിൻ വീക്ഷിച്ചു. കെട്ടിയിട്ടിരിക്കുന്ന ബോട്ടിന്റെ ക്യാബിന് മുകളിലേക്ക് ഇറങ്ങി നിൽക്കുന്ന മേലാപ്പിന് താഴെ മഴ നനയാതെ ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് മേരി റയാൻ.

രസിച്ച് വായിക്കുകയാണെന്ന് തോന്നുന്നല്ലോ...” ഡെവ്ലിൻ വിളിച്ച് ചോദിച്ചു.

എന്താ സംശയം...?  പിന്നെ, മൈക്കിൾ അങ്കിൾ കിച്ചണിലുണ്ട്... എന്റെ ആവശ്യം എന്തെങ്കിലും ഉണ്ടോ...?”

വേണ്ട... ഇപ്പോൾ ഒന്നും ആവശ്യമില്ല...”

മേശയ്ക്ക് മുന്നിൽ റയാൻ ഇരിക്കുന്നുണ്ടായിരുന്നു. മേശപ്പുറത്ത് വിരിച്ചിരിക്കുന്ന ന്യൂസ് പേപ്പറിന് മുകളിൽ തന്റെ ല്യൂജർ പിസ്റ്റളിന്റെ ഭാഗങ്ങൾ ഓരോന്നായി അഴിച്ചിട്ടിരിക്കുന്നു. വിരലുകളിൽ നിറയെ എണ്ണ പുരണ്ടിരിക്കുന്നു. “ലിയാം... സത്യം പറഞ്ഞാൽ ഇതെങ്ങനെ ഫിറ്റ് ചെയ്യണമെന്ന് ഞാൻ മറന്നു പോയി...”

ഒരു മിനിറ്റ്... ഞാൻ വേഷമൊന്ന് മാറ്റി ഇപ്പോൾ വരാം... തോക്കിന്റെ കാര്യം എനിക്ക് വിട്ട് തന്നേക്കൂ...”

അഞ്ച് മിനിറ്റ് കഴിഞ്ഞതും ഒരു ഇരുണ്ട അയഞ്ഞ വസ്ത്രവും അതിന് മേലെ പോളോ നെക്ക് ഉള്ള കറുത്ത സ്വെറ്ററും ധരിച്ച് ഡേവ്ലിൻ തിരികെയെത്തി. എണ്ണ പുരണ്ട പിസ്റ്റളിന്റെ ഭാഗങ്ങൾ കൈയിലെടുത്ത് ഒരു വിദഗ്ദ്ധനെപ്പോലെ നിമിഷങ്ങൾക്കം തോക്ക് കൂട്ടി യോജിപ്പിച്ചു.

ഇത്ര പെട്ടെന്നോ...?” റയാൻ അത്ഭുതപ്പെട്ടു.

പിച്ചും പേയും പറയുന്ന ഒരു വട്ടനുമായുള്ള കൂടിക്കാഴ്ച്ച വിജയകരമായിരുന്നുവെങ്കിൽ പിന്നെ ഇതൊക്കെ എന്ത്...!” ഡെവ്ലിൻ പറഞ്ഞു. “മൈക്കിൾ... തലയ്ക്ക് വെളിവില്ലാത്ത ഒരു കുലീന ഇംഗ്ലീഷ് കുടുംബാംഗവുമായി സംസാരിച്ചിട്ടാണ് ഞാനിപ്പോൾ വരുന്നത്... ജർമ്മൻ അധിനിവേശം വരുന്നതും നോക്കി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുവൻ...!”

ഷാ പ്ലേസിനെക്കുറിച്ചും സർ മാക്സ്വെൽ ഷായെയും അയാളുടെ സഹോദരിയെയും കുറിച്ച് ഡെവ്ലിൻ റയാനോട് വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും റയാൻ അഭിപ്രായപ്പെട്ടു. “ശരിക്കും വട്ടാണെന്ന് തോന്നുന്നു... രണ്ടിനും...”

അതെ... ഇവിടെ പ്രശ്നമെന്താണെന്ന് വച്ചാൽ എനിക്കൊരു റേഡിയോ ആവശ്യമുണ്ട്... പക്ഷേ, അവരുടെ കൈവശം അതില്ല...”

അപ്പോൾ പിന്നെ എന്ത് ചെയ്യും...?”

ഞാൻ പഴയ കാലത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു... IRA യുടെ ആക്ടിവ് സർവീസ് യൂണിറ്റിന്റെ മേൽനോട്ടം വഹിക്കുവാനായി ഞാൻ ഇവിടെ വന്ന സമയം... അവരുടെ കൈവശം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഒക്കെ ഉണ്ടായിരുന്നു... അധോലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരുന്നത്... ശരിയല്ലേ...?”

ശരിയാണ്...” റയാൻ തല കുലുക്കി.

എന്റെ ഓർമ്മ ശരിയാണെങ്കിൽ മൈക്കിൾ... വ്യാപകമായി ബന്ധങ്ങളുള്ള ഒരു വ്യക്തിയായിരുന്നു നിങ്ങൾ...”

അതൊക്കെ പണ്ട്...”

കമോൺ മൈക്കിൾ... യുദ്ധമല്ലേ നടക്കുന്നത്...? കരിഞ്ചന്തയിൽ ലഭ്യമല്ലാത്തത് എന്താണ്...? സിഗരറ്റ് തൊട്ട് പെട്രോൾ വരെ... ബെർലിനിലും ഇതൊക്കെത്തന്നെ സ്ഥിതി... ഒരു ടാക്സി ഡ്രൈവർ ആയ നിങ്ങൾക്ക് അവരുമായിട്ടൊന്നും ഒരു ബന്ധവുമില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കണോ ഞാൻ...?”

ഓൾ റൈറ്റ്...” റയാൻ കൈകൾ ഉയർത്തി പ്രതിരോധം തീർത്തു. “നിങ്ങൾക്കിപ്പോൾ ഒരു റേഡിയോ വേണം...  ഒരു ആർമി ടൈപ്പ് റേഡിയോ അല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നത്...?”

അതെ...”

അതിന് കരിഞ്ചന്തയിൽ നോക്കിയിട്ട് കാര്യമില്ല...”

ഇരുവർക്കുമിടയിൽ നിറഞ്ഞ നിശ്ശബ്ദത ഏതാനും നിമിഷങ്ങൾ നീണ്ടു നിന്നു. പിസ്റ്റളിന്റെ ഭാഗങ്ങൾ വീണ്ടും ഓരോന്നായി അഴിച്ച് ഡെവ്ലിൻ ശ്രദ്ധാപൂർവ്വം തുണി കൊണ്ട് തുടയ്ക്കുവാനാരംഭിച്ചു.

ഞാൻ പിന്നെ ആരുമായി ബന്ധപ്പെടണം...?” ഡെവ്ലിൻ ചോദിച്ചു.

കാർവർ എന്ന് പേരുള്ള ഒരുത്തനുണ്ട്... ജാക്ക് കാർവർ...” റയാൻ പറഞ്ഞു. “അയാൾക്ക് ഒരു സഹോദരനുണ്ട്... എറിക്ക്...”

എന്താണവരുടെ ജോലി...? കരിഞ്ചന്തക്കച്ചവടമാണോ...?”

അതിലും എത്രയോ മേലെ... ലണ്ടനിലെ കുപ്രസിദ്ധ അധോലോക നായകനാണ് ജാക്ക് കാർ... കരിഞ്ചന്തയിലോ അല്ലാതെയോ എന്ത് തന്നെ ആയാലും ശരി, ഒരു സാധനവും അയാളുടെ അടുത്തെത്താതെ പോകില്ല... എന്ത് തന്നെ എന്ന് പറഞ്ഞാൽ എന്തും... പെൺകുട്ടികൾ, ചൂതാട്ടം, സംരക്ഷണം വേണമെങ്കിൽ അത്, എന്നു വേണ്ട, നിങ്ങൾക്കാവശ്യമുള്ള എന്തും...”

ഡബ്ലിനിൽ ഇതു പോലുള്ള ഒരാളെ എനിക്കറിയാമായിരുന്നു... ഒട്ടും മോശമായിരുന്നില്ല അയാളും...” ഡെവ്ലിൻ പറഞ്ഞു.

ജാക്ക് കാർവർ എന്ന് പറഞ്ഞാൽ ഒരു ഒറിജിനൽ ഗുണ്ട തന്നെ... അനുജൻ എറിക്ക് ആണെങ്കിൽ അയാളുടെ എല്ലാ തെമ്മാടിത്തരത്തിനും കൂട്ട് നിൽക്കുന്നവൻ... അവനെ ഭയക്കാത്ത ഒരൊറ്റ പെൺകുട്ടി പോലുമില്ല ലണ്ടൻ തെരുവുകളിൽ...”

ഇവനെയൊന്നും ചോദ്യം ചെയ്യാൻ ആരുമില്ലെന്നോ ഇത്രയും കാലമായിട്ട്...?” ഡെവ്ലിൻ ചോദിച്ചു.

നിങ്ങളെന്താ കരുതിയത്...? മൃതദേഹങ്ങൾ അടുക്കി വച്ച് കോൺക്രീറ്റ് ചെയ്ത് പുതിയ റോഡുകൾ നിർമ്മിക്കുന്ന രീതി കണ്ട് പിടിച്ചത് ന്യൂയോർക്ക് ഗാംങ്ങ് ആണെന്നോ...?” റയാൻ ചോദിച്ചു. “ജാക്ക് കാർവറാണ് ആശയത്തിന്റെ പേറ്റന്റ് എടുത്തിരിക്കുന്നത്... 1936 IRA യുടെ ആക്ടിവ് സർവീസ് യൂണിറ്റുകൾക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും വിതരണം ചെയ്തിരുന്നത് കാർവർ ആയിരുന്നു... പണം കിട്ടുമെങ്കിൽ സ്വന്തം മുത്തശ്ശിയെ വരെ ജർമ്മൻകാർക്ക് വിൽക്കാൻ മടിയില്ലാത്തവനാണ് ജാക്ക് കാർവർ...”

ഭയങ്കരം...!” ഡെവ്ലിൻ പറഞ്ഞു. “പറഞ്ഞത് വച്ച് നോക്കുമ്പോൾ എന്തും സംഘടിപ്പിക്കാൻ കഴിവുള്ളവനാണ് കാർവർ... അപ്പോൾ ഒരു റേഡിയോ വേണമെങ്കിൽ അയാളെ കണ്ടാൽ മതി...”

അതെ...”

ഫൈൻ... എവിടെ ചെന്നാലാണ് അയാളെ ഒന്ന് കാണാൻ കഴിയുക...?”

ഇവിടെ നിന്നും ഏതാനും മൈൽ അകലെ ലൈം ഹൗസിൽ ഒരു ഡാൻസ് ഹാളുണ്ട്... അസ്റ്റോറിയാ ബാൾറൂം... കാർവറിന്റെ ഉടമസ്ഥതയിലുള്ളതാണ്... അതിന്റെ മുകളിലത്തെ നിലയിൽ അയാൾക്ക് വലിയ ഒരു അപ്പാർട്ട്മെന്റുണ്ട്... അവിടെയാണ് അയാളുടെ താവളം... അയാളുടെ സഹോദരൻ എറിക്കിന് പെൺകുട്ടികളെ കൊണ്ടുവന്ന് പാർപ്പിക്കുവാനും രമിക്കുവാനും മറ്റുമുള്ള സൗകര്യങ്ങൾ ഉണ്ടവിടെ...”

ഒപ്പം അയാൾക്കും...?”

അവിടെ നിങ്ങൾക്ക് തെറ്റി, ലിയാം... കാർവറിന്റെ താല്പര്യങ്ങളിൽ ഒരിടത്തും പെൺകുട്ടികൾക്ക് സ്ഥാനം ഇല്ല...”

, അങ്ങനെയാണോ...?”  ഡെവ്ലിന്റെ കൈകൾ അവിശ്വസനീയ വേഗതയിൽ ചലിച്ചു. പലതായി വച്ചിരുന്ന പിസ്റ്റളിന്റെ ഭാഗങ്ങൾ ഏതാനും സെക്കന്റുകൾ കൊണ്ട് കൂട്ടി യോജിപ്പിച്ച് പ്രവർത്തന സജ്ജമാക്കി.”

ജീസസ്... ! നിങ്ങൾ അത് ചെയ്യുന്നത് കാണുമ്പോൾ ഒരു മരണദൂതനെപ്പോലെ തോന്നിക്കുന്നു...” റയാൻ അത്ഭുതം കൊണ്ടു.

ഇതൊക്കെ നിത്യാഭ്യാസമാണ് മൈക്കിൾ...” എണ്ണ പുരണ്ട ന്യൂസ് പേപ്പർ ചുരുട്ടി വാഷ് ബേസിന് താഴെയുള്ള ചവറ്റു കുട്ടയിൽ നിക്ഷേപിച്ചു കൊണ്ട് ഡെവ്ലിൻ പറഞ്ഞു. “വരൂ... കുറച്ച് നേരം നമുക്ക് പുഴയുടെ തീരത്ത് ഒന്ന് നടന്നിട്ട് വരാം... ഒരു കാര്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാനുണ്ട്...”

                                                        ***
ടെറസിൽ നിന്നും താഴെ ബോട്ട് ജെട്ടിയിലേക്കുള്ള സ്റ്റെയർകെയ്സ് ഇറങ്ങി ഡെവ്ലിൻ താഴെയെത്തി. മേരി അപ്പോഴും വായനയിൽ മുഴുകിയിരിക്കുകയായിരുന്നു. മേൽക്കൂരയുടെ മറവിനിപ്പുറം മഴത്തുള്ളികൾ പതിച്ചു കൊണ്ടിരിക്കുന്നു. നദിയുടെ മുകളിൽ പരന്ന് കിടക്കുന്ന നേരിയ മഞ്ഞിന്റെ ആവരണം. ആർമി & നേവി ക്ലബ്ബിൽ നിന്നും മോഷ്ടിച്ച മിലിട്ടറി ട്രെഞ്ച് കോട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. അഴികളിൽ ചാരി നിന്ന് കൈകൾ പോക്കറ്റിൽ തിരുകിക്കൊണ്ട് ഡെവ്ലിൻ ചോദിച്ചു.

ഏത് പുസ്തകമാണ് നീ വായിക്കുന്നത്...?”

“Our Mutual Friend...”  പുസ്തകം ഉയർത്തിക്കാട്ടി അവൾ പറഞ്ഞു.

ഞാൻ എന്റെ ജോലി തുടങ്ങി വച്ചു...” ഡെവ്ലിൻ പറഞ്ഞു.

അവൾ എഴുന്നേറ്റു. “വരും ദിനങ്ങളിൽ കനത്ത മഞ്ഞ് പ്രതീക്ഷിക്കാമെന്ന് തോന്നുന്നു...”

എങ്ങനെ മനസ്സിലായി...?”

തീർച്ചയില്ല... എങ്കിലും എന്റെ ഊഹം എല്ലായ്പ്പോഴും ശരിയാകാറുണ്ട്... അന്തരീക്ഷത്തിന്റെ ഗന്ധം... അതാണ് ഞാൻ ആദ്യം തിരിച്ചറിയുന്നത്...” അവൾ പറഞ്ഞു.

മൂടൽമഞ്ഞ് നിനക്കിഷ്ടമാണോ...?”

, യെസ്... മഞ്ഞിന്റെ ആവരണത്തിനുള്ളിൽ ഏകാകിയായി നമ്മുടെ മാത്രം ലോകത്ത് അങ്ങനെ കഴിച്ചു കൂട്ടുക...”

നമ്മളെല്ലാം ആഗ്രഹിക്കുന്നതും അത് തന്നെയല്ലേ...?” ഡെവ്ലിൻ അവളുടെ കരങ്ങൾ കൈയിലെടുത്തു. “ഞാൻ നിന്റെ മൈക്കിൾ അങ്കിളിന്റെ കൂടെ അല്പം നടക്കാനിറങ്ങുകയാണ്... മഴയത്ത് പുഴക്കരയിലൂടെ... വിരോധമില്ലെങ്കിൽ ഞങ്ങളുടെയൊപ്പം വരൂ... വേറെ ജോലിയൊന്നുമില്ലല്ലോ...”

                                                        ***
മൈക്കിൾ റയാന്റെ ടാക്സിയിൽ അവർ സെന്റ് മേരീസ് പ്രിയോറി ലക്ഷ്യമാക്കി നീങ്ങി. റോഡരികിൽ പാർക്ക് ചെയ്തിട്ട് പ്രിയോറിയുടെ കവാടത്തിലേക്ക് നോക്കിക്കൊണ്ട് അവർ ഇരുന്നു. ‘മിലിട്ടറി പോലീസ്എന്ന് പാർശ്വഭാഗത്ത് എഴുതിയിട്ടുള്ള ഒലിവ് ഗ്രീൻ നിറത്തിലുള്ള ഒരു മോറിസ് കാർ കവാടത്തിന് മുന്നിൽ കിടക്കുന്നുണ്ട്. അവർ നോക്കിക്കൊണ്ടിരിക്കെ ലെഫ്റ്റ്നന്റ് ബെൻസനും ഒരു കോർപ്പറലും കൂടി ഗേറ്റിനു പുറത്തേക്ക് വന്ന് കാറിൽ കയറി ഓടിച്ചു പോയി.

ഗേറ്റിൽക്കൂടി നോക്കിയാൽ കൂടുതലൊന്നും കാണാൻ സാധിക്കില്ല...” റയാൻ പറഞ്ഞു.

വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് നോക്കാം... നമുക്ക് കുറച്ച് നടന്നാലോ...?” ഡെവ്ലിൻ അഭിപ്രായപ്പെട്ടു.

മുമ്പ് കണ്ടതിനേക്കാൾ വീതിയുണ്ടായിരുന്നു പുഴയരികിലെ ചരൽത്തിട്ടയ്ക്ക്. പ്രിയോറിയുടെ അടിഭാഗത്തായുള്ള തുരങ്കത്തിൽ വെള്ളത്തിന്റെ ലെവൽ ഒന്നു കൂടി താഴ്ന്നിരിക്കുന്നു. “രാവിലെ കണ്ടപ്പോൾ തുരങ്കത്തിന്റെ മുക്കാൽ ഭാഗവും നിറഞ്ഞിരുന്നു...” ഡെവ്ലിൻ പറഞ്ഞു.

ലിയാം... വേലിയേറ്റവും വേലിയിറക്കവും ഉള്ള നദിയാണ് തെംസ്... ഇപ്പോൾ വെള്ളം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്... ചില സമയങ്ങളിൽ തുരങ്കം മുഴുവനായും വെള്ളം നിറഞ്ഞിരിക്കും... ഇത്ര മാത്രം പ്രാധാന്യമുണ്ടോ ഇക്കാര്യത്തിന്...?” റയാൻ ചോദിച്ചു.

പ്രിയോറിയുടെ അടിത്തറയോട് തൊട്ടു ചേർന്നാണ് തുരങ്കം കടന്നു പോകുന്നത്.... സ്കെച്ചുകൾ പ്രകാരം പ്രിയോറി ചാപ്പലിൽ നിന്നും നിലവറയിലേക്കുള്ള കവാടത്തിൽ ഒരു ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചിട്ടുണ്ട്... ഒരു പക്ഷേ, അകത്തു കയറിപ്പറ്റാൻ അതൊരു മാർഗ്ഗമായേക്കാം...”

എങ്കിൽ അതൊന്ന് പോയി നോക്കിയാലോ...?”

തീർച്ചയായും... പക്ഷേ, ഇപ്പോഴല്ല... ഇരുട്ട് വീണതിന് ശേഷം...” ഡെവ്ലിൻ പറഞ്ഞു.

മൺസൂൺ കാലത്തെന്ന പോലെ മഴ ശക്തി പ്രാപിച്ചു.  മതി... നമുക്ക് തിരിച്ചു പോകാം...” റയാൻ തിരികെ നടന്ന് പടവുകൾ കയറി.

ഡെവ്ലിൻ മേരിയുടെ കരം കവർന്നു. “കാണാൻ തരക്കേടില്ലാത്ത ഒരു ഫ്രോക്ക് ഉണ്ടാകുമോ നിന്റെ അടുത്ത്...? ഉണ്ടെങ്കിൽ വൈകിട്ട് നിന്നെ ഒരിടത്ത് കൊണ്ടുപോകാം ഞാൻ... നമുക്കൊരുമിച്ച് അല്പം ഡാൻസ് ചെയ്യാം അവിടെ...”

അദ്ദേഹത്തെ തുറിച്ചു നോക്കിക്കൊണ്ട് ഒരു നിമിഷം അവൾ നിന്നു. പിന്നെ വീണ്ടും നടക്കുവാനാരംഭിച്ചു. അവളുടെ മുടന്ത് വളരെ പ്രകടമായിരുന്നു അപ്പോൾ. “എനിക്ക് ഡാൻസൊന്നും ചെയ്യാനാവില്ല മിസ്റ്റർ ഡെവ്ലിൻ... എനിക്കൊരിക്കലും അതിന് കഴിയില്ല...”

നിനക്ക് കഴിയും മൈ ഡിയർ... മനസ്സുണ്ടെങ്കിൽ ലോകത്ത് നിനക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നും തന്നെയില്ല കുട്ടീ...”

(തുടരും)

 അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...