Saturday 25 November 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 26



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഇൽസ് ഹബ്ബറിന്റെ അപ്പാർട്ട്മെന്റിലെ ലിവിങ്ങ് റൂമിൽ ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഇരിക്കുകയാണ് എസാ വോഗൻ. എതിരെ ഇരിക്കുന്ന ഡെവ്ലിനെ അദ്ദേഹം നോക്കി.

ഇത് നടക്കുമെന്ന് ശരിക്കും നിങ്ങൾക്ക് തോന്നുന്നുണ്ടോ...?” അമേരിക്കക്കാരൻ ചോദിച്ചു.

എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ എന്തും നടക്കും... ശരിയല്ലേ...?”

വോഗൻ എഴുന്നേറ്റ് അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. “വാട്ട് ഇൻ ദി ഹെൽ ആം ഡൂയിങ്ങ് ഹിയർ...? വല്ല പിടിയുമുണ്ടോ നിങ്ങൾക്ക്...? എന്ത് കാര്യവും  എന്നെ ഓവർടേക്ക് ചെയ്ത് പോകുന്നു... മറ്റൊരു മാർഗ്ഗവുമില്ലാത്ത വിധത്തിൽ എല്ലാം എന്റെ തലയിൽ വന്ന് വീഴുന്നു... അപ്പോഴാണ് ഞാൻ അറിയുന്നത് പോലും...!”

അപ്പോൾ പിന്നെ അതോടൊപ്പം നീങ്ങുക...” ഡെവ്ലിൻ പറഞ്ഞു. “ഇംഗ്ലണ്ടിലേക്ക് പറക്കുക... അവിടെ ലാന്റ് ചെയ്യുക... പിന്നെ വരുന്നത് പോലെ വരട്ടെ എന്ന് കരുതുക...”

എന്ത് ഗുണമാണ് അതുണ്ടാക്കാൻ പോകുന്നത്, ഡെവ്ലിൻ...? അവർ ഒരിക്കലും എന്നെ വിശ്വസിക്കില്ല...” അയാളുടെ മുഖത്ത് ഭീതി നിഴലിച്ചിരുന്നു. “ഒന്നോർത്തു നോക്കൂ... ഒരിക്കലും അവർ വിശ്വസിക്കില്ല...”

അഡോൾഫ് ഹിറ്റ്ലർ യുദ്ധത്തിൽ വിജയിക്കുന്നു എന്ന് വിശ്വസിക്കുന്നതിലും ഭേദമല്ലേ...?” ഡെവ്ലിൻ ചോദിച്ചു.

                                                           ***

എന്നാൽ അടുത്ത ദിവസം രാവിലെ ഹിൽഡോർഫ് എയർബേസിൽ എത്തിയ വോഗന്റെ മനസ്സ് മാറുവാൻ അധികം സമയം വേണ്ടി വന്നില്ല. എനിമി എയർക്രാഫ്റ്റ് ഫ്ലൈറ്റ് എന്ന വിഭാഗത്തിന്റെ കമാൻഡർ മേജർ കീനിഗ്ഗ് അയാളെ തങ്ങളുടെ വിമാന ശേഖരം കൊണ്ടു നടന്ന് കാണിച്ചു കൊടുത്തു. സഖ്യകക്ഷികളുടെ ഏതാണ്ട് എല്ലാ വിമാനങ്ങളുടെയും ഓരോന്ന് വീതം അവിടെയുണ്ടായിരുന്നു എന്നതാണ് സത്യം. B17, ലങ്കാസ്റ്റർ ബോംബർ, ഹരിക്കേൻ, മസ്താങ്ങ്... അവയെല്ലാം തന്നെ ലുഫ്ത്വാഫ് അടയാളം പേറിയിരുന്നു.

ഇനി കാണാൻ പോകുന്ന വിമാനമാണ് നിങ്ങളുടെ ദൌത്യത്തിന് ഏറ്റവും അനുയോജ്യം എന്ന് തോന്നുന്നു... അതാ അവിടെ, ഹാങ്കറിന്റെ അറ്റത്ത്...” കീനിഗ്ഗ് പറഞ്ഞു. അമ്പതടിയിലേറെ വിങ്ങ് സ്പാനുള്ള ഒരു സിംഗിൾ എൻജിൻ വിമാനമായിരുന്നു അത്.

വെരി നൈസ്...” വോഗൻ പറഞ്ഞു. “ഏത് കമ്പനിയുടേതാണിത്...?”

വെസ്റ്റ്ലാന്റ് ലൈസാൻഡർ... 230 മൈൽ ആണ് ഏറ്റവും കൂടിയ വേഗത... പതിനായിരം അടി ഉയരത്തിൽ... മാത്രമല്ല ടേക്ക് ഓഫ് ചെയ്യാൻ ചുരുങ്ങിയ ദൂരവും മതി... ഫുൾ ലോഡിൽ ഇരുനൂറ്റി നാൽപ്പത് വാര...” കീനിഗ്ഗ് പറഞ്ഞു.

എന്ന് വച്ചാൽ ഒരു മണിക്കൂർ പോലും വേണ്ടി വരില്ല അവിടെയെത്താൻ...” ഷെല്ലെൻബെർഗ് വോഗനോട് പറഞ്ഞു.

അത് കേട്ടതായി നടിക്കാതെ വോഗൻ ചോദിച്ചു. “എത്ര പേരെ വഹിക്കാൻ കഴിയും ഇതിന്...?”

എത്ര യാത്രികരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്...” കീനിഗ്ഗ് ചോദിച്ചു.

രണ്ട്...”

പെർഫെക്റ്റ്... മൂന്ന് പേരായാലും പ്രശ്നമില്ല... വേണ്ടി വന്നാൽ നാലു പേരെ വരെ കൊണ്ടുപോകാം...” അയാൾ ഷെല്ലെൻബെർഗിന് നേരെ തിരിഞ്ഞു. “താങ്കളുടെ അന്വേഷണം വന്നയുടൻ ഞാൻ അതേക്കുറിച്ചാണ് ചിന്തിച്ചത്... കഴിഞ്ഞ മാസം ഫ്രാൻസിൽ വച്ചാണ് വിമാനം നമുക്ക് കിട്ടുന്നത്... റോയൽ എയർഫോഴ്സിന്റേതായിരുന്നു... നമ്മുടെ ജങ്കേഴ്സ് നൈറ്റ് ഫൈറ്ററിന്റെ വെടിയേറ്റ പൈലറ്റ് ലാന്റ് ചെയ്യുന്നതിൽ വിജയിച്ചെങ്കിലും വിമാനം തകർത്തു കളയാൻ സമയം കിട്ടുന്നതിന് മുമ്പ് അയാൾ മരണമടയുകയായിരുന്നു... രഹസ്യ ഓപ്പറേഷനുകൾക്ക് ബ്രിട്ടീഷ് ഇന്റലിജൻസ് ഉപയോഗിച്ചിരുന്ന വിമാനമായിരുന്നു ഇത്... ഇംഗ്ലണ്ടിൽ നിന്നും ഫ്രഞ്ച് പ്രതിരോധ നിരയിലേക്ക് ഓപ്പറേറ്റ് ചെയ്തിരുന്ന വിമാനം... അത്തരം പ്രവർത്തനങ്ങൾക്ക് തീർത്തും അനുയോജ്യം...”

ഗുഡ്... എങ്കിൽ ഇത് ഞങ്ങൾക്ക് വേണം...” ഷെല്ലെൻബെർഗ് പറഞ്ഞു.

പക്ഷേ, ജനറൽ... ” കീനിഗ് തടസം ഉന്നയിക്കാനൊരുങ്ങി.

പോക്കറ്റിൽ നിന്നും ഹിറ്റ്ലറുടെ അധികാര പത്രം പുറത്തെടുത്ത് ഷെല്ലെൻബെർഗ് അയാളുടെ നേർക്ക് നീട്ടി. “അതൊന്ന് വായിച്ച് നോക്കൂ...”

അത് വായിച്ചിട്ട് തിരികെ നൽകി അറ്റൻഷനായി നിന്ന് കീനിഗ്ഗ് അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. “ആജ്ഞാപിച്ചാലും ജനറൽ...”

ഷെല്ലെൻബെർഗ് വോഗന് നേർക്ക് തിരിഞ്ഞു. “എന്തൊക്കെയാണ് നിങ്ങളുടെ ആവശ്യങ്ങൾ...?”

വെൽ... ആദ്യമായിട്ട് ഒന്ന് പറത്തി നോക്കണം... പ്രശ്നമൊന്നും ഉണ്ടാകാൻ സാദ്ധ്യതയില്ലെങ്കിലും ഒന്ന് പഴക്കം വരുന്നത് നല്ലതാണല്ലോ...”

വേറെന്തെങ്കിലും...?”

യെസ്... ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ റോയൽ എയർഫോഴ്സിന്റെ ചിഹ്നമായിരിക്കണം ഇതിൽ  ഉണ്ടാകേണ്ടത്... താൽക്കാലികമായ എന്തെങ്കിലും രീതിയിൽ... വല്ല ക്യാൻവാസ് കവറോ മറ്റോ... ചീന്തിക്കളയാവുന്ന തരത്തിലുള്ളത്... കാരണം തിരികെയുള്ള യാത്രയിൽ വീണ്ടും ഒരു ലുഫ്ത്വാഫ് വിമാനമായിട്ടായിരിക്കണം  ഇത് പറക്കേണ്ടത്...”

അക്കാര്യം ഞങ്ങൾ ഏറ്റു...” കീനിഗ്ഗ് പറഞ്ഞു.

എക്സലന്റ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “ശേഷിക്കുന്ന സമയം ഹോപ്റ്റ്സ്റ്റംഫ്യൂറർ വോഗൻ വിമാനം ടെസ്റ്റ് ഫ്ലൈ ചെയ്യും... തൃപ്തിയാകും വരെ... അതിന് ശേഷം ആവശ്യമുള്ള ജോലികൾ ചെയ്ത് തീർത്ത് വാരാന്ത്യത്തോടെ വിമാനം ഡെലിവർ ചെയ്യണം... ഫ്രഞ്ച് തീരത്തെ എയർബേസിലേക്ക്... അതേക്കുറിച്ചുള്ള വിവരങ്ങൾ എന്റെ സെക്രട്ടറി നിങ്ങളെ അറിയിക്കുന്നതായിരിക്കും...”

തീർച്ചയായും ജനറൽ...” കീനിഗ്ഗ് പറഞ്ഞു.

ഷെല്ലെൻബെർഗ് വോഗന് നേർക്ക് തിരിഞ്ഞു. “ആവശ്യമുള്ളത്ര പറത്തി നോക്കിക്കോളൂ... നാളത്തെ യാത്രക്കായി ഞാനൊരു ഫീസ്ലർ സ്റ്റോർക്ക് ഏർപ്പാടാക്കിയിട്ടുണ്ട്... ചെർണേയിലേക്ക് പറന്ന് അവിടുത്തെ  എയർസ്ട്രിപ്പിന്റെ സ്ഥിതി വിലയിരുത്തണം... മാത്രമല്ല, കോൺഫറൻസ് നടക്കാൻ പോകുന്ന ഷറ്റോ ഡി ബെൽ ഐൽ കൂടി ഒന്ന് സന്ദർശിക്കണം...”

അതും ഞാൻ തന്നെ പറത്തണോ...?” വോഗൻ ചോദിച്ചു.

ഡോണ്ട് വറി സൺ... നിങ്ങളിൽ പരിപൂർണ്ണ വിശ്വാസമുണ്ട് ഞങ്ങൾക്ക്...” ഷെല്ലെൻബെർഗിനൊപ്പം പുറത്തേക്ക് നടക്കവെ ഡെവ്ലിൻ പറഞ്ഞു.

                                                           ***

ലണ്ടനിൽ തന്റെ ഓഫീസിൽ ഡോഗൽ മൺറോ തിരക്കിട്ട ജോലി നോക്കിക്കൊണ്ടിരിക്കവെയാണ് ജാക്ക് കാർട്ടർ എത്തിയത്.

എന്താണ് ജാക്ക്, പ്രത്യേകിച്ച്...?”

സ്റ്റെയ്നറുടെ ആരോഗ്യനില സംബന്ധിച്ച് സിസ്റ്റർ മരിയ പാമറുടെ ഒരു മെഡിക്കൽ റിപ്പോർട്ടുണ്ടായിരുന്നു...”

എന്താണവരുടെ അഭിപ്രായം...?”

പൂർണ്ണമായും സുഖം  പ്രാപിച്ചിട്ടില്ലത്രെ... ഇൻഫെക്ഷൻ ഉണ്ട്... ഇപ്പോഴത്തെ അത്ഭുത മരുന്നില്ലേ... പെനിസിലിൻ... എങ്ങനെയെങ്കിലും അതൊന്ന് സംഘടിപ്പിക്കുവാൻ സാധിക്കുമോ എന്നവർ ചോദിച്ചു... എല്ലാ രോഗങ്ങൾക്കും പറ്റിയ മരുന്നാണെന്നാണ് സംസാരം... പക്ഷേ വലിയ ക്ഷാമമാണെന്നതാണ് പ്രശ്നം...”

എങ്ങനെയെങ്കിലും അത് സംഘടിപ്പിച്ച് കൊടുക്കൂ ജാക്ക്... ഗെറ്റ് ഇറ്റ് ഫോർ ഹെർ...”

തീർച്ചയായും  സർ...”

പോകാൻ തുനിഞ്ഞ അയാൾ വാതിൽക്കൽ ചെന്ന് ഒന്ന് സംശയിച്ചിട്ട് തിരിഞ്ഞു നിന്നു.

ദൈവത്തെയോർത്ത്, ഇനിയെന്താണ് ജാക്ക്...? ഞാനിവിടെ കഴുത്തു വരെ മുങ്ങി നിൽക്കുകയാണ് ജോലിഭാരം കൊണ്ട്... ഹെഡ്ക്വാർട്ടേഴ്സിൽ ഒരു  മീറ്റിങ്ങുണ്ട് മൂന്നു മണിക്ക്... ജനറൽ ഐസൻഹോവറാണ് അദ്ധ്യക്ഷൻ... അറിയാമോ...?”

സർ, സ്റ്റെയ്നറുടെ കാര്യം തന്നെയാണ്... നമ്മൾ അദ്ദേഹത്തെ പ്രിയോറിയിൽ കൊണ്ടു വന്ന് താമസിപ്പിച്ചിരിക്കുന്നു... ഇനി എന്ത് സംഭവിക്കും  സർ...?”

ലിയാം ഡെവ്ലിൻ... അയാളെയായിരിക്കുമല്ലോ അവർ ദൌത്യത്തിനായി കണ്ടു വച്ചിട്ടുള്ളത്... എന്തായാലും നാളെ രാത്രിയൊന്നും അയാൾ സെന്റ് മേരീസ് പ്രിയോറിയുടെ മുറ്റത്ത് പാരച്യൂട്ടിൽ ഇറങ്ങാൻ സാദ്ധ്യതയില്ല... അഥവാ ഇനി ഇറങ്ങിയാൽത്തന്നെ എന്താണ് പ്രശ്നം ജാക്ക്...? ഇതിലും കൂടുതൽ സുരക്ഷ ഒരുക്കണമെങ്കിൽ സ്റ്റെയ്നറുടെ കട്ടിലിൽത്തന്നെ ഒരു മിലിട്ടറി പോലീസുകാരനെ കിടത്തണം... അതിനേതായാലും ഞാൻ തയ്യാറല്ല...”

അപ്പോൾ പിന്നെ കാത്തിരിക്കുക എന്നാണോ സർ...?”

അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ടുപോകുക എന്നൊക്കെ പറഞ്ഞാൽ അതിനുള്ള തയ്യാറെടുപ്പുകൾക്ക് ആഴ്ച്ചകൾ വേണം... എന്നാലും നമുക്ക് പ്രശ്നമില്ല... വർഗാസ് നമ്മുടെ പോക്കറ്റിലല്ലേ... എന്ത് സംഭവവികാസം ഉണ്ടായാലും നാമായിരിക്കും ആദ്യം അറിയുന്നത്...”

വെരി വെൽ സർ...”

കാർട്ടർ വാതിൽ തുറന്ന് പുറത്തേക്കിറങ്ങവെ മൺറോ കൂട്ടിച്ചേർത്തു. “നമുക്ക് ഇഷ്ടം പോലെ സമയമുണ്ട് ജാക്ക്... അതുപോലെ തന്നെ സ്റ്റെയ്നറിനും...”

                                                           ***
ലെഫ്റ്റനന്റ് ബെൻസന്റെയും മറ്റൊരു പോലീസ് കോർപ്പറലിന്റെയും അകമ്പടിയോടെ സ്റ്റെയ്നർ ചാപ്പലിൽ എത്തുമ്പോൾ സന്ധ്യയായിരുന്നു. തണുപ്പും ഈർപ്പവും നിറഞ്ഞ ചാപ്പലിന്റെ അൾത്താരയിൽ മുനിഞ്ഞു കത്തുന്ന മെഴുകുതിരികളുടെ വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പത്തിലെ ശീലം കൊണ്ടോ എന്തോ, പരിശുദ്ധ ജലത്തിൽ വിരലുകൾ  മുക്കിയിട്ട് മുന്നോട്ട് ചെന്ന് അവിടെക്കണ്ട ബെഞ്ചിൽ ഇരിക്കുന്ന രണ്ട് കന്യാസ്ത്രീകളുടെ സമീപം തന്റെ ഊഴവും കാത്ത് ഇരുന്നു. കുമ്പസാരക്കൂട്ടിൽ നിന്നും പുറത്തു വന്ന മദർ സുപ്പീരിയർ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചിട്ട് നടന്നു പോയി. പിന്നെ കന്യാസ്ത്രീകളിലൊരാൾ കൂട്ടിലേക്ക് കയറിപ്പോയി. കുറച്ച് സമയം  കഴിഞ്ഞ് അവർ പുറത്ത് വന്നതും രണ്ടാമത്തെ  കന്യാസ്ത്രീ അകത്തേക്ക് പോയി.

സ്റ്റെയ്നറുടെ ഊഴം വന്നതും അദ്ദേഹം എഴുന്നേറ്റ് അകത്തു കയറി ബെഞ്ചിൽ ഇരുന്നു. അവിടുത്തെ അന്ധകാരം അദ്ദേഹത്തിന് വളരെ സൌകര്യപ്രദമായി തോന്നി. സംശയത്തോടെ ചുറ്റിനും നോക്കിയപ്പോഴാണ് കുട്ടിക്കാലം മുതൽ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള ഭൂതം അപ്പുറത്ത്  ഉയർന്നു വന്നത്. തികച്ചും യാന്ത്രികമായി അദ്ദേഹം മൊഴിഞ്ഞു. “എന്നെ അനുഗ്രഹിച്ചാലും ഫാദർ...”

അത് സ്റ്റെയ്നറാണെന്ന് ഫാദർ മാർട്ടിന് അറിയാമായിരുന്നു... ആകാതിരിക്കാൻ വഴിയില്ലല്ലോ...

ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകനേ... നിന്റെ പാപങ്ങളെക്കുറിച്ച് എന്നോട് കുമ്പസരിക്കുവാൻ ദൈവം നിന്നെ സഹായിക്കട്ടെ...” ഫാദർ പറഞ്ഞു.

ഡാംൻ ഇറ്റ് ഫാദർ...” സ്റ്റെയ്നർ പൊട്ടിത്തെറിച്ചു. “ഇവിടെ വന്നത് എന്തിനാണെന്ന് എനിക്ക് തന്നെ അറിയില്ല... റൂമിൽ നിന്നും പുറത്ത് കടക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം കൊണ്ടായിരിക്കാം...”

... നിന്റെ പാപം ദൈവം പൊറുക്കട്ടെ മകനേ...”

പൊട്ടിച്ചിരിക്കാനാണ് സ്റ്റെയ്നർക്ക് തോന്നിയത്. എങ്കിലും അദ്ദേഹം നിയന്ത്രിച്ചു.

എന്തെങ്കിലും വിഷമം എന്നോട് പറയാനുണ്ടോ നിനക്ക്... എന്തെങ്കിലും...?”

സ്റ്റെയ്നറുടെ പിരിമുറുക്കം അയഞ്ഞത് പെട്ടെന്നായിരുന്നു. “എന്റെ പിതാവ്... അദ്ദേഹത്തെ അവർ കൊലപ്പെടുത്തി, ഫാദർ... എന്നിട്ട് ഒരു മാംസക്കഷണം പോലെ അവർ അദ്ദേഹത്തെ കൊളുത്തിയിട്ടു...”

ആരാണത് ചെയ്തത് മകനേ...?”

ഗെസ്റ്റപ്പോ... ദി ബ്ലഡി ഗെസ്റ്റപ്പോ...” ശ്വാസമെടുക്കുവാൻ അദ്ദേഹം വിഷമിച്ചു. തൊണ്ട വരളുന്നത് പോലെ... കണ്ണുകൾ എരിയുന്നു... “വെറുപ്പാണെനിക്ക്... പ്രതികാരം... പ്രതികാരം ചെയ്യണമെനിക്ക്... ചിന്ത തന്നെ ഒരു വലിയ പാപമല്ലേ ഫാദർ...?”

തികഞ്ഞ ശാന്തതയോടെ ഫാദർ മാർട്ടിൻ മൊഴിഞ്ഞു. “നമ്മുടെ കർത്താവ് യേശു ക്രിസ്തു നിന്റെ അപരാധങ്ങൾ പൊറുക്കട്ടെ... അവന്റെ നാമത്തിൽ നിന്റെ എല്ലാ അപരാധങ്ങളും ഞാൻ പൊറുത്തിരിക്കുന്നു... പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ...”

പക്ഷേ, ഫാദർ... താങ്കൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു...” സ്റ്റെയ്നർ പറഞ്ഞു. “എനിക്ക് പ്രാർത്ഥിക്കാനേ കഴിയുന്നില്ല...”

ദാറ്റ്സ് ഓൾ റൈറ്റ് മൈ സൺ...” ഫാദർ മാർട്ടിൻ പറഞ്ഞു. “നിനക്ക് വേണ്ടി ഞാൻ
പ്രാർത്ഥിച്ചുകൊള്ളാം...”



(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

29 comments:

  1. ഇപ്പോഴത്തെ ആ അത്ഭുതമരുന്ന്. പെൻസിലിൻ!!!
    കാലം പോകുന്നതിനിടയിൽ എന്തെല്ലാം അത്ഭുതകണ്ടുപിടിത്തങ്ങളാണ് നമുക്ക് മുൻപിൽ വന്നതും പോയതും!!!

    അതൊക്കെ പോട്ടെ. എപ്പഴാ ആക്ഷൻ തുടങ്ങുന്നത്??

    ReplyDelete
    Replies
    1. അതെ അജിത്‌ഭായ്... അന്ന് അത് ഒരു ഒറ്റമൂലി ആയിരുന്നു...

      Delete
  2. ശരിയാണ്. പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ.

    ReplyDelete
  3. "നമുക്ക് ഇഷ്ടംപോലെ സമയമുണ്ട് ജാക്ക്... അതുപോലെ തന്നെ സ്റ്റെയ്നറിനും...”

    ഞങ്ങൾക്ക് തീരെ സമയമില്ല, അടുത്ത നീക്കം പെട്ടെന്നായിക്കോട്ടെ...

    ReplyDelete
    Replies
    1. അതേയതെ. നമുക്ക് കാത്തിരിയ്ക്കാൻ സമയമില്ല

      Delete
    2. ബിജു മേനോന്റെ മാമച്ചൻ പറഞ്ഞത് പോലെ എങ്ങാണ്ടോ പോവാനുണ്ട് അല്ലേ...? :)

      Delete
  4. സംശയത്തോടെ ചുറ്റിനും നോക്കിയപ്പോഴാണ് കുട്ടിക്കാലം മുതൽ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള ആ ഭൂതം അപ്പുറത്ത് ഉയർന്നു വന്നത്. തികച്ചും യാന്ത്രികമായി അദ്ദേഹം മൊഴിഞ്ഞു. “എന്നെ അനുഗ്രഹിച്ചാലും ഫാദർ...” മനസ്സിനെ കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കുന്ന ആഖ്യാനം...

    ReplyDelete
  5. പെനിസിലിൻ പോലുള്ള മരുന്നുകൾ അത്ഭുതം ആയ കാലഘട്ടം.. തുടരട്ടെ എഴുത്ത് .. ആശംസകൾ

    ReplyDelete
    Replies
    1. അതെ പുനലൂരാനേ.... വീണ്ടും വരണം...

      Delete
  6. വിനുവേട്ടാ... ആ വിമാനം ഒന്ന് വേഗം റെഡിയാക്കൂ. അവര്‍ക്കൊക്കെ ഇഷ്ടംപോലെ സമയണ്ട്ന്ന് പറഞ്ഞതൊന്നും കാര്യാക്കണ്ട :)

    ReplyDelete
    Replies
    1. വിമാനം ദേ ഇപ്പ ശരിയാക്കിത്തരാം... :)

      Delete
    2. ചെറ്യേ സ്പാനർ വേണാരിക്കും :)

      Delete
  7. അതെ, ഈ പെന്‍സിലിന്‍ അത്ഭുത മരുന്ന് തന്നെയായിരുന്നു. അതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ്‌ ഈ ഞാന്‍. ഇരുപത്തിനാല് പെന്‍സിലിന്‍ ഇന്‍ജെക്ഷന്‍ 8 മണികൂര്‍ ഇടവിട്ട്‌ കുത്തികേറ്റി ജീവിപ്പിച്ചു വെച്ച ഒരു സാധനം. അതുകൊണ്ട് പെന്‍സിലിനെ ആരും കുറ്റം പറയാന്‍ ഞാന്‍ സമ്മതിക്കില്ല.

    ReplyDelete
  8. പെന്‍സിലിന്‍ അത്ഭുത മരുന്നായിട്ടുള്ള കാലം!!

    ReplyDelete
    Replies
    1. നീണ്ട യാത്ര കഴിഞ്ഞ് പാലക്കാട്ട് എത്തിയ ജിമ്മി നന്നേ ക്ഷീണിതനായിരുന്നു.... കണ്ണൂരിൽ നിന്നും എത്രയോ കിലോമീറ്ററുകൾ താണ്ടിയാണ് പവിഴമല്ലിയുടെ ഉടമയായ സുകന്യാജിയെ കാണുവാൻ എത്തിയിരിക്കുന്നത്...

      സുകന്യാജിയുടെ ഓഫീസിലെ സഹപ്രവർത്തകരെ ഓരോന്നായി പരിചയപ്പെടു‌മ്പോഴും ജിമ്മിയുടെ മനസ്സിൽ അതൊന്നും രജിസ്റ്റർ ചെയ്യുന്നുണ്ടായിരുന്നില്ല. തല കറങ്ങുന്നത് പോലെ...

      സുകന്യാജിയുടെ ഉറ്റസുഹൃത്താണ് ജിമ്മിയുടെ മുഖത്തെ അസ്വാഭാവികത തിരിച്ചറിഞ്ഞത്. അവർ പതുക്കെ സുകന്യാജിയുടെ കാതിൽ എന്തോ മന്ത്രിച്ചു.

      എല്ലാ ക്ഷീണങ്ങൾക്കും ശമനം നൽകുന്ന ഒരു അത്ഭുത പാനീയം... അതേക്കുറിച്ചായിരുന്നു അവർ മന്ത്രിച്ചത്. ആതിഥ്യമര്യാദയുടെ കേദാരമായ സുകന്യാജി മറ്റൊന്നും പിന്നെ ആലോചിച്ചില്ല... ഓഫീസിലെ പ്യൂണിനെ വിളിച്ചു വരുത്തിയിട്ട് ആജ്ഞാപിച്ചു...

      "കരിമ്പിൻ ജ്യൂസ്...! ഗെറ്റ് ഇറ്റ് ഫോർ ഹിം അറ്റ് എനി കോസ്റ്റ്...!"

      Delete
    2. അതേതു കഥ ..?
      ജിമ്മാ... പണി കരിമ്പിൻ ജ്യൂസിൽ കിട്ടിയോ ?

      Delete
    3. യു ട്ടൂ വിനുവേട്ടാ, ഞാനിതൊട്ടും പ്രതീക്ഷിച്ചില്ല. എല്ലാരും കൂടെ ജ്യൂസ്‌ ഉണ്ടാക്കുന്ന സ്ഥലത്ത് പോയിട്ടാ വീശിയത്. ഇനിയൊരു വരവില്‍ എല്ലാം ശരിയാക്കാം. ഇത് പറഞ്ഞ് ഇനിയാരും വരാതിരിക്കണ്ട. അല്ല ഉണ്ടാപ്രിയ്ക്ക് ഈ കഥ അറിയൂലോ ല്ലോ ല്ലോ ല്ലോ ലേ

      Delete
  9. പിരിമുറുക്കത്തിന്‍റെ നിമിഷങ്ങള്‍...
    ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടമാകുന്നു എന്നതിൽ സന്തോഷം...

      Delete
  10. ഇൽ‌സ് ഹബ്ബറിനെ പോലും കാണില്ല...
    ഇങ്ങനാണേൽ ഞാനീ വഴി വരില്ല

    ReplyDelete
    Replies
    1. അയ്യോ ഉണ്ടാപ്രീ പോകല്ലേ... അയ്യോ ഉണ്ടാപ്രീ പോകല്ലേ...

      Delete
  11. പെൻസിലിൻ എന്ന ഒറ്റമൂലിയുടെ കഥ
    ഒപ്പം പിരിമുറുക്കത്തിന്‍റെ നിമിഷങ്ങളും ...

    ReplyDelete
  12. അധികം മുറുകല്ലേ മുരളിഭായ്... :)

    ReplyDelete
  13. പ്രി ഓൺഡ്‌ കാർ ഷോറൂമിൽ ചെന്ന് കാർ സെലക്റ്റ്‌ ചെയ്യുന്നപോലെ വിമാനങ്ങൾ നിരത്തിയിട്ട്‌ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കുന്നു.ഹോ!!സമ്മതിക്കണം.ഹിറ്റ്‌ലറൊരു ഭീകരസംഭവൻ തന്നെ ആയിരുന്നല്ലേ??

    ReplyDelete
  14. vinuvetta..vaayikkunnudu..thirakkayathu kondu comment vaanillenkilum dont worry...:)

    ReplyDelete