Saturday 4 November 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 24



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ലണ്ടനിൽ നിന്നും ഏതാണ്ട് നാല്പത്തിയഞ്ച് മൈൽ തെക്ക് പടിഞ്ഞാറായി കെന്റ് തീരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് റോം‌നി മാർഷ്. ഏകദേശം ഇരുനൂറ് ചതുരശ്ര മൈൽ വിസ്തൃതി വരുന്ന ആ പ്രദേശം റോമൻ കാലഘട്ടത്തിൽ കടലിൽ നിന്നും ചിറ കെട്ടി എടുത്തതാണ്. പല ഭാഗങ്ങളും സമുദ്ര നിരപ്പിന് താഴെയായിട്ട് പോലും കനാലുകളും എണ്ണിയാലൊടുങ്ങാത്ത ഡ്രെയിനേജ് ടണലുകളും ഒക്കെ ഉള്ളതുകൊണ്ട് മാത്രമാണ് ആ പ്രദേശം കടലെടുക്കാതെ ഇന്നും നിലകൊള്ളുന്നത്.

ചാർബറി എന്നത് ഒരു ഗ്രാമം പോലുമല്ല. ഏറിയാൽ ഒരു പതിനഞ്ച് ചെറുവീടുകളും ഒരു ദേവാലയവും പിന്നെ ഒരു പലവ്യഞ്ജനക്കടയും അടങ്ങുന്ന ചേരി പോലുള്ള ഒരു പ്രദേശം. പാതി കോട്ടേജുകളും ഇപ്പോൾ ആൾത്താമസമില്ലാതെ കിടക്കുകയാണ്. ഉള്ളവയിൽത്തന്നെയാകട്ടെ താമസിക്കുന്നത് വയോജനങ്ങളും. ചെറുപ്പക്കാരെല്ലാം തന്നെ വിവിധ ജോലികളുമായി പട്ടണത്തിലേക്ക് ചേക്കേറിയിരുന്നു. ഏതാനും ചിലർ സൈന്യത്തിലും.

ലാബ്രഡോർ ഇനത്തിൽപ്പെട്ട തന്റെ കറുത്ത പട്ടിയുമായി സർ മാക്സ്‌വെൽ ഷാ തെരുവിലേക്കിറങ്ങി. പ്രഭാതത്തിൽത്തന്നെ മഴ തുടങ്ങിയിരിക്കുന്നു. ശരാശരി ഉയരമുള്ള ദൃഢഗാത്രനാണ് അയാൾ. അമിത മദ്യപാനത്തെ തുടർന്ന് വീങ്ങിയ കവിളുകൾ... കറുത്ത കട്ടി മീശ... കാണുന്നവരോടെല്ലാം വഴക്കുണ്ടാക്കാനെന്ന മട്ടിലുള്ള പരുക്കൻ മുഖഭാവം... അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും അയാളിൽ നിന്ന് അകലം പാലിച്ചു പോന്നു.

കമ്പിളിത്തൊപ്പിയുടെ മുൻഭാഗം താഴ്ത്തി വച്ചിരിക്കുകയാണയാൾ. വാട്ടർപ്രൂഫ് ജാക്കറ്റും വെല്ലിങ്ടൺ ബൂട്ട്സുമാണ് ധരിച്ചിരിക്കുന്നത്. ഒരു കൈയിൽ ഒരു ഡബിൾ ബാരൽ ട്വൽ‌വ് ബോർ ഷോട്ട്ഗൺ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു. പലവ്യഞ്ജനക്കടയുടെ മുന്നിലെത്തിയതും അയാൾ കുനിഞ്ഞ് പട്ടിയുടെ ചെവികളിൽ തലോടി. മുഖത്തെ പരുഷഭാ‍വത്തിന് അല്പം അയവ് വന്നതായി അപ്പോൾ തോന്നിച്ചു.

“ഗുഡ് ഗേൾ, നെൽ... നീയിവിടെ നിൽക്ക്...”

പടവുകൾ കയറി അയാൾ കടയുടെ കൌണ്ടറിന് മുന്നിലെത്തി. ഏതാണ്ട് എഴുപതോ അതിലധികമോ തോന്നിക്കുന്ന ഒരു വൃദ്ധൻ കൌണ്ടറിൽ ചാരി നിന്ന് ഉള്ളിലിരിക്കുന്ന വൃദ്ധയോട് സംസാരിക്കുന്നുണ്ടായിരുന്നു.

“മോണിങ്ങ്, ടിങ്കർ...” ഷാ അഭിവാദ്യം ചെയ്തു.

“മോണിങ്ങ്, സർ മാക്സ്‌വെൽ...”

“മിസ്സിസ് ഡവ്സൺ, കുറച്ച് സിഗരറ്റ് തരാമെന്ന് പറഞ്ഞിരുന്നു നിങ്ങൾ...” ഷാ ആ വൃദ്ധയോട് പറഞ്ഞു.

കൌണ്ടറിനടിയിൽ നിന്നും ഒരു കെയ്സ് സിഗരറ്റ് എടുത്ത് അവർ അയാൾക്ക് നൽകി.

“ഡൈംചർച്ചിലുള്ള എന്റെ ഒരു പരിചയക്കാരൻ മുഖേന ഒരു ഇരുനൂറ് പ്ലെയേഴ്സ് സംഘടിപ്പിച്ചു... കരിഞ്ചന്തയായതിനാൽ അല്പം വില കൂടുതലാണ് സർ മാക്സ്‌വെൽ...” അവർ പറഞ്ഞു.

“ഏതിനാണ് ഇക്കാലത്ത് വിലക്കയറ്റമില്ലാത്തത്...? എന്തായാലും എന്റെ പറ്റിലെഴുതിക്കോളൂ...”

സിഗരറ്റ് കെയ്സ് പോക്കറ്റിലേക്ക് തിരുകി അയാൾ പുറത്തേക്ക് നടന്നു. കതക് ചാരി പടവുകളിറങ്ങവെ പിന്നിൽ ടിങ്കറുടെ ശബ്ദം കേട്ടു. “ദരിദ്രവാസി...”

ഒരു ദീർഘശ്വാസമെടുത്ത് സർ മാക്സ്‌വെൽ രോഷം അടക്കുവാൻ ശ്രമിച്ചു. പിന്നെ ലാബ്രഡോറിന്റെ കഴുത്തിൽ തടവി.

“ലെറ്റ്സ് ഗോ ഗേൾ...”  അയാൾ നടത്തം തുടർന്നു.
                                                     
                                                      ***

മാക്സ്‌വെല്ലിന്റെ മുത്തച്ഛനായിരുന്നു ആ കുടുംബത്തിന്റെ എല്ലാ ഉയർച്ചക്കും കാരണഭൂതൻ. വിക്ടോറിയൻ വ്യവസായവത്ക്കരണത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ ഷെഫീൽഡിലെ ഏറ്റവും കരുത്തനായ വ്യവസായി ആയിരുന്നു അദ്ദേഹം. ഇപ്പോഴുള്ള എസ്റ്റേറ്റ് വാങ്ങി ‘ഷാ പ്ലേസ്’ എന്ന് നാമകരണം ചെയ്തത് അദ്ദേഹമാണ്. 1885 ൽ റിട്ടയർ ചെയ്യുമ്പോഴേക്കും രാജകുടുംബത്തിൽ നിന്നും സർ പദവിയും കരസ്ഥമാക്കിയിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മകനാകട്ടെ തനിക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തും വ്യവസായവും നോക്കിനടത്തുന്നതിൽ ഒട്ടും തന്നെ താല്പര്യം പ്രകടിപ്പിച്ചില്ല. സൈനികനായ അയാൾ പിന്നിട് ബോവർ യുദ്ധത്തിൽ കൊല്ലപ്പെടുകയായിരുന്നു.

1890 ലാണ് മാക്സ്‌വെൽ ഷാ ജനിക്കുന്നത്. അയാൾ തന്റെ പിതാവിന്റെ പാത പിന്തുടരുവാനാണ് തീരുമാനിച്ചത്. ഇന്ത്യൻ ആർമിയിൽ ചേർന്ന അയാൾ ഒന്നാം ലോകമഹായുദ്ധകാലത്ത് മെസപ്പട്ടേമിയിൽ സേവനമനുഷ്ഠിച്ചു. 1916 ൽ ഇൻഫൻ‌ട്രി റെജിമെന്റിലേക്ക് മാറ്റം ലഭിച്ചതിനെത്തുടർന്ന് തിരികെയെത്തി. നഴ്സായ സഹോദരി ലവീനിയയും വയസ്സായ മാതാവുമായിരുന്നു ബന്ധുക്കൾ എന്ന് പറയാൻ അയാൾക്കുണ്ടായിരുന്നത്. റോയൽ ഫ്ലയിങ്ങ് കോർപ്സിലെ ഒരു പൈലറ്റിനെയായിരുന്നു ലവീനിയ വിവാഹം കഴിച്ചിരുന്നത്. 1917 ൽ ഫ്രാൻസിൽ വച്ചുണ്ടായ സൈനിക പോരാട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ മാക്സ്‌വെൽ വീണ്ടും ബ്രിട്ടണിൽ തിരിച്ചെത്തി. ആശുപത്രിയിൽ സുഖം പ്രാപിച്ചു വരവെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ശേഷം അയാൾ വീണ്ടും ഫ്രാൻസിലേക്ക് മടങ്ങി.

1918 ലാണ് ഒന്നിന് പിന്നാലെ ഒന്നായി അയാളുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങൾ അരങ്ങേറുന്നത്. മാതാവിന്റെ മരണം കഴിഞ്ഞ് അധികം താമസിയാതെ ഒരു അപകടത്തിൽ പെട്ട് അയാളുടെ ഭാര്യയും മരണമടഞ്ഞു. ഒരു വീഴ്ച്ചയെത്തുടർന്ന് പത്ത് ദിവസത്തോളം കിടപ്പിലായ അവരെ പരിചരിക്കുവാനായി പ്രത്യേകം അനുവദിച്ചു കിട്ടിയ അവധിയിൽ അയാൾ വീണ്ടും ബ്രിട്ടനിലെത്തി. ഭാര്യയുടെ വിയോഗത്തെത്തുടർന്ന് തകർന്നുപോയ മാക്സ്‌വെല്ലിന് തണലായി ഒപ്പം നിന്നത് കുഞ്ഞനുജത്തി ലവീനിയ ആയിരുന്നു. എന്നാൽ കഷ്ടിച്ച് ഒരു മാസം ആയപ്പോഴേക്കും അവളും വിധവയായി. പടിഞ്ഞാറൻ യുദ്ധനിരയിൽ വെടിയേറ്റ് തകർന്ന് വീണ യുദ്ധവിമാനത്തിന്റെ പൈലറ്റ് അവളുടെ ഭർത്താവായിരുന്നു. അതിന് ശേഷമാണ് ഒന്നാം ലോകമഹായുദ്ധത്തിന് തിരശീല വീഴുന്നത്.

യുദ്ധാനന്തരം എല്ലാവരെയും പോലെ പുതിയൊരു ലോകമായിരുന്നു അവരെ കാത്തിരുന്നത്. ദാരിദ്ര്യം സമൂഹത്തെ കാർന്നു തുടങ്ങി. തലമുറകളായി ലഭിച്ച ഷാ പ്ലേസിലെ സമ്പാദ്യങ്ങൾ ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു. കൺസർവേറ്റിവ് പാർട്ടിയുടെ പാർലമെന്റ് മെമ്പർ ആയിരുന്ന മാക്സ്‌വെൽ  തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയോട് ദയനീയമായി പരാജയപ്പെട്ടു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അസ്വസ്ഥനായ അയാൾ സർ ഓസ്‌വാൾഡ് മോസ്‌ലിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഫാസിസ്റ്റ് മൂവ്മെന്റിൽ ചേർന്ന് പ്രവർത്തിക്കുവാനാരംഭിച്ചു.

അയാളുടെ ഈ പ്രവർത്തനങ്ങൾക്കെല്ലാം ലവീനിയയുടെ പിന്തുണയുണ്ടായിരുന്നു. ആശയങ്ങൾ എന്തു തന്നെയായാലും ശരി, തങ്ങളുടെ കൈവശമുള്ള എസ്റ്റേറ്റ് നഷ്ടമാകാതെ നോക്കുക, നിത്യച്ചെലവിനുള്ള വക കണ്ടെത്തുക എന്നിവ മാത്രമായിരുന്നു അവളുടെ ലക്ഷ്യം. സമൂഹത്തിൽ വന്ന മാറ്റവും അതിൽ താഴേക്ക് പോയ അവരുടെ സ്ഥാനവും ഇരുവരെയും അങ്ങേയറ്റം അസ്വസ്ഥരാക്കിയിരുന്നു. തങ്ങളുടെ അവസ്ഥയിലുള്ള മറ്റ് പലരെയും പോലെ അവരും ഹിറ്റ്‌ലറിൽ ഒരു മാതൃകാ പുരുഷനെ ദർശിച്ചു.. ജർമ്മനിക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെല്ലാം അത്ഭുതത്തോടെ അവർ വീ‍ക്ഷിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് 1939 ജനുവരിയിൽ ലണ്ടനിലെ ജർമ്മൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ആയ മേജർ വെർണർ കെയ്റ്റെലിന്റെ വസതിയിൽ അത്താഴ വിരുന്നിനായി അവർ എത്തുന്നത്. അദ്ദേഹത്തിൽ അനുരക്തയാവാൻ ലവീനിയക്ക് ഏറെ സമയമൊന്നും വേണ്ടി വന്നില്ല. ക്രമേണ ഷാ പ്ലേസിലെ ഒരു സ്ഥിരം സന്ദർശകനായി അദ്ദേഹം മാറി. ലുഫ്ത്‌വാഫിൽ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ലവീനിയയുടെ പറക്കുവാനുള്ള മോഹങ്ങൾക്ക് ചിറക് മുളപ്പിച്ചു. എസ്റ്റേറ്റിന്റെ അറ്റത്തെ പഴയ ധാന്യപ്പുരയിൽ അവളുടേതായി ഒരു ചെറു വിമാനം ഉണ്ടായിരുന്നു. സൌത്ത് മെഡോ എയർ സ്ട്രിപ്പായി ഉപയോഗപ്പെടുത്തി ടൈഗർ മോത്ത് എന്ന ആ ടൂ സീറ്റർ വിമാനത്തിൽ ലവീനിയയും കെയ്റ്റെലും പലപ്പോഴും പറന്നു. തന്റെ ഇഷ്ട വിനോദമായ ഏരിയൽ ഫോട്ടോഗ്രാഫിയുമായി  സൌത്ത് കോസ്റ്റിന്റെ വലിയൊരു ഭാഗം അദ്ദേഹം കവർ ചെയ്തു.

അവർ തമ്മിലുള്ള ബന്ധത്തിൽ ഷാ പ്രത്യേകിച്ച് അതൃപ്തിയൊന്നും പ്രകടിപ്പിച്ചില്ല. ഇതിന് മുമ്പും ലവീനിയ പലരുമായി സ്നേഹബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളതാണ്. തനിക്ക് ഇതുപോലുള്ള ബന്ധങ്ങളിൽ താല്പര്യമില്ലെന്ന് വച്ച് അവളെ എന്തിന് വിലക്കണം...? എന്നാൽ കെയ്റ്റെലിന്റെ ഉദ്ദേശ്യം വേറെയായിരുന്നു എന്നത് പിന്നീട് ആ പാതയിൽ എത്തിപ്പെട്ടപ്പോഴാണ് അവർക്ക് മനസ്സിലായത്.

                                                    ***
“അപ്പോൾ അങ്ങനെയാണ് ഈ ഷാ എന്ന വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങൾ...” ഡെവ്‌ലിൻ പറഞ്ഞു.

ഷെല്ലെൻബെർഗ് ഒരു സിഗരറ്റെടുത്ത് ഡെവ്‌ലിന് നേർക്ക് നീട്ടി. “വെർണർ കെയ്റ്റെൽ യഥാർത്ഥത്തിൽ ഒരു അബ്ഫെർ ഏജന്റായിരുന്നു... ജർമ്മനിയോട് ചായ്‌വുള്ള ബ്രിട്ടീഷുകാരെ കണ്ടെത്തി ചാരപ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം... വീണ്ടും ഒരു യുദ്ധം ഉണ്ടാകും എന്നത് തീർച്ചയായിരുന്നു... അതുകൊണ്ട് തന്നെ ഓപ്പറേഷൻ സീ ലയൺ എന്ന പ്ലോട്ടുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു...”

“അവിടെയാണ് മാക്സ്‌വെൽ ഷാ എന്ന ദരിദ്രന്റെ എസ്റ്റേറ്റ് രംഗപ്രവേശം ചെയ്യുന്നത്...” ഡെവ്‌ലിൻ അഭിപ്രാ‍യപ്പെട്ടു. നഗരത്തിന് പുറത്ത് എന്ന് പറയാമെങ്കിലും ലണ്ടനിൽ നിന്നും വെറും നാല്പത്തിയഞ്ച് മൈൽ മാത്രം അകലെ... സൌത്ത് മെഡോയെ ഒരു എയർസ്ട്രിപ്പായി ഉപയോഗപ്പെടുത്തുകയും ചെയ്യാം...”

“അതെ... കെയ്റ്റെലിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് ഷായേയും സഹോദരി ലവീനിയയെയും റിക്രൂട്ട് ചെയ്യുവാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല എന്നാണ്... കമ്മ്യൂണിക്കേഷന് വേണ്ടി അദ്ദേഹം അവർക്ക് ഒരു റേഡിയോ സെറ്റ് നൽകി. ലവീനിയയ്ക്ക് നേരത്തെ തന്നെ മോഴ്സ് കോഡ് സുപരിചിതമായിരുന്നു... മറ്റുള്ളവരുമായി ഇടപഴകുന്നതിൽ നിന്നും അല്പം വിട്ടു നിൽക്കുവാൻ അദ്ദേഹം അവർക്ക് നിർദ്ദേശം നൽകി... എന്നാൽ ദൌർഭാഗ്യകരമെന്ന് പറയട്ടെ, ലുഫ്ത്‌വാഫ് വിമാനങ്ങൾ ലണ്ടനിൽ നടത്തിയ ബോംബിങ്ങിൽ വെർണർ കെയ്റ്റെൽ കൊല്ലപ്പെടുകയാണുണ്ടാ‍യത്...”

“ആട്ടെ, ഈ ഷാ കുടുംബത്തിന് എന്തെങ്കിലും കോഡ് നെയിം ഉണ്ടായിരുന്നുവോ...?” ഡെവ്‌ലിൻ ആരാഞ്ഞു.

അതു വരെ എല്ലാം കേട്ടുകൊണ്ട് നിശ്ശബ്ദയായിരുന്ന ഇൽ‌സ് ഫയലിൽ നിന്നും മറ്റൊരു പേപ്പർ എടുത്ത് നീട്ടി. “ഫാൾക്കൺ... അതായിരുന്നു അവരുടെ കോഡ് നെയിം... ‘Does the Falcon wait? It is now time to strike’ എന്ന സന്ദേശം ലഭിച്ചാൽ തയ്യാറായി ഇരുന്നുകൊള്ളാനായിരുന്നു അവർക്കുള്ള നിർദ്ദേശം...” അവൾ പറഞ്ഞു.

“അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ...” ഡെവ്‌‌ലിൻ പറഞ്ഞു. “ഒരിക്കലും നടക്കാതെ പോയ ജർമ്മൻ അധിനിവേശത്തിനായി അവർ കാത്തിരുന്നു... അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കുമോ ആവോ...!”

“അവരെക്കുറിച്ചുള്ള ഏതാനും വിവരങ്ങൾ കൂടി ലഭ്യമാണ്...” ഇൽ‌സ് പറഞ്ഞു. “ഒരു അമേരിക്കൻ മാഗസിനിൽ വന്ന ലേഖനം നമ്മുടെ കൈവശമുണ്ട്... 1943 മാർച്ചിലാണ്... ബ്രിട്ടീഷ് ഫാസിസ്റ്റ് മൂവ്‌മെന്റ് എന്നാണ് തലക്കെട്ട്... ഷായും സഹോദരിയുമായി ഒരു ജേർണലിസ്റ്റ് നടത്തിയ അഭിമുഖം... അവരുടെ ചിത്രവുമുണ്ട്...”

തലയിൽ ഒരു സ്കാർഫ് ചുറ്റി കുതിരപ്പുറത്ത് ഇരിക്കുന്ന ലവീനിയ, ഡെ‌വ്‌ലിൻ പ്രതീക്ഷിച്ചതിനേക്കാൾ സുന്ദരിയായിരുന്നു. കൈയിൽ ഒരു ഷോട്ട് ഗണ്ണുമേന്തി സർ മാക്സ്‌വെൽ ഷാ തൊട്ടരികിൽ നിൽക്കുന്നു.

ആ ലേഖനം വാങ്ങി വായിച്ചിട്ട് ഷെല്ലെൻബെർഗ് ഡെവ്‌ലിന് കൈമാറി. “കഷ്ടമെന്നല്ലാതെ എന്ത് പറയാൻ... ഈ ചിന്താഗതിയുള്ള മറ്റ് പലരെയും പോലെ ഷായും മാസങ്ങളോളം ജയിലിൽ കിടന്നു... വിചാരണ കൂടാതെ... 1940 ലെ 18B റെഗുലേഷൻ പ്രകാരം...”

“ബ്രിക്സ്ടൻ പ്രിസണിലാണോ...? എങ്കിൽ ശരിക്കും അനുഭവിച്ചിരിക്കും അയാൾ...” ഡെവ്‌ലിൻ പറഞ്ഞു.

“അതിന് ശേഷമുള്ള കാര്യങ്ങളാണ് അതിലും ദയനീയം... എസ്റ്റേറ്റ് വിൽക്കപ്പെട്ടു... പരിചാരക വൃന്ദങ്ങളില്ലാത്ത ജീവിതം... ദ്രവിച്ചു തുടങ്ങിയ ആ മാളികയിൽ അവർ ഇരുവരും മാത്രം സമയം തള്ളി നീക്കുന്നു... ഒരു പക്ഷേ, നമ്മുടെ ദൌത്യത്തിന് അത് അനുയോജ്യമായിരിക്കാം...” ഷെല്ലെൻബെർഗ് പറഞ്ഞു.

മാപ്പ് ടേബിളിനരികിൽ ചെന്ന് ഷെല്ലെൻബെർഗ് തിരിഞ്ഞു. “വരൂ, ഫ്രഞ്ച് തീരത്തിന്റെ ഈ ഭൂപടം ഒന്ന് നോക്കൂ... ഇതാ ഇവിടെ... ക്യാപ് ഡി ലാ ഹേഗും ചെർണെയും... ഫ്ലയിങ്ങ് ക്ലബ്ബുകളായിരുന്നു... എമർജൻസി ലാന്റിങ്ങിന് വേണ്ടി ലുഫ്ത്‌വാഫ് ഉപയോഗിച്ചിരുന്ന എയർസ്ട്രിപ്പാണ്... റീഫ്യൂവലിങ്ങിനുള്ള സൌകര്യമൊക്കെയുണ്ട്... അഞ്ചോ ആറോ ജോലിക്കാർ മാത്രമേയുള്ളൂ  അവിടെ... എങ്കിലും നമ്മുടെ ആവശ്യത്തിന് ധാരാളമാണെന്ന് തോന്നുന്നു അത്... ഫ്യൂററുടെ കോൺഫറൻസ് നടക്കുന്ന ഷറ്റോ ഡി ബെൽ എന്നയിടത്തു നിന്നും വെറും മുപ്പത് മൈൽ ദൂരം മാത്രമേയുള്ളൂ അങ്ങോട്ട്...”

“അവിടെ നിന്നും എന്ത് ദൂരമുണ്ട് നമ്മുടെ ഷാ കുടുംബം താമസിക്കുന്ന റോം‌നി മാർഷിലേക്ക്...?”

“നൂറ്റിയമ്പത് മൈൽ... അധികവും കടലിന് മുകളിലൂടെത്തന്നെ...”

“ഫൈൻ...” ഡെവ്‌ലിൻ പറഞ്ഞു. “ഒരേയൊരു സംശയമേയുള്ളൂ... ഈ ഷാ കുടുംബം വീണ്ടും നമ്മോടൊപ്പം കൂടുമോ എന്ന കാര്യത്തിൽ...”

“വർഗാസ് വഴി അത് മനസ്സിലാക്കാൻ കഴിയില്ലേ...?”

“വർഗാസ് വഴി പോയാൽ നമ്മളിൽ പലരും അകത്താവുമെന്ന് ഞാൻ പറഞ്ഞത് ഓർമ്മയില്ലേ...? അത് തന്നെയാണ് ബ്രിട്ടീഷ് ഇന്റലിജൻസിന് ആവശ്യവും... ഈ പ്ലോട്ടുമായി ബന്ധപ്പെട്ട് കഴിയുന്നത്ര ആൾക്കാരെ വലയിലാക്കുക...” ഡെവ്‌ലിൻ തലയാട്ടി. “പാടില്ല... ഞാൻ അവിടെയെത്തിച്ചേരുന്നത് വരെ ഷാ കുടുംബത്തിന്റെ കാര്യം പുറത്ത് വരാതെ നോക്കണം... നമ്മോട് സഹകരിക്കാൻ അവർ തയ്യാറാവുകയാണെങ്കിൽ പറയാം നമ്മൾ നേരായ ദിശയിലാണെന്ന്...”

“പക്ഷേ, അവിടെ നിന്നും നിങ്ങൾ എങ്ങനെ ഇങ്ങോട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യും...?” ഇൽ‌സ് ചോദിച്ചു.

“ആ റേഡിയോ സെറ്റ് ഇപ്പോഴും അവരുടെ കൈവശം ഉണ്ടാകാനാണ് സാദ്ധ്യത... അത് കൈകാര്യം ചെയ്യാൻ എനിക്കാവും... 1941 ൽ അയർലണ്ടിലേക്ക് അയക്കാനായി അബ്ഫെർ എന്നെ റിക്രൂട്ട് ചെയ്ത സമയത്ത് റേഡിയോ സെറ്റിന്റെ പ്രവർത്തനവും മോഴ്സ് കോഡും അവർ എന്നെ പഠിപ്പിച്ചിരുന്നു...”

“അഥവാ അവരുടെ കൈവശം ആ റേഡിയോ ഇല്ലെങ്കിലോ...?” ഷെല്ലെൻബെർഗ് ഉത്കണ്ഠ പൂണ്ടു.

ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു. “എങ്കിൽ ഒരു റേഡിയോക്ക് വേണ്ടി ഞാൻ ഭിക്ഷ യാചിക്കും... അല്ലെങ്കിൽ കടം വാങ്ങും... അതുമല്ലെങ്കിൽ മോഷ്ടിക്കും... ഓ മൈ ഗോഡ്...!  താങ്കളെക്കൊണ്ട് തോറ്റല്ലോ ജനറൽ...”
                                                   
                                                       ***

മുന്നിലൂടെ ചാടിപ്പോയ മുയലിനെ കണ്ടതും ഷാ തന്റെ ഷോട്ട്ഗൺ എടുത്ത് ഉന്നം പിടിച്ച് വെടിയുതിർത്തു.  പക്ഷേ, വൈകിപ്പോയിരുന്നു. സ്വയം ശപിച്ച് അയാൾ പോക്കറ്റിൽ നിന്നും ഫ്ലാസ്ക് എടുത്തു തുറന്ന് അല്പം അകത്താക്കി. നെൽ തലയുയർത്തി പരാതി പറയുന്ന മട്ടിൽ അയാളെ നോക്കി ഒന്ന് മുരണ്ടു. പാതയുടെ അരികിലെ ഈറ്റക്കാടുകൾ ഏതാണ്ട് ഒരാൾ പൊക്കം എത്തിയിരിക്കുന്നു. അവയ്ക്കിടയിലൂടെ ഒഴുകി കടലിൽ ചെന്നു ചേരുന്ന കുഞ്ഞരുവികളുടെ കളകളാരവം... ചുറ്റിനുമുള്ള വിജനത ഷായെ അസ്വസ്ഥതപ്പെടുത്തി. കറുത്തിരുണ്ട ആകാശം പെയ്യാനായി വിങ്ങി നിൽക്കുന്നു. മഴനൂലുകൾ താഴേക്ക് പതിക്കവെ ചിറയിലൂടെ കുതിരപ്പുറത്ത് തന്റെയടുത്തേക്ക് വരുന്ന ലവീനിയയെ അയാൾ കണ്ടു.

 “ഹലോ ഡിയർ... വെടിയൊച്ച ഞാൻ കേട്ടിരുന്നു...” അരികിലെത്തിയ അവൾ പറഞ്ഞു.

“ഒന്നും പറയണ്ട... ഈയിടെയായി ഉന്നം തീരെ കുറവാണ്...” ഫ്ലാസ്ക് ചുണ്ടോടടുപ്പിച്ച് അയാൾ പറഞ്ഞു. “ചുറ്റിനും ഒന്ന് നോക്കൂ ലവീനിയാ... എന്തൊരു നരച്ച ലോകം... എ ഡെഡ് വേൾഡ്... എവ്‌രി തിങ്ങ് ബ്ലഡി ഡെഡ്... ഈ ഞാനടക്കം... എല്ലാം ശരിയാവണമെങ്കിൽ അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കണം... എന്തെങ്കിലും ഒരത്ഭുതം...” അയാൾ വീണ്ടും ഫ്ലാസ്ക് ചുണ്ടോടടുപ്പിച്ചു.

(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

32 comments:

  1. ഇതെന്നതാ ഒരു പുതുകഥ മാതിരി .പിന്നെ ഡെവ്ലിൻ ഉള്ളതുകൊണ്ട് ഒരാശ്വാസം...

    ReplyDelete
    Replies
    1. അശോകേട്ടാ, ഇവരൊക്കെ കഥയുടെ ഭാഗമാകാൻ പോകുന്നവരാണ്... സുപ്രധാന പങ്ക് വഹിക്കാൻ പോകുന്നവർ...

      Delete
    2. അപ്പോൾ ഇത്‌ വിനുവേട്ടൻ വായിച്ചിട്ടുണ്ട്‌ അല്ലേ എന്ന് അക്കോസേട്ടൻ ചോദിക്കാഞ്ഞതെന്നാ????

      Delete
  2. എന്തെങ്കിലും ഒരു അത്ഭുതം... അത് സംഭവിക്കുക തന്നെ ചെയ്യും.. കാത്തിരിക്കാം...

    ReplyDelete
    Replies
    1. അതെ... സിംബോളിക്ക് ആയി ജാക്ക് ഹിഗ്ഗിൻസ് അത് പറഞ്ഞു വച്ചു...

      Delete
  3. എല്ലാം ശരിയാവണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം... ആ അത്ഭുതം അടുത്ത ലക്കത്തില്‍ സംഭവിക്കുമോ??

    ReplyDelete
    Replies
    1. ഒട്ടും ക്ഷമയില്ല അല്ലേ മുബീ...?

      Delete
  4. ചേട്ടാ മോളി പ്രിയോർ വീണ്ടും വരുമോ.??
    ഇല്ലാല്ലേ..? സാരമില്ല
    ജസ്റ്റിൻ ഇല്ലമ്പള്ളിൽ

    ReplyDelete
    Replies
    1. ജസ്റ്റിൻ... കാണാമറയത്ത് നിന്ന് എല്ലാം വായിക്കുന്നുണ്ടായിരുന്നു അല്ലേ? എന്തേ മുൻനിരയിലേക്ക് വന്ന് ഞങ്ങളുടെ ഒപ്പം കൂടാത്തത്?

      മോളി പ്രിയോർ... ഒന്നാം ഭാഗം വായിച്ചിട്ടുള്ള ആർക്കും അവളെ മറക്കാൻ കഴിയുന്നില്ലെന്ന് തോന്നുന്നു...

      Delete
    2. വളരെ അവിചാരിതമായി എത്തിപ്പെട്ടതാണിവിടെ..!!
      2 ആഴ്ചകൊണ്ട് താങ്കൾ എഴുതിയതെല്ലാം അക്ഷരംവിടാതെ വായിച്ചു..
      വളരെനല്ല പരിഭാഷയാണ് താങ്കളുടേത്..
      ഈ കാത്തിരിപ്പാണ് സഹിക്കാൻ വയ്യാത്തത്..തുടരുക

      Delete
    3. വളരെ സന്തോഷം ജസ്റ്റിൻ... രണ്ടാഴ്ച കൊണ്ട് നാല് നോവലുകളും വായിച്ച് തീർത്തുവെന്നോ... അപ്പോൾ ഇനിയങ്ങോട്ട് എന്റെയും ഇതിന്റെ മറ്റ് വായനക്കാരുടെയും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

      Delete
  5. യുദ്ധം ഞങ്ങൾ കാണാൻ കിടക്കുന്നതേ ഉള്ളല്ലേ.

    ReplyDelete
    Replies
    1. യുദ്ധം എന്ന് പറയാൻ പറ്റില്ല ശ്രീജിത്തേ...

      Delete
  6. പുതിയ കഥാപാത്രങ്ങള്‍ പെട്ടെന്ന് മനസ്സിനകത്ത് ചേക്കേറി. കഥ തുടരട്ടെ.

    ReplyDelete
    Replies
    1. അതെ... സർ മാക്സ്‌വെൽ ഷായും ലവീനിയയും...

      Delete
  7. ഉണ്ടാപ്രിയേ.... ലവൻ അല്ല കേട്ടോ... ലവീനിയ.... :)

    ReplyDelete
    Replies
    1. അത് നന്നായി .
      ഏതെങ്കിലും ലവളുമാർ നുമ്മടെ ഡെവ്‌ലിൻമായി കൂട്ടു കൂടീട്ടെ നുമ്മ വല്ലോം മിണ്ടാൻ ഉള്ളു

      Delete
  8. തങ്ങളുടെ അവസ്ഥയിലുള്ള മറ്റ് പലരെയും പോലെ അവരും ഹിറ്റ്‌ലറിൽ ഒരു മാതൃകാ പുരുഷനെ ദർശിച്ചു>>>>>>>>>>>>>ഈ ഹിറ്റ്ലറെപ്പറ്റി വായിക്കുമ്പഴെല്ലാം എനിക്ക് ഒരു ഇൻഡ്യൻ പ്രധാനമന്ത്രിയെ ഓർമ്മ വരും.

    ReplyDelete
  9. ഭാഗ്യമില്ലാത്തോര്‍ക്ക് തുറന്നുവരട്ടേഅത്ഭുതലോകം!
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ... കാത്തിരിക്കാം തങ്കപ്പൻ ചേട്ടാ...

      Delete
  10. അങ്ങനെ പുതിയ ടീമുകള്‍ കൂടി വന്നു പെട്ടല്ലോ... അപ്പൊ ഷാ പ്രതീക്ഷിയ്ക്കുന്ന ആ അത്ഭുതം ഡെവ്‌ലിന്‍ വഴി വരണം

    ReplyDelete
    Replies
    1. അമ്പട ശ്രീക്കുട്ടാ... കണ്ടുപിടിച്ചുവല്ലേ...? രാവണനാണ് താൻ... :)

      Delete
  11. കോഡ്‌ നെയിം കോഡ്‌ സന്ദേശം. ചാരന്മാർക്ക്‌ എന്തൊക്കെ മനസ്സിലാക്കിവെക്കണം!

    ReplyDelete
    Replies
    1. നിസ്സാര കളിയല്ലല്ലോ സുകന്യാജീ...

      Delete
  12. കോഡ്‌ നെയിം കോഡ്‌ സന്ദേശം. ചാരന്മാർക്ക്‌ എന്തൊക്കെ മനസ്സിലാക്കിവെക്കണം!

    ReplyDelete
  13. ഉന്നം തീരെ കുറവുള്ളവൻ ...
    എവ്‌രി തിങ്ങ് ബ്ലഡി ഡെഡ്... ഈ ഞാനടക്കം...
    ഇനി എല്ലാം ശരിയാവണമെങ്കിൽ അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കണം....
    കഥ വീണ്ടും പുതിയ
    കഥാപാത്രങ്ങളുമായി തിരിഞ്ഞുപോകുകയാണല്ലൊ ...!

    ReplyDelete
    Replies
    1. അതെ... കുറച്ചുകൂടി തിരിയാനുണ്ട് മുരളിഭായ്...

      Delete
  14. അത്ഭുതം സംഭവിച്ചാലും ഇല്ലേലും അടുത്ത ഭാഗങ്ങളിൽ പൊടിപൂരമായിരിക്കണം.

    ReplyDelete
    Replies
    1. അത് പിന്നെ പറയാനുണ്ടോ സുധീ...

      Delete
  15. അപ്പോ ഈ അധ്യായം വായിച്ചിട്ട്‌ മുന്നോട്ട്‌ പോട്ടെ.

    ReplyDelete