ഡെവ്ലിൻ ബെർലിനിൽ
എത്തിച്ചേർന്നത് പുതുവത്സര ദിനത്തിലായിരുന്നു എന്നത് തികച്ചും യാദൃച്ഛികമായിരുന്നു.
മാഡ്രിഡിൽ നിന്നും പാരീസ് എക്സ്പ്രസിൽ ഒരു സീറ്റ് സംഘടിപ്പിക്കുവാൻ രണ്ട് ദിവസം വേണ്ടി
വന്നു. ജനറൽ ഷെല്ലെൻബെർഗിന്റെ പ്രത്യേക നിർദ്ദേശം
ഉണ്ടായിരുന്നതിനാൽ പാരീസിൽ നിന്നുമുള്ള ബെർലിൻ എക്സ്പ്രസിൽ റിസർവേഷൻ ലഭിക്കുവാൻ ഒട്ടും
ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ അമേരിക്കൻ എയർ ഫോഴ്സിന്റെ ഇംഗ്ലണ്ടിൽ നിന്നും ഓപ്പറേറ്റ്
ചെയ്യുന്ന B17 ബോംബർ വിമാനങ്ങൾ ഫ്രാങ്ക്ഫർട്ട് മാർഷലിങ്ങ് യാർഡുകളിൽ കനത്ത നാശം വിതച്ചിരുന്നതിനാൽ
ഫ്രാൻസിൽ നിന്നും നെതർലാന്റിൽ നിന്നും ജർമ്മനിയിലേക്കുള്ള ട്രെയിനുകൾ എല്ലാം തന്നെ
മറ്റ് വഴികളിലൂടെ തിരിച്ച് വിടേണ്ടി വന്നു.
വളരെ മോശമായിരുന്നു
ബെർലിനിലെ കാലാവസ്ഥ. മൂടൽമഞ്ഞ് ക്രമേണ മഞ്ഞ് വീഴ്ച്ചയിലേക്ക് രൂപാന്തരം പ്രാപിച്ച്
കനത്ത മഴയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. പോർച്ചുഗലിലെ കാലാവസ്ഥക്ക് മാത്രം അനുയോജ്യമായ
സ്യൂട്ട് ആയിരുന്നു ഡെവ്ലിൻ ധരിച്ചിരുന്നത്. പാരീസിൽ വച്ച് ഒരു റെയിൻ കോട്ട് സംഘടിപ്പിച്ചുവെങ്കിലും
അതിശൈത്യത്തിൽ വിറങ്ങലിച്ചു പോയിരുന്നു അദ്ദേഹം. ബെർലിൻ റെയിൽവേ സ്റ്റേഷനിലെ തിരക്കിനിടയിലൂടെ
പുറത്തേക്ക് നടക്കുമ്പോൾ അദ്ദേഹം തണുത്ത് വിറയ്ക്കുകയായിരുന്നു.
ഫയലിലെ ഫോട്ടോയിൽ
മുമ്പ് തന്നെ കണ്ടിട്ടുള്ളതിനാൽ ഗേറ്റിന് മുന്നിലെ സെക്യൂരിറ്റി പോലീസിനരികിൽ നിൽക്കുകയായിരുന്ന ഇൽസ് ഹബ്ബർ ഒറ്റ നോട്ടത്തിൽ
തന്നെ ഡെവ്ലിനെ തിരിച്ചറിഞ്ഞു. ഒരു കൈയിൽ ബാഗും മറുകൈയിൽ ആവശ്യമായ ഡോക്യുമെന്റ്സുമായി
കടന്നു വന്ന ഡെവ്ലിനെ കണ്ട മാത്രയിൽ തന്നെ അവൾ മുന്നോട്ട് വന്നു. ഒട്ടും താമസമില്ലാതെ
അദ്ദേഹത്തിന്റെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള ഏർപ്പാടുകൾ അവൾ ചെയ്തിട്ടുണ്ടായിരുന്നു.
“ഹെർ ഡെവ്ലിൻ...?
ഓവർ ഹിയർ പ്ലീസ്...” അവൾ കൈ ഉയർത്തി. “ഞാൻ ഇൽസ് ഹബ്ബർ... ജനറൽ ഷെല്ലെൻബെർഗിന്റെ സെക്രട്ടറിയാണ്...
നിങ്ങളുടെ അവസ്ഥ വളരെ ദയനീയമാണല്ലോ...”
“അതെ... തണുത്ത്
വിറക്കുകയാണ്...”
“നിങ്ങൾക്കുള്ള
വാഹനം പുറത്ത് കാത്ത് നിൽക്കുന്നുണ്ട്...” അവൾ പറഞ്ഞു.
SS പതാക ഘടിപ്പിച്ച
ഒരു മെഴ്സിഡിസ് കാർ പുറത്ത് കിടക്കുന്നുണ്ടായിരുന്നു. “കാര്യങ്ങൾ പെട്ടെന്ന് നടന്ന്
കിട്ടാൻ ഈ SS ചിഹ്നം വളരെ സഹായകരമാണെന്ന് തോന്നുന്നു...?” ഡെവ്ലിൻ അഭിപ്രായപ്പെട്ടു.
“തീർച്ചയായും...”
അവൾ പറഞ്ഞു. “ജനറൽ ഷെല്ലെൻബെർഗ് പറഞ്ഞിരുന്നു തണുത്ത് വിറച്ചിട്ടായിരിക്കും നിങ്ങൾ
എത്തുന്നതെന്ന്...”
“ഒരു സംശയവും
വേണ്ട...”
“ഒരു സെക്കന്റ്
ഹാന്റ് ഷോപ്പിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്...
ആവശ്യമുള്ള സാധനങ്ങളെല്ലാം അവിടെ കിട്ടും... പിന്നെ, തങ്ങാൻ ഒരിടം... ഹെഡ്ക്വാർട്ടേഴ്സിൽ
നിന്നും അധികം അകലെയല്ലാതെ എനിക്കൊരു അപ്പാർട്മെന്റുണ്ട്... രണ്ട് ബെഡ്റൂമുകളാണുള്ളത്...
വിരോധമില്ലെങ്കിൽ ബെർലിനിൽ ഉള്ളിടത്തോളം നിങ്ങൾക്ക് അവിടെ കഴിയാം...”
“എന്റെ സൌകര്യത്തേക്കാൾ
ഉപരി നിങ്ങൾക്കത് ബുദ്ധിമുട്ടാകുമോ എന്നതാണ് എന്റെ സംശയം...”
അവൾ ചുമൽ വെട്ടിച്ചു.
“മിസ്റ്റർ ഡെവ്ലിൻ... റഷ്യയിൽ വച്ച് വിന്റർ വാറിൽ കൊല്ലപ്പെട്ടതാണ് എന്റെ ഭർത്താവ്...
എനിക്കാണെങ്കിൽ മക്കളുമില്ല... എന്റെ മാതാപിതാക്കൾ ഹാംബർഗിൽ വച്ച് റോയൽ എയർഫോഴ്സിന്റെ
ബോംബിങ്ങിൽ കൊല്ലപ്പെട്ടു... ജനറൽ ഷെല്ലെൻബെർഗിന്റെയൊപ്പം ജോലി ചെയ്യുക എന്ന് പറഞ്ഞാൽ
ദിനവും ചുരുങ്ങിയത് പതിനാറ് മണിക്കൂറെങ്കിലും മാറിക്കിട്ടും... അതുകൊണ്ട് തന്നെ വളരെ
അപൂർവ്വമായേ ഞാൻ വീട്ടിലുണ്ടാകൂ...”
“എങ്കിൽ പിന്നെ
പറഞ്ഞത് പോലെ...” ഡെവ്ലിൻ പുഞ്ചിരിച്ചു. “ഇൽസ് എന്നല്ലേ പേര് പറഞ്ഞത്...? ഈ തണുപ്പിൽ
നിന്നും രക്ഷ നേടാൻ കുറച്ച് വസ്ത്രങ്ങൾ വാങ്ങണം... ശരീരത്തിലെ ചില ഭാഗങ്ങളൊക്കെ തണുത്തുറഞ്ഞത്
കട്ടിയായത് പോലെ...”
***
നാൽപ്പത് മിനിറ്റിന്
ശേഷം അവർ സെക്കന്റ് ഹാന്റ് ഷോപ്പിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഡെവ്ലിൻ കമ്പിളി കൊണ്ടുള്ള
ഒരു സ്യൂട്ട്, തരക്കേടില്ലാത്ത ബൂട്ട്സ്, ഏതാണ്ട് കണങ്കാലോളം എത്തുന്ന കട്ടിയുള്ള ഓവർകോട്ട്,
കൈയുറകൾ, മഞ്ഞിൽ നിന്നും രക്ഷ നേടാൻ ഉതകുന്ന ഹാറ്റ് എന്നിവ ധരിച്ചിരുന്നു.
“അങ്ങനെ ജനുവരിയിലെ
ബെർലിൻ നഗരത്തെ അതിജീവിക്കാൻ തയ്യാറെടുത്തു നിങ്ങൾ...” അവൾ പറഞ്ഞു.
“ഇനി എങ്ങോട്ടാണ്...?
നിങ്ങളുടെ അപ്പാർട്മെന്റിലേക്കാണോ...?”
“അല്ല... അങ്ങോട്ട്
നമുക്ക് പിന്നീട് പോകാം... ജനറൽ ഷെല്ലെൻബെർഗിന് എത്രയും പെട്ടെന്ന് നിങ്ങളെ കാണണമത്രെ...
അദ്ദേഹം ഇപ്പോൾ പ്രിൻസ് ആൽബസ്ട്രാസയിലുണ്ട്...”
***
താഴേക്കുള്ള
സ്റ്റെയർകെയ്സ് ഇറങ്ങവെ വെടിയൊച്ച മുഴങ്ങുന്നത് കേൾക്കാമായിരുന്നു ഡെവ്ലിന്.
“എന്താണവിടെ
നടക്കുന്നത്...?” അദ്ദേഹം ചോദിച്ചു.
“ബേസ്മെന്റിൽ
ഒരു ഫയറിങ്ങ് റേഞ്ച് ഉണ്ട്... മുടങ്ങാതെ പ്രാക്ടീസ് ചെയ്യാറുണ്ട് ജനറൽ അവിടെ...” ഇൽസ് പറഞ്ഞു.
“എന്നിട്ട്
എന്തെങ്കിലും പുരോഗതിയുണ്ടോ അദ്ദേഹത്തിന്...?”
ഒരു ഞെട്ടലോടെ
അവൾ ഡെവ്ലിനെ നോക്കി. “ഹീ ഈസ് ദി ബെസ്റ്റ്... അദ്ദേഹത്തെ പോലെ ഉന്നമുള്ള ഒരാളെ ഞാൻ
കണ്ടിട്ടേയില്ല...”
“റിയലി...?”
ഡെവ്ലിന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല.
എന്നാൽ അടുത്ത
നിമിഷം വാതിൽ തുറന്ന് അവർ അകത്ത് കടന്നതും അദ്ദേഹത്തിന് തന്റെ അഭിപ്രായം മാറ്റേണ്ടതായി
വന്നു. കാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ച് നിര നിരയായി നിർത്തിയിരിക്കുന്ന ഒരു കൂട്ടം റഷ്യൻ
സൈനികരുടെ നേർക്ക് നിറയൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഷെല്ലെൻബെർഗ്. സമീപത്തായി അത്
വീക്ഷിച്ചു കൊണ്ട് ഒരു SS സാർജന്റ് നിലയുറപ്പിച്ചിട്ടുണ്ട്. ഷെല്ലെൻബെർഗ് ആകട്ടെ തന്റെ
ജോലി വളരെ ഭംഗിയായി തുടരുകയാണ്. കൃത്യതയോടെ ഓരോ സൈനികന്റെയും നെഞ്ചിൽ രണ്ട് നിര വെടിയുതിർത്തിട്ട്
തോക്ക് റീലോഡ് ചെയ്യുവാനായി തിരിഞ്ഞപ്പോഴാണ് അദ്ദേഹം അവരെ കണ്ടത്.
“ആഹ്, മിസ്റ്റർ
ഡെവ്ലിൻ... അവസാനം എത്തിപ്പെട്ടു അല്ലേ...?”
“ദുരിതം പിടിച്ച
ഒരു യാത്രയായിരുന്നു ജനറൽ...”
“നിങ്ങളുടെ
വസ്ത്രത്തിന്റെ കാര്യമെല്ലാം ഇൽസ് അറേഞ്ച് ചെയ്തു അല്ലേ...?”
“എങ്ങനെ മനസ്സിലായി...?
എനിക്കാണെങ്കിൽ പാറ്റാ ഗുളികയുടെ ഗന്ധം മാത്രമേ അനുഭവപ്പെടുന്നുള്ളൂ...”
“പൊട്ടിച്ചിരിച്ചുകൊണ്ട്
ഷെല്ലെൻബെർഗ് തന്റെ മോസർ റീലോഡ് ചെയ്തിട്ട് സാർജന്റിനെ നോക്കി. “ഷ്വാർസ്... മിസ്റ്റർ
ഡെവ്ലിനും ഒരു തോക്ക് കൊണ്ടു വരൂ... ഈ തൊഴിലിൽ ഒട്ടും മോശമല്ല ഇദ്ദേഹം...”
വെടിയുണ്ടകൾ
നിറച്ച ഒരു Walther PPK തോക്ക് അയാൾ ഡെവ്ലിന് കൈമാറി.
“ഓൾ റൈറ്റ്...?”
ഷെല്ലെൻബെർഗ് ചോദിച്ചു.
“യുവർ ഷൌട്ട്,
ജനറൽ...”
പുതിയ ടാർഗറ്റുകൾ
ഉയർത്തപ്പെട്ടതും ഷെല്ലെൻബെർഗ് ആറ് തവണ തുരുതുരാ വെടിയുതിർത്തു. മൂന്ന് ടാർഗറ്റുകളുടെയും
ഹൃദയത്തിൽ ഈരണ്ട് ദ്വാരങ്ങൾ വീതം പ്രത്യക്ഷപ്പെട്ടു.
“ഇനി എന്റെ
ഊഴം...” ഡെവ്ലിൻ മൂന്ന് റൌണ്ട് അടുപ്പിച്ച് വെടിയുതിർത്തുവെങ്കിലും ഒറ്റ ഷോട്ട് പോലെയാണ്
കണ്ട് നിന്നവർക്ക് തോന്നിയത്. മൂന്ന് ടാർഗറ്റുകളുടെയും കണ്ണുകൾക്കിടയിൽ നാസികയ്ക്ക്
മുകളിലായി ഓരോ ദ്വാരങ്ങൾ പ്രത്യക്ഷപ്പെട്ടു. ഡെവ്ലിൻ തോക്ക് താഴെ വച്ചു.
“മൈ ഗോഡ്...!”
ഇൽസ് ഹബ്ബർ അന്തം വിട്ട് നിന്നു.
ഷെല്ലെൻബെർഗ്
തന്റെ തോക്ക് ഷ്വാർസിന് തിരികെ കൊടുത്തു. “മിസ്റ്റർ ഡെവ്ലിൻ... നിങ്ങളുടെ കഴിവ് അപാരം
തന്നെ...”
“ഈ കഴിവ് പലപ്പോഴും
എനിക്കൊരു ശാപമായി മാറിയിരിക്കുകയാണ്... നമ്മുടെ അടുത്ത നീക്കം എന്താണ് ജനറൽ...?”
“നിങ്ങളെ കാണണമെന്ന്
റൈഫ്യൂറർ ആഗ്രഹം പ്രകടിപ്പിച്ചു...”
ഡെവ്ലിൻ പുഞ്ചിരിച്ചു.
“കഴിഞ്ഞ തവണ കണ്ടപ്പോൾ അങ്ങേർക്ക് എന്നെ തീരെ പിടിച്ചില്ലായിരുന്നു... അതിന്റെ പ്രായശ്ചിത്തമായിരിക്കാം...
ഓൾ റൈറ്റ്... എന്നാൽ പിന്നെ ആ ജോലിയങ്ങ് തീർത്ത് വച്ചേക്കാം...”
***
വിൽഹെംപ്ലാറ്റ്സിൽ
നിന്നും ഫോസ്ട്രാസയിലേക്ക് തിരിഞ്ഞ മെഴ്സിഡിസ് കാർ റെയ്ഷ് ചാൻസലറി ലക്ഷ്യമാക്കി നീങ്ങി.
“എന്തിനാണ്
നാം ഈ വഴി പോകുന്നത്...?” ഡെവ്ലിൻ അതിശയം കൊണ്ടു.
“ഗോറിങ്ങ്
ഒരിക്കൽ പറഞ്ഞിരുന്നു, ബെർലിന് മുകളിൽ എപ്പോഴെങ്കിലും ബോംബ് വീഴാനിട വന്നാൽ അയാളുടെ
പേര് മറ്റെന്തെങ്കിലും ആക്കിക്കോളാൻ...”
“അയാളുടെ വീരവാദം
തെറ്റി എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്...?”
“പിന്നല്ലാതെ...
ചാൻസലറിയുടെ താഴെയാണ് ഫ്യൂറർ തന്റെ ബങ്കർ നിർമ്മിച്ചിരിക്കുന്നത്... മുപ്പത് മീറ്റർ
നീളത്തിൽ കോൺക്രീറ്റ് കൊണ്ട് സുരക്ഷിതമാക്കിയ ഭൂഗർഭ ഹെഡ്ക്വാർട്ടേഴ്സ്... ഇനി റോയൽ
എയർഫോഴ്സ് എത്ര വേണമെങ്കിലും ബോംബുകൾ വർഷിച്ചോട്ടെ...”
“അപ്പോൾ അവിടെയാണോ
അദ്ദേഹം തന്റെ അവസാന നിമിഷങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത്...?” ഡെവ്ലിൻ ചോദിച്ചു.
“അതേക്കുറിച്ച്
നമ്മളിപ്പോൾ എന്തിന് ചിന്തിക്കണം...?” ഷെല്ലെൻബെർഗ് ചോദിച്ചു. “പ്രമുഖ വ്യക്തികൾക്കെല്ലാം
തന്നെ ആ ബങ്കറിൽ താമസ സ്ഥലമുണ്ട്... റൈഫ്യൂററും അതിൽ പെടുമെന്ന് കൂട്ടിക്കോളൂ...”
“അപ്പോൾ ഇന്ന്
രാത്രി റോയൽ എയർഫോഴ്സ് ബോംബുകൾ കൊണ്ട് നഗരം മൂടുമെന്നാണോ...?”
“അങ്ങനെയൊന്നുമില്ല...
ഇടക്കിടെ മാപ്പ് റൂമിൽ സ്റ്റാഫ് മീറ്റിങ്ങ് വയ്ക്കുക എന്നതാണ് ഫ്യുററുടെ ഇപ്പോഴത്തെ
ഹോബി... അത്താഴത്തിന് ശേഷമായിരിക്കും മിക്കപ്പോഴും അത്...”
ഗേറ്റിൽ ചെക്ക്
പോസ്റ്റിന് മുന്നിൽ മെഴ്സിഡിസ് നിന്നു. ഒരു SS ഭടൻ കാറിനരികിലേക്ക് എത്തി. യൂണിഫോമിൽ
ആയിരുന്നിട്ടും ഷെല്ലെൻബെർഗിന്റെ ഐഡന്റിറ്റി കാർഡ് വാങ്ങി പരിശോധിച്ചതിന് ശേഷമാണ് അവരെ
അകത്തേക്ക് കടത്തി വിടാൻ അയാൾ തയ്യാറായത്.
അവസാനമില്ലാത്ത
ഇടനാഴിയിലൂടെ ഡെവ്ലിൻ ഷെല്ലെൻബെർഗിനെ അനുഗമിച്ചു. ഇരുഭാഗവും കനത്ത കോൺക്രീറ്റ് ചുമരുകളും
അരണ്ട വെളിച്ചവും... വെന്റിലേഷൻ സിസ്റ്റത്തിന്റെ അമർന്ന മുരൾച്ച എമ്പാടും കേൾക്കാനാകുന്നുണ്ട്.
ഇടയ്ക്കിടെ അവ പുറന്തള്ളുന്ന ശീതീകരിച്ച വായു കുളിരേകുന്നു. അങ്ങിങ്ങായി SS ഭടന്മാർ
നിലയുറപ്പിച്ചിട്ടുങ്കിലും അത്ര ആൾത്തിരക്കുണ്ടെന്ന് പറയാൻ കഴിയില്ല. ഒരു വശത്തെ കതക്
തുറന്ന് പുറത്തേക്കിറങ്ങിയ ചെറുപ്പക്കാരനായ കോർപ്പറിലിന്റെ പിന്നിലെ മുറിയിൽ ധാരാളം
റേഡിയോ ഉപകരണങ്ങളും അതിന്റെ ഓപ്പറേറ്റേഴ്സിനെയും ഡെവ്ലിൻ ശ്രദ്ധിച്ചു.
“ഇവിടെങ്ങും
ആരും ഇല്ല എന്ന് തെറ്റിദ്ധരിക്കേണ്ട കേട്ടോ...” ഷെല്ലെൻബെർഗ് പറഞ്ഞു. “എല്ലായിടത്തും
ഇതു പോലെ മുറികളുണ്ട്... അവയിലെല്ലാം കൂടി ഏതാണ്ട് ഇരുനൂറിന് മേൽ ആൾക്കാർ ഈ ഭൂഗർഭ അറയിലുണ്ട്...”
അവർക്ക് അല്പം
മുന്നിലായി തുറക്കപ്പെട്ട വാതിലിൽ നിന്നും പുറത്തേക്കിറങ്ങി വന്ന വ്യക്തിയെ കണ്ട് ഡെവ്ലിന്
വിശ്വസിക്കാനായില്ല. യൂണിഫോം ധരിച്ച് തടിച്ച് കുറുകിയ ഒരു മനുഷ്യനോടൊപ്പം തങ്ങളുടെ
നേർക്ക് നടന്നു വരുന്നത് സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ തന്നെയായിരുന്നു. അരികിലെത്താറായതും
ഡെവ്ലിനെ ചുമരിനരികിലേക്ക് ചേർത്ത് നിർത്തിയിട്ട് ഷെല്ലെൻബെർഗ് അറ്റൻഷനായി നിന്നു.
ഒപ്പം നടക്കുന്നയാളുമായി പതിഞ്ഞ സ്വരത്തിൽ എന്തോ സംസാരിച്ചുകൊണ്ട് നീങ്ങിയ ഫ്യൂറർ അവരെ
ഗൌനിച്ചതേയില്ല. ഇടനാഴിയുടെ അറ്റത്ത് ചെന്ന് സ്റ്റെയർകെയ്സ് ഇറങ്ങി അവർ മറഞ്ഞു.
“അദ്ദേഹത്തോടൊപ്പം
ഉണ്ടായിരുന്ന ആളാണ് ബോർമാൻ...” ഷെല്ലെൻബെർഗ് പറഞ്ഞു. “മാർട്ടിൻ ബോർമാൻ... നാസി പാർട്ടി
ചാൻസലറിയുടെ നേതൃത്വം വഹിക്കുന്നയാളാണ്... അധികാരത്തിന്റെ ഉന്നത ശ്രേണിയിലുള്ളയാൾ...”
“അപ്പോൾ അതായിരുന്നു
ഫ്യൂറർ...” ഡെവ്ലിൻ പറഞ്ഞു. “അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ തുമ്പത്ത് ഞാൻ ഏതാണ്ട്
തൊട്ടതായിരുന്നു...”
ഷെല്ലെൻബെർഗ്
പുഞ്ചിരിച്ചു. “ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്... നിങ്ങൾ എങ്ങനെ ഇത്രയും കാലം ജീവനോടെയിരുന്നു
എന്ന്...”
“ആഹ്... അതോ...
അതെ എന്റെ ലുക്ക് കാരണമായിരിക്കാം, ജനറൽ...”
ഒരു വശത്തെ
വാതിൽ മുട്ടിയിട്ട് ഷെല്ലെൻബെർഗ് അകത്തേക്ക് കയറി. SS യൂണിഫോം ധരിച്ച ഒരു യുവതി ടൈപ്പ്
റൈറ്ററിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. റൂമിന്റെ സിംഹഭാഗവും ഫയലിങ്ങ്
ക്യാബിനറ്റുകൾ അപഹരിച്ചിരിക്കുകയാണ്. അതിനും അപ്പുറത്തുള്ള ഡെസ്കിന് മുന്നിൽ ഇരുന്ന്
ഹിംലർ ഫയലുകൾ മറിച്ചു നോക്കുന്നു. അവരെ കണ്ടതും തന്റെ കണ്ണാടി ഊരി മാറ്റിയിട്ട് തലയുയർത്തി.
“ഇയാൾ എത്തി
അല്ലേ ജനറൽ...?”
“ഗോഡ് ബ്ലെസ്സ്
ഓൾ ഹിയർ...” പ്രസന്നഭാവത്തിൽ ഡെവ്ലിൻ അഭിവാദ്യം ചെയ്തു.
ടൈപ്പ് ചെയ്തു
കൊണ്ടിരുന്ന പെൺകുട്ടിയുടെ നേർക്ക് തിരിഞ്ഞ് ഹിംലർ പറഞ്ഞു. “പുറത്ത് പോയി ഒരു പതിനഞ്ച്
മിനിറ്റ് കഴിഞ്ഞ് വരൂ...” അവൾ എഴുന്നേറ്റ്
പുറത്തേക്ക് നടന്നു.
“നിങ്ങൾ ഇതിലും
മുന്നെ എത്തുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്, ഹെർ ഡെവ്ലിൻ...” ഹിംലർ പറഞ്ഞു.
“നിങ്ങളുടെ
റെയിൽവേ സിസ്റ്റത്തിന് റോയൽ എയർഫോഴ്സുമായി എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു...”
ഡെവ്ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. സിഗരറ്റ് വലിക്കുന്നവരോട് ഹിംലറിന് നീരസമാണെന്ന്
അറിഞ്ഞു കൊണ്ട് തന്നെയാണ് ഡെവ്ലിൻ അങ്ങനെ ചെയ്തത്.
ഹിംലറുടെ
മുഖത്ത് അനിഷ്ടം പ്രകടമായെങ്കിലും സിഗരറ്റ് കെടുത്തുവാൻ അദ്ദേഹം ആവശ്യപ്പെട്ടില്ല.
അതിന് പകരം ആ നീരസം അത്രയും ഷെല്ലെൻബെർഗിന് നേരെയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. “ജനറൽ,
അനാവശ്യമായി നിങ്ങൾ സമയം പാഴാക്കി... ലിസ്ബനിൽ നിന്നും തിരികെ വരുമ്പോൾ എന്തുകൊണ്ട്
നിങ്ങൾ ഹെർ ഡെവ്ലിനെ ഒപ്പം കൂട്ടിയില്ല...?”
“ആഹ്... ജനറൽ
അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ്... ക്രിസ്മസ് ആഘോഷിക്കേണ്ടതുള്ളത് കൊണ്ട്
ഞാനാണ് അതിന് വഴങ്ങാതിരുന്നത്... പിന്നെ മറ്റേയാൾ... ബെർഗർ... അയാളുടെ കൂടെ യാത്ര ചെയ്യാൻ
എനിക്കൊട്ടും താല്പര്യവുമില്ലായിരുന്നു...” ഡെവ്ലിൻ പറഞ്ഞു.
“അത് ശരി...
അയാൾക്ക് അയാളുടെ ചുമതലകൾ പാലിക്കേണ്ടതുണ്ടായിരുന്നു...” ഹിംലർ പിറകോട്ട് ചാരിയിരുന്നു.
“അപ്പോൾ എന്ത് പറയുന്നു...? ഈ ദൌത്യം വിജയിക്കുമോ...? സ്റ്റെയ്നറെ പുറത്ത് കൊണ്ടുവരാൻ
സാധിക്കുമോ...?”
“അത് താങ്കളുടെ
പ്ലാൻ എങ്ങനെയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും... അസാദ്ധ്യമായി ഒന്നുമില്ലല്ലോ...”
ഡെവ്ലിൻ പറഞ്ഞു.
ഹിംലർ തല
കുലുക്കി. “ഇത് വിജയിച്ചാൽ ഒരു സംഭവം തന്നെയായിരിക്കും...”
“അതൊക്കെ ശരി
തന്നെ... ജീവനോടെ തിരികെയെത്തുക എന്നതാണ് ഏറ്റവും വലിയ പ്രശ്നം... കഴിഞ്ഞ തവണ തന്നെ
ഒരു വിധമാണ് ഞാൻ രക്ഷപെട്ടത്...”
“അതിന് തക്ക
പ്രതിഫലമാണ് അന്ന് നിങ്ങൾക്ക് ലഭിച്ചത്... ഇത്തവണയും അങ്ങനെ തന്നെയായിരിക്കും...” ഹിംലർ
പറഞ്ഞു.
“ശരിയാണ്...
എന്റെ മാതാവ് പറയാറുണ്ട്... പണത്തിന് വേണ്ടിയായിരിക്കും നിന്റെ അന്ത്യമെന്ന്...”
ഹിംലർ തീർത്തും
അസ്വസ്ഥനായിക്കഴിഞ്ഞിരുന്നു. “നിങ്ങൾക്ക് ഒരിക്കലും ഒരു കാര്യവും ഗൌരവത്തോടെ എടുക്കാൻ
അറിയില്ലേ...?”
“കഴിഞ്ഞ തവണ
താങ്കളെ കണ്ടുമുട്ടുവാൻ അവസരം ലഭിച്ചപ്പോൾ അതിന്റെ ഉത്തരം ഞാൻ പറഞ്ഞിരുന്നുവല്ലോ...
മഴ... കനത്ത മഴ... അത് മാത്രമേ ഞാൻ ഗൌരവമായി എടുക്കാറുള്ളൂ...”
“ഓഹ്... ഇയാളെ
ഇവിടെ നിന്ന് ഒന്ന് കൊണ്ടുപോകുന്നുണ്ടോ...?” ഹിംലർ ഷെല്ലെൻബെർഗിന് നേർക്ക് തിരിഞ്ഞു.
“പദ്ധതിയുമായി മുന്നോട്ട് പോകൂ ജനറൽ... പിന്നെ, പറയേണ്ട ആവശ്യമില്ലല്ലോ... കൃത്യമായ
പ്രോഗ്രസ് റിപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു...”
“യെസ്, റൈഫ്യൂറർ...”
അഭിവാദ്യം നൽകിയിട്ട് അദ്ദേഹം ഡെവ്ലിനെയും കൂട്ടി പുറത്തേക്ക് നടന്നു.
ചിരിക്കാതിരിക്കാൻ
പാടു പെടുകയായിരുന്നു ഡെവ്ലിൻ. “ഞാൻ ശരിക്കും ആസ്വദിച്ചു...” സിഗരറ്റിന്റെ കുറ്റി
നിലത്ത് ചവിട്ടി കെടുത്തിയിട്ട് അദ്ദേഹം പറഞ്ഞു.
അപ്പോഴാണ്
ചുരുട്ടിപ്പിടിച്ച ഒരു മാപ്പുമായി ബെർഗർ പ്രത്യക്ഷപ്പെട്ടത്. അയാളുടെ യൂണിഫോമിലെ ഫസ്റ്റ്
ക്ലാസ്, സെക്കന്റ് ക്ലാസ് അയേൺ ക്രോസ് ബാഡ്ജുകൾ ഡെവ്ലിൻ ശ്രദ്ധിച്ചു. “യൂണിഫോം കാണാൻ
നല്ല ഭംഗിയുണ്ട്... പക്ഷേ, നിങ്ങളുടെ മുഖത്തെ വൈരൂപ്യം ഒന്ന് കൂടി കൂടിയോ എന്നൊരു സംശയം...”
നീര് അല്പം
കുറഞ്ഞിരുന്നെങ്കിലും വല്ലാതെ വിളറിയിരുന്നു അയാളുടെ മുഖം. അയാളുടെ മൂക്കിന്റെ അസ്ഥി
തകർന്നിരിക്കുന്നു എന്നത് തീർച്ച. ഡെവ്ലിനെ അവഗണിച്ച് ഉപചാരപൂർവ്വം അയാൾ ഷെല്ലെൻബെർഗിന്
അഭിവാദ്യം നൽകി. പിന്നെ ഹിംലറുടെ ഓഫീസിന്റെ വാതിലിൽ മുട്ടിയിട്ട് ഉള്ളിലേക്ക് കടന്നു.
“ഇയാൾക്ക്
അവിടെ നല്ല പിടിയുണ്ടെന്ന് തോന്നുന്നു...” ഡെവ്ലിൻ അഭിപ്രായപ്പെട്ടു.
“യെസ്...”
ഷെല്ലെൻബെർഗ് തല കുലുക്കി.
“ഇനി എങ്ങോട്ടാണ്...?
താങ്കളുടെ ഓഫീസിലേക്ക്...?”
“അല്ല... അങ്ങോട്ട്
നാളെ രാവിലെ എത്തിയാൽ മതിയാവും... ഇപ്പോൾ നേരെ ഭക്ഷണം കഴിക്കാൻ പോകുന്നു... പിന്നെ
നിങ്ങളെ ഇൽസിന്റെ അപ്പാർട്മെന്റിൽ ഡ്രോപ്പ് ചെയ്യാം... നന്നായിട്ടൊന്ന് ഉറങ്ങിക്കോളൂ...
എന്നിട്ട് ബാക്കി കാര്യങ്ങൾ നാളെ രാവിലെ തീരുമാനിക്കാം...”
ഭൂഗർഭ അറയുടെ
മുകൾഭാഗത്ത് എത്തിയതും പുറമേ നിന്നുള്ള ശുദ്ധവായു ഒഴുകിയെത്തി. അത് ആവോളം ശ്വാസകോശങ്ങളിലേക്ക്
എടുത്തുകൊണ്ട് ഡെവ്ലിൻ പറഞ്ഞു. “താങ്ക് ഗോഡ് ഫോർ ദാറ്റ്...” പിന്നെ പൊട്ടിച്ചിരിക്കുവാൻ
തുടങ്ങി.
“എന്താണ് സംഭവം...?”
ഷെല്ലെൻബെർഗ് ആരാഞ്ഞു.
ആ ഇടനാഴിയിൽ
ഒരു പോസ്റ്റർ ഉണ്ടായിരുന്നു. ഒരു SS ഭടന്റെ ചിത്രത്തിന് താഴെ ഇപ്രകാരം എഴുതിയിരിക്കുന്നു...
“ഏറ്റവും ഒടുവിൽ വിജയം സുനിശ്ചിതം...”
ഡെവ്ലിൻ വീണ്ടും
പൊട്ടിച്ചിരിച്ചു. “ദൈവം നമ്മെ രക്ഷിക്കട്ടെ, ജനറൽ... ചില മനുഷ്യരുണ്ട്... എന്തും വിശ്വസിച്ചു
കളയും...!”
ചെറിയൊരു ഇടവേള... പ്രവാസം അവസാനിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു... പക്ഷേ, ഈഗ്ളിനെ നമുക്ക് ഉപേക്ഷിക്കാനാവില്ലല്ലോ... വീണ്ടും പറന്നു തുടങ്ങുന്നു..
ReplyDeleteപറക്കട്ടെ... എല്ലാ ആഴ്ചയും വേണം
Deleteതീർച്ചയായും സതീഷ്...
Deleteഅങ്ങനെ വീണ്ടും പറന്നു. പ്രവാസം അവസാനിപ്പിച്ചു?
ReplyDeleteഇവിടെ നമ്മള് കാണുമല്ലോ.
വിജയവും പരാജയവും യുദ്ധത്തില് സാധാരണയാണല്ലോ. ഒരു നല്ല ലക്കം വായിച്ചു.
അതെ... 28 വർഷത്തെ പ്രവാസത്തിന് അന്ത്യമാകുന്നു.. ഇനി ഇവിടെത്തന്നെ ഉണ്ടാകും...
Deleteവിജയം ജർമ്മനിക്ക് മാത്രം സ്വന്തം എന്നാണ് ഹിറ്റ്ലറുടെ അവകാശവാദം...
ചില മനുഷ്യരുണ്ട്... എന്തും വിശ്വസിച്ചു കളയും...
ReplyDeleteഅല്ലെങ്കില് മോഡിക്കൊകെ ഇത്രേം ആരാധകര് ഉണ്ടാകുമായിരുന്നോ?
അത് കലക്കി....
Deleteപ്രെത്തിയേക സ്രത്തക്ക്:
Deleteഇബ്ടെ രാഷീയം പറെയാൻ പാഡില്ല
ഇടക്ക് വന്നു ഒപ്പിട്ടു പോകുന്നു.ഇനി തുടര്ന്ന് എത്തുന്നതായരിക്കും. ..
ReplyDeleteസന്തോഷം മുഹമ്മദിക്കാ...
Deleteമറന്നോന്ന് കരുതി വിനുവേട്ടാ..
ReplyDeleteമറന്നില്ല... ഈഗ്ൾ മനസ്സിലിരുന്ന് വിങ്ങുകയായിരുന്നു...
Deleteഅങ്ങനെ ഈഗിൾ വീണ്ടും പറന്നു തുടങ്ങി.
ReplyDeleteഈ 'ഇൽസ് ' ആളെങ്ങനെ ....?
സുന്ദരിയും സുശീലയും വിധവയും അനാഥയും, സർവ്വോപരി, നേരം കളയാൻ വേണ്ടി ജോലിക്കുപോകുന്നതുമായ ഒരു പാവം പെണ്ണാ... അതിനെ വെറുതെ വിട്ടേരെ...
Delete(ശെടാ... ആ പെൺകൊച്ച് ഇങ്ങോട്ട് വന്നില്ല, അതിനുമുന്നെ തുടങ്ങിക്കോണം ആലോചന..!!)
ഉണ്ടാപ്രിയെക്കാൾ മുമ്പെ അശോകേട്ടൻ കയറി മുട്ടി നോക്കിയോ?
Deleteഞാൻ ഇൽസ് എന്ന പേരു മാത്രമെ കണ്ടുള്ളു. ജിമ്മിച്ചൻ അതിനിടക്ക് കിട്ടിയ സമയത്തിനുള്ളിൽ എന്തൊക്കെ അന്വേഷിച്ചറിഞ്ഞെന്നു നോക്കിയേ... അമ്പട ഭയങ്കരാ... സമ്മതിക്കണം..!
Deleteഇതിനിടക്ക് പോയി ആലോചന വല്ലതും നടത്തിയോ...? അവിടെ വേറെ ആളുണ്ടെന്നറിഞ്ഞതുകൊണ്ട് ഞാനാ വഴി പിന്നെ പോയിട്ടില്ല ..
“പിന്നെ, തങ്ങാൻ ഒരിടം... ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും അധികം അകലെയല്ലാതെ എനിക്കൊരു അപ്പാർട്മെന്റുണ്ട്... രണ്ട് ബെഡ്റൂമുകളാണുള്ളത്... വിരോധമില്ലെങ്കിൽ ബെർലിനിൽ ഉള്ളിടത്തോളം നിങ്ങൾക്ക് അവിടെ കഴിയാം...”
ReplyDeleteഎന്ത് വിരോധം?
ആ പാവം ഡെവ്ലിൻ അപ്പാർട്ട്മെന്റിലേക്ക് ഒന്ന് കയറിക്കോട്ടെ.... ഇങ്ങനെ തിക്കും തിരക്കും കൂട്ടല്ലേ... അല്പം വഴി കൊടുക്കൂ പ്ലീസ്... :)
Deleteദൈവമേ!!!!ഈ തത്പരകക്ഷികളെക്കൊണ്ട് തോറ്റല്ലോ.!!!!
Deleteഇടവേളയ്ക്ക് ശേഷം ...
ReplyDeleteഅല്ല, ഹിറ്റ്ലറുടെ ഡ്രെസ്സില് പോലും തൊടാന് പാടില്ലേ?
ഡെവ്ലിന് അല്ലെങ്കിലും വികൃതി ഇത്തിരി കൂടുതൽ ആണെന്ന് അറിയാമല്ലോ... അതേക്കുറിച്ചാണ് ഷെല്ലെൻബെർഗ് സൂചിപ്പിച്ചത്...
Deleteഅങ്ങനെ പ്രവാസജീവിതം കഴിഞ്ഞു നാട്ടിൽ സ്ഥിരം ആയി അല്ലേ...
ReplyDeleteനോവൽ ഇടയ്ക്കു വായന വിട്ടുപോയി എന്ന് തോന്നുന്നു. ചില്ലറ ആരോഗ്യപ്രശ്നങ്ങളുടെ അലട്ടൽ ഇടയ്ക്കിടെ ഉണ്ടാവാറുള്ളതു കൊണ്ടു കൂടുതൽ സജീവമാകാൻ കഴിയുന്നില്ല.
നോവൽ തുടരട്ടെ... ആശംസകൾ.
നന്ദി ഗീതാജീ... ആരോഗ്യം പെട്ടെന്ന് തന്നെ വീണ്ടെടുക്കാനാവട്ടെ...
Deleteഇടക്കിടെ വന്നു നോക്കുമായിരുന്നു പുതിയ ലക്കം വന്നോ എന്ന്. അപ്പഴൊന്നും ഇട്ടില്ല. കുറച്ചു നാള് ഇവിടെ ഇല്ലായിരുന്നു. അതുകൊണ്ട് നോക്കാനും പറ്റിയില്ല. ഇപ്പൊ ദാ, വന്നിരിക്കുന്നു.
ReplyDeleteനാട്ടിലേക്ക് സ്വാഗതം മാഷേ.
സന്തോഷം...
Deleteകളിയാക്കല് കൂടിപോവുന്നുണ്ടോ എന്നൊരു സംശയം
ReplyDeleteപിള്ളേരല്ലേ കേരളേട്ടാ...
Deleteകിട്ടേണ്ടത് കിട്ടുമ്പം ഡെവ്ലിനായാലും പൗലിനായാലും അടക്കം വരും. ഹിറ്റ്ലറേം ഹിംലറേം ഒക്കെ കളിയാക്ക്വാന്ന് വച്ചാൽ?????
ReplyDeleteഡെവ്ലിൻ പണ്ടേ അങ്ങനെയാ അജിത്ഭായ്...
Deleteനാട്ടിലായിരിക്കുമ്പോഴാ ഇടവേള കഴിഞ് നായകൻ വന്നത്
ReplyDeleteപിന്നെ സൃഷ്ട്ടാവ് നേരിട്ട് കഥ പറഞ്ഞ് തന്നോണ്ട് ഗ്യാപ് വന്നില്ല
ഈ ഒരേ നാട്ടുകാരെക്കൊണ്ട് തോറ്റു.
Deleteകളിയുംക്കാര്യവുമായങ്ങനെ......
ReplyDeleteആശംസകള്