Saturday 15 July 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 17



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഒരു രാജ്യദ്രോഹിയും മാന്യമായ മരണം അർഹിക്കുന്നില്ല എന്നതായിരുന്നു അഡോൾഫ് ഹിറ്റ്‌ലറുടെ നിലപാട്. അദ്ദേഹത്തിനെതിരെ വധശ്രമം നടത്തിയ ഒരു ഓഫീസർ പോലും ഫയറിങ്ങ് സ്ക്വാഡിന് മുന്നിൽ എത്തിയിരുന്നില്ല. തൂക്കിക്കൊല്ലുക എന്നതായിരുന്നു അവർക്ക് പറഞ്ഞിട്ടുള്ള ശിക്ഷ. കയറിന് പകരം പിയാനോ കമ്പിയാണ് ഇരുമ്പ് കൊളുത്തിൽ കെട്ടി അത്തരം ശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്നത്. വളരെ സമയമെടുത്ത് ഭീഭത്സമായ രീതിയിലാണ് അവർ മരണം വരിച്ചിരുന്നത്. ഫ്യൂററുടെ നിർദ്ദേശപ്രകാരം അത്തരം വധശിക്ഷകൾ പൂർണ്ണമായും വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. ആ രംഗം കാണുവാൻ ത്രാണിയില്ലാതെ ഹിം‌ലർ പോലും പലപ്പോഴും പുറത്തിറങ്ങി പോകാറുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്.

ലണ്ടൻ ടവറിലെ ഇടനാഴിയുടെ അറ്റത്തുള്ള ഹാളിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന വീഡിയോക്ക് വ്യക്തത അല്പം കുറവാണ്. പ്രൊജക്ടറിന് പിന്നിലെ ഇരുട്ടിൽ ഇരിക്കുന്ന ഇന്റലിജൻസ് സാർജന്റ്, സ്ക്രീൻ ആയി ഉപയോഗിച്ചത് ഹാളിന്റെ വെള്ള പൂശിയ ചുമർ ആയിരുന്നു. മുന്നിൽ ഇട്ടിരിക്കുന്ന കസേരയിൽ സ്റ്റെയ്നർ ഇരുന്നു. തൊട്ട് പിന്നിലായി മൺ‌റോയും കാർട്ടറും.

രണ്ട് SS ഭടന്മാർ താങ്ങിക്കൊണ്ടു വന്ന ജനറൽ കാൾ സ്റ്റെയ്നർ ഹൃദയാഘാതത്തെ തുടർന്ന് നേരത്തേ തന്നെ മരണമടഞ്ഞിരുന്നു എന്നത് മാത്രമായിരുന്നു ആ ചടങ്ങിലെ ആശ്വാസകരമായ ഒരേയൊരു കാര്യം. ആ മൃതശരീരത്തിന്റെ കഴുത്തിൽ പിയാനോ കമ്പി ചുറ്റിക്കെട്ടി മുകളിലെ കൊളുത്തിൽ അവർ തൂക്കിയിട്ടു. ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കുന്ന മൃതശരീരത്തിന്റെ മുഖത്തേക്ക് കുറച്ച് നേരം ക്യാമറ ഫോക്കസ് ചെയ്ത് നിന്നു. ശേഷം സ്ക്രീൻ ശൂന്യമായി.

ഹാളിലെ ലൈറ്റുകൾ തെളിഞ്ഞു. കസേരയിൽ നിന്നും എഴുന്നേറ്റ സ്റ്റെയ്നർ ഒന്നും ഉരിയാടാതെ വാതിലിന് നേർക്ക് നീങ്ങി. പിന്നെ, കതക് തുറന്ന് മിലിട്ടറി പോലീസുകാരനെ താണ്ടി ഇടനാഴിയിലൂടെ തന്റെ റൂമിലേക്ക് നടന്നു. മൺ‌റോയും കാർട്ടറും അദ്ദേഹത്തെ അനുഗമിച്ചു. മുറിക്കുള്ളിൽ പ്രവേശിച്ച അവർ കണ്ടത് ജാലകത്തിന്റെ ഇരുമ്പഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന സ്റ്റെയ്നറെയാണ്. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വിളറിയിരുന്നു.

“ജെന്റ്‌ൽമെൻ... നാളുകൾക്ക് ശേഷം ഒരു സിഗരറ്റ് വലിക്കണമെന്ന് ആഗ്രഹം തോന്നുന്നു...” സ്റ്റെയ്നർ പറഞ്ഞു.

ജാക്ക് കാർട്ടർ പ്ലെയേഴ്സിന്റെ പാക്കറ്റ് തുറന്ന് ഒരു സിഗരറ്റെടുത്ത് അദ്ദേഹത്തിന് നൽകിയിട്ട് തീ കൊളുത്തിക്കൊടുത്തു.

“അയാം സോറി എബൌട്ട് ദാറ്റ്... ” മൺ‌റോ പറഞ്ഞു. “പക്ഷേ, വേണ്ടി വന്നു... കാരണം, ഹിം‌ലർ അയാളുടെ വാക്ക് പാലിച്ചില്ല എന്ന് താങ്കൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമായിരുന്നു...”

“കമോൺ ബ്രിഗേഡിയർ... യൂ ആർ നോട്ട് സോറി എബൌട്ട് എനിതിങ്ങ്... താങ്കൾക്ക് താങ്കളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു... താങ്കൾ അത് നിർവ്വഹിക്കുകയും ചെയ്തു... എന്ത് തന്നെ ചെയ്താലും എന്റെ പിതാവിന്റെ ജീവൻ രക്ഷിക്കുവാൻ കഴിയുമെന്ന് ഒരു വിശ്വാസവുമുണ്ടായിരുന്നില്ല എനിക്ക്... കൊടുത്ത വാക്ക് പാലിക്കുക എന്നത് ഹിം‌ലറുടെ നിഘണ്ഡുവിൽ ഇല്ലാത്തതാണ്...”

“അതൊക്കെ ശരി... പക്ഷേ, ഇപ്പോൾ താങ്കളുടെ നിലപാട് എന്താണ്...?” മൺ‌റോ ചോദിച്ചു.

“വിലപേശലാണോ...? ഇപ്പോഴത്തെ രോഷത്തിൽ കൂറ് മാറി ഞാൻ സഖ്യകക്ഷികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നോ...? ജർമ്മനിയിൽ ചെന്ന്, ലഭ്യമാകുന്ന ആദ്യ അവസരത്തിൽത്തന്നെ ഹിറ്റ്‌ലറെ വധിക്കുമെന്നോ...?” നിഷേധരൂപേണ അദ്ദേഹം തലയാട്ടി. “ഇല്ല ബ്രിഗേഡിയർ... അല്പം മുമ്പ് കണ്ട ദൃശ്യം കുറച്ച് രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയേക്കാം... ചിലപ്പോൾ ഒരു വൈദികനെ കണ്ട് വേദനകൾ പങ്ക് വയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടേക്കാം... പക്ഷേ, അടിസ്ഥാനപരമായ വസ്തുതകൾക്ക് മാറ്റം വരുന്നില്ലല്ലോ... ഹിറ്റ്‌ലറെ വധിക്കുവാനുള്ള പ്ലോട്ടിൽ എന്റെ പിതാവിന്റെ പങ്ക് ഒരു ജർമ്മൻ‌കാരൻ എന്ന നിലയിലായിരുന്നു... അല്ലാതെ സഖ്യകക്ഷികളെ സഹായിക്കുവാനായിരുന്നില്ല... ജർമ്മനിയുടെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു അദ്ദേഹം അതിന് തുനിഞ്ഞത്...”

“അതെ... താങ്കൾ പറയുന്നത് ശരിയാണ്...” കാർട്ടർ പറഞ്ഞു.

സ്റ്റെയ്നർ കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “അപ്പോൾ ഒരു കാര്യം കൂടി നിങ്ങൾ മനസ്സിലാക്കണം... ബ്രിഗേഡിയർ ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കുക എന്ന് വച്ചാൽ അത് എന്റെ പിതാവിനോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും... അതുപോലെ തന്നെ എന്തിനെല്ലാം വേണ്ടിയാണോ അദ്ദേഹം തന്റെ ജീവൻ ബലി കഴിച്ചത്, അതിനോടൊക്കെയുള്ള തിരസ്കരണവും...”

“ഓൾ റൈറ്റ്...” മൺ‌റോ എഴുന്നേറ്റു. “നമ്മൾ വെറുതെ സമയം മെനക്കെടുത്തുകയാണ് കേണൽ... പുതുവർഷദിനത്തിൽ താങ്കളെ സെന്റ് മേരീസ് പ്രിയോറിയിലേക്ക് മാറ്റുന്നതായിരിക്കും... താങ്കളെ രക്ഷപെടുത്താമെന്ന് താങ്കളുടെ സുഹൃത്ത് ഡെവ്‌ലിന് വലിയ പ്രതീക്ഷയൊന്നുമുണ്ടെന്ന് തോന്നുന്നില്ല... എങ്കിലും അയാൾ പരിശ്രമിക്കുന്നത് കാണാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്...” അദ്ദേഹം കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “നമുക്ക് എന്നാൽ ഇറങ്ങിയാലോ ജാക്ക്...?”

“ഒരു കാര്യം, ബ്രിഗേഡിയർ... എനിക്ക് ചോദിക്കാമെങ്കിൽ മാത്രം...?” സ്റ്റെയ്നർ പറഞ്ഞു.

“യെസ്...”

“എന്റെ യൂണിഫോം... ജനീവ കൺ‌വെൻഷൻ പ്രകാരം അത് ധരിക്കുവാൻ എനിക്ക് അർഹതയുണ്ടെന്ന് താങ്കളെ ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നു...”

മൺ‌റോ കാർട്ടറുടെ നേരെ നോക്കി.

“കേടുപാടുകൾ തീർത്ത് കഴുകി വൃത്തിയാക്കിയിട്ടുണ്ട്... ഇന്ന് വൈകുന്നേരത്തോടെ അത് താങ്കളെ ഏൽപ്പിക്കുവാനുള്ള ഏർപ്പാട് ഞാൻ ചെയ്യുന്നതാണ്... താങ്കളുടെ എല്ലാ മെഡലുകളും സഹിതം...” കാർട്ടർ പറഞ്ഞു.

“ദാറ്റ്സ് ഓൾ റൈറ്റ് ദെൻ...” മൺ‌റോ പുറത്തേക്ക് നടന്നു. കാർട്ടർ തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റും തീപ്പെട്ടിയും എടുത്ത് ലോക്കറിന് മുകളിൽ വച്ചു. “ഒരു വൈദികന്റെ കാര്യം താങ്കൾ പറഞ്ഞുവല്ലോ... ആവശ്യമെങ്കിൽ ഞാൻ ഏർപ്പാടാക്കാം...”

“ഐ വിൽ ലെറ്റ് യൂ നോ...” സ്റ്റെയ്നർ പറഞ്ഞു.

“പിന്നെ, ദിവസവും ഓരോ സിഗരറ്റ് പാക്കറ്റും ?”

“വേണ്ട...  ദിസ് വൺ ടേസ്റ്റഡ് ടെറിബ്‌ൾ...” സ്റ്റെയ്നർ പുഞ്ചിരിച്ചു.

വാതിൽക്കലേക്ക് നീങ്ങിയ കാർട്ടർ ഒന്ന് സംശയിച്ചിട്ട് തിരിഞ്ഞു. “കേണൽ, താങ്കളുടെ പിതാവ് മരണമടഞ്ഞത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്... കൂടുതലൊന്നും അറിയില്ല എനിക്ക്... ഈ വാർത്ത അല്പമെങ്കിലും ആശ്വാസം പകരുമെങ്കിൽ...”

“ഓ, അവിടുത്തെ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലാവും... എനി വേ, മൈ താങ്ക്സ്...” സ്റ്റെയ്നർ പറഞ്ഞു.

പൈജാമയുടെ പോക്കറ്റിൽ കൈ തിരുകി സ്റ്റെയ്നർ ശാന്തനായി നിന്നു. കൂടുതൽ എന്തെങ്കിലും പറയുവാൻ വാക്കുകൾ ലഭിക്കാതെ ഉഴറിയ കാർട്ടർ പതുക്കെ ഇടനാഴിയിലേക്കിറങ്ങി മൺ‌റോയെ അനുഗമിച്ചു.

“എന്റെ പദ്ധതിയോട് നിങ്ങൾക്ക് അത്ര താല്പര്യമില്ല അല്ലേ ജാക്ക്...?” ടവർ‌ഹിൽ റോഡിൽ മൂടൽമഞ്ഞിന്റെ ആവരണത്തിലൂടെ ഡ്രൈവ് ചെയ്യവെ മൺ‌റോ ചോദിച്ചു.

“നോട്ട് റിയലി, സർ... എന്റെ അഭിപ്രായത്തിൽ ഇത് വല്ലാത്ത ക്രൂരതയാണ്...”

“യെസ്... നിങ്ങളോട് മുമ്പൊരിക്കൽ ഞാൻ പറഞ്ഞത് പോലെ, ഈ യുദ്ധങ്ങൾക്കൊന്നും ഒരു നീതിയുമില്ല... എന്തായാലും സ്റ്റെയ്നറോട് നമ്മുടെ നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഇപ്പോൾ ഒരു ധാരണയായല്ലോ...”

“അതെ സർ...”

“അത് പോലെ തന്നെ ഡെവ്‌ലിനോടുള്ള നിലപാടും... ഒരു ശ്രമത്തിന് തുനിയുവാനും മാത്രം ഭ്രാന്തനാണ് അയാളെങ്കിൽ അയാൾ വരട്ടെ... അയാളുടെ സൌകര്യം പോലെ... വർഗാസ് ഉണ്ടല്ലോ നമ്മുടെ കൈയിൽ... ഡെവ്‌ലിന്റെ ഓരോ നീക്കവും നാം അറിഞ്ഞിരിക്കണം... ചെറിയ പിഴവു പോലും സംഭവിക്കാൻ പാടില്ല...”  സീറ്റിലേക്ക് ചാരിയിരുന്നിട്ട് മൺ‌റോ കണ്ണുകളടച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday 2 July 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 16



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ടവർ ഹിൽ ലക്ഷ്യമാക്കി കാർ നീങ്ങവെ തെയിംസ് നദിയിൽ നിന്നും മഞ്ഞിന്റെ ആവരണം കരയിലേക്ക് കയറുന്നുണ്ടായിരുന്നു.

“ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണ്...?” മൺ‌റോ ചോദിച്ചു.

“ഈ പ്രദേശം മുഴുവനും സുരക്ഷാ വലയത്തിലാണ്, ബ്രിഗേഡിയർ... യുദ്ധം തുടങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്നത് പോലെ പൊതുജനങ്ങൾക്ക് ഇവിടെ വരുവാൻ അനുവാദമില്ല ഇപ്പോൾ... സഖ്യസേനയിൽ ഉള്ള സൈനികർക്കായി ഇങ്ങോട്ട് ചില വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട് ചിലപ്പോഴൊക്കെ...” ജാക്ക് കാർട്ടർ പറഞ്ഞു.

“വാട്ട് എബൌട്ട് ദി യോമെൻ...?”

“ഓ... അവരൊക്കെ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്... അവരുടെ കുടുംബങ്ങളുമായി ക്വാർട്ടേഴ്സുകളിൽ കഴിയുന്നു... കുറെയേറെ തവണ ബോംബിങ്ങ് നടന്നതാണ് ഈ പ്രദേശത്ത്... റുഡോൾഫ് ഹെസ് ഇവിടെ ഉണ്ടായിരുന്ന സമയത്ത് മൂന്ന് തവണ... ഓർമ്മയില്ലേ സർ...?”

ചെക്ക് പോസ്റ്റിലെ തിരിച്ചറിയൽ പരിശോധനകൾ പൂർത്തിയാക്കി അവരുടെ കാർ വീണ്ടും മഞ്ഞിന്റെ കമ്പളത്തിനുള്ളിലൂടെ നീങ്ങി. തെയിംസ് നദിയിൽ നിന്നും കടലിലേക്ക് നീങ്ങുന്ന ഏതോ കപ്പലിന്റെ സൈറൻ ഒരു ആർത്തനാദം പോലെ മുഴങ്ങിക്കേട്ടു.

ലണ്ടൻ ടവറിലേക്കുള്ള കവാടത്തിലെ പാലത്തിന് മുന്നിൽ വച്ച് വീണ്ടും അവർ തടയപ്പെട്ടു. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഗേറ്റിനുള്ളിലേക്ക് കടക്കവെ മൺ‌റോ മന്ത്രിച്ചു. “ഒട്ടും സന്തോഷം പകരുന്ന ദിനമേ അല്ല ഇന്ന്...”

മഞ്ഞിന്റെ പുകമറയ്ക്കുള്ളിലൂടെ നടന്ന് നീങ്ങുമ്പോൾ പ്രത്യേകിച്ച് ഒന്നും തന്നെ ഗോചരമായിരുന്നില്ല. കന്മതിലുകൾക്കിടയിലെ പാതയിലൂടെ അല്പദൂരം താണ്ടിയ അവർ കോമ്പൌണ്ടിനുള്ളിൽ എത്തി. പുറം‌ലോകവുമായി സകല ബന്ധവും അറ്റുപോയ അവസ്ഥ...

“ഹോസ്പിറ്റൽ അവിടെയാണ് സർ...” കാർട്ടർ പറഞ്ഞു.

“ഞാൻ ആവശ്യപ്പെട്ടത് പോലെ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്തിട്ടില്ലേ...?”

“യെസ് സർ...  പക്ഷേ, അല്പം വൈമുഖ്യമുണ്ടായിരുന്നു അവർക്ക്...”

“നൈസ്, ജാക്ക്...  പക്ഷേ, ഈ യുദ്ധം അത്ര സുഖകരമല്ലെന്ന് മാത്രം... വരൂ ജാക്ക്, നമുക്ക് അങ്ങോട്ട് ചെല്ലാം...”

“റൈറ്റ് സർ...”

മൺ‌റോയോടൊപ്പം നടന്നെത്തുവാൻ അദ്ദേഹത്തിന്റെ കാലിലെ വേദന തടസം നിന്നു. മൂടൽ മഞ്ഞിന്റെ കനം വീണ്ടും കൂടുന്നത് പോലെ അനുഭവപ്പെട്ടു. ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ട് പോലെ...

“ഹൊ... വല്ലാത്തൊരിടം തന്നെ...!  ചാൾസ് ഡിക്കൻസിന്റെ നോവലിലെ പ്രേതാലയം പോലെ...” മൺ‌റോ പറഞ്ഞു.  

“അതെ സർ...”

അവർ നടപ്പ് തുടർന്നു. “ഇത് ശരിക്കും പ്രേതാലയം തന്നെ...  ആ കഥാപാത്രങ്ങളെ ഓർമ്മയുണ്ടോ... ലേഡി ജെയ്ൻ ഗ്രേ... വാൾട്ടർ റാലി... കനത്ത ചുമരുകൾക്കരികിലൂടെ പതുങ്ങി പതുങ്ങി നടക്കുന്നവർ... ഈ സ്റ്റെയ്നർ എങ്ങനെ ഇവിടെ കഴിച്ചു കൂട്ടുന്നുവോ  ആവോ...!” മൺ‌റോ അത്ഭുതം കൊണ്ടു.

“എനിക്ക് തോന്നുന്നത് ഇതൊന്നും ആലോചിക്കാത്തത് കൊണ്ട് അദ്ദേഹത്തിന് നല്ല ഉറക്കം ലഭിക്കുന്നുണ്ടാകുമെന്നാണ് സർ...”

ഗോപുരത്തിൽ കൂടു കൂട്ടിയ കാക്കകളിൽ ഒന്ന് മഞ്ഞിന്റെ മറയ്ക്കുള്ളിൽ നിന്ന് പറന്ന് വന്ന് അതിന്റെ വലിയ ചിറകുകൾ വിടർത്തി  അവരുടെ തലയ്ക്ക് മുകളിൽ വട്ടം ചുറ്റി.

“ദൂരെ പോ... വൃത്തികെട്ട ജീവി...“ മൺ‌റോ അലറി. “ഞാൻ പറഞ്ഞില്ലേ... പിശാചുക്കളുടെ കോട്ട തന്നെ ഇത്...”

                                                              ***

കടും പച്ച നിറമായിരുന്നു ഹോസ്പിറ്റലിലെ ആ ചെറിയ റൂമിൽ അടിച്ചിരുന്നത്. വീതി കുറഞ്ഞ ഒരു കട്ടിൽ,  അലമാര, ചെറിയൊരു ഷെൽഫ്... ഇത്രയുമായിരുന്നു മുറിയിലുണ്ടായിരുന്ന ഫർണിച്ചർ. റൂമിനോട് ചേർന്ന് ചെറിയൊരു ബാത്ത്‌റൂം.

പൈജാമയും മേൽ‌വസ്ത്രവും അണിഞ്ഞ സ്റ്റെയ്നർ ജാലകത്തിനരികിൽ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അഴികൾ ഉണ്ടെങ്കിലും അതിലൂടെ കൈ കടത്തി അപ്പുറത്തെ കിളിവാതിലിന്റെ കതകുകൾ തുറക്കുവാൻ സാധിക്കുന്ന തരത്തിലാണ് അതിന്റെ നിർമ്മിതി. അതിലൂടെ നോക്കിയാൽ മുറ്റവും വെള്ള പൂശിയ ഗോപുരവും കാണാൻ സാധിക്കും എന്നതിനാൽ ആ ജാലകത്തിനരികിൽ ഇരിക്കുവാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന വിശാലത... അത് നൽകുന്ന അനുഭൂതി സ്വാതന്ത്ര്യത്തിന്റേതായിരുന്നു... 

ഇരുമ്പ് വാതിലിന്റെ ബോൾട്ട് നീങ്ങുന്ന ശബ്ദം കേട്ട് സ്റ്റെയ്നർ തിരിഞ്ഞു നോക്കി. വാതിൽ തുറന്ന് ഒരു മിലിട്ടറി പോലീസുകാരൻ ഉള്ളിലേക്ക് പ്രവേശിച്ചു.

“കേണൽ... താങ്കൾക്ക് വിസിറ്റേഴ്സ് ഉണ്ട്...”  അയാൾ പറഞ്ഞു.

തൊട്ടു പിന്നാലെ മൺ‌റോയും കാർട്ടറും മുറിയിലേക്ക് പ്രവേശിച്ചു. “തൽക്കാലത്തേക്ക് നിങ്ങൾക്ക് പോകാം, കോർപ്പറൽ...” മൺ‌റോ പോലീസുകാരനോട് പറഞ്ഞു.

“സർ....”

അയാൾ പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്തു. മൺ‌റോ തന്റെ കോട്ട് ഊരി മാറ്റി. അദ്ദേഹത്തിന്റെ യൂണിഫോമിലെ ബാഡ്ജുകളും സ്റ്റാഫ് ഓഫീസർ ആണെന്ന് കാണിക്കുന്ന ചുവന്ന ടാബുകളും സ്റ്റെയ്നർ ശ്രദ്ധിച്ചു.

“ഓബർസ്റ്റ് ലെഫ്റ്റനന്റ് കുർട്ട് സ്റ്റെയ്നർ...?” മൺ‌റോ ഉച്ചരിച്ചു.

സ്റ്റെയ്നർ എഴുന്നേറ്റു. “ബ്രിഗേഡിയർ....?”

“മൺ‌റോ... ഇത് എന്റെ സഹായി... ക്യാപ്റ്റൻ ജാക്ക് കാർട്ടർ...”

 “ജെന്റ്‌ൽമെൻ... ഐ ഗേവ് മൈ നെയിം, മൈ റാങ്ക് ആന്റ് മൈ നമ്പർ സം റ്റൈം എഗോ...” സ്റ്റെയ്നർ പറഞ്ഞു. “എനിക്കിനി ഒന്നും തന്നെ പറയാനില്ല... മാത്രവുമല്ല കൂടുതൽ വിവരങ്ങൾക്കായി ആരും എന്നെ നിർബ്ബന്ധിച്ചതുമില്ല എന്നത് തെല്ല് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു...  പിന്നെ... ഇവിടെ ഒരു കസേര മാത്രമേയുള്ളൂ... അതിനാൽ നിങ്ങൾ ഇരുവരോടും ഇരിക്കാൻ പറയാൻ നിർവ്വാഹമില്ലാത്തതിൽ ഖേദമുണ്ട്...”

പിഴവുകളേതുമില്ലാതെ മനോഹരമായിരുന്നു സ്റ്റെയ്നറുടെ ഇംഗ്ലീഷ്. അത് ശ്രദ്ധിച്ച മൺ‌റോയ്ക്ക് അങ്ങേയറ്റം ആദരവാണ് അദ്ദേഹത്തോട് തോന്നിയത്. “താങ്കൾക്ക് വിരോധമില്ലെങ്കിൽ ഞങ്ങൾ ഈ കട്ടിലിൽ ഇരുന്നോളാം...  ജാക്ക്... ഇദ്ദേഹത്തിന് ഒരു സിഗരറ്റ് കൊടുക്കൂ...”

“നോ, താങ്ക്സ്... നെഞ്ചിൽ തറച്ച ആ ബുള്ളറ്റ് സിഗരറ്റ് വലി ഉപേക്ഷിക്കാൻ നല്ലൊരു കാരണമായി...“ സ്റ്റെയ്നർ പറഞ്ഞു.

അവർ കട്ടിലിൽ ഇരുന്നു. “യുവർ ഇംഗ്ലീഷ് ഈസ് റിയലി എക്സലന്റ്...” മൺ‌റോ അഭിപ്രായപ്പെട്ടു.

“ബ്രിഗേഡിയർ...”  സ്റ്റെയ്നർ പുഞ്ചിരിച്ചു. “എന്റെ മാതാവ് ഒരു അമേരിക്കക്കാരി ആയിരുന്നുവെന്നും  പിതാവ് ലണ്ടനിലെ ജർമ്മൻ എംബസിയിൽ മിലിട്ടറി അറ്റാഷെ ആയിരുന്നുവെന്നും ഉള്ള കാര്യം താങ്കൾക്ക് അറിയാമെന്ന് എനിക്കുറപ്പുണ്ട്... എന്റെ ബാല്യം വർഷങ്ങളോളം ഇവിടെത്തന്നെയായിരുന്നു... എന്റെ വിദ്യാഭ്യാസം സെന്റ് പോൾസിൽ ആയിരുന്നു...”

ഇരുപത്തിയേഴ് വയസ്സ് മാത്രം പ്രായമുള്ള അരോഗദൃഢഗാത്രനായ സ്റ്റെയ്നർക്ക് തുടർച്ചയായ ആശുപത്രി വാസത്തെത്തുടർന്നുള്ള ക്ഷീണം മാത്രമേ തോന്നിച്ചിരുന്നുള്ളൂ. തികച്ചും ശാന്തതയോടെ  ആത്മവിശ്വാസത്തോടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്തെ ചെറുപുഞ്ചിരി മൺ‌റോ ശ്രദ്ധിക്കുക തന്നെ ചെയ്തു. എയർബോൺ പാരാട്രൂപ്പേഴ്സിൽ എല്ലാം തന്നെ കാണപ്പെടാറുള്ള സ്വഭാവ വൈശിഷ്ട്യം...

“താങ്കളുടെ ആരോഗ്യനില മോശമായത് കൊണ്ട് മാത്രമല്ല കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കാതിരുന്നത്... ഓപ്പറേഷൻ ഈഗ്‌ളിനെക്കുറിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു എന്നത് കൊണ്ടാണ്...” മൺ‌റോ പറഞ്ഞു.

“റിയലി...?” തെല്ല് അത്ഭുതത്തോടെ സ്റ്റെയ്നർ ചോദിച്ചു.

“യെസ്.... ഞാൻ വർക്ക് ചെയ്യുന്നത് സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിലാണ് കേണൽ...  SOE യുടെ ലക്ഷ്യം തന്നെ രഹസ്യവിവരങ്ങൾ ചോർത്തുക എന്നതാണ്... അന്ന് രാത്രി മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽ വച്ച് താങ്കൾ നിറയൊഴിക്കാൻ ശ്രമിച്ച ആ വ്യക്തി മിസ്റ്റർ ചർച്ചിൽ അല്ലായിരുന്നു എന്നറിയുമ്പോൾ ഒരു പക്ഷേ താങ്കൾ അമ്പരന്നേക്കാം...”

“എന്താണ് താങ്കൾ ഈ പറയുന്നത്...?  വാട്ട് നോൺസെൻസ് ഈസ് ദിസ്...?”  അവിശ്വസനീയതയോടെ സ്റ്റെയ്നർ ചോദിച്ചു.

“നോട്ട് നോൺസെൻസ്...” ജാക്ക് കാർട്ടർ പറഞ്ഞു. “ഒരു മിസ്റ്റർ ജോർജ്ജ് ഹോവാർഡ് ഫോസ്റ്റർ ആയിരുന്നു അത്... സ്റ്റേജ് പരിപാടികളിൽ പ്രശസ്തനായ ദി ഗ്രേറ്റ് ഫോസ്റ്റർ... പ്രഗത്ഭനായ ഒരു കലാകാരൻ...”

നിസ്സഹായനായി സ്റ്റെയ്നർ ചിരിച്ചു. “ബട്ട് ദാറ്റ്സ് വണ്ടർഫുൾ... വല്ലാത്ത വിരോധാഭാസം തന്നെ... ശരിയല്ലേ...?  ഞങ്ങളുടെ ദൌത്യം വിജയകരമായിരുന്നുവെങ്കിൽ... അദ്ദേഹത്തെയും കൊണ്ട് ഞങ്ങൾ ബെർലിനിലേക്ക് ചെന്നിരുന്നുവെങ്കിൽ... മൈ ഗോഡ്... !  ഒരു സ്റ്റേജ് കലാകാരൻ...!  ആ ഹിം‌ലർ എന്ന തന്തയില്ലാത്തവന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നിരിക്കും അപ്പോൾ...” തന്റെ വാക്കുകൾ അതിര് കടക്കുന്നു എന്ന് മനസ്സിലാക്കി ഒരു ദീർഘശ്വാസം എടുത്ത് അദ്ദേഹം സ്വയം നിയന്ത്രിച്ചു. “സോ....?”

“താങ്കളുടെ സ്നേഹിതൻ ലിയാം ഡെവ്‌ലിനും വെടിയേറ്റിരുന്നു... പക്ഷേ അയാൾ രക്ഷപെട്ടു...” കാർട്ടർ പറഞ്ഞു. “ഹോളണ്ടിൽ അയാളെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽ നിന്നും ചാടിപ്പോയ അയാൾ ലിസ്ബനിൽ എത്തി... പിന്നെ, താങ്കളുടെ സെക്കന്റ് ഇൻ കമാൻഡ് മിസ്റ്റർ ന്യുമാനും രക്ഷപെട്ടു എന്നാണറിയാൻ കഴിഞ്ഞത്... ഇപ്പോൾ ഹോസ്പിറ്റലിൽ ചികിത്സയിലാണ്...”

“പിന്നെ ഓപ്പറേഷൻ ഈഗ്‌ളിന്റെ സംഘാടകൻ കേണൽ മാക്സ് റാഡ്‌ൽ...  ഒരു ഹാർട്ട് അറ്റാക്കിനെ അതിജീവിക്കാൻ അദ്ദേഹത്തിനായില്ല...” മൺ‌റോ പറഞ്ഞു.

“അപ്പോൾ ഞങ്ങളിൽ അധികം ആരും ജീവനോടെ അവശേഷിച്ചിട്ടില്ല...” സ്റ്റെയ്നർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ഒരു കാര്യം മാത്രം എനിക്ക് മനസ്സിലാവുന്നില്ല്ല കേണൽ...” കാർട്ടർ പറഞ്ഞു. “താങ്കൾ ഒരു നാസി വിരുദ്ധനാണെന്ന് ഞങ്ങൾക്ക് അറിയാം... വാഴ്സയിൽ വച്ച് ഒരു ജൂതപ്പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചതിനാൽ സ്വന്തം ഔദ്യോഗിക ജീവിതം നശിപ്പിച്ചയാളാണ് താങ്കൾ... എന്നിട്ടും അന്ന് രാത്രി നോർഫോക്കിൽ അവസാന നിമിഷം വരെയും ചർച്ചിലിനെ പിടികൂടുവാൻ താങ്കൾ ശ്രമിച്ചു...”

“അയാം എ സോൾജർ, ക്യാപ്റ്റൻ... യുദ്ധം എന്ന് പറയുന്നത് ഒരു കളിയാണ്... അതിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ തുടരുകയല്ലേ മാർഗ്ഗമുള്ളൂ... എന്താ, ശരിയല്ലേ...?” സ്റ്റെയ്നർ ചോദിച്ചു.

“ഒടുവിലായപ്പോഴേക്കും കളി താങ്കളെ നിയന്ത്രിക്കുകയായിരുന്നുവെന്നതാണ് സത്യം...” മൺ‌റോ പറഞ്ഞു.

“ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ...”

“ഫ്യൂററുടെ നേർക്കുള്ള ഒരു വധശ്രമത്തെത്തുടർന്ന് പ്രിൻസ് ആൽബസ്ട്രാസ്സയിലെ ഗെസ്റ്റപ്പോ ഹെഡ്‌ക്വാർട്ടേഴ്സിൽ തടവിൽ കഴിയുകയായിരുന്ന താങ്കളുടെ പിതാവ് ജനറൽ കാൾ സ്റ്റെയ്നറുടെ ദുരവസ്ഥയുമായി ഒരു ബന്ധവുമില്ലെന്നാണോ...?” കാർട്ടർ ചോദിച്ചു.

സ്റ്റെയനറുടെ മുഖം വാടി. “ക്യാപ്റ്റൻ കാർട്ടർ... റൈഫ്യൂറർ ഹിം‌ലർ പല കാര്യങ്ങൾക്കും പേര് കേട്ടവനാണ്... പക്ഷേ, കരുണ, അനുകമ്പ എന്നിവയൊന്നും അക്കൂട്ടത്തിൽ ഇല്ല...”

“ഹിം‌ലർ ആയിരുന്നു അതിന്റെയെല്ലാം പിറകിൽ...” മൺ‌റോ പറഞ്ഞു. “അഡ്മിറൽ കാനറിസിനെ അറിയിക്കാതെ മാക്സ് റാഡ്‌ലിനെക്കൊണ്ട് ആ ദൌത്യം ഏറ്റെടുപ്പിച്ചു... എന്തിന്, ഫ്യൂററിന് പോലും അതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല... ഇപ്പോഴും ഇല്ല...”

“ഒന്നും തന്നെ എന്നെ അത്ഭുതപ്പെടുത്തിന്നില്ല...” സ്റ്റെയ്നർ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് ചുവട് വച്ചു. “നൌ, ജെന്റ്‌ൽമെൻ... ഇപ്പോഴത്തെ ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം...?”

“താങ്കളെ അവർക്ക് തിരികെ വേണം...” മൺ‌റോ പറഞ്ഞു.

അവിശ്വസനീയതയോടെ സ്റ്റെയ്നർ അദ്ദേഹത്തെ തുറിച്ചു നോക്കി. “തമാശ പറയുകയാണോ താങ്കൾ... ? എന്നെക്കുറിച്ചോർത്ത് അവരെന്തിന് വ്യാകുലപ്പെടണം...?”

“എനിക്ക് ആകെക്കൂടി അറിയാവുന്നത് ഇത്ര മാത്രമാണ്... ഹിം‌ലർക്ക് താങ്കളെ അവിടെ വേണം...”

സ്റ്റെയ്നർ കസേരയിൽ ഇരുന്നു. “ബട്ട് ദിസ് ഈസ് നോൺസെൻസ്... എന്റെ നാട്ടുകാരോടും ജർമ്മൻ യുദ്ധത്തടവുകാരോടുമുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ, ഒരു തടവുപുള്ളി പോലും ഇംഗ്ലണ്ടിൽ നിന്നും രക്ഷപെട്ട  ചരിത്രം ഉണ്ടായിട്ടില്ല ഇതു വരെ... അതിനുള്ള ശ്രമം ജർമ്മനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടും ഇല്ല...”

“ഒരു കാര്യം താങ്കൾ മറക്കുന്നു...” മൺ‌റോ പറഞ്ഞു. “വെറുമൊരു സാധാരണ തടവുപുള്ളിയെ രക്ഷപെടുത്തുന്ന കാര്യമല്ല ഇത്... ഒരു ഓപ്പറേഷൻ എന്ന് വേണമെങ്കിൽ പറയാം ഇതിനെ... SDയിലെ ജനറൽ വാൾട്ടർ ഷെല്ലെൻബെർഗിന്റെ മസ്തിഷ്കത്തിൽ രൂപം കൊണ്ട ഒരു ദൌത്യം... താങ്കൾക്കറിയില്ലേ അദ്ദേഹത്തെ...?”

“അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്...” സ്റ്റെയ്നർ പറഞ്ഞു.

“ആ ദൌത്യം നടപ്പാക്കണമെങ്കിൽ അതിന് അനുയോജ്യനായ ഒരു വ്യക്തിയെക്കൂടി കണ്ടെത്തണം... അവിടെയാണ് ലിയാം ഡെവ്‌ലിൻ രംഗപ്രവേശം ചെയ്യുന്നത്...” കാർട്ടർ പറഞ്ഞു.

“ഡെവ്‌ലിൻ....?” നിഷേധാർത്ഥത്തിൽ സ്റ്റെയ്നർ തലയാട്ടി. “നോൺസെൻസ്... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മിടുക്കനായ വ്യക്തിയാണ് ഡെവ്‌ലിൻ... പക്ഷേ, അദ്ദേഹത്തിന് പോലും എന്നെ ഇവിടെ നിന്ന് രക്ഷപെടുത്താൻ കഴിയില്ല...”

“വെൽ... പക്ഷേ, അത് ഇവിടെ നിന്നായിരിക്കില്ല... സുരക്ഷിതമായ മറ്റൊരിടത്തേക്ക് താങ്കളെ ഞങ്ങൾ മാറ്റുകയാണ്... വാപ്പിങ്ങിലുള്ള സെന്റ് മേരീസ് പ്രിയോറിയിലേക്ക്... വിശദവിവരങ്ങൾ പിന്നീടറിയിക്കുന്നതായിരിക്കും...”

“ഇല്ല... എനിക്കിത് വിശ്വസിക്കാനാവില്ല... ഇതിലെന്തോ ചതിയുണ്ട്...” സ്റ്റെയ്നർ പറഞ്ഞു.

“സുഹൃത്തേ... ഞങ്ങൾക്കെന്ത് ലാഭമാണിതിലുള്ളത്...?” മൺ‌റോ ചോദിച്ചു. ഇവിടെ ലണ്ടനിലെ സ്പാനിഷ് എംബസിയിൽ ഒരാളുണ്ട്... ഹൊസേ വർഗാസ്... കൊമേർഷ്യൽ അറ്റാഷെയാണ്... പണത്തിന് വേണ്ടി ചിലപ്പോഴെല്ലാം താങ്കളുടെ രാജ്യത്തിന് വേണ്ടിയും അയാൾ ചാരപ്പണി നടത്താറുണ്ട്... ബെർലിനിലെ സ്പാനിഷ് എംബസിയിലുള്ള അയാളുടെ കസിൻ മുഖേന...”

“അയാൾ ഞങ്ങൾക്ക് വേണ്ടിയും ചാരപ്പണി നടത്തുന്നുണ്ട്... പണത്തിന് വേണ്ടി...” കാർട്ടർ പറഞ്ഞു.  “ജർമ്മൻ അധികാരികൾ അയാളുമായി ബന്ധപ്പെട്ടിരുന്നു... താങ്കളെ രക്ഷപെടുത്തുവാനുള്ള പദ്ധതിയിലാണവർ... താങ്കളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അവർ അയാളോട് ആവശ്യപ്പെട്ടിരിക്കുന്നു...”

“അവർക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഞങ്ങൾ അയാൾക്ക് കൈമാറിയിട്ടുണ്ട്... താങ്കളെ ഇനി മാറ്റിപ്പാർപ്പിക്കുവാൻ പോകുന്ന സെന്റ് മേരീസ് പ്രിയോറിയെക്കുറിച്ചുള്ള വിവരം പോലും...” മൺ‌റോ പറഞ്ഞു.

“ഇപ്പോൾ എല്ലാം മനസ്സിലാകുന്നു...” സ്റ്റെയ്നർ പറഞ്ഞു. “അവർ ആ പദ്ധതിയുമായി മുന്നോട്ട് പോകുവാൻ താങ്കൾ അനുവദിക്കുന്നു... ഡെവ്‌ലിൻ ലണ്ടനിൽ എത്തുന്നു... തീർച്ചയായും അദ്ദേഹത്തിന് മറ്റ് പലരുടെയും സഹായം വേണ്ടി വരും... കൃത്യസമയം ആകുമ്പോൾ അതിൽ ഉൾപ്പെട്ട സകലരെയും വലയിലാക്കി അറസ്റ്റ് ചെയ്യുന്നു...”

“യെസ്... അത് ഒരു വശം... മറ്റൊരു സാദ്ധ്യതയും കൂടിയുണ്ട്...”  മൺ‌റോ പറഞ്ഞു.

“അതെന്താണ്...?”

“അവരുടെ പദ്ധതി വിജയിക്കുവാൻ ഞാൻ അനുവദിക്കുന്നു... താങ്കൾ ജർമ്മനിയിലേക്ക് രക്ഷപെടുന്നു...”

“എന്നിട്ട് ഞാൻ താങ്കൾക്ക് വേണ്ടി ചാരപ്പണി നടത്തണം...?” സ്റ്റെയ്നർ നിഷേധരൂപേണ തലയാട്ടി. “സോറി, ബ്രിഗേഡിയർ... കാർട്ടർ പറഞ്ഞത് ശരിയാണ്... ഞാനൊരു നാസിയല്ല... പക്ഷേ, ഞാൻ ഇപ്പോഴും ഒരു സൈനികനാണ്... ജർമ്മൻ സൈനികൻ... രാജ്യദ്രോഹി എന്നൊരു വിശേഷണം പേറുവാൻ എനിക്കാഗ്രഹമില്ല...”

“ഫ്യൂററെ സ്ഥനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ട താങ്കളുടെ പിതാവിനെയും അതുപോലുള്ള മറ്റുള്ളവരെയും രാജ്യദ്രോഹികൾ എന്ന് വിളിക്കുമോ താങ്കൾ...?” മൺ‌റോ ചോദിച്ചു.

“അത് വിഷയം വേറെയാണ് ബ്രിഗേഡിയർ... ജർമ്മൻ‌കാർ തങ്ങളുടെ പ്രശ്നം തങ്ങളുടേതായ രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു...”

“വളരെ വ്യക്തമായ കാഴ്ച്ചപ്പാട്... അല്ലേ ജാക്ക്...?” മൺ‌റോ കാർട്ടറിന് നേരെ തിരിഞ്ഞു.

കാർട്ടർ എഴുന്നേറ്റ് വാതിലിൽ പതുക്കെ തട്ടി. കതക് തുറന്ന് മിലിട്ടറി പോലീസുകാരൻ പ്രവേശിച്ചു.  മൺ‌റോ എഴുന്നേറ്റു. “ഞങ്ങളോടൊപ്പം വന്നാലും കേണൽ... ഒരു കാര്യം താങ്കളെ കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...