Sunday 25 June 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 15



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വർഗാസും താനുമായി നടന്ന സംഭാഷണങ്ങളുടെ സംഗ്രഹം വിവരിക്കുന്ന ജാക്ക് കാർട്ടറിന് ചെവി കൊടുത്തു കൊണ്ട് ഹേസ്റ്റൺ പ്ലേസിലെ തന്റെ ഫ്ലാറ്റിൽ ഇരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺ‌റോ.

“വിട്ടു പോയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് നമുക്കിതിന് ഒരു രൂപം കൊടുക്കണം, ജാക്ക്...” മൺ‌റോ പറഞ്ഞു. “സ്റ്റെയ്നറെ മോചിപ്പിക്കാൻ ഒരു റെസ്ക്യൂ ഓപ്പറേഷൻ നടത്താനുള്ള ഉദ്യമത്തിലാണ് ഷെല്ലെൻബെർഗ്... എവിടെയാണ് അദ്ദേഹം ഇപ്പോൾ...? ലിസ്ബനിൽ ലിയാം ഡെവ്‌ലിനോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കുന്നു... ഇതിൽ നിന്നുമൊക്കെ നിങ്ങൾക്കെന്താണ് മനസ്സിലാക്കാൻ സാധിക്കുന്നത്...?”

“ആ ദൌത്യത്തിനായി ഡെവ്‌ലിനെ റിക്രൂട്ട് ചെയ്യുവാനാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്ന്, സർ...“

“എക്സാക്റ്റ്‌ലി... ദി പെർഫെക്റ്റ് മാൻ...” മൺ‌റോ തല കുലുക്കി.  “അങ്ങനെയാണെങ്കിൽ രസകരമായ ചില സാദ്ധ്യതകളിലേക്കാണത് വിരൽ ചൂണ്ടുന്നത്...”

“മനസ്സിലായില്ല...?”

മൺ‌റോ തലയാട്ടി. “അല്പം കടന്ന് ചിന്തിക്കുകയായിരുന്നു ഞാൻ... സ്റ്റെയ്നറെ അവിടെ നിന്നും മാറ്റുന്ന കാര്യം... എന്ത് തോന്നുന്നു...?”

“കെൻസിങ്ടണിലെ ലണ്ടൻ കെയ്ജിലേക്കായാലോ...?”

“കമോൺ ജാക്ക്... അത് ലുഫ്ത്‌വാഫ് പൈലറ്റുകൾ പോലുള്ള താൽക്കാലിക തടവുകാർക്ക് വേണ്ടിയുള്ളതല്ലേ... ?”

“എന്നാൽ പിന്നെ കോക്ക്ഫോസ്റ്റർ ആയാലോ സർ...? അതൊരു സാധാരണ ജയിൽ മാത്രമാണ്... പിന്നെ വാൻഡ്സ്‌വർത്ത് പ്രിസണിന്റെ എതിർവശത്തുള്ള ആ സ്കൂൾ... കുറേ ജർമ്മൻ ഏജന്റുമാരെ അവിടെ പാർപ്പിച്ചിരുന്നു...”

കാർട്ടറിന്റെ അഭിപ്രായം അത്ര സ്വീകാര്യമായി തോന്നിയില്ല മൺ‌റോയ്ക്ക്. എന്നാൽ അത് മനസ്സിലാക്കാതെ അയാൾ തുടർന്നു. “വേറൊരു സ്ഥലമുണ്ട്.. ഹാം‌പ്ഷയറിൽ മിച്ചെറ്റ് പ്ലേസിൽ... റുഡോൾഫ് ഹെസ്സിനെ താമസിപ്പിക്കുന്നതിന് വേണ്ടി അന്ന് അത് ഒരു ചെറിയ കോട്ട പോലെ ആക്കിത്തീർത്തു എന്ന് പറയുന്നതാവും ശരി...”

“അവിടുത്തെ ഏകാന്ത വാസത്തിൽ മനം മടുത്ത അദ്ദേഹം 1941 ൽ ബാൽക്കണിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത് ഓർമ്മയുണ്ടല്ലോ... അതെന്തായാലും വേണ്ട...”  ജാലകത്തിനരികിൽ ചെന്ന് മൺ‌റോ പുറത്തേക്ക് നോക്കി.  മഴ ശക്തി പ്രാപിച്ചിരിക്കുന്നു. മൺ‌റോ തിരിഞ്ഞു. “സ്റ്റെയ്നറെ കണ്ട് സംസാരിച്ചിട്ട് കുറച്ച് ദിവസമായി... നാളെ ഒന്ന് പോയി കാണണം...”

“ഫൈൻ സർ... ഐ വിൽ അറേഞ്ച് ഇറ്റ്...”

“ഈ ഡെവ്‌ലിന്റെ ഫോട്ടോ വല്ലതും ഉണ്ടാകുമോ നമ്മുടെ ഫയലിൽ...?”

“ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ  ഉണ്ട് സർ... നോർഫോക്കിൽ വന്ന് താമസിച്ച സമയത്ത് വിദേശി എന്ന നിലയിൽ ഒരു രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നൽകാനുണ്ടായിരുന്നു... ഐറിഷ് പൌരനാണെങ്കിൽ അതിൽ ഫോട്ടോ പതിച്ചിരിക്കണമെന്നത് നിർബന്ധമാണ്... സ്പെഷൽ ബ്രാഞ്ച് ആണ് ആ ഫോട്ടോ തന്നത്...”

മൺ‌റോ പെട്ടെന്ന് പുഞ്ചിരിച്ചു. “കിട്ടിപ്പോയി ജാക്ക്... കിട്ടിപ്പോയി... സ്റ്റെയ്നറെ എവിടെ പാർപ്പിക്കണമെന്ന്... വാപ്പിങ്ങിലുള്ള സെന്റ് മേരിസ് പ്രിയോറിയിൽ...”

“ദി ലിറ്റ്‌ൽ സിസ്റ്റേഴ്സ് ഓഫ് പിറ്റി... അവിടെയാണോ സർ...? പക്ഷേ, അത് മരണം കാത്ത് കഴിയുന്നവർക്ക് വേണ്ടിയുള്ള ഒരു ശരണാലയമല്ലേ...?”

“അത് മാത്രമല്ലല്ലോ... അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്നവരെയും അവർ പരിചരിക്കുന്നുണ്ടല്ലോ... പരിക്കേറ്റ റോയൽ എയർഫോഴ്സ് പൈലറ്റുമാരും ഒക്കെയില്ലേ അവിടെ...?”

“യെസ് സർ....”

“കഴിഞ്ഞ ഫെബ്രുവരിയിൽ പിടി കൂടിയ ഒരു അബ്ഫെർ ഏജന്റിന്റെ കാര്യം നിങ്ങൾ മറന്നുവോ...? സ്പെഷൽ ബ്രാഞ്ചും MI-5 ഉം കൂടി പിന്തുടരവെ ഇംഗ്ലീഷ് ചാനലിൽ വച്ച് നെഞ്ചിൽ വെടിയേറ്റ അയാളെ കൊണ്ടുവന്ന് ചികിത്സ നൽകിയത് ആ മഠത്തിലായിരുന്നു... അവിടെ വച്ച് അയാളെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് ഞാൻ കാണുകയും ചെയ്തതാണ്... MI-5 ആ മഠം അത്തരം കാര്യങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്... എന്തുകൊണ്ടും അനുയോജ്യമായ ഇടം... പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച കെട്ടിടം... കനത്ത മതിലുകളാൽ ചുറ്റപ്പെട്ട് ഒരു കോട്ടയ്ക്കുള്ളിൽ എന്ന പോലെ നില കൊള്ളുന്ന കെട്ടിടം...”

“ഞാൻ കണ്ടിട്ടില്ല സർ...”

“ഞാൻ കണ്ടിട്ടുണ്ട്... വിചിത്രമായ ഇടം തന്നെ... പ്രൊട്ടസ്റ്റന്റുകളുടെ പക്കൽ നിന്നും റോമൻ കത്തോലിക്കരുടെ കൈകളിലെത്തിയ ആ കെട്ടിടം വിശ്വാസിയായ ഏതോ ഒരു വ്യവസായി, തെരുവിൽ അലയുന്നവർക്ക് തല ചായ്ക്കാനുള്ള ഒരു ഹോസ്റ്റൽ ആക്കി മാറ്റി. വർഷങ്ങളോളം ആൾത്താമസമില്ലാതെ കിടന്ന കെട്ടിടം പിന്നീട്  1910 ൽ ഏതോ ഒരു ധർമ്മിഷ്ഠൻ വാങ്ങുകയും റോമൻ കത്തോലിക്കരുടെ നേതൃത്വത്തിൽ പുനരുദ്ധരിക്കുകയും ചെയ്തു. അതിന് ശേഷമാണ് സിസ്റ്റേഴ്സ് ഓഫ് പിറ്റി രംഗത്ത് വരുന്നതും ഏറ്റെടുത്ത് നടത്തിക്കൊണ്ടു വരുന്നതും...” ആവേശത്തോടെ അദ്ദേഹം തല കുലുക്കി. “അതെ... സ്റ്റെയ്നറെ പാർപ്പിക്കാൻ എന്തു കൊണ്ടും അനുയോജ്യമായ ഇടം തന്നെ...”

“പക്ഷേ, ഒരു കാര്യം സർ... ഏതാണ്ട് ചാരപ്രവർത്തനം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള സംഗതിയാണല്ല്ലോ ഇത്... എന്ന് വച്ചാൽ കർശനമായും MI-5 ഉം സ്പെഷൽ ബ്രാഞ്ചും മാത്രം കൈകാര്യം ചെയ്യേണ്ട വിഷയം...”

“പക്ഷേ, അവർക്ക് ഇക്കാര്യത്തെക്കുറിച്ച് ഒന്നും തന്നെ അറിവില്ലെങ്കിലോ...?” മൺ‌റോ പുഞ്ചിരിച്ചു. “വർഗാസിന്റെ ഫോൺ വന്നാൽ ഉടൻ തന്നെ പോയി കാണുക... സ്റ്റെയ്നറെ സെന്റ് മേരീസ് പ്രിയോറിയിലേക്ക് മാറ്റുന്ന വിവരം ഒരു മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ട് അയാളുടെ കസിന് കൈമാറാൻ പറയുക...”

“ഒരു റെസ്ക്യൂ ഓപ്പറേഷൻ നടത്താൻ വേണ്ടി താങ്കൾ ശരിക്കും അവരെ ക്ഷണിക്കുകയാണോ സർ...? എനിക്ക് മനസ്സിലാകുന്നില്ല...!”

“എന്തു കൊണ്ട് ആയിക്കൂടാ ജാക്ക്...? ഡെവ്‌ലിൻ മാത്രമല്ല നമ്മുടെ വലയിൽ പെടാൻ പോകുന്നത്... അയാളുമായി ബന്ധമുള്ള സകലരും... അയാൾക്ക് ഒറ്റയ്ക്ക് ഈ ദൌത്യം നടത്താൻ കഴിയുമെന്ന് തോന്നുന്നില്ല... നിരവധി സാദ്ധ്യതകളുണ്ട് ഈ വിഷയത്തിൽ... എന്തായാലും നിങ്ങൾ ഇപ്പോൾ പോകൂ...”

“ശരി സർ...”  മുടന്തിക്കൊണ്ട് കാർട്ടർ വാതിലിന് നേർക്ക് നീങ്ങി.

“ഒരു നിമിഷം...” മൺ‌റോ വിളിച്ചു. “പ്രധാനപ്പെട്ട ഒരു കാര്യം മറന്നു... നാം ഇപ്പോൾ കൊടുക്കാൻ പോകുന്ന ഇൻഫർമേഷൻ വാൾട്ടർ ഷെല്ലെൻബെർഗിന് വിശ്വസനീയമായിരിക്കണം... വർഗാസ് ഇത് എങ്ങനെ അറിഞ്ഞു എന്ന് സംശയം തോന്നിയാൽ...?”

“എന്റെ മനസ്സിൽ തോന്നിയ അഭിപ്രായം പറയട്ടെ സർ...?”

“തീർച്ചയായും...”

“ഈ ഹൊസേ വർഗാസ് അറിയപ്പെടുന്ന ഒരു സ്വവർഗാനുരാഗിയാണ് സർ... ഇപ്പോൾ ലണ്ടൻ ടവറിൽ ഡ്യൂട്ടിയിലുള്ളത് ഒരു കൂട്ടം സ്കോട്ടിഷ് ഗാർഡുകളാണ്... പതിവായി അവർ സന്ദർശിക്കുന്ന സമീപത്തെ ക്ലബ്ബിൽ വച്ച് അവരിലൊരുവനെ വർഗാസ് വലയിലാക്കി എന്നും അയാളുടെ പക്കൽ നിന്നും ലഭിച്ച വിവരമാണെന്നും ധരിപ്പിക്കാം...”

“ഓ, വെരി ഗുഡ് ജാക്ക്... എക്സലന്റ്...” മൺ‌റോ പറഞ്ഞു. “എന്നാൽ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ...”

                                                             ***  

ലിസ്ബനിലെ എയർപോർട്ടിന് വെളിയിൽ ആൾത്തിരക്കിൽ നിന്നു കൊണ്ട് മേജർ ആർതർ ഫ്രെയർ റൺ‌വേയിലേക്ക് കണ്ണോടിച്ചു. ഷെല്ലെൻബെർഗും ബെർഗറും കൂടി നടന്ന് ചെന്ന് ജങ്കേഴ്സിനുള്ളിൽ കയറുന്നത് വീക്ഷിക്കവെ അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. വിമാനം റൺ‌വേയിലൂടെ നീങ്ങി ടേക്ക് ഓഫ് ചെയ്യുന്നത് വരെയും അയാൾ അവിടെത്തന്നെ നിന്നു. പിന്നെ തിരിഞ്ഞ് തന്റെ കാറിനരികിലേക്ക് നടന്നു.

അര മണിക്കൂർ കഴിഞ്ഞ് ലൈറ്റ്സ് ഓഫ് ലിസ്ബനിൽ എത്തിയ ഫ്രെയർ ഒരു ബിയറിന് ഓർഡർ കൊടുത്തിട്ട് ബാർ സൂക്ഷിപ്പുകാരനോട് ചോദിച്ചു. “നമ്മുടെ ഐറിഷ് സ്നേഹിതൻ എവിടെ...? കണ്ടില്ലല്ലോ...”

“ഓ... അയാളോ... അയാൾ പോയി...” ബാർ സൂക്ഷിപ്പുകാരൻ പറഞ്ഞു. “അയാളെക്കൊണ്ട് എന്നും പ്രശ്നങ്ങളേയുള്ളൂ... അതിനാൽ ബോസ് അയാളെ പറഞ്ഞു വിട്ടു... കഴിഞ്ഞ രാത്രി ഒരു അതിഥി ഉണ്ടായിരുന്നു ഇവിടെ... നല്ലൊരു മനുഷ്യൻ... ജർമ്മൻ‌കാരനാണെന്ന് തോന്നുന്നു... ഈ ഡെവ്‌ലിനും അദ്ദേഹവും തമ്മിൽ വാക്കുതർക്കമുണ്ടായി... ഏതാണ്ട് കയ്യാങ്കളി വരെ എത്തിയെന്ന് പറഞ്ഞാൽ മതിയല്ലോ... അതോടെ ഡെവ്‌ലിനെ പുറത്താക്കുകയായിരുന്നു...”

“അത് ശരി... അപ്പോൾ ഇനി എന്ത് ചെയ്യും അയാൾ...?”

“വിഷമിക്കാനൊന്നുമില്ല സെനോർ... ഈ അൽഫാമയിൽ ബാറുകൾക്കാണോ പഞ്ഞം... അവയിൽ ഏതെങ്കിലുമൊന്നിൽ ജോലിക്ക് കയറും...”  അയാൾ പറഞ്ഞു.

“ശരിയാണ്...” ഗ്ലാസിലെ ബിയർ മുഴുവനും അകത്താക്കിയിട്ട് ഫെയർ എഴുന്നേറ്റു. “എന്നാൽ ശരി... ഞാനിറങ്ങുന്നു...”

ഫ്രെയർ പുറത്തിറങ്ങി നടന്ന് നീങ്ങിയതും ബാർ കൌണ്ടറിൽ കർട്ടന് പിറകിൽ നിന്നും ഡെവ്‌ലിൻ മുന്നോട്ട് വന്നു. “ജോസ്... നിങ്ങൾ കലക്കി... ഇതിന്റെ പേരിൽ നമുക്കൊരുമിച്ച് ഒരു ഡ്രിങ്ക് ആയാലോ...?”

                                                               ***  

ഉച്ച തിരിഞ്ഞ് SOE ഹെഡ് ക്വാർട്ടേഴ്സിൽ ജാക്ക് കാർട്ടർ എത്തുമ്പോൾ ബ്രിഗേഡിയർ ഡോഗൽ മൺ‌റോ തന്റെ ഓഫീസിൽത്തന്നെയുണ്ടായിരുന്നു.

“മേജർ ഫ്രെയറിന്റെ സന്ദേശമുണ്ട് സർ... ഷെല്ലെൻബെർഗ് ഇന്ന് രാവിലെ വിമാനമാർഗ്ഗം ബെർലിനിലേക്ക് പുറപ്പെട്ടു... എന്നാൽ ഡെവ്‌ലിൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല...”

“ജാക്ക്... ഞാൻ വിചാരിക്കുന്നയത്ര മിടുക്കനാണ് ഡെവ്‌ലിൻ എങ്കിൽ, തുടക്കം മുതൽ തന്നെ അയാൾ ഫ്രെയറിന്റെ പിന്നാലെ കൂടിയിട്ടുണ്ടാകണം... ലിസ്ബൻ പോലുള്ള ഒരു നഗരത്തിൽ ആൾക്കാർ അറിയാതെ ഒരു എംബസിയുടെ മിലിട്ടറി അറ്റാഷെ ആയി ജീവിക്കുക എന്നൊക്കെ പറയുന്നത് അത്ര എളുപ്പമല്ല...”

“താങ്കൾ പറഞ്ഞു വരുന്നത്, ഡെവ്‌ലിൻ മറ്റൊരു റൂട്ടിൽ ബെർലിനിലേക്ക് തിരിച്ചിട്ടുണ്ടാകും എന്നാണോ സർ...?”

“എക്സാക്റ്റ്‌ലി... കുറുക്കനാണ് ഡെവ്‌ലിൻ... ആർക്കും പിടി കൊടുക്കാതെ മുങ്ങി നടക്കുന്നവൻ...” മൺ‌റോ പുഞ്ചിരിച്ചു. “എങ്കിലെന്താ... വർഗാസും റിവേറയും നമ്മുടെ പോക്കറ്റിലാണല്ലോ... എന്ന് വച്ചാൽ നാം എല്ലായ്പ്പോഴും ഒരു പടി മുന്നിലായിരിക്കുമെന്ന്...”

“അപ്പോൾ ഇനി എന്ത് സംഭവിക്കും സർ...?”

“കാത്തിരിക്കാം ജാക്ക്... അവരുടെ അടുത്ത നീക്കം എന്താണെന്നറിയാനായി കാത്തിരിക്കാം... ആട്ടെ, സ്റ്റെയ്നറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഏർപ്പാടാക്കിയോ നിങ്ങൾ...?”

“യെസ് സർ...”

മൺ‌റോ ജാലകത്തിനരികിലേക്ക് നീങ്ങി. മഴയോടൊപ്പം ആലിപ്പഴങ്ങൾ കൂടി വീണു തുടങ്ങിയിരിക്കുന്നു. “ഇന്ന് കനത്ത മഞ്ഞും ഉണ്ടാകുമെന്ന് തോന്നുന്നു... നശിച്ച ഒരു കാലാവസ്ഥ...” അദ്ദേഹം നെടുവീർപ്പിട്ടു. “എന്തൊരു യുദ്ധമാണിത് ജാക്ക്... എന്തൊരു യുദ്ധം...! ഇതിനൊരു അവസാനമില്ലെന്നോ...!”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

35 comments:

  1. വന്നവഴി തന്നെ തേങ്ങാ!!

    ReplyDelete
    Replies
    1. മിസ്ടർർർ ഉണ്ടാപ്രീ... ഇന്ന് മുതൽ താങ്കൾ 'തേങ്ങാപ്രി' എന്നറിയപ്പെടും.

      Delete
    2. മിഷ്ടർ തേങ്ങാപ്രീ.... :)

      Delete
  2. അപ്പോ നമ്മുടെ രോമാഞ്ചം സ്റ്റെയ്നറെ ഉടനേ കാണാമല്ലോ.

    (ഈ പിശാചുക്കളുടെ പേരുകൾ ഓർമ്മയിൽ നിൽക്കുന്നില്ലല്ലോ ഹീശ്വരാ!!!!)

    ReplyDelete
    Replies
    1. അതെ... ഇനി സ്റ്റെയ്നറുടെ അടുത്തേക്ക്...

      Delete
  3. അതേ. അവരുടെ അടുത്ത നീക്കം എന്താകുമെന്ന് നമുക്കും കാത്തിരിയ്ക്കാം

    ReplyDelete
    Replies
    1. അടുത്ത നീക്കം എന്താണെന്നാലോചിച്ച് മണ്റോ മൊയലാളി താടിക്ക് കയ്യും കൊടുത്തിരിക്കുമ്പോൾ, അതാ അടുക്കളയിൽ നിന്നും സ്വന്തം ഭാര്യയുടെ ആർത്തനാദം..

      "ഉന്തുന്തുന്തുന്തു....ന്തുന്തുന്താളെയുന്ത്.."

      കളളക്കളി മനസിലാക്കിയ ഡെവ്ലിൻ, മണ്റോയെ ഉന്തി.. മണ്റോ തിരിച്ച് ഉന്തി.. അതോടെ ആകെ ജഗപൊഗയായി.. അവസാനം, ഡെവ്ലിൻ, മണ്റോയെ തുരത്തിയോടിച്ചു.. ഗത്യന്തരമില്ലാതെ ആലപ്പുഴയ്ക്കടുത്തുളള ഒരു തുരുത്തിൽ അദ്ദേഹം അഭയം തേടി.. അങ്ങനെയാണ് മണ്റോ തുരുത്തിന് ആ പേര് കൈവന്നത്..

      Delete
    2. ജിമ്മിയുടെ മൺറോ കഥ കൊള്ളാലോ

      Delete
    3. അതേ, ഈ മണ്ട്രോ തുരുത്ത് ആലപ്പുഴയില്‍ അല്ല കൊല്ലത്താ, കേട്ടോ.

      Delete
    4. അത് പഠിപ്പിച്ചപ്പോൾ ജിമ്മൻ ക്ലാസിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു ശ്രീജിത്തേ... :)

      Delete
  4. സ്റ്റെയ്നറുമായുളള കൂടിക്കാഴ്ച പെട്ടെന്നായിക്കോട്ടെ.. അധികം കാത്തിരിക്കാനുളള ക്ഷമയില്ല..

    ബൈ ദ പൈ.. മ്മടെ നായിക എപ്പ വരും...?

    ReplyDelete
    Replies
    1. നായിക വരണമെങ്കിൽ ഡെവ്‌ലിൻ ഇംഗ്ലണ്ടിലെത്തണം ജിമ്മാ...

      Delete
  5. ഡെവ്ലിൻ എവിടെയായിരിക്കും

    ReplyDelete
    Replies
    1. അപ്പോൾ സുകന്യാജി അത് ശ്രദ്ധിച്ചില്ലേ? ഡെവ്‌ലിൻ ആ ബാറിൽത്തന്നെയുണ്ടല്ലോ... ലൈറ്റ്സ് ഓഫ് ലിസ്ബനിൽ....

      Delete
  6. കഥയും പിന്നെ ജിമ്മിച്ചന്റെ വക കമന്റ് കഥയും... ആകെ ത്രില്ലിലാണല്ലോ എല്ലാവരും. പെരുന്നാൾ പ്രമാണിച്ചു അടുത്ത ഭാഗം നാളെ പോസ്റ്റൂ വിനുവേട്ടാ..

    ReplyDelete
    Replies
    1. പെരുന്നാളാണെങ്കിലും ജോലിയുണ്ട് മുബീ.... അടുത്ത ലക്കം വെള്ളിയാഴ്ച്ച...

      Delete
  7. സംഭവം പൊളിച്ചു.......
    ഇവർ ഇങ്ങനെ ഇsയക്ക് ഇടയ്ക്ക് ഡ്രിങ്ക് ബ്രേക്ക് എടുക്കുന്നത് തീരേ സഹിക്കുന്നില്ലാട്ടോ...

    ReplyDelete
    Replies
    1. തൽക്കാലം സഹിയ്ക്ക് സതീഷേ....

      Delete
  8. ആ സിസ്റ്റേഴ്സ് ഓഫ് പിറ്റിയിൽ മ്മടെ അന്ന കാണുമോ .. ........ ?????
    ഡെവ് ലിന്റെ മുഖത്ത് അവളെ കണ്ടത്തുമ്പോഴുള്ള ആ പുഞ്ചിരി ഞാൻ കാണുന്നുണ്ട്...!

    ReplyDelete
    Replies
    1. അന്നയോ അതോ മോളിയോ... അശോകേട്ടന് മറവി ഈയിടെയായി ഇത്തിരി കൂടുന്നോ എന്നൊരു സംശയം... :)

      Delete
    2. മോളിയെ അങ്ങിനെ മറക്കാമോ ആശോകേട്ടാ..

      Delete
  9. ഇവിടേയും മഴതന്നെ. തണുപ്പത്ത് മൂടിപ്പുതച്ചിരുന്ന് വായിക്കാന്‍ ബഹുരസം.

    ReplyDelete
    Replies
    1. പെയ്യട്ടങ്ങനെ പെയ്യട്ടെ കേരളേട്ടാ...

      Delete
  10. perunnaal kazhinju..ini yudham:)

    ReplyDelete
    Replies
    1. യുദ്ധം നടന്നു കൊണ്ടിരിക്കുകയാണല്ലോ വിൻസന്റ് മാഷേ...

      Delete
  11. ബാറിനുള്ളിൽ നിന്നും ഇനി ശരിയായ
    യുദ്ധമുഖത്ത് നായകരും പ്രതിനായകരുമൊക്കെ
    രംഗത്ത് വരുന്നത് അടുത്ത് തന്നെ കാണാം അല്ലെ

    ReplyDelete
    Replies
    1. അതെ മുരളിഭായ്... ഡെവ്‌ലിൻ ഒന്ന് ഇറങ്ങിക്കോട്ടെ...

      Delete
  12. സ്റ്റെയ്നറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽ വെടിയേറ്റ് വീണ സ്റ്റെയ്നർ... അതേ സ്റ്റെയ്നറുടെ അരികിൽ നാം വീണ്ടും എത്തുന്നു... അടുത്ത ലക്കത്തിൽ...

      Delete
  13. കൂടെ ഉണ്ട്. നല്ല രസം ..തുടരുക ആശംസകൾ

    ReplyDelete
  14. എന്റെ ഈഗിളേ, ഒന്ന് പറന്നുതുടങ്ങ്. ഇതെത്രനേരംന്ന് വച്ചിട്ടാ ഈ റൺവേയിൽക്കൂടി ഓടിക്കൊണ്ടിരിക്കുന്നത്

    ReplyDelete
    Replies
    1. ക്ഷമ വേണം അജിത്‌ഭായ്, ക്ഷമ....

      Delete