Saturday 10 June 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 13



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഫേയിൽ പ്രവേശിച്ച നിമിഷം തന്നെ മേജർ ആർതർ ഫ്രെയർ ജനറൽ ഷെല്ലെൻബെർഗിനെ തിരിച്ചറിഞ്ഞിരുന്നു. മൂലയിലുള്ള ഒരു മേശക്കരികിൽ ചെന്നിരുന്ന അദ്ദേഹം വെയ്റ്ററെ വിളിച്ച് ഒരു ബിയർ ഓർഡർ ചെയ്തു. സംസാരിച്ചുകൊണ്ട് കഫേയുടെ പിൻ‌ഭാഗത്തെ ഗാർഡനിലേക്ക് നീങ്ങുന്ന ഷെല്ലെൻബെർഗിനെയും ഡെവ്‌ലിനെയും അദ്ദേഹം നിരീക്ഷിച്ചു. താഴെ ടാഗൂസ് നദിയിലൂടെ നീങ്ങുന്ന ബോട്ടുകളുടെ പ്രകാശവും നോക്കി ഗാർഡനിലെ മേശയ്ക്ക് ഇരുവശവുമായി അവർ ഇരുന്നു.

“ജനറൽ... യുദ്ധത്തിൽ ജർമ്മനി പരാജയത്തിലേക്കാണ് നീങ്ങുന്നത്... എന്തിനാണ് ഇനിയും വെറുതെ പൊരുതിക്കൊണ്ടിരിക്കുന്നത്...?” ഡെവ്‌ലിൻ ചോദിച്ചു.

 “യുദ്ധം അവസാനിക്കുന്നത് വരെ ഇത് ഞങ്ങൾക്ക് തുടർന്നേ പറ്റൂ സുഹൃത്തേ... ഞാൻ പലപ്പോഴും പറയാറുള്ളത് പോലെ, മെറി‌-ഗോ-റൌണ്ട് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിൽ നിന്നും ചാടുക എന്നത് എളുപ്പമല്ല... അത്തരത്തിലുള്ള ഒരു കളി തന്നെ ഇതും...”

“അതെ... ശരിയാണ്...  പിന്നെ, അവിടെ ആ മൂലയിൽ ഇരുന്ന് നരച്ച തലയുള്ള ഒരാൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട്...” ഡെവ്‌ലിൻ പറഞ്ഞു.

“ആരാണത്...?” വളരെ സ്വാഭാവികമായി ചുറ്റും ഒന്ന് നോക്കിയിട്ട് ഷെല്ലെൻബെർഗ് ചോദിച്ചു.

“തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു വ്യവസായി എന്നാണ് പരിചയപ്പെടുത്തിയത്... ഫ്രെയർ എന്നാണ് പേര്... എന്നാൽ എന്റെ സുഹൃത്തുക്കൾ പറഞ്ഞത് അയാൾ ഇവിടുത്തെ ബ്രിട്ടീഷ് എംബസിയിലെ മിലിട്ടറി അറ്റാഷെ ആണെന്നാണ്...”

“അത് ശരി...”  ഷെല്ലെൻബെർഗ് ഭാവവ്യത്യാസം ഏതുമില്ലാതെ തുടർന്നു. “ആട്ടെ, ഞാൻ പറഞ്ഞ കാര്യത്തിൽ താല്പര്യവാനാണോ നിങ്ങൾ...?”

“ഞാനെന്തിന് താല്പര്യം കാണിക്കണം...?”

“പണം... ഓപ്പറേഷൻ ഈഗ്‌ളിലെ നിങ്ങളുടെ പങ്കാളിത്തത്തിന് പ്രതിഫലമായി ഇരുപതിനായിരം പൌണ്ടാണ് നിങ്ങളുടെ ജനീവാ അക്കൌണ്ടിലേക്ക് ഒഴുകിയത്...”

“എന്നിട്ട് ജീവിക്കാൻ വകയില്ലാതെ ഞാനിവിടെ കുടുങ്ങിക്കിടക്കുന്നു...!”

“ഇരുപത്തിയയ്യായിരം പൌണ്ട്, മിസ്റ്റർ ഡെവ്‌ലിൻ... നിങ്ങൾ പറയുന്ന എങ്ങോട്ട് വേണമെങ്കിലും ഞങ്ങൾ ട്രാൻസ്‌ഫർ ചെയ്യാം...”

സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെവ്‌ലിൻ പിന്നോട്ട് ചാഞ്ഞിരുന്നു. “എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ നിങ്ങൾ തിരികെ കൊണ്ടുവരുന്നത്...? ഇത്രയും റിസ്ക് എടുക്കേണ്ടതിന്റെ ആവശ്യമെന്താണ്...?”

“സുരക്ഷാ കാരണങ്ങൾ തന്നെ, മിസ്റ്റർ ഡെവ്‌ലിൻ...”

ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു. “കമോൺ ജനറൽ... കഴിഞ്ഞ പ്രാവശ്യത്തേത് പോലെ കൂരാകൂരിരുട്ടിൽ അയർലണ്ടിന് മുകളിൽ അയ്യായിരം അടി ഉയരത്തിൽ നിന്നും ഞാൻ ചാടണം... എന്നിട്ട് അതിർത്തി കടന്ന് ലണ്ടനിലെത്തി ആ മുരടന്മാരുമായി ഏറ്റുമുട്ടണം...”

“ഓൾ റൈറ്റ്...” കൂടുതൽ പറയാതിരിക്കാനെന്നവണ്ണം ഷെല്ലെൻബെർഗ് കൈ ഉയർത്തി. “ജനുവരി 21 ന് ഫ്രാൻസിൽ വച്ച് ഒരു മീറ്റിങ്ങുണ്ട്... ഫ്യൂറർ, റോമൽ, കാനറീസ്, പിന്നെ ഹിം‌ലറും... ഓപ്പറേഷൻ ഈഗ്‌ളിനെക്കുറിച്ച് വാസ്തവത്തിൽ ഫ്യൂററിന് യാതൊരു അറിവുമില്ല... ആ മീറ്റിങ്ങിൽ സ്റ്റെയ്നറെ ഫ്യൂററുടെ മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഹിം‌ലറുടെ മനസ്സിലിരുപ്പ്...”

“അങ്ങനെ ചെയ്യേണ്ട ആവശ്യം എന്താണ് അയാൾക്ക്...?”

“സ്റ്റെയ്നറുടെ ദൌത്യം ഒരു പരാജയമായിരുന്നുവെങ്കിലും ജർമ്മൻ പോരാളികളെയും കൊണ്ട് ബ്രിട്ടീഷ് മണ്ണിൽ പൊരുതിയവനാണ് അദ്ദേഹം... സാമ്രാജ്യത്തിന്റെ വീരനായകൻ...”

“മറ്റ് കിഴവന്മാർക്ക് എന്ത് പ്രാധാന്യമാണ് അവിടെ...?”

“ഹിം‌ലറും അഡ്മിറൽ കാനറിസും ഒരിക്കലും നേരിൽ കാണാറില്ല എന്നത് എല്ലാവർക്കും അറിയുന്നതാണല്ലോ... സ്റ്റെയ്നറുടെ മോചനം സാദ്ധ്യമാക്കിയത് SS സേനയാണെന്ന് എല്ലാവരെയും കാണിക്കുവാനുള്ള അവസരം... അതാണ് റൈഫ്യൂറർ ലക്ഷ്യമിടുന്നത്...”

“ഒപ്പം കാനറിസിനെ ഒന്ന് താഴ്ത്തിക്കെട്ടുക എന്ന ഗൂഢലക്ഷ്യവും... എന്തൊരു ടീം വർക്ക്...!  കഷ്ടം...!”  ഡെവ്‌ലിൻ തലയാട്ടി.  “നോക്കൂ... ആ ദുഷ്ടൻ ഹിം‌ലറുടെയോ മറ്റുള്ളവരുടെയോ ഒന്നും ഭാവി എനിക്കൊരു പ്രശ്നമേയല്ല... പക്ഷേ, കുർട്ട് സ്റ്റെയ്നർ... അദ്ദേഹത്തിന് എന്റെ മനസ്സിലുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്... എ ഗ്രേറ്റ് മാൻ... പക്ഷേ, ലണ്ടൻ ടവറിൽ നിന്നും മോചിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ.........” ഡെവ്‌ലിൻ തലയാട്ടി.

“അവർ അദ്ദേഹത്തെ അവിടെത്തന്നെ പാർപ്പിക്കുമെന്ന് തോന്നുന്നില്ല... എനിക്ക് തോന്നുന്നത് ലണ്ടനിലെ തന്നെ ഏതെങ്കിലും ജയിലിലേക്ക് ഉടൻ തന്നെ മാറ്റുമെന്നാണ്...”

“അതെങ്ങനെ അറിയാൻ കഴിയും നമുക്ക്...?”

“നമുക്ക് ഒരു ഏജന്റുണ്ട് ലണ്ടനിൽ... സ്പാനിഷ് എംബസിയിൽ വർക്ക് ചെയ്യുന്നു...”

“അയാൾ ഒരു ഡബ്‌ൾ ഏജന്റ് അല്ലെന്നതിന് എന്താണുറപ്പ്...?” ഡെവ്‌ലിൻ ആരാഞ്ഞു.

“അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്...”

ചിന്താവിഷ്ടനായി ഡെവ്‌ലിൻ അല്പനേരം ഇരുന്നു.

“മുപ്പതിനായിരം പൌണ്ട്...”  ഷെല്ലെൻബെർഗ് പുഞ്ചിരിച്ചു. “എന്റെ ജോലിയിൽ ഞാൻ മിടുക്കനാണ് മിസ്റ്റർ ഡെവ്‌ലിൻ... സ്റ്റെയ്നറെ എങ്ങനെ മോചിപ്പിക്കാം എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ പ്ലാനുണ്ട്... നൂറ് ശതമാനവും വിജയസാദ്ധ്യതയുള്ള ഒരു പ്ലാൻ...”

“ഞാനൊന്ന് ആലോചിക്കട്ടെ...” തല കുലുക്കിയിട്ട് ഡെവ്‌ലിൻ എഴുന്നേറ്റു.

“പക്ഷേ, സമയമാണ് നമുക്കില്ലാത്തത്... എനിക്ക് തിരിച്ച് ബെർലിനിലേക്ക് പോകേണ്ടിയിരിക്കുന്നു...”

“എനിക്കല്പം ചിന്തിക്കേണ്ടിയും ഇരിക്കുന്നു... മാത്രമല്ല, ക്രിസ്മസുമാണ്... എന്റെയൊരു സുഹൃത്ത് ബർബോസാ നടത്തുന്ന കാളപ്പോര് കാണാൻ ചെല്ലാമെന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്... ഒരു മൂന്ന് ദിവസം കഴിഞ്ഞേ ഞാൻ തിരിച്ചെത്തൂ...”

“പക്ഷേ, മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പിന്തിരിപ്പിക്കാൻ ഒരു വിഫലശ്രമം നടത്തി.

“താങ്കൾക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ, കാത്തിരുന്നേ മതിയാകൂ...” ഡെവ്‌ലിൻ അദ്ദേഹത്തിന്റെ ചുമലിൽ പതുക്കെ തട്ടി. “കമോൺ നൌ, വാൾട്ടർ.... ക്രിസ്മസ് അല്ലേ ഇന്ന്...? അതും ലിസ്ബൻ നഗരത്തിൽ...  പ്രകാശമാനമായ രാത്രി... സംഗീതം... സുന്ദരികളായ പെൺകുട്ടികൾ... ഈ സമയം ബെർലിനിലാണെങ്കിൽ എന്താണുള്ളത്...? ബ്ലാക്ക് ഔട്ട് മൂലം ഇരുണ്ട് വിജനമായി മഞ്ഞ് വീഴുന്ന തെരുവുകൾ... ഏതാണ് താങ്കൾ തിരഞ്ഞെടുക്കുക...?”

നിസ്സഹായനായി ഷെല്ലെൻബെർഗ് പൊട്ടിച്ചിരിച്ചു. കഫേ ഹാളിൽ എല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന മേജർ ആർതർ ഫ്രെയർ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

                                                                   ***

ക്രിസ്മസ് പ്രഭാതം ആണെങ്കിലും ചില അത്യാവശ്യ ജോലികൾ തീർക്കേണ്ടത് കൊണ്ട് SOE ഹെഡ്ക്വാർട്ടേഴ്സിലെ തന്റെ ഓഫീസിൽത്തന്നെ ആയിരുന്നു ബ്രിഗേഡിയർ ഡോഗൽ മൺ‌റോ. ജോലികളെല്ലാം തീർത്ത് മടങ്ങുവാനൊരുങ്ങുമ്പോഴേക്കും മദ്ധ്യാഹ്നം ആയിരുന്നു. അപ്പോഴാണ് ജാക്ക് കാർട്ടർ ധൃതിയിൽ അവിടെയെത്തിയത്.

“എന്തോ അത്യാവശ്യ കാര്യമാണെന്ന് തോന്നുന്നല്ലോ ജാക്ക്... ക്രിസ്മസ് അല്ലേ ഇന്ന്... ഞാൻ ഇറങ്ങുവാൻ തുടങ്ങുകയായിരുന്നു... കൂട്ടുകാരോടൊപ്പം ഉച്ചഭക്ഷണത്തിന് ചെല്ലാമെന്ന് ഏറ്റിട്ടുണ്ട്...”

“ഈ സന്ദേശം തീർച്ചയായും താങ്കൾക്ക് താല്പര്യമുണർത്തുന്നതായിരിക്കും സർ...” ജാക്ക് കാർട്ടർ തന്റെ കൈയിലെ കടലാസ് അദ്ദേഹത്തിന് നേർക്ക് നീട്ടി. “ലിസ്ബനിലെ നമ്മുടെ ഏജന്റ് മേജർ ഫ്രെയറിന്റെ സന്ദേശമാണ്... ഡെവ്‌ലിനെക്കുറിച്ച്...”

“എന്താണത്...?”

“കഴിഞ്ഞ രാത്രി ലിസ്ബനിലെ ക്ലബ്ബിൽ വച്ച് ഡെ‌വ്‌ലിനോടൊപ്പം ഉണ്ടായിരുന്നത് ആരായിരുന്നുവെന്ന് ഒന്ന് ഊഹിക്കാമോ സർ...? വാൾട്ടർ ഷെല്ലെൻബെർഗ്...!”

മൺ‌റോ മേശയ്ക്കരികിലെ കസേരയിൽ ഇരുന്നു. “ഓഹ്... ! ആ വാൾട്ടർ ഇതിനിടയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്തിനാണാവോ...?”

“അറിയില്ല സർ....”

“എന്തോ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് തോന്നുന്നത്... മേജർ ഫ്രെയറിന് ഇപ്പോൾ തന്നെ സന്ദേശം അയയ്ക്കൂ... ഷെല്ലെൻബെർഗും ഡെവ്‌ലിനും പോർച്ചുഗലിൽ നിന്നും പുറത്തു കടക്കുകയാണെങ്കിൽ ആ നിമിഷം തന്നെ എന്നെ വിവരം അറിയിക്കണമെന്ന്...”

“തീർച്ചയായും സർ...”  കാർട്ടർ ധൃതിയിൽ പുറത്തേക്ക് നടന്നു.

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

24 comments:

  1. ഇനി എന്തിനുള്ള പുറപ്പാടാണ് ആവോ...

    ReplyDelete
    Replies
    1. അടുത്ത ദൗത്യത്തിനുള്ള പുറപ്പാട്....

      Delete
  2. ഡെവലിൻ വീണ്ടും പ്രലോഭനത്തിൽ വീഴുന്നു.

    ReplyDelete
  3. വിനുവേട്ടാ...ആ ഫ്രയറിനെ അങ്ങ്‌ പിരിച്ച്‌ വിട്ടേക്ക്‌.

    ReplyDelete
    Replies
    1. ആരവിടെ....! ടെർമിനേഷൻ ലെറ്റർ റെഡിയാവട്ടെ....

      Delete
  4. സ്വസ്ഥായിട്ട് മിണ്ടാന്‍ പോലും പറ്റില്ല... അപ്പോഴേക്കും ഓരോരുത്തര്‍ അത് നോക്കിയിരിക്കും. ഹും!

    ReplyDelete
    Replies
    1. ചുമരുകൾക്ക് പോലുംചെവിയുണ്ട് മുബീ....

      Delete
  5. “താങ്കൾക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ, കാത്തിരുന്നേ മതിയാകൂ...”

    കാത്തിരിക്കാം..

    ReplyDelete
  6. ഇരുപതിനായിരത്തില്‍ നിന്ന് മുപ്പതിനായിരത്തിലെത്തി. അതൊരു അമ്പതാവട്ടെ. എന്നിട്ടു നോക്കാം 

    ReplyDelete
    Replies
    1. ഡെവ്‌ലിൻ ആലോചിച്ചിട്ട് വരട്ടെ കേരളേട്ടാ...

      Delete
  7. കാത്തിരിക്കാനോ? ഞാന്‍ ബാഗ്‌ ഒക്കെ റെഡിയാക്കി ലണ്ടനില്‍ പോകാന്‍ ഇരിക്കുവാരുന്നു. ഇനിയിപ്പോ എന്താ ചെയ്ക.

    ReplyDelete
    Replies
    1. ബാഗ് റെഡിയാക്കിയത് വെറുതെയാവില്ലാന്ന് കൂട്ടിയ്ക്കോ ശ്രീജിത്തേ....

      Delete
  8. ഈ ദൗത്യത്തിൽ ഡവ്ളിന് ഒരാളെ കണ്ടത്താൻ കഴിയണെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു....!?

    ReplyDelete
    Replies
    1. അശോകേട്ടാ... ക്രാന്തദർശിയാണല്ലോ... :)

      Delete
  9. “സ്റ്റെയ്നറുടെ ദൌത്യം ഒരു പരാജയമായിരുന്നുവെങ്കിലും ജർമ്മൻ പോരാളികളെയും കൊണ്ട് ബ്രിട്ടീഷ് മണ്ണിൽ പൊരുതിയവനാണ് അദ്ദേഹം... സാമ്രാജ്യത്തിന്റെ വീരനായകൻ...”

    അതാണതിന്റെ സുലാൻ ...!

    ReplyDelete
    Replies
    1. അതെ.... ഒരിക്കലെങ്കിലും മുരളിഭായ് പോകണം അങ്ങോട്ട്... നോർഫോക്കിലെ സ്റ്റഡ്‌ലി കോൺസ്റ്റബിളിലേക്ക്... എന്നിട്ട് ആ ദേവാലയം സന്ദർശിക്കണം... സ്റ്റെയ്നറും ഡെവ്‌ലിനും മോളിയും നടന്ന ആ ഇടവഴികളിലൂടെ ഇത്തിരി നേരം നടക്കണം... എന്നിട്ട് ആ അനുഭവം ഞങ്ങളുമായി പങ്ക് വയ്ക്കണം...

      Delete
  10. ഞാനെന്തേ വൈകിയത്. ഓപ്പറേഷന്‍ ഈഗിള്‍ (വായിച്ചതിന്റെ)പങ്കാളിത്തത്തിനുള്ള പ്രതിഫലം അക്കൌണ്ടില്‍ എത്തിയില്ല.

    ReplyDelete
    Replies
    1. അയ്യോ... ആ അക്കൗണ്ട് നമ്പർ എഴുതിക്കൊടുത്ത കടലാസ് ആരോ അടിച്ച് മാറ്റി സ്വന്തം അക്കൗണ്ടിലേക്ക് വഴി തിരിച്ച് വിട്ടോ എന്നൊരു സംശയമുണ്ട് സുകന്യാജീ...

      Delete
  11. ഓഹ്... ! ആ വാൾട്ടർ ഇതിനിടയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്തിനാണാവോ...?”
    സ്റ്റെയ്നർ ....... അദ്ദേഹത്തെ കൂടാതെ ഇനി ഒരു തിരിച്ചു പോക്കില്ല

    ReplyDelete
    Replies
    1. അതാണല്ലോ നമ്മുടെ ദൗത്യം, സതീഷേ...

      Delete
  12. മുപ്പയിനായിരം പൗണ്ടിന്റെ കൂടെ എന്റെ വക പയിനായിരം. ഡെവ്‌ലിൻ പെട്ടെന്ന് കളത്തിലിറങ്ങട്ടെ.

    ReplyDelete
  13. ദൈര്‍ഘ്യമില്ലാത്തതിനാല്‍ വേഗമെത്താം...
    ആശംസകള്‍

    ReplyDelete