Friday 10 March 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 1



ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

1975,  ലണ്ടൻ & ബെൽഫാസ്റ്റ്

ആ സ്മാരകമണ്ഡപത്തിന്റെ അലംകൃതമായ മേൽക്കൂരയിൽ കൈകൾ വിടർത്തി നിൽക്കുന്ന മൃത്യുദേവതയുടെ ഒരു പ്രതിമ ഉണ്ടായിരുന്നത് വ്യക്തമായി ഞാൻ ഓർക്കുന്നു. ജാലകച്ചില്ലിലൂടെ പുറത്തേക്ക് അരിച്ചിറങ്ങുന്ന വെട്ടം പല വർണ്ണങ്ങളിലായി ദേവാലയത്തിന്റെ അങ്കണത്തിൽ ചിത്രമെഴുതുന്നത് പോലെ തോന്നി. ആരോ ഒരാൾ ഓർഗൻ വായിച്ച് പരിശീലിക്കുന്നതിന്റെ ഈണം ഉള്ളിൽനിന്നും ഒഴുകിയെത്തുന്നുണ്ട്.  

വിക്ടോറിയൻ സുവർണ്ണ കാലഘട്ടത്തിൽ എപ്പോഴോ പണിതുയർത്തിയതെന്ന് തോന്നുന്ന ദേവാലയത്തിന്റെ ചുറ്റിനും തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ.  സെന്റ് മാർട്ടിൻസ് സ്ക്വയർ... പോയ കാലത്ത് ജനങ്ങൾ ഒത്തുകൂടിയിരുന്ന പ്രശസ്തമായ ചത്വരം... പക്ഷേ, ഇന്ന് അതിന്റെ പ്രതാപമെല്ലാം മങ്ങിയിരിക്കുന്നു. ബെൽ‌സൈസ് പാർക്കിന് സമീപമായി അത്രയൊന്നും പരിപാലിക്കപ്പെടാതെ കിടക്കുന്ന ചെറുതടാകം. പക്ഷേ, ഒരു കാര്യം പറയാതിരിക്കാനാവില്ല... പാതിരാത്രിയിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമായി വഴി നടക്കാവുന്ന ഇടമായി ഇന്നും ഇത് നിലകൊള്ളുന്നു.

പതിമൂന്നാം നമ്പർ കെട്ടിടത്തിലെ ആ ഫ്ലാറ്റ് താഴത്തെ നിലയിൽ തന്നെയായിരുന്നു. ആറ് മാസം മുമ്പ് ന്യൂയോർക്കിലേക്ക് പോയ ഒരു ബന്ധുവിന്റെ ഫ്ലാറ്റാണ് ഏജന്റ് എനിക്കായി തൽക്കാലത്തേക്ക് അറേഞ്ച് ചെയ്തിരിക്കുന്നത്. പഴയ രീതിയിൽ നിർമ്മിച്ചതാണെങ്കിലും സാമാന്യം തരക്കേടില്ലാത്തതും സൌകര്യപ്രദവുമായിരുന്നു അത്. പുതിയൊരു നോവലിന്റെ പണിപ്പുരയിലാണ് ഞാൻ. അതിനായി മിക്ക ദിവസവും എനിക്ക് ബ്രിട്ടീഷ് മ്യൂസിയത്തിലെ ലൈബ്രറി സന്ദർശിക്കേണ്ടതുണ്ടായിരുന്നു.

നംവംബറിലെ ആ സായാഹ്നത്തിലാണ്... അതെ... ആ സായാഹ്നത്തിലായിരുന്നു അതിന്റെയെല്ലാം തുടക്കം... ആറു മണി കഴിഞ്ഞു കാണും... ഇരുമ്പു ഗേറ്റ് തുറന്ന് സെമിത്തേരിയിലെ സ്മാരകശിലകൾക്കിടയിലുള്ള നടപ്പാതയിലൂടെ നീങ്ങുമ്പോൾ മഴ കോരിച്ചൊരിയുവാൻ തുടങ്ങി. കുട ഉണ്ടായിരുന്നെങ്കിലും എന്റെ ട്രെഞ്ച് കോട്ടിന്റെ ചുമൽഭാഗം നന്നായി നനയുന്നുണ്ടായിരുന്നു. എങ്കിലും അതെന്നെ ഒട്ടും തന്നെ അലോസരപ്പെടുത്തിയില്ല. കാരണം, മഴ എനിക്ക് എന്നും ഒരു ഹരമായിരുന്നു. ഇരുൾ വീണ് കിടക്കുന്ന നഗരം... അന്തമില്ലാതെ നീണ്ട് കിടക്കുന്ന നനഞ്ഞ തെരുവുകൾ...  സ്വാതന്ത്ര്യത്തിന്റെ അനിർവ്വചനീയമായ ഒരു അനുഭൂതിയാണ് പലപ്പോഴും അതെനിക്ക് സമ്മാനിച്ചിരുന്നത്. അന്നത്തെ എല്ലാ കാര്യങ്ങളും എന്റെ പ്ലാൻ പോലെ തന്നെയാണ് അതുവരെയും  കടന്നുപോയത്.

മൃത്യുദേവത കുറേക്കൂടി അടുത്തെത്തിയിരിക്കുന്നു... ദേവാലയത്തിൽ നിന്നും ഒഴുകുന്ന പാതി വെട്ടത്തിൽ അതിന്റെ നിഴൽ അങ്കണത്തിൽ നീണ്ട് കിടക്കുന്നു. മണ്ഡപത്തിന്റെ വെങ്കലത്തിൽ തീർത്ത വാതിലുകൾ, അവയ്ക്ക് ഇരുവശവുമായി മാർബിളിൽ കൊത്തിവച്ച രണ്ട് കാവൽക്കാർ... എല്ലാം പതിവ് കാഴ്ച്ചകൾ തന്നെയായിരുന്നു. എന്നാൽ ഇതുവരെയും കണ്ടിട്ടില്ലാത്ത മൂന്നാമതൊരു രൂപം ശ്രദ്ധയിൽ പെട്ടത് പെട്ടെന്നായിരുന്നു. ഇരുട്ടിൽ നിന്നും പൊടുന്നനെ അത് എന്റെ നേർക്ക് നീങ്ങുന്നത് പോലെ തോന്നി.

ഒരു നിമിഷം ഞാൻ വല്ലാതെ ഭയന്നു പോയി. അടുത്ത നിമിഷം അത് വെളിച്ചത്തിന് മുന്നിൽ എത്തിയപ്പോഴാണ് കാര്യം മനസ്സിലായത്. അത്രയൊന്നും ഉയരമില്ലാത്ത ഒരു സ്ത്രീ ആയിരുന്നു അത്. നൂൽ കൊണ്ട് നെയ്ത ഒരു വട്ടത്തൊപ്പി ധരിച്ചിരുന്ന അവളുടെ റെയിൻ‌കോട്ട് നനഞ്ഞിരുന്നു. വിളറിയ മുഖവും ഇരുണ്ട കണ്ണുകളും ഉള്ള അവളുടെ കൈയിൽ ഒരു ബ്രീഫ്‌കെയ്സ് ഉണ്ടായിരുന്നു.

“മിസ്റ്റർ ഹിഗ്ഗിൻസ് അല്ലേ...? ജാക്ക് ഹിഗ്ഗിൻസ് എന്ന എഴുത്തുകാരൻ...?”  

ഉച്ചാരണത്തിൽ നിന്നും അവൾ ഒരു അമേരിക്കക്കാരിയാണെന്ന് വ്യക്തമായി. എന്റെ പരിഭ്രമം ഒരു ദീർഘശ്വാസത്തിൽ ഒളിപ്പിച്ചിട്ട് ഞാൻ ചോദിച്ചു. “അതെ, ശരിയാണ്... എന്താണ് കാര്യം...?”

“എനിക്ക് താങ്കളോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് മിസ്റ്റർ ഹിഗ്ഗിൻസ്... സൌകര്യപ്രദമായ ഒരിടം അടുത്തെവിടെയെങ്കിലുമുണ്ടോ...?”

ഞാൻ ഒന്ന് സംശയിച്ചു. ഇത്തരം സന്ദർഭങ്ങളിൽ അധികം പ്രോത്സാഹനം കൊടുക്കാതെ വിട്ടുനിൽക്കുകയാണ് പതിവ്. പക്ഷേ, അവളിൽ ദർശിച്ച എന്തോ ഒരു അസാധാരണത്വം മുന്നോട്ട് പോകാൻ എന്നെ നിർബന്ധിച്ചു.

“ആ ചത്വരത്തിന് സമീപമാണ് എന്റെ ഫ്ലാറ്റ്...”  ഞാൻ പറഞ്ഞു.

“അതെനിക്കറിയാം...”  അവൾ പറഞ്ഞു.

എന്റെ സംശയഭാവം ശ്രദ്ധിച്ച അവൾ തുടർന്നു. “ഇക്കാര്യത്തിൽ താങ്കൾക്ക് ഖേദിക്കേണ്ടി വരില്ല എന്നതിന് ഉറപ്പ് തരുന്നു... താങ്കളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായേക്കാവുന്ന ചില വിവരങ്ങളാണ് എനിക്ക് പങ്ക് വയ്ക്കാനുള്ളത്...”

“എന്തിനെക്കുറിച്ച്...?” ഞാൻ ചോദിച്ചു.

“അന്നത്തെ സംഭവത്തിന് ശേഷം സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച്...  താങ്കൾ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് പറയാൻ...”

അത് തന്നെ ധാരാളമായിരുന്നു... അവളുടെ കൈ പിടിച്ച് ഞാൻ പറഞ്ഞു. “വരൂ... ഈ മഴയത്ത് നിങ്ങൾ തണുത്ത് വിറങ്ങലിച്ച് മരിക്കുന്നതിന് മുമ്പ് എന്റെ റൂമിലേക്ക് പോകാം... എന്തൊക്കെയാണ് നിങ്ങൾക്ക് പറയാനുള്ളതെന്ന് കേൾക്കാൻ ഞാൻ തയ്യാർ...”

      *   *   *
വീടിന്റെ ഉൾത്തളങ്ങളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ല അവിടെ താമസിച്ചിരുന്നവർ. വിക്ടോറിയൻ കാലഘട്ടത്തിന്റെ പ്രത്യേകതയായ മഹാഗണി ഫർണിച്ചറും ചുവന്ന വെൽ‌വെറ്റ് കർട്ടനുകളും ഇന്നും കേടുപാടുകൾ കൂടാതെ പരിപാലിച്ചിരിക്കുന്നു. ചുമരുകളിൽ പച്ചയും സുവർണ്ണ നിറവും ഇടകലർന്ന പക്ഷികളുടെ ഡിസൈനിലുള്ള ചൈനീസ് വാൾ പേപ്പർ പതിച്ചിട്ടുണ്ട്. പുരാതന കാലഘട്ടത്തിന്റേതിൽ നിന്നും ഒരു അപവാദം എന്ന് പറയാനായിട്ട് ഉണ്ടായിരുന്നത് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന നെരിപ്പോട് മാത്രമായിരുന്നു. സ്റ്റെയ്ൻ‌ലസ് സ്റ്റീലിന്റെ ഒരു ബാസ്കറ്റിൽ വിറകുകൾ എരിയുന്നത് പോലെ അത് ജ്വലിച്ചുകൊണ്ടിരുന്നു.

“ദാറ്റ്സ് നൈസ്...” അവൾ എന്റെ നേർക്ക് തിരിഞ്ഞു. ഹസ്തദാനത്തിനായി അവൾ വലതുകൈ നീട്ടി.

“എന്റെ പേര് കോഹെൻ... റൂത്ത് കോഹെൻ...” അവളുടെ മറു കൈ അപ്പോഴും ആ ബ്രീഫ്‌കെയ്സിൽ മുറുകെ പിടിച്ചിരുന്നു.

“ആ കോട്ട് ഇങ്ങ് ഊരിത്തരൂ... നെരിപ്പോടിന് മുന്നിൽ വിരിച്ചാൽ ഉണങ്ങിക്കിട്ടും...” ഞാൻ പറഞ്ഞു.

“താങ്ക് യൂ...” ഒരു കൈ കൊണ്ട് കോട്ടിന്റെ ബെൽറ്റ് അഴിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.

അവളുടെ ബുദ്ധിമുട്ട് കണ്ട് ചിരിച്ചു കൊണ്ട് ഞാൻ ആ ബ്രീഫ്‌കെയ്സ് വാ‍ങ്ങി മേശപ്പുറത്ത് വയ്ക്കവെയാണ് അതിന്റെ ലേബലിൽ അവളുടെ പേരെഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. പേരിന് ശേഷം ഒന്നു കൂടി അധികമുണ്ടായിരുന്നു. Ph.D. എന്ന അക്ഷരങ്ങൾ.

“Ph.D ?” ഞാൻ ചോദിച്ചു.

കോട്ടിൽ നിന്നും സ്വതന്ത്രയായി മന്ദഹസിച്ചുകൊണ്ട് അവൾ പറഞ്ഞു. “അതെ... ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നും... മോഡേൺ ഹിസ്റ്ററിയിൽ...”

“ദാറ്റ്സ് ഇന്ററസ്റ്റിങ്ങ്...  ശരി... ഞാൻ അല്പം ചായ എടുക്കട്ടെ... അല്ല, ചായയോ കോഫിയോ, ഏതാണിഷ്ടം...?” ഞാൻ ചോദിച്ചു.

“അതിന് ശേഷം ആറ് മാസം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഫെലോഷിപ്പ്...”  അവൾ വീണ്ടും പുഞ്ചിരിച്ചു. “മിസ്റ്റർ ഹിഗ്ഗിൻസ്, താങ്കളുടെ ചായ എങ്ങനെയുണ്ടെന്ന് നോക്കാം...”

കിച്ചണിൽ ചെന്ന് ഞാ‍ൻ വെള്ളം സ്റ്റവിൽ വച്ചു. ഒരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്ത് നിൽക്കവെയാണ് വാതിൽക്കൽ അവൾ പ്രത്യക്ഷപ്പെട്ടത്.

“ഡോക്ടറേറ്റിന് തീസിസ് എന്തായിരുന്നു...?  വിഷയം ഏതായിരുന്നു...?” ഞാൻ ചോദിച്ചു.

“രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമ്മനി... അന്നത്തെ ഭരണകൂടത്തിന്റെ ചെയ്തികൾ...”

“ഇന്ററസ്റ്റിങ്ങ്, കോഹെൻ... ആട്ടെ, നിങ്ങൾ ജൂതവംശജയാണോ...?” ചായ തയ്യാറാക്കുവാനായി ഞാൻ തിരിഞ്ഞു.

“എന്റെ പിതാവ് ജർമ്മൻ ജൂതനായിരുന്നു... ഓഷ്‌വിറ്റ്സ് കോൺസൻ‌ട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷപെട്ട അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി... പക്ഷേ, ഞാൻ ജനിച്ച് ഒരു വർഷം ആയപ്പോഴേക്കും അദ്ദേഹം മരണമടഞ്ഞു....”

“ഐ ആം സോറി...” സ്വാഭാവിക ആശ്വാസവചനത്തിൽ നിന്നും വിഭിന്നമായി ഒന്നും തന്നെ ഉച്ചരിക്കാൻ എനിക്ക് തോന്നിയില്ല.

നിർവ്വികാരയായി ഒരു നിമിഷം എന്നെ നോക്കിയിട്ട് അവൾ തിരികെ സ്വീകരണ മുറിയിലേക്ക് നടന്നു. ട്രേയുമായി അവളെ അനുഗമിച്ച ഞാൻ നെരിപ്പോടിനരികിലിട്ടിരിക്കുന്ന കോഫി ടേബിളിൽ അത് വച്ചു. പിന്നെ കസേരകളിൽ അഭിമുഖമായി ഞങ്ങൾ ഇരുന്നു.

“നാസി ജർമ്മനിയെക്കുറിച്ച് ഗവേഷണം നടത്തുവാനുള്ള നിങ്ങളുടെ താല്പര്യം അപ്പോൾ തികച്ചും സ്വാഭാ‍വികം...” ഗ്ലാസിലേക്ക് ഞാൻ ചായ പകർന്നു.

ഞാൻ നീട്ടിയ ചായ വാങ്ങിയിട്ട് അവൾ പുരികം ചുളിച്ചു. “വെറുമൊരു ചരിത്രാന്വേഷക മാത്രമാണ് ഞാൻ... അല്ലാതെ മറ്റ് സ്വാധീനങ്ങളൊന്നും തന്നെയില്ല ഇതിൽ... ജർമ്മൻ മിലിട്ടറി ഇന്റലിജൻസായ അബ്‌ഫെർ എന്നും എന്നെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്... ഒരേ സമയം എന്തുകൊണ്ട് അവർ വളരെ നല്ലവരും അതുപോലെ തന്നെ വളരെ മോശക്കാരുമായി മാറി...?”

“അഡ്മിറൽ വിൽഹെം കാനറീസിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും ആണോ ഉദ്ദേശിച്ചത്...?” ഞാൻ ചോദിച്ചു.  “അദ്ദേഹം ഒരിക്കലും നാസി ആശയങ്ങളെ പിന്തുണച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... നിങ്ങൾക്കറിയാമല്ലോ, 1945 ഏപ്രിലിൽ ഫ്ലോസൻബർഗ് കോൺസൻ‌ട്രേഷൻ ക്യാമ്പിൽ വച്ച് എസ്. എസ് സേന അദ്ദേഹത്തെ തൂക്കിക്കൊന്ന കാര്യം... സത്യം ആർക്കറിയാം...!”

“അതെ... അതാണ് താങ്കളിലേക്ക് എന്നെ എത്തിച്ചത്...” അവൾ പറഞ്ഞു. “താങ്കളുടെ ദി ഈഗ്‌ൾ ഹാസ് ലാന്റഡ് എന്ന പുസ്തകം...”

“അതൊരു നോവലാണ്, ഡോക്ടർ കോഹെൻ... വെറും ഭാവന മാത്രം...” ഞാൻ പറഞ്ഞു.

“ഇതിൽ ചുരുങ്ങിയത് അമ്പത് ശതമാനമെങ്കിലും എഴുതി വയ്ക്കപ്പെട്ടിട്ടുള്ള ചരിത്രരേഖകളാണ്...  അങ്ങനെയാണ് താങ്കൾ ആ നോവലിന്റെ ആമുഖത്തിൽ പറഞ്ഞിട്ടുള്ളത്...” കൈപ്പടങ്ങളിൽ മുഖം താങ്ങി മുന്നോട്ടാഞ്ഞ് എന്നെ നോക്കി ആകാംക്ഷയോടെ അവൾ ഇരുന്നു.

“ഓൾ റൈറ്റ്... നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്...?” ഞാൻ ചോദിച്ചു.

“എങ്ങനെയാണ് താങ്കൾ ആ സംഭവത്തെക്കുറിച്ച് അറിയാനിടയായതെന്ന് ഓർക്കുന്നില്ലേ...? എല്ലാത്തിന്റെയും തുടക്കം...?”

“തീർച്ചയായും...” ഞാൻ പറഞ്ഞു. “സെമിത്തേരിയിലെ ഒരു കല്ലറയിൽ സ്മാരകശിലയുടെ അടിയിൽ കാണപ്പെട്ട സ്ലാബിൽ കൊത്തിവച്ചിരുന്ന ആ വാക്യം...”

“അതെന്തായിരുന്നു എന്ന് വ്യക്തമായി ഓർക്കുന്നുണ്ടോ...?”

“Hier ruhen Oberstleutnant Kurt Steiner und 13 Deutsche Fallschirmjager gefallen am 6 November 1943”  ഞാൻ പറഞ്ഞു.

“എക്സാക്റ്റ്ലി...” അവൾ പറഞ്ഞു. “1943 നവംബർ 6 ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലെഫ്റ്റ്നന്റ് കേണൽ കുർട്ട് സ്റ്റെയ്നറെയും 13 ജർമ്മൻ പാരാട്രൂപ്പേഴ്സിനെയും ഇവിടെ അടക്കം ചെയ്തിരിക്കുന്നു”

“അതെ... പക്ഷേ, നിങ്ങൾ പറഞ്ഞു വരുന്നത് എന്താണ് എന്ന് മനസ്സിലായില്ല...”

“പതിമൂന്നും ഒന്നും പതിനാല്... എന്നാൽ ആ കല്ലറയിൽ പതിനാല് മൃതശരീരങ്ങൾ ഉണ്ടായിരുന്നില്ല... പതിമൂന്നേ ഉണ്ടായിരുന്നുള്ളൂ...”

“ഹൌ ഇൻ ദി ഹെൽ ഡൂ യൂ മെയ്ക്ക് ഔട്ട് ദാറ്റ്...?” അവിശ്വസനീയതയോടെ അവളെ നോക്കി സ്തബ്ധനായി ഞാൻ ഇരുന്നു.

“അന്ന് രാത്രി മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽ വച്ച് വെടിയേറ്റ കുർട്ട് സ്റ്റെയ്നർ മരണമടഞ്ഞിട്ടില്ലായിരുന്നു, മിസ്റ്റർ ഹിഗ്ഗിൻസ്...” മുന്നോട്ടാഞ്ഞ് അവൾ ആ ബ്രീഫ്കെയ്സ് തുറന്നു. അതിനുള്ളിൽ നിന്നും പുറത്തെടുത്ത ബ്രൌൺ നിറത്തിലുള്ള ഒരു ഫയൽ അവൾ എന്റെ നേർക്ക് നീട്ടി.

“എല്ലാത്തിനും ഉള്ള തെളിവ് ഇതാ ഈ ഫയലിൽ ഉണ്ട്...” അവൾ പറഞ്ഞു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

31 comments:

  1. ഒന്നാം ലക്കത്തിൽ തന്നെ ഞെട്ടിയോ എല്ലാവരും...?

    ReplyDelete
  2. ഞെട്ടിച്ചു!!

    ഗംഭീര തുടക്കം.. മഴയത്ത് കുടയും ചൂടിയുള്ള ജാക്കേട്ടന്റ്റെ എൻട്രി കിടുക്കി..

    (ഒന്നാം ലക്കത്തിൽ തേങ്ങ എന്റ്റെ വക.. )

    ReplyDelete
    Replies
    1. ഇനിയെന്ത് വേണം...

      ജാക്കേട്ടന് മഴ ഒരു ഹരമാണ് ജിം... ഇതിന് മുമ്പ് വായിച്ച നോവലുകളിൽ എല്ലാം നാം അത് ദർശിച്ചതാണല്ലോ...

      Delete
  3. മാങ്ങാ എന്റെ വക!
    sooper Vinuetta

    ReplyDelete
    Replies
    1. നല്ല മൂവാണ്ടൻ മാങ്ങ... സന്തോഷമായി.... :)

      Delete
  4. തേങ്ങേം മാങ്ങേം തീർന്നു. ഇനിയുള്ളത് ചക്കയാ. അത് ഞാനും ഇട്ടു....!

    സ്റ്റെയിനർ മരിച്ചില്ലല്ലെ .. ഇങ്ങനെയാണല്ലെ രണ്ടാം ഭാഗം നോവലുകൾ ഉണ്ടാകുന്നത് ...!
    ഞാനും നോക്കട്ടെ, ആരെയെങ്കിലും ജീവിപ്പിക്കാൻ പറ്റുമോന്ന്...

    ReplyDelete
    Replies
    1. ഹഹഹ അതെന്നെ!

      Delete
    2. അതാണ് ജാക്ക് ഹിഗിൻസ്, അശോകേട്ടാ...

      Delete
  5. ഗംഭീര തുടക്കം.

    കഴിഞ്ഞ നോവൽ വായിച്ചു മുഴുമിക്കുവാൻ കഴിഞ്ഞില്ല. ഇതെങ്കിലും വായിച്ചു മുഴുമിപ്പിക്കണം എന്ന ആഗ്രഹത്തോടെ വായിച്ചു തുടങ്ങട്ടെ.

    ReplyDelete
    Replies
    1. ഷാഹിദ്... പറഞ്ഞ് പറ്റിക്കല്ലേ....

      Delete
  6. സ്റ്റെയ്നറുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തെളിവുകള്‍... ഹും എനിക്ക് വയ്യ!വിനുവേട്ടാ തെളിവുകള്‍ വായിച്ചു നോക്കാന്‍ ഞാന്‍ പോണോ?

    ReplyDelete
    Replies
    1. ഐസ്‌ലാന്റ് വരെ എത്തിയതല്ലേ... നേരെ ലണ്ടനിലേക്ക് ഫ്ലൈറ്റ് പിടിച്ചോളൂ...

      Delete
  7. ഇത് സംഭവം പൊളിക്കും..

    ReplyDelete
    Replies
    1. ഒരു സംശയവുംവേണ്ട ശ്രീജിത്തേ....

      Delete
  8. എന്നാ തകർപ്പൻ തുടക്കമാ വിനുവേട്ടാ!!!സ്റ്റെയ്നർ ഒരു റിയൽ ഹീറോ തന്നെ ആയിരുന്നു.(ജൂൺ മുതൽ ആഴ്ചയിൽ രണ്ട്‌ അധ്യായം ആയിക്കോട്ടേ.)

    ReplyDelete
    Replies
    1. അതെ കുർട്ട് സ്റ്റെയ്നർ തിരിച്ച് വരുന്നു... ഒപ്പം ഡെവ്‌ലിനും....

      ആഴ്ച്ചയിൽ രണ്ട് അദ്ധ്യായം... മനസ്സിലിരുപ്പ് കൊള്ളാം‌.... :)

      Delete
  9. ശരിയാണ്‌. ഉദ്വേഗഭരിതം. സ്റ്റൈനർ ആളൊരു സംഭവം തന്നെ. കഥാകാരൻ പോലും ഞെട്ടിപ്പോയില്ലേ

    ReplyDelete
    Replies
    1. അതെ... സത്യം... ഞാനും ഞെട്ടിപ്പോയി...

      Delete
  10. എത്താൻ കുറച്ച് വൈകി.

    തുടക്കം തകർത്തു. ഈഗിളിലെ സ്റ്റെയ്നർ ടെ ആ അവസാനം അന്ന് കുറെ വിഷമിപ്പിച്ചതാ...

    ReplyDelete
    Replies
    1. ശരിയാണ് ശ്രീ... വാട്ട് എവർ എൽസ് മേ ബി സെഡ്, ഹീ വാസ് എ ബ്രേവ് സോൾജർ എന്ന് പറഞ്ഞ് കഥാകാരൻ മഴയത്തേക്ക് ഇറങ്ങിയപ്പോൾ നമ്മുടെയെല്ലാം മനസ്സിലും വല്ലാത്തൊരു വിങ്ങലായിരുന്നു...

      Delete
  11. തുടക്കം ഗംഭീരമായി.

    ReplyDelete
  12. ഈ കഥയുടെ ശേഷം ഭാഗങ്ങളുടെ
    സ്ഫോടനാത്മകതകൾ ഓരോ വായനക്കാരനും
    ശരിക്കും മനസ്സിലാക്കണമെങ്കിൽ ഈ ഞെട്ടി തെറിപ്പിച്ച
    പ്രഥമാദ്ധ്യായം തന്നെ ജസ്റ് ഒന്ന് വായിച്ച് നോക്കിയാൽ മതി ...!

    ReplyDelete
    Replies
    1. നന്ദി മുരളിഭായ്...

      ഈ നോവലിലെ സംഭവങ്ങൾ അരങ്ങേറുന്നത് മുരളിഭായിയുടെ താവളത്തിൽ ആണെന്നത് അതിന്റെ മാറ്റ് ഒന്നു കൂടി വർദ്ധിപ്പിക്കുന്നു...

      Delete
  13. Good start.....matte hangover mariyilla..annayum jeevikkanam enna ippo...:)

    ReplyDelete
    Replies
    1. അതെ... ആരും അങ്ങനെ ആഗ്രഹിച്ചു പോകും...

      Delete
  14. ട്വിസ്റ്റ് ...... അപാര ട്വിസ്റ്റ് ..... ടിവിയിൽ നല്ല ഒരു സിനിമ കാണുമ്പോൾ കണ്ടു പോയത് പോലെ.... എന്തായാലും ഇത് കലക്കും

    ReplyDelete
    Replies
    1. സതീഷൊക്കെ ഒപ്പമുണ്ടെങ്കിൽ പിന്നെ കലക്കാതെ എവിടെപ്പോകാൻ.... :)

      Delete
  15. ഷെർലക് ഹോംസും ജെയിംസ് ബോണ്ടും എല്ലാം തിരിച്ചുവന്നിട്ടുണ്ട്. അവരുടെ നിരയിലേക്ക് ഇതാ നമ്മടെ കുർട്ട് സ്റ്റെയിനറും.

    ബലേ ഭേഷ്!!!

    ReplyDelete
    Replies
    1. അതെ... നമ്മുടെ വീരയോദ്ധാവ്....

      Delete
  16. അടിപൊളി. നിർത്തിയേടത്തു നിന്ന് തന്നെ തുടങ്ങി :)

    ReplyDelete